ന്യൂഡൽഹി: കഴിഞ്ഞ 12 വർഷമായി മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ നശിപ്പിച്ചതിന്റെ വില നൽകേണ്ടിവരിക രാജ്യത്തെ യുവതലമുറയായിരിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകൾക്കും പരീക്ഷ റദ്ദാക്കലിനും പിന്നാലെ നാഗ്പുരിൽ നീറ്റ് പരീക്ഷയെഴുതിയ മധ്യപ്രദേശിൽനിന്നുള്ള ആകാൻഷ ചതുർവേദി എന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. ആകാൻഷയുടെ മരണം ആത്മഹത്യയല്ലെന്നും, മോദിയുടെ കീഴിൽ അഴിമതി നിറഞ്ഞ തകർന്ന വ്യവസ്ഥയുടെ അനന്തരഫലമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ആകാൻഷയുടെ ആത്മഹത്യാക്കുറിപ്പ് പുസ്തകങ്ങൾക്കിടയിൽനിന്ന് കഴിഞ്ഞ ദിവസമാണ് കുടുംബത്തിനു ലഭിച്ചത്. “നല്ല മാർക്ക് വാങ്ങാമെന്നു വലിയ പ്രതീക്ഷയുണ്ടായിരുന്നു, എന്നാൽ പരീക്ഷ വീണ്ടും എഴുതേണ്ടിവന്നാൽ എനിക്ക് പഴയതുപോലെ മികച്ച വിജയം നേടാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നോട് ക്ഷമിക്കൂ” എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.
ഒരു ഡോക്ടറാകാനും തന്റെ രാജ്യത്തെയും സമൂഹത്തെയും സേവിക്കാനുമാണ് ആ പെണ്കുട്ടി ആഗ്രഹിച്ചത്. അവളുടെ അച്ഛൻ കർഷകനാണ്. മകളുടെ ഡോക്ടറാകാനുള്ള സ്വപ്നത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മൂന്നു ലക്ഷം രൂപ വായ്പയെടുത്തു. മകളെ നാഗ്പുരിൽ കോച്ചിംഗ് ക്ലാസിൽ വിടാനായി അദ്ദേഹം അവിടെ പാചകക്കാരനായി ജോലി ചെയ്തു.
ആ അച്ഛൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. എന്നാൽ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു. തുടർന്ന് പരീക്ഷ റദ്ദാക്കി. ആ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ആകാൻഷ നമ്മെ വിട്ടുപിരിഞ്ഞത്- രാഹുൽ തന്റെ സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
പരീക്ഷ വീണ്ടും നടത്തുന്നതുകൊണ്ടു മാത്രം കുട്ടികൾക്കു നീതി ലഭിക്കില്ലെന്നും രാജ്യത്തു പ്രവർത്തിക്കുന്ന വിദ്യാഭ്യാസമാഫിയയെ പൂർണമായി തുടച്ചുനീക്കണമെന്നും ആംആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ കേജരിവാൾ ആവശ്യപ്പെട്ടു. ഈ പരീക്ഷാ അനിശ്ചിതത്വങ്ങൾക്കിടയിൽ എത്രയോ കുട്ടികളാണ് ഇതിനകം ജീവനൊടുക്കിയത്. കുട്ടികളുടെ മരണത്തിന് എപ്പോഴാണു നീതി ലഭിക്കുകയെന്നും കേജരിവാൾ ചോദിച്ചു.
രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ സുതാര്യത കൊണ്ടുവരാൻ കഴിയാത്ത മോദിസർക്കാർ രാജ്യത്തെ വിദ്യാർഥികളെ വഞ്ചിക്കുകയാണെന്ന് തൃണമൂൽ കോണ്ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ കുറ്റപ്പെടുത്തി.
Tags : Rahul Gandhi NEET question paper leak education system