National
ന്യൂഡൽഹി: തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് പരിക്ക്. വിമാനം ശക്തമായ കാറ്റിലും കുലുക്കത്തിലും പെട്ടതിനെ തുടർന്നാണ് സംഭവം. കുലുക്കത്തിൽ പെട്ട് വിമാനത്തിന്റെ ഉള്ളിലെ സീലിംഗ് തകരുകയും ലഗേജ് ബോക്സുകൾ തകർന്ന് വീഴുകയും ചെയ്തതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിന്റെ ഉയരം പെട്ടെന്ന് താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായത്. ഈ സമയത്ത് സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർ മുകളിലേക്ക് തെറിച്ചു വീഴുകയും തല സീലിംഗിൽ ഇടിച്ച് പരിക്കേൽക്കുകയും ചെയ്തു. എട്ട് യാത്രക്കാർക്കും നാല് വിമാന ജീവനക്കാർക്കും പരിക്കേറ്റു. ഇവരെ ഡൽഹിയിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
എയർ ഹോസ്റ്റസുമാർ യാത്രക്കാരോട് പരിഭ്രാന്തരായി സീറ്റ് ബെൽറ്റ് ഇടാൻ അലറിവിളിക്കുന്നതും, ലഗേജുകൾ നിലത്തു ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Business
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ടൊറന്റോയിലേക്ക് നേരിട്ടുള്ള വിമാനസർവീസുമായി എയർ ഇന്ത്യ.
ഇന്ധനം നിറയ്ക്കുന്നതിനായി യാത്രക്കിടെ ഇറക്കാതെയുള്ള സർവീസ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുക.
ബോയിംഗ് 787-9 വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഡൽഹി-ടൊറന്റോ റൂട്ടിൽ ഇപ്പോൾ സർവീസ് നടത്തുന്ന ബോയിംഗ് 777 വിമാനങ്ങൾ ഇന്ധനം നിറയ്ക്കാനായി ഓസ്ട്രിയയിലെ വിയന്നയിൽ ഇറങ്ങിയ ശേഷമാണ് യാത്ര തുടരുന്നത്.
National
മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഒരേ റൺവേയിൽ രണ്ടു വിമാനങ്ങൾ നേർക്കുനേർ വന്നു. പൈലറ്റുമാരുടെ കൃത്യമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.
റൺവേയിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനം മാറിപ്പോകുന്നതിന് മുമ്പ് തന്നെ അതേ റൺവേയിലേക്ക് മറ്റൊരു എയർ ഇന്ത്യ വിമാനം എത്തുകയായിരുന്നു. മുംബൈ-ഡൽഹി, സിലിഗിരി-മുംബൈ വിമാനങ്ങളാണ് നേർക്കുനേർ വന്നത്.
എയർ ട്രാഫിക് കൺട്രോളിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: കാനഡയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ഗുരുതര വീഴ്ച. എട്ട് മണിക്കൂറോളം പറന്ന ശേഷം തിരികെ പറന്ന് വിമാനം. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് ദീർഘദൂര പറക്കലിന് ശേഷം ഇന്ത്യയിലേക്ക് തിരികെ പറക്കേണ്ടി വന്നത്.
ഏകദേശം എട്ട് മണിക്കൂർ പറന്നശേഷം ആകാശമധ്യേ യുടേൺ എടുത്ത് തിരികെ ഡൽഹിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു എയർ ഇന്ത്യയുടെ എഐ185 വിമാനം. ഈ പാതയിൽ സർവീസ് നടത്താൻ അനുമതിയില്ലാത്ത തരം വിമാനം അയച്ചതാണ് യാത്രക്കാർക്ക് ദുരനുഭവത്തിന് കാരണമായത്. ഡൽഹിയിൽ നിന്ന് രാവിലെ 11.34ഓടെയാണ് വിമാനം വാൻകൂവറിലേക്ക് ടേക്ക് ഓഫ് ചെയ്തത്.
