കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിഎംആർഎൽ എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പറയുക.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശ ലംഘനമാണെന്ന് കാണിച്ച് അന്വേഷണം തടയണമെന്നാണ് കമ്പനിയുടെ ആവശ്യം. അതേസമയം കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇഡി ഡയറക്ടർ യോഗം വിളിച്ചിട്ടുണ്ട്.
കേസിലെ തുടർനടപടികൾക്ക് നേരിട്ട് നേതൃത്വം നൽകാൻ ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി. ഇന്ന് രാവിലെ പത്തിന് ചേരുന്ന ഉന്നതതല യോഗത്തിൽ വീണാ വിജയൻ അടക്കമുള്ളവർക്കെതിരെയുള്ള അടുത്ത നീക്കങ്ങൾക്കും രൂപം നൽകും.
വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവും അജണ്ടയിലുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ ഇഡിയുടെ ഭാഗത്തുനിന്ന് അതിശക്തമായ നടപടികൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തിയത്. കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സിഎംആർഎൽ കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് സേവനങ്ങൾ നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് കേസിലെ പ്രധാന ആരോപണം.