തിരുവനന്തപുരം: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ സർജറി വിഭാഗം മേധാവിക്കെതിരെ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത്.
നോട്ടീസ് പതിച്ച ഡോ. ശിവപ്രസാദ് അച്ചടക്കട നടപടി നേരിട്ട ആളാണെന്ന് മന്ത്രി ആരോപിച്ചു. വീടിന് സമീപത്ത് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയതിന് വിജിലൻസ് ഇയാളെ പിടികൂടിയിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് വകുപ്പുതല അന്വേഷണത്തിൽ പരാതി ശരിയാമെന്ന് ബോധ്യപ്പെട്ടതാണെന്നും പിന്നാലെ ഡോക്ടറുടെ ഒരു ഇൻക്രിമെന്റ് തടഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഡോക്ടർ ശിവപ്രസാദിന് മറ്റ് താത്പര്യങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
ഓരോ മെഡിക്കൽ കോളജിന്റെയും നിലവാരം അനുസരിച്ച് ആണ് ചികിത്സ സൗകര്യം. കോന്നിയിൽ റോബോട്ടിക് സർജറി പറ്റില്ല. കോന്നി മെഡിക്കൽ കോളജിൽ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ എല്ലാം തുടങ്ങിയത് ഇടത് സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് നീക്കം ചെയ്യുകയായിരുന്നു.