ബോയിംഗ് 777200 എൽആർ വിമാനമാണ് വാൻകൂവർ സർവീസിനായി എയർ ഇന്ത്യ നിയോഗിച്ചത്. എന്നാൽ ഈ പ്രത്യേക വിമാനത്തിന് ആ റൂട്ടിൽ പറക്കാനുള്ള സാങ്കേതിക അനുമതികൾ ഉണ്ടായിരുന്നില്ല. വാൻകൂവർ റൂട്ടിൽ ഹിമാലയൻ മേഖലകൾ ഉൾപ്പെടുന്നതിനാൽ, അത്തരം ഉയർന്ന പ്രദേശങ്ങളിലൂടെ പറക്കാൻ ആവശ്യമായ പ്രത്യേക അടിയന്തര ഓക്സിജൻ സംവിധാനങ്ങൾ ഉള്ള ബോയിംഗ് 777 300 ഇആർ വിമാനങ്ങൾക്കാണ് ഈ സർവീസിന് അനുമതിയുള്ളത്.
വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് തെറ്റായ വിമാനമാണ് അയച്ചതെന്ന വിവരം അധികൃതർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൈലറ്റിനോട് വിമാനം തിരികെ കൊണ്ടുവരാൻ നിർദേശിക്കുകയായിരുന്നു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയതായും വെള്ളിയാഴ്ച രാവിലെ ശരിയായ വിമാനം ഉപയോഗിച്ച് യാത്ര പുനരാരംഭിക്കുമെന്നും എയർലൈൻ വക്താവ് അറിയിച്ചു. ഈ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Viral
എയർ ഇന്ത്യ വീണ്ടും വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ്. യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റത്തെയും സേവനത്തിലെ പോരായ്മകളെയും ചൊല്ലിയുള്ള പുതിയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതാണ് വിമാനക്കമ്പനിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
ദുബായിലേക്ക് പോകാനിരുന്ന ഒരു വയോധികനായ യാത്രക്കാരനോട് എയർ ഇന്ത്യയുടെ വനിതാ ജീവനക്കാരി തീർത്തും നിരുത്തരവാദപരമായും സഹതാപമില്ലാതെയും പെരുമാറി എന്നതാണ് പ്രധാന പരാതി.
പുലർച്ചെ നാല് മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം പലതവണ വൈകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ യാത്ര അനിശ്ചിതത്വത്തിലായതോടെ പരിഭ്രാന്തനായ വയോധികൻ, അതേ സമയത്ത് തന്നെയുള്ള എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്ടറിലെ ജീവനക്കാരിയെ സമീപിച്ചു.
എന്നാൽ ഈ ഘട്ടത്തിൽ അദ്ദേഹത്തെ സഹായിക്കാൻ തയ്യാറാകാതിരുന്ന ജീവനക്കാരി അങ്ങേയറ്റം അനാദരവോടെയാണ് പെരുമാറിയതെന്ന് മറ്റൊരു യാത്രക്കാരി സാക്ഷ്യപ്പെടുത്തുന്നു.
സഹയാത്രിക ഈ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ തുടങ്ങിയതോടെ മാത്രമാണ് കാര്യങ്ങൾ വിശദീകരിക്കാൻ പോലും ജീവനക്കാരി തയ്യാറായതെന്നാണ് വിവരം.
വിമാനത്താവളത്തിലെ ഈ ആശയക്കുഴപ്പങ്ങൾക്കിടയിൽ വയോധികന് അർഹമായ സഹായം സമയത്ത് ലഭിക്കാതിരുന്നതിനാൽ എമിറേറ്റ്സ് വിമാനത്തിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയി.
ഇതോടെ അദ്ദേഹം വിമാനത്താവളത്തിൽ നിസഹായനായി കുടുങ്ങിപ്പോകുന്ന അവസ്ഥയാണുണ്ടായത്. ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ 'വാഷ്മ അയൂബി' എന്ന അക്കൗണ്ട് വഴിയാണ് പുറത്തുവിട്ടത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുകയും എയർ ഇന്ത്യയുടെ സേവന നിലവാരത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനുശേഷവും എയർ ഇന്ത്യയുടെ പ്രവർത്തന ശൈലിയിൽ പ്രതീക്ഷിച്ച മാറ്റം വന്നിട്ടില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
ലോകനിലവാരമുള്ള എയർലൈനുകളായ സിംഗപ്പൂർ എയർലൈൻസിനോടോ ഖത്തർ എയർവേയ്സിനോടോ മത്സരിക്കാൻ എയർ ഇന്ത്യ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പുലർച്ചെയുള്ള ജോലിത്തിരക്കിനിടയിൽ ജീവനക്കാർക്ക് എല്ലാപ്പോഴും മികച്ച രീതിയിൽ പെരുമാറാൻ കഴിഞ്ഞെന്നു വരില്ലെന്നും എയർ ഇന്ത്യ കൗണ്ടറിൽ നിന്ന് മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നൽകുന്നതിന് സാങ്കേതിക തടസങ്ങൾ ഉണ്ടാകാമെന്നും ചിലർ ജീവനക്കാരിയെ അനുകൂലിച്ച് അഭിപ്രായപ്പെടുന്നുണ്ട്.
