Charity News
കോട്ടയം: കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താനാകാതെ വിഷമിച്ച ബിന്ദുവിനെ ചേർത്തുപിടിച്ച് ദീപിക വായനക്കാരും. പാലാ പൈക ചൂരയ്ക്കാട്ട് മുട്ടത്തിക്കുന്നേൽ ബിന്ദു തോമസ് ആണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വായനക്കാർക്കു മുന്നിൽ സഹായം അഭ്യർഥിച്ചിരുന്നത്. മൂന്നു വർഷം മുന്പ് ഭർത്താവ് മരിച്ചുപോയ ബിന്ദു സ്കൂൾ വിദ്യാർഥികളായ പെൺമക്കൾക്കൊപ്പമാണ് താമസം. ഇതിനിടയിലാണ് വൃക്കരോഗം രൂക്ഷമായത്.
ഇടവക പള്ളിയിൽനിന്നുള്ള സഹായത്താലാണ് ചികിത്സയും കുടുംബച്ചെലവുകളും നടത്തിയിരുന്നത്. എന്നാൽ, ഏതാനും മാസം മുന്പ് വൃക്കകൾ ഒൻപതു ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളെന്നും എത്രയും വേഗം വൃക്കമാറ്റിവയ്ക്കണമെന്നും നിർദേശിച്ചു. വൃക്കമാറ്റിവയ്ക്കലിന് ആവശ്യമായ വൻ തുക കണ്ടെത്തുക എന്ന പ്രതിസന്ധിയാണ് കുടുംബത്തെ അലട്ടിക്കൊണ്ടിരുന്നത്. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം പലരോടും സഹായം അഭ്യർഥിച്ചത്.
ഇതിനൊപ്പം ദീപിക ചാരിറ്റി ന്യൂസിൽ ബിന്ദുവിന്റെ ജീവിതകഥ പ്രസിദ്ധീകരിച്ചിരുന്നു. ഇതു കണ്ട് വായനക്കാർ അയച്ചുനൽകിയ 52,000 രൂപ ദീപിക ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ഫാ. രഞ്ജിത് ആലുങ്കൽ ബിന്ദുവിനു കൈമാറി. ദീപിക യൂണിറ്റ് ഫിനാൻസ് മാനേജർ സാന്റി ജോർജും സന്നിഹിതനായിരുന്നു.
International
ഹവാന: അമേരിക്കയിലെ ട്രംപ് ഭരണകൂടം ചുമത്തിയ ഇന്ധന ഉപരോധത്തിൽ ഇളവ് ലഭിക്കാനായി വത്തിക്കാന്റെ സഹായം അഭ്യർഥിച്ച് ക്യൂബ.
ക്യൂബൻ സർക്കാരിലെ ഉന്നതതല സംഘം വത്തിക്കാനിലെത്തി നിവേദനം നല്കിയതായി അമേരിക്കയിലെ വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.
ഇന്ധന ഉപരോധം കടുത്ത പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തിലാണു ക്യൂബയുടെ നീക്കം. ക്യൂബയ്ക്ക് എണ്ണ നല്കുന്ന രാജ്യങ്ങൾക്കുമേൽ ചുങ്കം ചുമത്താനുള്ള ഉത്തരവ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ചിട്ടുണ്ട്.
International
ടോക്കിയോ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം സുഗമമാക്കാൻ സഹായിക്കുമെന്ന് ജപ്പാൻ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്സ് എന്നീ രാജ്യങ്ങൾ സംയുക്തപ്രസ്താവനയിൽ വ്യക്തമാക്കി.
വാണിജ്യ കപ്പലുകൾക്കുനേരേയും മാനുഷിക അടിസ്ഥാനസൗകര്യങ്ങൾക്കുനേരേയും ഇറാൻ നടത്തിയ ആക്രമണങ്ങളെ രാജ്യങ്ങൾ അപലപിച്ചു.
ഊർജവിപണി സുസ്ഥിരമാക്കാൻ യോജിച്ച ശ്രമങ്ങൾ നടത്തുമെന്നും ബന്ധപ്പെട്ട രാജ്യങ്ങളുമായി സജീവമായ ഇടപെടൽ നടത്തുമെന്നും ആറു രാജ്യങ്ങളും വ്യക്തമാക്കി.
സൂയസ് കനാലിലെ ഇറാന്റെ ഭീഷണിയെ ചെറുക്കാൻ യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്നു നേരത്തേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഖ്യകക്ഷി രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, യുദ്ധത്തിൽ നേരിട്ട് ഇടപടാനില്ലെന്ന നിലപാടാണു രാജ്യങ്ങൾ സ്വീകരിച്ചത്.
അതേസമയം, ട്രംപിന്റെ അഭ്യർഥനപ്രകാരം സൂയസിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന് അർജന്റീന നേരത്തെ അറിയിച്ചിട്ടുണ്ട്.
NRI
റിയാദ്: സീസണൽ വർക്ക് വിസ പ്രയോജനപ്പെടുത്തി കഫ്തീരിയ മേഖലയിലെ ജോലിക്കായി സൗദിയിലെത്തിയ രണ്ട് മലപ്പുറം സ്വദേശികൾ തട്ടിപ്പിന് ഇരയായ സംഭവത്തിൽ കേളി കലാസാംസ്കാരിക വേദിയുടെ സഹായഹസ്തം.
മലപ്പുറം സ്വദേശികളായ അബ്ദുൽ കരീമും നിസാമുദ്ദീനും സീസണൽ വർക്ക് വിസയിലാണ് റിയാദിൽ എത്തിയത്. ആദ്യഘട്ടത്തിൽ 90 ദിവസവും പരമാവധി 180 ദിവസം വരെയും അനുവദിക്കുന്ന ഇത്തരം വിസകൾ ഉപയോഗിച്ചാണ് ഇവർ ജോലിക്കായി എത്തിയത്.
ആദ്യ രണ്ടു മാസങ്ങളിൽ ജോലിയും ശമ്പളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിയെങ്കിലും മൂന്നാം മാസം മുതൽ ശമ്പളം നൽകാതിരിക്കുകയും തുടർന്ന് ജോലി ഇല്ലെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ ഇവരെ ഏകദേശം ആറുമാസത്തോളം ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ മുറിയിൽ തന്നെ തുടരാൻ നിർബന്ധിതരാക്കി.
നാട്ടിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടപ്പോൾ എംബസ്സിയെ സമീപിക്കാനാണ് അധികൃതർ നിർദേശിച്ചത്. പിന്നീട് ഭക്ഷണത്തിന് പോലും പ്രയാസം നേരിട്ട സാഹചര്യത്തിൽ സുഹൃത്തുക്കൾ മുഖേന ഇവർ കേളിയെ സമീപിച്ചു.
കേളി വിഷയത്തിൽ ഇടപെട്ട് ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ നടത്തി പ്രശ്നം എംബസ്സിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിയമപരമായ നടപടികൾ സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ വിസ നൽകിയവരെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ ലഭ്യമല്ലെന്നത് വെളിവായി.
ഇതിനിടെ തൊഴിലാളികളെ മുറിയിൽ നിന്നും പുറത്താക്കാൻ ശ്രമവും ഉണ്ടായി. എന്നാൽ അവർ തയ്യാറാകാതിരുന്നതിനാൽ തെരുവിലിറങ്ങേണ്ട സാഹചര്യം ഒഴിവായി. എംബസി എക്സിറ്റ് നടപടികൾ പൂർത്തിയാക്കി നൽകുകയും കേളി വിമാന ടിക്കറ്റും സുഹൃത്തുക്കൾ ആവശ്യ സാധനങ്ങളും വാങ്ങി നൽകുകയും ചെയ്തു.
ഇത്തരത്തിലുള്ള നിരവധി കേസുകൾ എംബസ്സിയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം വിസകളിൽ എത്തുന്നവർ ആവശ്യമായ അന്വേഷണം നടത്തി മാത്രമേ വിസ സ്വീകരിക്കാവൂവെന്നും വിഷയത്തിൽ ഇടപെട്ട കേളി ജീവകാരുണ്യ വിഭാഗം മുന്നറിയിപ്പ് നൽകി.
International
ടെഹ്റാൻ: ഇറാന് മെഡിക്കൽ സാമഗ്രികളുടെയും മരുന്നുകളുടെയും സഹായമൊരുക്കി റഷ്യ. റഷ്യയുടെ ഐഎൽ 76 വിമാനത്തിൽ 13 ടണ്ണിലധികം മരുന്നുകളും മെഡിക്കൽ സാമഗ്രികളും അസർബൈജാനിൽ എത്തിച്ചു. ഇവിടെ നിന്നാണ് സഹായം ഇറാനിലെ അധികൃതർക്ക് കൈമാറുന്നത്.
ഇറാന് ഇത്തരത്തിൽ സഹായം എത്തിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളോഡിമർ പുടിന്റെ ഉത്തരവ് പ്രകാരമാണ് ഇറാനുള്ള മാനുഷിക സഹായവുമായി ഐഎൽ 76 വിമാനം അസർബൈജാനിലെത്തിയത്. ഇറാൻ സന്ദർശിച്ച അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് കൂടിക്കാഴ്ച നടത്തി.
ഇറാനിലെ സമാധാനപരമായ ആണവ നിലയങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ റഷ്യ ശക്തമായി അപലപിച്ചു. ആണവ വ്യാപന നിരോധന കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾക്ക് ആണവോർജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അവകാശമുണ്ടെന്നും അതിനെ തടയാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുകയാണെന്നും ലാവ്റോവ് കുറ്റപ്പെടുത്തി.
ആണവ നിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ആണവോർജ ഏജൻസിയുടെ പ്രവർത്തനങ്ങളിൽ നിഷ്പക്ഷത പുലർത്തുന്നതിലും റഷ്യയുടെ പിന്തുണ ലാവ്റോവ് ഗ്രോസിയെ അറിയിച്ചു. വെസ്റ്റേൺ രാജ്യങ്ങൾ അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ആഗോള ഏജൻസികളെ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെയും സപ്പോറോഷ്യയിലെയും ആണവ നിലയങ്ങളുടെ സുരക്ഷാ കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
National
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ ഓടുന്ന ട്രെയിനിൽ നിന്നും വൈതർണ പുഴയിലേക്ക് വീണ യുവാവിനെ റെയിൽവേ ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബോയ്സ്ർ സ്വദേശി ഉദയ് വാങ്കാഡ് (32) ആണ് അപകടത്തിൽപ്പെട്ടത്.
ബുധനാഴ്ച രാത്രി 10നാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഉദയ് ട്രെയിനിൽ നിന്നും പുഴയിലേക്ക് വീണത്. റെയിൽവേ പാലത്തിന്റെ തൂണിലെ ഇരുമ്പ് കമ്പികളിൽ മറുകെ പിടിച്ചു കിടന്നതിനാൽ ഉദയ് ഒഴുക്കിൽപ്പെടാതെ രക്ഷപ്പെട്ടു.
രാത്രി 10 :15 ന് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരൻ രമേശ് സിംഗ് ആണ് വെള്ളത്തിലെ അനക്കം ശ്രദ്ധിച്ചത്. ടോർച്ച് വെളിച്ചം കണ്ട ഉദയ് സഹായത്തിനായി നിലവിളിക്കുകയും വെള്ളം തെറിപ്പിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തു.
ഉദയ്യെ രക്ഷപ്പെടുത്താൻ സഹായത്തിനായി രമേശ് സുഹൃത്തിനെ വിളിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ ബോട്ടുമായി സ്ഥലത്തെത്തിയ അദ്ദേഹവും നാട്ടുകാരും ചേർന്ന് ഉദയ്യെ കരയ്ക്കെത്തിച്ചു.
രക്ഷപ്പെടുത്തിയ ശേഷം ഉദയ്യെ വൈതർണ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലെത്തിക്കുകയും തുടർന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് അയക്കുകയും ചെയ്തു. ഉദയ് എങ്ങനെയാണ് ട്രെയിനിൽ നിന്ന് വീണതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
NRI
റിയാദ്: തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്തിനകത്ത് വച്ച് മരണപ്പെട്ട കേളി പ്രവർത്തകൻ തൃശൂർ പോർക്കളം പള്ളിക്കര വീട്ടിൽ സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കുടുംബസഹായ ഫണ്ട് കൈമാറി.
