കോട്ടയം: ആരോഗ്യമന്ത്രിക്കു പരിക്കേറ്റ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയെന്നും വാർത്താമാധ്യങ്ങളിൽ വന്ന ദൃശ്യങ്ങൾ പരിശോധിച്ചതിലും കെഎസ്‌യുകാർ പ്രതിഷേധം നടത്തിയെന്നത് ശരിയാണ്. എന്നാൽ ആരോഗ്യമന്ത്രിയുടെ അടുത്ത് പോലും ഒരാളും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നോ നാലോ കെഎസ്‌യു പ്രവർത്തകരാണ് പ്രതിഷേധത്തിന് ഉണ്ടായിരുന്നത്. മൂപ്പതിലധികം പോലീസുകാരും ഉണ്ടായിരുന്നു. ആരോഗ്യമന്ത്രി ആക്രോശിച്ച് കെഎസ്‌യു പ്രവർത്തകരുടെ അടുത്തേയ്ക്ക് ചെല്ലുന്ന ദൃശ്യങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ത്.
സംഭവത്തിൽ കെഎസ്‌യുവിന്‍റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് ഉണ്ടായാൽ അവർക്കെതിരെ നടപടി സ്വീകരിക്കും. ഇതുവരെ കിട്ടിയിരിക്കുന്ന ദൃശ്യങ്ങൾ വച്ച് ആരും അവരുടെ അടുത്തേയ്ക്ക് പോയിട്ടില്ല. കരിങ്കൊടി കാട്ടി ഇനിയും പ്രതിഷേധിക്കും. ഉമ്മൻ ചാണ്ടിക്കെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു.
ആരോഗ്യമന്ത്രിയെ ആക്രമിക്കുന്ന ഒരു ചിത്രം ഏതെങ്കിലും വാർത്താമാധ്യമങ്ങൾക്ക് കിട്ടിയിട്ടുണ്ടോ എന്നും സതീശൻ ചോദിച്ചു. ആരെങ്കിലും മന്ത്രിയെ ആക്രമിച്ചിട്ടുണ്ടായിരുന്നെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുമായിരുന്നു.
പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധിക്കാനാണ് ഭരണപക്ഷത്തിന്‍റെ നീക്കമെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ തനിക്കെതിരെ ആരും പ്രതിഷിച്ചോട്ടെയെന്ന് സതീശൻ മറുപടി പറയുകയും ചെയ്തു. താനാണല്ലോ കേരളം ഭരിക്കുന്നതെന്നും ആരോഗ്യ രംഗത്തെ ഇങ്ങനെ ആക്കിയത് താനണല്ലോ എന്നും സതീശൻ പരിഹസിച്ചു.
Tags : KSU vd satheesan veena george