വിമാനക്കമ്പനികൾ യാത്രക്കാരുടെ മനോവിഷമം മനസിലാക്കി കൂടുതൽ മാനുഷികമായ സമീപനം സ്വീകരിക്കണമെന്ന ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: വെട്ടിക്കുറച്ച വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ശൈത്യകാല ഷെഡ്യൂളില്‍ വന്ന കുറവ് നികത്തുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിമാന കമ്പനി അധികൃതര്‍ നിലപാട് അറിയിച്ചത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഴ്ചയിൽ 42 വിമാന സർവീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തി.
അതേസമയം കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുകയാണ്. അവയിൽ പലതും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. അതുവഴി കേരളത്തിന്റെ പൊതു അടിസ്ഥാന സൗകര്യങ്ങളോട് വിവേചനം കാണിക്കുന്നു.
ആവശ്യകത കൂടുതലുള്ള സമയത്ത് സേവനം വെട്ടിക്കുറക്കുന്നത് നീതീകരിക്കാനാവില്ല. ഗൾഫ് മേഖലയിൽ രണ്ടര ദശലക്ഷത്തിലധികം പ്രവാസികളുള്ള കേരളത്തെ സേവനങ്ങളിലെ തടസമോ കുറവോ വലിയ രീതിയിലാണ് ബാധിക്കുന്നത്.
കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും കേരളത്തിൽ വേരുകളുള്ള ദേശീയ വിമാന കന്പനി എന്ന നിലയിൽ എയർ ഇന്ത്യ എക്സ് പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
National
ബംഗളൂരു: വിമാനയാത്രക്കിടെ യാത്രക്കാരൻ കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ചത് പരിഭ്രാന്തി പരത്തി. ബംഗളൂരുവിൽ നിന്ന് വാരണസിയിലേക്കുള്ള യാത്രക്കിടെ ബോയിംഗ് 737 മാക്സ് 8 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.
കോക്പിറ്റ് മേഖലയിൽ കയറിയ യാത്രക്കാരൻ കോക്പിറ്റിലേക്ക് കൃത്യമായ പാസ്കോഡ് അടിച്ചാണ് കയറാൻ ശ്രമിച്ചത്. ഇതോടെ വിമാനം തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഭയന്ന പൈലറ്റ് കോക്പിറ്റ് തുറന്നില്ല. എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പമുണ്ടായിരുന്നത്.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഒൻപത് യാത്രക്കാരെയും സിഐഎസ്എഫിന് കൈമാറി. രാവിലെ എട്ടേകാലോടെ ടേക്ക് ഓഫ് ചെയ്ത വിമാനം 10.21നാണ് വാരണാസിയിൽ ലാൻഡ് ചെയ്തത്.
National
പാറ്റ്ന: ബിഹാറിലെ പറ്റ്ന വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാരുടെ ലഗേജ് കാണാതായതിനെത്തുടർന്ന് പ്രതിഷേധം. ചെന്നൈയിൽനിന്നും ബംഗളൂരുവിൽനിന്നും എത്തിയ വിമാനങ്ങളിലെ ഏതാനും യാത്രക്കാരുടെ ലഗേജാണ് കാണാതായത്. ബംഗളൂരുവിലെയും ചെന്നൈയിലെയും പരിശോധനയ്ക്കിടെ ഏതാനും ലഗേജുകൾ അവിടെ കുടുങ്ങുകയായിരുന്നു. ഇക്കാര്യം യാത്രക്കാർ അറിഞ്ഞതുമില്ല.
പാറ്റ്നയിൽ എത്തിയശേഷം ലഗേജ് കാണാതായതോടെ അവർ കടുത്ത അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുകയായിരുന്നു. എത്രയും വേഗം ലഗേജ് എത്തിക്കാമെന്ന് സുരക്ഷാചുമതലയുള്ള സിഐഎസ്എഫും വിമാനക്കന്പനിയും ഉറപ്പ് നൽകിയതോടെയാണ് സംഘർഷം അയഞ്ഞത്. ലഗേജുകൾ യാത്രക്കാരുടെ വിലാസത്തിൽ എത്തിച്ചുനൽകാമെന്നാണ് വാഗ്ദാനം.
