കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരം. അധ്യാപകരിൽ നിന്നുള്ള ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് മരണത്തിന് കാരണമെന്ന ആരോപണം ശക്തമായതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു.
രാവിലെ ക്യാമ്പസിന് മുന്നിൽ കോട്ട് ഊരിമാറ്റി പ്രതിഷേധിച്ച വിദ്യാർത്ഥികൾ പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി. ആരോപണവിധേയനായ ഡോ. റാമിനെ പുറത്താക്കണമെന്നും മാനസികമായി പീഡിപ്പിക്കുന്ന മറ്റ് രണ്ട് അധ്യാപകർക്കെതിരെ നടപടി വേണമെന്നുമാണ് പ്രധാന ആവശ്യം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത കമ്മീഷൻ, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജാതിയുടെയും നിറത്തിന്റെയും പേരിൽ അധ്യാപകർ അധിക്ഷേപിച്ചതായി നിതിൻ രാജ് സുഹൃത്തുക്കൾക്കയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ഇന്റേണൽ മാർക്ക് അകാരണമായി കുറച്ചതായും കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ദേശത്തിലുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് രണ്ട് അധ്യാപകരെ കോളജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.