പ്രതീകാത്മക ചിത്രം
യുഎസ്-യൂറോപ്യൻ ഓഹരി ഇൻഡക്സുകളിലെ പ്രതിസന്ധി വാരാന്ത്യം ഏഷ്യൻ മാർക്കറ്റുകളെയും പിരിമുറുക്കത്തിലാക്കി. എന്നാൽ, ഇന്ത്യൻ വിപണി പ്രതിവാര നേട്ടം സ്വന്തമാക്കി. സെൻസെക്സ് 582 പോയിന്റും നിഫ്റ്റി 128 പോയിന്റും ഉയർന്നു. വിദേശ വിപണികളെ പിടിച്ചുലച്ചത് സെമികണ്ടക്ടർ വിഷയമാണ്.
അമേരിക്കൻ വിപണികളിൽ ഐടി വിഭാഗം ഓഹരികൾ വില്പന സമ്മർദത്തിലാണ്. ഒരു മാസത്തിനിടയിൽ മൂന്നാം തവണ വിപണി പ്രതിവാര നഷ്ടത്തിൽ. നാലാഴ്ചകളിൽ സൂചിക ഏകദേശം ഒമ്പത് ശതമാനം ഇടിഞ്ഞു. സെമികണ്ടക്ടർ കമ്പനികളുടെ ഓഹരികൾ പിരിമുറുക്കത്തിലാണ്. ചൈനീസ് എഐ കമ്പനി പുതിയ ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡൽ രംഗത്ത് ഇറക്കിയതാണു വിപണിയെ ഞെട്ടിച്ചത്. യുഎസിൽ നിലവിലുള്ള മുൻനിര സെമികണ്ടക്ടർ മോഡലുകളേക്കാൾ മികച്ച പ്രകടനമാണു പുതിയതിന്.
കോർപറേറ്റ് മേഖലയിൽനിന്നുള്ള മികച്ച ത്രൈമാസ പ്രവർത്തനഫലങ്ങൾ സെൻസെക്സിനും നിഫ്റ്റിക്കും കരുത്തായി. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വിലക്കയറ്റവും വിദേശ ഓപ്പറേറ്റർമാരെ വില്പനക്കാരാക്കി. ആഭ്യന്തര ഫണ്ടുകളുടെ ശക്തമായ പിൻതുണ ഐടി ഓഹരികൾക്ക് തിളക്കം പകർന്നു.
നിഫ്റ്റി ബുള്ളിഷ് മനോഭാവം നിലനിർത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും പ്രാദേശിക നിക്ഷേപകരും ശക്തമായ പിൻതുണയുമായി രംഗത്തുണ്ട്. സൂചിക 24,206 പോയിന്റിൽ നിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ 24,021- 24,255 റേഞ്ചിൽ നീങ്ങി. വാരത്തിന്റെ രണ്ടാം പകുതിയിൽ ബ്ലൂചിപ്പ് ഓഹരികളോട് നിക്ഷേപകർ കാണിച്ച താത്പര്യം നിഫ്റ്റിയെ 24,365ലേക്ക് ഉയർത്തി, മാർക്കറ്റ് ക്ലോസിംഗിൽ 24,334ലാണ്. ഈ വാരം 24,115ലെ താങ്ങ് നിലനിർത്തി 24,459 – 24,584 പോയിന്റ് ലക്ഷ്യമാക്കാം. അനുകൂല വാർത്തകൾക്ക് മാസാവസാനം 24,928ലേക്ക് ഉയർത്താനാവും.
നിഫ്റ്റി ജൂലൈ സീരീസ് 24,242ൽനിന്നും 24,322ലേക്ക് ഉയർന്നു. ഓപ്പൺ ഇന്ററസ്റ്റ് 168 ലക്ഷം കരാറുകളിൽനിന്നും 146 ലക്ഷമായി കുറഞ്ഞങ്കിലും വിപണി ബുള്ളിഷാണ്. അതേസമയം, ഒരു വിഭാഗം ഊഹക്കച്ചവടക്കാർ ഷോർട്ട് കവറിംഗിനു നീക്കം നടത്തിയതായി അനുമാനിക്കുന്നു.
