തൃശൂർ: കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ്. ഇന്ത്യൻ നിയമവ്യവസ്ഥയെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ വിധിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിൽ ഇനി പുതുതായി തെളിവ് ശേഖരിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷോൺ ജോർജ്, മാത്യു കുഴൽനാടൻ നൽകിയ കേസും തന്റെ കേസും രണ്ടാണെന്നും കൂട്ടിച്ചേർത്തു. "നടന്നത് വ്യക്തമായ ക്രിമിനൽ കുറ്റമാണ്, അതിന് ആർക്കും ഇമ്യൂണിറ്റി (പരിരക്ഷ) ഇല്ല. സംസ്ഥാന സർക്കാരിന് വലിയ ഓഹരി പങ്കാളിത്തമുള്ള കെഎസ്ഐഡിസി പോലെയുള്ള പൊതുമേഖലാ സ്ഥാപനം ഉൾപ്പെട്ട കമ്പനിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ സാമ്പത്തിക തിരിമറി നടത്തിയത്. ഇതിനായി അവർ നൽകിയ ജിഎസ്ടി ഇൻവോയ്സുകൾ വ്യാജമാണ്," ഷോൺ ജോർജ് ആരോപിച്ചു.
നൽകാത്ത സേവനത്തിനാണ് ഇവിടെ പണം കൈപ്പറ്റിയിരിക്കുന്നത്. ഇതിലൂടെ ജിഎസ്ടി തട്ടിപ്പും നടന്നിട്ടുണ്ട്. അതിനാൽ സംസ്ഥാന സർക്കാരിന് വേണമെങ്കിലും ഈ വിഷയത്തിൽ കേസെടുക്കാവുന്നതാണ്. വീണ വിജയൻ ഇവിടെ വെറുമൊരു ഇടനിലക്കാരി മാത്രമാണെന്നും ഈ കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. സ്വജനപക്ഷപാതത്തിന് പകരമായാണ് സിഎംആർഎൽ ഈ പണം നൽകിയതെന്നും ഷോൺ ജോർജ് തുറന്നടിച്ചു.
Tags : Shone George BJP Kerala High Court CMRL-Exalogic Latest News