തൃശൂർ പോർക്കളത്തെ സത്യന്റെ വസതിയിൽ നടന്ന ചടങ്ങിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ കുടുംബത്തിന് ഫണ്ട് കൈമാറി. കേളി രക്ഷാധികാരി സമിതി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. വാസു, ജില്ലാ കമ്മിറ്റി അംഗം എം.എൻ. സത്യൻ, ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ, കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ശാലിനി രാമകൃഷ്ണൻ, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം സുരേഷ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ഷുമൈസി ആശുപത്രിയിൽ ചികിത്സ തേടിയ സത്യൻ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയത്. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വച്ച് മരണപ്പെടുകയായിരുന്നു.
കേളി അംഗങ്ങൾക്കായി ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ടും കേളി പൊതുസമൂഹത്തിനായി രൂപീകരിച്ച കുടുംബ സുരക്ഷാ ഫണ്ടുമാണ് ചടങ്ങിൽ കൈമാറിയത്.
കേളി മുസാമിയ ഏരിയ കമ്മിറ്റി അംഗം നടരാജൻ സ്വാഗതവും സിപിഎം ലോക്കൽ സെക്രട്ടറി കെ.എം. നാരായണൻ നന്ദിയും പറഞ്ഞു.
District News
തളിപ്പറമ്പ്: നട്ടെല്ലിന് താഴെ എല്ലുകൾക്കിടയിൽ രൂപപ്പെട്ട മുഴ നീക്കം ചെയ്യുന്നതിന് യുവാവ് കാരുണ്യമ തികളുടെ സഹായം തേടുന്നു. പട്ടുവം കാവുങ്കൽ ഖാദി യൂണിറ്റിന് സമീപത്തെ ഷിനോയ് (സേവ്യർ ഫിലിപ്സ്-43) ആണ് ഉദാരമതികളുടെ കാരുണ്യം തേടുന്നത്.
മുഴ നീക്കം ചെയ്യുന്നതിന് 11 മണിക്കൂറോളം നീളുന്ന ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഷിനോയ് ചികിത്സയിൽ കഴിയുന്ന കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഏഴ് ലക്ഷത്തോളും രൂപ ചെലവ് വരും. കൂലിപ്പണിക്കാരനായ ഷിനോയിയുടെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ തുക. ഷിനോയിയുടെ ചികിത്സയ്ക്കായി ധനസമാഹരണത്തിന് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഫെബ്രുവരി രണ്ടിനകം തുക എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹൃദയപൂർവം എന്ന പേരിൽ പട്ടുവം നന്മ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിലുള്ളചികിത്സാ സഹായ കമ്മിറ്റി പ്രവർത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ദിവാകരൻ, ഇടവക വികാരി ഫാ. മാർട്ടിൻ രായപ്പൻ, ഡിഎസ്എസ് കോൺവെന്റ്റ് സിസ്റ്റർമാർ എന്നിവർ രക്ഷാധികാരികളായാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. ചികിത്സാ സഹായം സ്വരൂപിക്കാനായി കേരള ഗ്രാമീൺ ബാങ്ക് പട്ടുവം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ 40645101067659, ഐഎഫ്എസ്സി കോഡ് കെഎൽജിബി 0040645. ഗൂഗിൾപേ: 8281547703.
Kerala
പാഠപുസ്തകങ്ങളും ക്ലാസ്മുറികളും കൂട്ടുകാരുമൊക്കയായി പഠിച്ചും കളിച്ചും വളരേണ്ട പ്രായത്തിൽ 15 വയസുകാരി ദുർഗ ദാസ് ആശുപത്രി മുറികൾക്കുള്ളിൽ കഴിഞ്ഞ ഒരു വർഷമായി വേദന തിന്നുജീവിക്കുകയാണ്. സാധാരണ നിലയിൽ സ്കൂളും പഠനവുമൊക്കെയായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഒരു വർഷം മുൻപ് കടുത്തുരുത്തി വില്ലേജിലെ വെള്ളാശേരികരയിൽ മഠത്തിൽ വെളിയിൽ വീട്ടിൽ മോഹൻദാസ് എൻ.പിയുടെ മകൾ ദുർഗയെ അർബുദം പിടികൂടുന്നത്.
ഞരമ്പിൽ രക്തയോട്ടം തടസപ്പെടുത്തുന്ന കോർഡാമ എന്ന കാൻസർ മുഴയാണ് ദുർഗയെ കീഴ്പ്പെടുത്തിയത്. കോട്ടയം മെഡിക്കൽ കോളജിലും ആർസിസിയിലും അങ്കമാലി അപ്പോളോ ആശുപത്രിയിലുമായി ചികിത്സകൾ നടന്നുവരികയാണ്.
ലാപറോടമി ആൻഡ് ട്യൂമർ എക്സഷൻ എന്ന സർജറി ആവശ്യമായി വരികയും ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഈ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 15 ലക്ഷം രൂപയാണ് ചിലവായത്. മറ്റുള്ളവരുടെ സഹായത്താൽ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും മരുന്നുകൾക്കും മറ്റു ചെലവുകൾക്കുമായി എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം.
കൂലിപണിക്കാരാനായ അച്ഛൻ മകൾക്കൊപ്പം കഴിഞ്ഞ ഒരു വർഷമായി ആശുപത്രികൾ കയറിയിറങ്ങി നടക്കുകയാണ്. മറ്റു വരുമാനങ്ങളൊന്നുമില്ലാത്തതിനാൽ ദൈനംദിന ചിലവുകൾക്ക് പോലും പണം കണ്ടെത്താൻ വിഷമിക്കുകയാണ് അച്ഛൻ മോഹൻദാസ്. സ്വന്തമായി അഞ്ചുസെന്റ് ഭൂമിയും ഒരു ചെറിയ വീടും മാത്രമാണ് ഈ കുടുംബത്തിനുള്ളത്.
മരുന്നിനും അനുബന്ധ ചികിത്സകൾക്കും ഇനിയും വലിയ തുക കുടുംബം കണ്ടെത്തേണ്ടിയിരിക്കുന്നു. നിത്യചിലവിന് ബുദ്ധിമുട്ടുന്ന കുടുംബത്തിന് തുടർ ചികിത്സകൾക്ക് സുമനസുകൾക്ക് മുന്നിൽ കൈ നീട്ടുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല. മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സുമനസുകൾ കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ദുർഗയ്ക്കുള്ള സഹായം Deepika Charitable Turst South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നമ്പർ 00370730 00003036 IFSC Code SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിൽ പണം അയയ്ക്കുമ്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. റുപ്പി അക്കൗണ്ടുകളിൽ നിന്നു മാത്രമേ ട്രസ്റ്റിലേക്ക് സംഭാവനകൾ സ്വീകരിക്കാനാവൂ. സംശയങ്ങൾക്ക് (91) 93495 99068.
Kerala
കോഴിക്കോട്: സമൂഹമാധ്യമത്തിലെ ലൈംഗീകാരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്റെ കുടുംബത്തിന് സാമ്പത്തിക, നിയമസഹായം വാഗ്ദാനം ചെയ്ത് രാഹുൽ ഈശ്വർ.
ദീപക്കിന്റെ കുടുംബത്തിന് മലബാർ ഫൈസൽ ഒരു ലക്ഷം രൂപ നൽകുമെന്ന് രാഹുൽ ഈശ്വർ അറിയിച്ചു. മെൻസ് കമ്മീഷൻ മിഷൻ, ദീപക്കിന്റെ കുടുംബത്തിന് എല്ലാ വിധ സഹായവും എത്തിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
അതേസമയം, യുവതിയെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും പുരുഷ കമ്മിഷൻ ഭാരവാഹിയായ രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.
സംഭവത്തിൽ, ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിൽ വടകര സ്വദേശിനി ഷിംജിത മുസ്തഫയ്ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളജ് പോലീസ് ആണ് കേസെടുത്തത്.