തിരുവനന്തപുരം: ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കു കളർ ഡ്രസ് അനുവദിക്കുന്നതു പരിഗണനയിൽ ആണെന്ന വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീന്‍റെ നിലപാടിനെ എതിർത്ത് കെഎസ്‌യു രംഗത്ത്. ഇതു കുട്ടികൾക്കിടയിൽ വേർതിരിവിനു കാരണമാകുമെന്നും നടപ്പാക്കാൻ പാടില്ലെന്നും കെഎസ്‌യു നേതൃത്വം മന്ത്രിക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വിദ്യാർഥികൾക്കിടയിലെ സാമൂഹിക സാമ്പത്തിക വ്യത്യാസങ്ങൾ വേർതിരിച്ചറിയാൻ ഇതു കാരണമാകുമെന്നാണ് കെഎസ്‌യുവിന്‍റെ പ്രധാന പരാതി. എല്ലാവരും തുല്യരെന്ന സ്വയംബോധമാണ് യൂണിഫോമുകൾ വിദ്യാർഥികൾക്കു നൽകുന്നത്.
അത് ഇല്ലാതാക്കുന്നതാണ് പുതിയ നീക്കം. കളർ ഡ്രസ് അനുവദിക്കുന്നതു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കും. ഇത് അവരുടെ മാനസികാരോഗ്യത്തെയും ബാധിക്കും. തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു കെഎസ്‍യു സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യനാണ് മന്ത്രിക്കു നിവേദനം നൽകിയത്.
ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ നേരത്തെ പറഞ്ഞിരുന്നത്. ബാക്ക്ബെഞ്ച് രീതി ഒഴിവാക്കുമെന്നും ആർത്തവ അവധി പോസിറ്റീവ് ആയി കാണണമെന്നും ഭ്രഷ്ട് കൽപ്പിച്ചിരുന്നത് പഴയ കാലമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആർത്തവ ദിവസങ്ങളിൽ കടുത്ത ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി കുട്ടികളുണ്ട്. അതുകൊണ്ടു തന്നെ ഇളവ് നൽകുക എന്നതു മാത്രമാണ് കാണുന്നത്. ആരെയും മാറ്റി നിർത്താൻ ഉദ്ദേശിച്ചല്ല തീരുമാനമെന്നും തീരുമാനം വിവാദമായ സാഹചര്യത്തിൽ മന്ത്രി സൂചിപ്പിച്ചു.