Editorial
കണ്ണടച്ചാലും മറയാത്തൊരു അഗ്നിഗോളം ലോകത്തെ പൊള്ളിക്കുന്നു. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് കത്തിയമർന്ന വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ലോകത്തിന്റെ നൊമ്പരമായി.
വിമാനം ഇടിച്ചുതകർന്ന ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർഥികളും മരിച്ചവരിലുണ്ട്. അപകടകാരണം പുറത്തുവരാനിരിക്കുന്നതേയുള്ളു. നടുക്കത്തിൻ്റെയും ഹൃദയവേദനയുടെയും ഈ നിമിഷത്തിൽ, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
അതേസമയം, ആശങ്കയുടെ ഒരു നിഴൽ വ്യോമയാത്രികരെ വലയം ചെയ്തിട്ടുമുണ്ട്. ടിക്കറ്റിനു വലിയ നിരക്കാണ് ഈടാക്കുന്നതെങ്കിലും എയർ ഇന്ത്യ വിമാനങ്ങൾ യഥാസമയം അറ്റകുറ്റപ്പണികൾപോലും നടത്തുന്നില്ലെന്ന ആരോപണം മുമ്പേ ഉള്ളതാണ്.
ആറു മാസം മുമ്പ് തകരാറുണ്ടായിട്ടുള്ള എയർ ഇന്ത്യ വിമാനമാണ് ഇന്നലെ തകർന്നത് എന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, അപകടം വിളിച്ചുവരുത്തിയതാണോയെന്നു സംശയിക്കേണ്ടിവരും. അപകടത്തിൻ്റെ യഥാർഥ കാരണങ്ങൾ കണ്ടെത്തി വ്യോമയാന സുരക്ഷ വിട്ടുവീഴ്ചയില്ലാതെ ഉറപ്പാക്കാൻ എയർ ഇന്ത്യ ഉടമയായ ടാറ്റയ്ക്കും സർക്കാരിനും ബാധ്യതയുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനമാണ് നിമിഷങ്ങൾക്കകം കത്തിയമർന്നത്. ഇന്ത്യക്കാരും ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരുമായി 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ എല്ലാവരും മരിച്ചെന്ന് അഹമ്മദാബാദ് പോലീസ് സ്ഥിരീairindiaAIകരിച്ചെങ്കിലും രമേഷ് ബിശ്വാസ് കുമാർ എന്നയാൾ പരിക്കേറ്റ് ചികിത്സയിലുണ്ടെന്ന് പിന്നീട് തിരുത്തി. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത സ്ഥിതിയിലായിരുന്നു.
ഉച്ചയ്ക്ക് 1.38നാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം പറന്നുയർന്നത്. തൊട്ടടുത്ത് മേഘാനിയിലുള്ള ബി.ജെ. മെഡിക്കൽ കോളജിൻ്റെ ഹോസ്റ്റലിൽ ഇടിച്ചു കത്തുകയായിരുന്നു.
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാർഥികളും മരിച്ചവരിൽ ഉൾപ്പെടുന്നു. കോഴഞ്ചേരി പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാറാണ് മരിച്ച മലയാളി. കേരളത്തിൽ സർക്കാർ സർവീസിൽ നഴ്സായിരുന്ന രഞ്ജിത അവധിയെടുത്ത് ഇംഗ്ലണ്ടിൽ ജോലി ചെയ്യുകയായിരുന്നു. നാലു ദിവസം അവധിക്കു നാട്ടിലെത്തിയ രഞ്ജിത രാജിവച്ച് നാട്ടിൽ വന്നു ജോലി ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നെങ്കിലും സ്വപ്നങ്ങളെല്ലാം ചാരമായി.
അപകടകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എയർ ഇന്ത്യക്കെതിരേ ഗുരുതര ആരോപണങ്ങൾ പുറത്തുവന്നിട്ടുമുണ്ട്. ഇന്നലെ അപകടത്തിൽ പെടുന്നതിനുമുമ്പ്, വിമാനത്തിൽ ഡൽഹിയിൽനിന്ന് അഹമ്മദാബാദിലേക്കു യാത്ര ചെയ്തിരുന്ന ആകാശ് പറയുന്നത്, വിമാനത്തിൽ എയർ കണ്ടീഷണർ ഉൾപ്പെടെ പ്രവർത്തിക്കുന്നില്ലായിരുന്നെന്നാണ്.