ബോംബെ സെൻസെക്സ് 77,569 പോയിന്റിൽനിന്നും തുടക്കത്തിൽ 76,925ലേക്ക് താഴ്ന്ന അവസരത്തിൽ ടെക്നോളജി വിഭാഗം ഓഹരികളിൽ ഉടലെടുത്ത വാങ്ങൽ താത്പര്യം പിന്നീട് സെൻസെക്സിനെ 78,279ലേക്ക് ഉയർത്തി. മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 78,151 പോയിന്റിലാണ്. പ്രതിദിന ചാർട്ടിൽ വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ സൂചിക 78,645 – 79,139 ലെ പ്രതിരോധ മേഖലയിലേക്ക് ചുവടുവയ്ക്കാം. ഈ അവസരത്തിൽ ഇടപാടുകളുടെ വ്യാപ്തി വർധിച്ചാൽ 80,493 പോയിന്റിലേക്ക് മുന്നേറാം. അതേസമയം, വില്പനക്കാർ വിപണിയിൽ ഇടം പിടിച്ചാൽ 77,291-76,431 റേഞ്ചിൽ താങ്ങ് പ്രതീക്ഷിക്കാം.
ഐടി മേഖലയിൽ നിന്നും പ്രതീക്ഷിച്ചതിലും മികച്ച ഒന്നാം പാദ പ്രവർത്തന ഫലങ്ങൾ പുറത്തുവന്നത് ഈ വിഭാഗം ഓഹരികളിൽ ശക്തമായ വാങ്ങലിന് അവസരമൊരുക്കി. നിഫ്റ്റി ഐടി സൂചിക നാല് ശതമാനം ഉയർന്നു, ഒൻപത് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര പ്രകടനമാണിത്.
വിദേശ ഓപ്പറേറ്റർമാർ മുൻ നിര ഓഹരികളിൽ വില്പനയ്ക്ക് തിടുക്കം കാണിച്ചു. അവർ മൊത്തം 9119.76 കോടി രൂപയുടെ ഓഹരി വില്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകാരായി 9808.64 കോടി രൂപ നിക്ഷേപിച്ചു.
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 95.37ൽ നിന്നും രൂപ 96.40ലേക്ക് ദുർബലമായെങ്കിലും പിന്നീട് 96.26ൽ ക്ലോസിംഗ് നടന്നു. സാങ്കേതികമായി രൂപ ദുർബലാവസ്ഥയിൽ അകപ്പെട്ടതിനാൽ 96.85ലേക്ക് പരീക്ഷണങ്ങൾ നടത്താം. അതുകൊണ്ടു തന്നെ ആർബിഐ വിപണി ഇടപെടലിനു നീക്കം നടത്താം.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം വീണ്ടും ഉയർന്നു. ജൂലൈ പത്തിന് അവസാനിച്ച വാരത്തിൽ കരുതൽ ശേഖരം 67,515.7 കോടി ഡോളറിലെത്തി. തൊട്ട് മുൻ വാരം ഇത് 67,419.3 കോടി ഡോളറായിരുന്നു. ഫെബ്രുവരിയിൽ കരുതൽ ധനം സർവകാല റിക്കാർഡായ 72,849.4 കോടി ഡോളറിൽ എത്തിയിരുന്നു. മധ്യപൂർവേഷ്യൻ സംഘർഷാവസ്ഥ ആഗോള ധനവിപണിയിൽ സൃഷ്ടിച്ച അനിശ്ചിതത്വം രൂപയെയും സമ്മർദത്തിലാക്കി. പശ്ചിമേഷ്യൻ പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ കരുതൽ ധനം 75,000 കോടി ഡോളർ കടക്കുമായിരുന്നു.
ബ്രെന്റ് ക്രൂഡ് ബാരലിന് 76 ഡോളറിൽ നിന്നും മുൻവാരം സൂചിപ്പിച്ച 86 ഡോളറിലെ പ്രതിരോധം തകർത്ത് 50 ദിവസങ്ങളിലെ ശരാശരിയായ 88.36 ഡോളറിലെത്തി. ഇറാൻ സംഘർഷം കണക്കിലെടുത്താൽ മുൻ വാരം സൂചിപ്പിച്ച പോലെ എണ്ണ 96-100 ഡോളറിലേക്ക് നീങ്ങാം. മധ്യപൂർവേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായാൽ ക്രൂഡ് 114 ഡോളർ വരെ ഉയരാം.
Tags : ForeignStockMarkets UnderPressure IndianMarket Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds