റിയാദ്: സീസണൽ വർക്ക് വിസ പ്രയോജനപ്പെടുത്തി കഫ്തീരിയ മേഖലയിലെ ജോലിക്കായി സൗദിയിലെത്തിയ രണ്ട് മലപ്പുറം സ്വദേശികൾ തട്ടിപ്പിന് ഇരയായ സംഭവത്തിൽ കേളി കലാസാംസ്കാരിക വേദിയുടെ സഹായഹസ്തം.
മലപ്പുറം സ്വദേശികളായ അബ്ദുൽ കരീമും നിസാമുദ്ദീനും സീസണൽ വർക്ക് വിസയിലാണ് റിയാദിൽ എത്തിയത്. ആദ്യഘട്ടത്തിൽ 90 ദിവസവും പരമാവധി 180 ദിവസം വരെയും അനുവദിക്കുന്ന ഇത്തരം വിസകൾ ഉപയോഗിച്ചാണ് ഇവർ ജോലിക്കായി എത്തിയത്.
ആദ്യ രണ്ടു മാസങ്ങളിൽ ജോലിയും ശമ്പളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിയെങ്കിലും മൂന്നാം മാസം മുതൽ ശമ്പളം നൽകാതിരിക്കുകയും തുടർന്ന് ജോലി ഇല്ലെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ ഇവരെ ഏകദേശം ആറുമാസത്തോളം ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ മുറിയിൽ തന്നെ തുടരാൻ നിർബന്ധിതരാക്കി.
നാട്ടിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടപ്പോൾ എംബസ്സിയെ സമീപിക്കാനാണ് അധികൃതർ നിർദേശിച്ചത്. പിന്നീട് ഭക്ഷണത്തിന് പോലും പ്രയാസം നേരിട്ട സാഹചര്യത്തിൽ സുഹൃത്തുക്കൾ മുഖേന ഇവർ കേളിയെ സമീപിച്ചു.
കേളി വിഷയത്തിൽ ഇടപെട്ട് ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ നടത്തി പ്രശ്നം എംബസ്സിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിയമപരമായ നടപടികൾ സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ വിസ നൽകിയവരെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ ലഭ്യമല്ലെന്നത് വെളിവായി.
ഇതിനിടെ തൊഴിലാളികളെ മുറിയിൽ നിന്നും പുറത്താക്കാൻ ശ്രമവും ഉണ്ടായി. എന്നാൽ അവർ തയ്യാറാകാതിരുന്നതിനാൽ തെരുവിലിറങ്ങേണ്ട സാഹചര്യം ഒഴിവായി. എംബസി എക്സിറ്റ് നടപടികൾ പൂർത്തിയാക്കി നൽകുകയും കേളി വിമാന ടിക്കറ്റും സുഹൃത്തുക്കൾ ആവശ്യ സാധനങ്ങളും വാങ്ങി നൽകുകയും ചെയ്തു.
ഇത്തരത്തിലുള്ള നിരവധി കേസുകൾ എംബസ്സിയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം വിസകളിൽ എത്തുന്നവർ ആവശ്യമായ അന്വേഷണം നടത്തി മാത്രമേ വിസ സ്വീകരിക്കാവൂവെന്നും വിഷയത്തിൽ ഇടപെട്ട കേളി ജീവകാരുണ്യ വിഭാഗം മുന്നറിയിപ്പ് നൽകി.
Tags : Keli Malappuram Help NRI News