ചെന്താമര
പാലക്കാട്: കോടതിയിലും ഭീഷണിയുമായി നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര. വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലുമെന്നും താൻ ഗാന്ധിജിയല്ലെന്നും ഇയാൾ കോടതിയോട് പറഞ്ഞു.
കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പിന്നാലെയായിരുന്നു പ്രതിയുടെ വെല്ലുവിളി.
ഒരു ചെകിട്ടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ല. തന്നെ തൂക്കി കൊന്നാലും കുഴപ്പമില്ല. തനിക്കെതിരേ എഴുതാൻ പറ്റുന്നത് എഴുതിക്കൊള്ളാനും ജഡ്ജിയോട് ചെന്താമര പറഞ്ഞു.
പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2025 ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. നെന്മാറ പോത്തുണ്ടിയിൽ അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും(75) പട്ടാപ്പകൽ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്ന ചെന്താമര ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് അരുംകൊല നടത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ചെന്താമരയെ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ തൊട്ടടുത്ത ദിവസം രാത്രി സമീപത്തെ മാട്ടായി വനമേഖലയിൽ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു.
Tags : Gandhiji Chenthamara court