എയർ ഇന്ത്യ
മുംബൈ: സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എയർ ഇന്ത്യയെ കരകയറ്റാൻ 10,000 കോടിയിലധികം രൂപയുടെ (ഏകദേശം 1.1 ബില്യണ്‍ ഡോളർ) പുതിയ മൂലധന നിക്ഷേപത്തിന് ടാറ്റാ സണ്‍സ് ബോർഡ് അനുമതി നൽകിയതായി റിപ്പോർട്ട്.
2021ൽ 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയതിനു ശേഷം എയർലൈൻസിനു നൽകുന്ന ഏറ്റവും വലിയ സാന്പത്തിക സഹായങ്ങളിലൊന്നാണിത്. ജൂണിൽ ടാറ്റാ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് നിർണായക തീരുമാനം.
ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ, വൈസ് ചെയർമാൻ വേണു ശ്രീനിവാസൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ടാറ്റാ സണ്‍സിന്റെ ചട്ട പ്രകാരം 100 കോടി രൂപയ്ക്ക് മുകളിലുള്ള ഏത് നിക്ഷേപത്തിനും ടാറ്റാ ട്രസ്റ്റിന്റെ നോമിനി ഡയറക്ടർമാരുടെ ഭൂരിപക്ഷ പിന്തുണ ആവശ്യമാണ്.
എയർ ഇന്ത്യയിലേക്കുള്ള പുതിയ ഇക്വിറ്റി നിക്ഷേപങ്ങൾ ടാറ്റാ സണ്‍സ് താല്കാലികമായി നിർത്തിവച്ച് ഒരു വർഷത്തിനു ശേഷമാണ് ഫണ്ട് അനുവദിക്കുന്നത്. 2026 സാന്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ ആകെ നഷ്ടം ഇരട്ടിയിലധികമായി വർധിച്ച് 22,238 കോടി രൂപയിലെത്തിയിരുന്നു.
കടബാധ്യത 40,000 കോടി
നിലവിൽ എയർ ഇന്ത്യയുടെ കടബാധ്യത 11 ബാങ്കുകളിലായി ഏകദേശം 40,000 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോടാണ് (18,500 കോടി രൂപ). ബാങ്ക് ഓഫ് ബറോഡയ്ക്ക് 5,938 കോടി രൂപയും എയർ ഇന്ത്യ നൽകാനുണ്ട്.
ടാറ്റാ സണ്‍സിനു നിലവിൽ നിലവിൽ എയർ ഇന്ത്യയിൽ 73.8 ശതമാനം ഓഹരികളുണ്ട്. സിംഗപ്പുർ എയർലൈൻസിന് 24.7 ശതമാനം ഓഹരികളും എസ്ബിഐസിഎപി ട്രസ്റ്റി വഴി ജീവനക്കാർക്ക് 1.5 ശതമാനം ഓഹരികളുമുണ്ട്.
ടാറ്റാ 10,000 കോടിയുടെ പുതിയ നിക്ഷേപം നടത്തുന്പോൾ തങ്ങളുടെ ഓഹരി വിഹിതം കുറഞ്ഞുപോകാതിരിക്കാൻ സിംഗപ്പുർ എയർലൈൻസ് വിഹിതമായി ഏകദേശം 3,350 കോടി രൂപ (351 മില്യണ്‍ ഡോളർ) എയർ ഇന്ത്യയിൽ പുതുതായി നിക്ഷേപിക്കേണ്ടി വരും.
ടാറ്റാ സണ്‍സ് ബോർഡ് യോഗം 17ന്
സർ രത്തൻ ടാറ്റാ ട്രസ്റ്റ് ഒഴികെയുള്ള ടാറ്റാ ട്രസ്റ്റുകളുടെ യോഗം സെപ്റ്റംബർ 11ന് ചേർന്നശേഷം 17ന് ടാറ്റാ സണ്‍സ് ബോർഡ് വീണ്ടും യോഗം ചേരുന്നുണ്ട്.
Tags : TataSons AirIndia Invest Business FinancialCrisis