x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വഴിയില്ലെങ്കിൽ റെയിൽപാളം; സുനിൽ ടീച്ചർക്കു മുന്നിൽ പ്രതിസന്ധി മുട്ടുമടക്കി

ബിജു കുര്യൻ
Published: May 23, 2026 03:51 PM IST | Updated: May 23, 2026 03:51 PM IST

റെയിൽ പാളത്തിനു സമാനമായി നിർമിച്ച പാളത്തിൽ സുനിൽ ടീച്ചർ.

പത്തനംതിട്ട: സുനിൽ ടീച്ചറുടെ ഇച്ഛാശക്തിക്കു മുന്പിൽ പ്രതിസന്ധികൾ വഴിമാറി. സ്വന്തമായി വീടില്ലാത്ത നിരാലംബരായവർക്കു വീട് നിർമിച്ചു നൽകുന്ന ഡോ.എം.എസ്. സുനിൽ വടശേരിക്കര ഇടത്തറമുക്ക് തെക്കുംമലയിൽ ഒരു വീട് നിർമിക്കാനെത്തിയപ്പോൾ വീട്ടിലേക്കു സാധനങ്ങൾ എത്തിക്കാൻ വഴിയില്ല.

എന്തു ചെയ്യും? ഒടുവിൽ മിനി റെയിൽപാളം തന്നെ നിർമിച്ചു നിർമാണം ത്വരിതപ്പെടുത്തിയി ടീച്ചറും സംഘവും പ്രദേശവാസികൾക്കു വിസ്മയകാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്.

തെക്കുംമല സ്വദേശി വിധവയായ തങ്കമ്മ, ഇവരുടെ മകൾ വിധവയായ രമണി, ഇവരുടെ മകൻ എന്നിവരടങ്ങുന്ന കുടുംബത്തിനു വേണ്ടിയാണ് സുനിൽ ടീച്ചർ വീട് നിർമിക്കാനെത്തിയത്. ഇതിനോടകം 380ഓളം വീടുകൾ നിർമിച്ച് അർഹരായവർക്കു നൽകിയ ഡോ.എം.എസ്. സുനിലിന് മുന്പിൽ തങ്കമ്മയ്ക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിയാൻ ബുദ്ധിമുട്ടാകുമെന്നു തോന്നി. പ്രധാന പാതയിൽനിന്ന് 100 മീറ്ററിലധികം ദൂരത്തിലാണ് നിർമിക്കാനുദ്ദേശിക്കുന്ന വീട്. ഇവിടേക്കാണെങ്കിൽ ഒരു നട വഴി മാത്രം.

വീട് നിർമാണത്തിനു സാധനങ്ങളെത്തിക്കാൻ വഴിക്ക് അല്പം വീതി സമീപവാസികളോടു ചോദിച്ചുവെങ്കിലും ആരും നൽകാൻ തയാറായില്ല. നടവഴിയിലൂടെ സാധനങ്ങൾ തലച്ചുമടായി എത്തിക്കാനും ബുദ്ധിമുട്ടായി. ആദ്യം കുറച്ചു സാധനങ്ങൾ എത്തിച്ചപ്പോഴേക്കും ചെലവേറിയെന്നു മാത്രമല്ല, തൊഴിലാളികൾക്ക് ഇതു വലിയ ബുദ്ധിമുട്ടേറിയ ജോലിയുമാണെന്നു മനസിലാക്കി. ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ ഒക്കെ സഹകരണത്തിൽ വീട് നിർമാണം ഏറ്റെടുത്തിരിക്കുന്ന ഡോ.എം.എസ്. സുനിലിന്‍റെ ബജറ്റ് താളം തെറ്റുന്നതായി. ഇതോടെയാണ് ബദൽ മാർഗം ആലോചിച്ചത്.

റെയിൽപാളത്തിന്‍റെ മാതൃക അപ്പോഴാണ് മനസിൽ ഉദിച്ചത്. നിർമാണം നടക്കുന്ന സ്ഥലം റോഡിൽ നിന്നു താഴെയായതിനാൽ പാളം നിർമിച്ചാൽ കാര്യങ്ങൾ വേഗത്തിലാകുമെന്നു ബോധ്യപ്പെട്ടു. ഇതോടെ റെയിൽപാളത്തിന്‍റെ മാതൃക നിർമിച്ചു സ്ഥാപിച്ചു. ഇതിൽ ഓടിക്കാൻ ഒരു ട്രോളിയും പ്രത്യേകം തയാറാക്കപ്പെട്ടു.

ഇതോടെ കാര്യങ്ങൾ ഉഷാർ. ഇപ്പോൾ റോഡിലെത്തിക്കുന്ന നിർമാണ സാമഗ്രികൾ മുഴുവൻ ട്രോളിയിൽ കയറ്റും. ഒരു തൊഴിലാളി ഇതു നിയന്ത്രിക്കും. സുഗമമായി പണി സൈറ്റിലെത്തിക്കുകയും ചെയ്യും. സിമന്‍റും കന്പിയും കട്ടയുമെല്ലാം ഇത്തരത്തിൽ വേഗത്തിലെത്തിക്കാനായി.

തെക്കുംമലയിലെ നിർമാണം കഴിഞ്ഞാലും പാളം മറ്റൊരു സ്ഥലത്തേക്കു മാറ്റാനാകുമെന്നു ഡോ. സുനിലും പ്രോജക്ട് കോ ഓർഡിനേറ്റർ കെ.പി. ജയലാലും പറഞ്ഞു. നട്ടും ബോൾട്ടും ഉപയോഗിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്. അഴിച്ചെടുത്തു മാറ്റാമെന്നതിനാൽ അടുത്ത പ്രോജക്ട് സ്ഥലത്തും ഇതുപയോഗപ്പെടുത്താം.

Tags : railway line Help Sunil Teacher pathanamthitta

Recent News

Corehub Up