x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂന്നാമൂഴത്തിന് വീണാ ജോര്‍ജ് എത്തുമോ..? ഇരുപക്ഷത്തും ആകാംക്ഷ

പത്തനംതിട്ട ബ്യൂറോ
Published: March 3, 2026 10:13 AM IST | Updated: March 3, 2026 10:13 AM IST

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന ആവശ്യവുമായി ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ സമീപിച്ച വിവരം പുറത്തുവന്നതോടെ ഇടത്, വലത് ക്യാമ്പുകളില്‍ ആകാംക്ഷ.

2016ല്‍ വീണാ ജോര്‍ജിന് സീറ്റ് ആവശ്യപ്പെട്ടു രംഗത്തുവന്ന ജോര്‍ജ് ജോസഫ് തന്നെ ഇത്തവണ ഭാര്യയെ മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യവുമായി കഴിഞ്ഞദിവസം സിപിഎം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായാണ് സൂചന. കുടുംബാംഗങ്ങളില്‍ മറ്റു ചിലരും വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തുണ്ട്.

ഇക്കാര്യം ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആദ്യം ചര്‍ച്ചയ്ക്കു വന്നത്. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റിയംഗം വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. വീണാ ജോര്‍ജ് സംസ്ഥാന സമിതിയംഗം കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടേയെന്നതായിരുന്നു തോമസ് ഐസക്കിന്‍റെ നിലപാട്.

മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജിനെ 2016ല്‍ ആറന്മുളയില്‍ മത്സരരംഗത്തിറക്കിയത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അന്ന് ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറിയായിരുന്ന ഡോ. ജോര്‍ജ് ജോസഫ് ആ വഴിക്കും ചില കരുനീക്കങ്ങള്‍ നടത്തി. ആറന്മുള സീറ്റ് മോഹിച്ചിരുന്ന സിപിഎം നേതാക്കളെ ഞെട്ടിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണാ ജോര്‍ജ് രംഗപ്രവേശം ചെയ്തു.

2016ല്‍ ആറന്മുളയില്‍ വിജയിച്ചതോടെ രാഷ്ട്രീയത്തില്‍ വീണയുടെ ഉയര്‍ച്ച വളരെവേഗം ആയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2021ല്‍ വീണ്ടും ആറന്മുളയില്‍ സ്ഥാനാര്‍ഥിയായി. വന്‍ ഭൂരിപക്ഷത്തോടെ രണ്ടാം ഊഴത്തിലും നിയമസഭാംഗമായി. പിണറായി വിജയന്‍റെ രണ്ടാം സര്‍ക്കാരില്‍ ആരോഗ്യവകുപ്പിന്‍റെ മന്ത്രിയുമായി.

രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് ഇനി സീറ്റില്ലെന്ന സിപിഎമ്മിന്‍റെ മുന്‍കാല തീരുമാനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ഇത്തവണ ആദ്യം തന്നെ വീണാ ജോര്‍ജ് എന്ന ഒറ്റപ്പേരിലാണ് ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്രയും കാലം മുന്നോട്ടു പോയത്. മറിച്ചൊരു ആലോചന ഇതേവരെ പാര്‍ട്ടിതലത്തില്‍ ഉണ്ടായിട്ടില്ല. ഇനി അങ്ങനെയൊരു സാഹചര്യം വന്നാല്‍ സീറ്റ് മോഹികളായി ഒട്ടേറെപ്പേരുണ്ടാകും. എന്നാല്‍ മത്സരിക്കുമോ ഇല്ലയോ എന്നതില്‍ വീണാ ജോര്‍ജ് അന്തിമ തീരുമാനം എടുക്കണം.

കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മന്ത്രി ഇന്ന് പൊതുപരിപാടികള്‍ക്കായി രംഗത്തിറങ്ങും. ആറന്മുള മണ്ഡലത്തില്‍ തിങ്കളാഴ്ച തുടക്കമിട്ട ആരോഗ്യം ആനന്ദം പരിപാടി വീണാ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായാണ് ഇട്ടിരുന്നത്. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ മെഡിക്കല്‍ ക്യാമ്പുകളുമാണ് പത്തനംതിട്ടയിലെ ഒരാഴ്ചത്തെ ആരോഗ്യം ആനന്ദം പരിപാടിയിലുള്ളത്.

വീണാ ജോര്‍ജ് ഒഴിയുകയാണെങ്കില്‍ ആ സ്ഥാനത്തേക്ക് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു ഏബ്രഹാമിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ എന്നിവരുടെ പേരുകളും ഇക്കൂട്ടത്തില്‍ ഉയര്‍ന്നുവരാം.

എന്തായാലും വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. വിജയസാധ്യത പരിഗണിച്ചാണ് വീണയെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശമുണ്ടായത്. പാര്‍ട്ടിയില്‍ നിന്നു സമ്മര്‍ദം ഏറിയാല്‍ ജോര്‍ജ് ജോസഫ് നിലപാടില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്.

യുഡിഎഫും കാത് കൂര്‍പ്പിക്കുന്നു

വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച തീരുമാനം യുഡിഎഫിനും നിര്‍ണായകമാണ്. നിലവില്‍ ആറന്മുള മണ്ഡലത്തിലേക്ക് അനുയോജ്യനായ ഒരാളെ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടില്ല. നിരവധി പേരുകള്‍ പരിഗണിച്ചെങ്കിലും വിജയസാധ്യത പരിശോധിച്ചപ്പോള്‍ പലരും പിന്നിലായി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരും പുറമേ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

രണ്ട് തവണ എംഎല്‍എ ആയിരുന്ന വീണയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും മറികടക്കാന്‍ കഴിയുന്ന ഒരാളെ രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചിച്ചത്. സാമുദായിക പരിഗണനകള്‍ അടക്കം പരിഗണനാ വിഷയമായി. മുന്‍കാല അനുഭവങ്ങള്‍ കൂടി പരിഗണിച്ചപ്പോള്‍ പറ്റിയ ഒരു സ്ഥാനാര്‍ഥിയെ ഏകകണ്ഠമായി നിര്‍ദേശിക്കാന്‍ ഡിസിസിക്കു കഴിഞ്ഞിട്ടില്ല.

സംസ്ഥാന നേതൃത്വവും ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗൗരവത്തോടെയാണ് കാണുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടേതടക്കം പേരുകള്‍ പരിഗണിച്ചെങ്കിലും പൂര്‍ണമായി അംഗീകരിക്കാനായിട്ടില്ല. ഇതിനിടെ കേരള കോണ്‍ഗ്രസുമായി സീറ്റ് വച്ചുമാറുന്നതു പോലും പരിഗണിക്കപ്പെട്ടു. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ് ഇതിനു പിന്നിലെ താത്പര്യം.

Tags : Veena George contest Pathanamthitta Aranmula Assembly Elections

Recent News

Corehub Up