ഈ വിമാനം ആറു മാസം മുമ്പ് തകരാറിലായിരുന്നെന്നും റിപ്പോർട്ടുണ്ട്. ജൂൺ മൂന്നിന് ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ത്യയിൽനിന്ന് സ്പെയർ പാർട്സ് എത്താത്തതിനെത്തുടർന്ന് ഒന്നര ദിവസത്തോളം വൈകിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ നാലിനാണ് തിരുവനന്തപുരത്തുനിന്നു മസ്കറ്റിലേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ ടേക് ഓഫിനു തൊട്ടുമുമ്പ് പുകയും ദുർഗന്ധവും ഉയർന്നത്. യാത്രക്കാർ ബഹളം വച്ചതോടെയാണ് അധികൃതർ വിവരം അറിഞ്ഞതുപോലും. ഇക്കഴിഞ്ഞ ജനുവരി 11ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബ്രേക്ക് തകരാറിലായി മണിക്കുറുകളോളം അബുദാബിയിൽ കിടന്നു.
മന്ത്രി എ.കെ. ശശീന്ദ്രൻ അടക്കം തിരുവനന്തപുരത്തേക്കുള്ള അമ്പതിലേറെ യാത്രക്കാർ ഉണ്ടായിരുന്ന എയർ ഇന്ത്യ വിമാനം ഒരു മണിക്കൂർ പറന്നശേഷം സാങ്കേതിക തകരാർ മൂലം മുംബൈയിൽ തിരിച്ചിറക്കിയത് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്.
ഡൽഹിയിലെ കൊടുംചൂടിൽ പാറ്റ്നയിലേക്കുള്ള വിമാനത്തിൽ എസിയില്ലാതെ മണിക്കുറുകളോളം യാത്രക്കാർ വിയർത്തുകുളിച്ചത് കഴിഞ്ഞ മാസം. ഇക്കഴിഞ്ഞ മാർച്ചിൽ ഷിക്കാഗോ-ഡൽഹി വിമാനം പറന്നുയർന്ന് 10 മണിക്കുറിനുശേഷം സാങ്കേതിക തകരാറിനെത്തുടർന്ന് അതേ വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു.
കഴിഞ്ഞ നവംബറിൽ തായ്ലൻഡിൽ ഒരു വിമാനം കിടന്നത് നാലു ദിവസമാണ്. ആഭ്യന്തര, അന്താരാഷ്ട്ര ഭേദമില്ലാതെ, യാത്രക്കാർ തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവങ്ങൾ പറയാനാണെങ്കിൽ ഇനിയുമുണ്ട്. പക്ഷേ, ഇന്നലെ അവർ രക്ഷപ്പെട്ടില്ല.
ഇതൊക്കെ ഉത്തരവാദപ്പെട്ടവർ ഗൗരവത്തിലെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്നലത്തെ അപകടം സംഭവിക്കുമായിരുന്നോയെന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാനാവില്ല. ഇന്നലത്തെ ദുരന്തം ആരുടെയും കുറ്റമല്ലെങ്കിൽ പോലും എയർ ഇന്ത്യയുടെ വിമാനങ്ങൾ യാത്രാ യോഗ്യമാണോയെന്ന് ഇനിയെങ്കിലും അടിയന്തരമായി പരിശോധിക്കണം.
വൻതുക ടിക്കറ്റിനു മുടക്കി ഭീതി വിലയ്ക്കു വാങ്ങേണ്ട ഗതികേടിലാണ് യാത്രക്കാരും കുടുംബാംഗങ്ങളും. കെടുകാര്യസ്ഥതയുടെ വിലയാണ് ഇന്നലത്തെ ദുരന്തമെങ്കിൽ, എയർ ഇന്ത്യയുടെ ഇപ്പോഴത്തെ ഉടമയായ ടാറ്റയാണോ കേന്ദ്രസർക്കാരാണോ ഒന്നാം പ്രതിയെന്നേ അറിയേണ്ടതുള്ളു
National
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നുവീണു. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം.
ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് 1:10നാണ് അപകടം. ടേക്ക് ഓഫിനിടെ മരത്തില്‍ ഇടിച്ച ശേഷം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അര്‍ധസൈനിക വിഭാഗങ്ങളോട് എത്രയും വേഗം അപകടസ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.