ഡോണൾഡ് ട്രംപും റൗൾ കാസ്ട്രോയും.
കരിബിയൻ കടലിന്‍റെ നീലിമയിൽ പൊതിഞ്ഞ ഒരു ദ്വീപ്, അതാണ് ക്യൂബ. തുടിക്കുന്ന സംസ്കാരവും സമ്പന്നമായ ചരിത്രവും കരിബിയൻ ചൈതന്യവും ഒത്തുചേർന്ന ഒരു നാട്. ഹോസെ മാർത്തിയുടെ വിപ്ലവ കവിതകൾ വായിച്ച്, ചെ ഗുവേരയുടെ ആദർശങ്ങൾ ഏറ്റുപിടിച്ച്, ഫിദൽ കാസ്ട്രോയുടെ വാക്കുകളിൽ സ്വപ്നം കണ്ട ഒരു ജനത.
പക്ഷേ ആ ദ്വീപിന്‍റെ കഥ അതിന്‍റെ സൗന്ദര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല. തൊട്ടടുത്ത്, വെറും തൊണ്ണൂറ് മൈൽ അകലെയാണ് ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്‌ട്രമായ അമേരിക്ക സ്ഥിതിചെയ്യുന്നത്. ക്യൂബയുടെ ഏറ്റവും അടുത്ത അയൽക്കാരൻ പക്ഷേ ക്യൂബയുടെതന്നെ ഏറ്റവും വലിയ എതിരാളിയാണ്.
ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം വെറുമൊരു രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തർക്കം മാത്രമല്ല. അത് ശീതയുദ്ധത്തിന്‍റെ നിഴലിൽ രൂപപ്പെട്ട, ആണവയുദ്ധത്തിന്‍റെ വക്കിൽ വരെ എത്തിയ, തലമുറകളെ മുഴുവൻ ബാധിച്ച ഒരു ദീർഘ ചരിത്രത്തിന്‍റെ കഥ കൂടിയാണ്. അധികാരത്തിന്‍റെയും പ്രതിരോധത്തിന്‍റെയും, ആദർശത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥ.
ചരിത്ര പശ്ചാത്തലം
ക്യൂബയുടെ ചരിത്രം സ്വാതന്ത്ര്യത്തിനായുള്ള നിരന്തരമായ പോരാട്ടത്തിന്‍റെ ചരിത്രം കൂടിയാണ്. നൂറ്റാണ്ടുകളോളം സ്പാനിഷ് കൊളോണിയൽ ഭരണത്തിൻ കീഴിൽ കഴിഞ്ഞ ആ ജനത 1898ൽ സ്വാതന്ത്ര്യത്തിന്‍റെ പടിവാതിൽക്കൽ വരെ എത്തി. സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിൽ സ്പെയിൻ പരാജയപ്പെട്ടതോടെ ക്യൂബ സ്വതന്ത്രമായി എന്നിരുന്നാലും ആ സ്വന്തന്ത്രം പൂർണതയിലേക്ക് എത്തിയിരുന്നില്ല.
പ്ലാറ്റ് അമൻഡ്മെന്‍റ് എന്ന കരാറിലൂടെ ക്യൂബയുടെ വിദേശനയത്തിലും ആഭ്യന്തര കാര്യങ്ങളിലും ഇടപെടാനുള്ള അവകാശം അമേരിക്ക സ്വയം ഏറ്റെടുത്തു. തുടർന്നുള്ള അഞ്ച് പതിറ്റാണ്ടുകളിൽ അമേരിക്കൻ കമ്പനികൾ ക്യൂബയുടെ പഞ്ചസാര വ്യവസായവും ഭൂമിയും കൈയടക്കി. ഹവാന അമേരിക്കൻ താൽപര്യങ്ങളുടെ കേന്ദ്രമായി മാറ്റി. ക്യൂബൻ ഭരണാധികാരികൾ വാഷിങ്ടണിന്‍റെ ഇഷ്ടത്തിനനുസരിച്ച് ഭരിച്ചു. ഇത് സാധാരണ ജന ജീവിതത്തെ ദാരിദ്രത്തിലേക്കു നയിച്ചു.
ഇതിനു തുടർച്ചയായി, 1959 ജനുവരിയിൽ ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികൾ അമേരിക്കൻ അനുകൂലിയായ ഫുൾഗൻസിയോ ബാറ്റിസ്റ്റയുടെ സർക്കാരിനെ അധികാരഭ്രഷ്ടരാക്കി. ക്യൂബ ഒരു സോഷ്യലിസ്റ്റ് രാഷ്‌ട്രമായി പുനർജനിച്ചു. അമേരിക്കയുമായുള്ള ബന്ധം അതിവേഗം തകരാനും ഇതു പ്രധാന കാരണമായി.
ശീതയുദ്ധ കാലഘട്ടം
കാസ്ട്രോ അധികാരത്തിൽ വന്നതോടെ ക്യൂബ സോവിയറ്റ് യൂണിയനുമായി കൂടുതൽ അടുക്കാൻ തുടങ്ങിയിരുന്നു. ക്യൂബയിൽ പ്രവർത്തിച്ചിരുന്ന അമേരിക്കൻ കമ്പനികൾ സർക്കാർ ഏറ്റെടുത്തു. വാഷിങ്ടണിന് അത് അസഹനീയമായി മാറി. 1961ൽ അമേരിക്ക ക്യൂബയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. തൊട്ടടുത്ത വർഷം സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തി.
ബന്ധം വഷളായതിന്‍റെ ആദ്യ പരിണതഫലം 1961 ഏപ്രിലിൽ ലോകം കണ്ടു. സിഐഎയുടെ പിന്തുണയോടെ പരിശീലനം നേടിയ ക്യൂബൻ പ്രവാസികൾ ബേ ഓഫ് പിഗ്സിൽ ആക്രമണം നടത്തി. കാസ്ട്രോ സർക്കാരിനെ തകർക്കുക എന്നതായിരുന്നു അവരുടെ ഏക ലക്ഷ്യം. എന്നാൽ, ആ ശ്രമം പരാജയപ്പെട്ടുകയാണ് ഉണ്ടായത്. അമേരിക്കയ്ക്ക് അതു വലിയ നയതന്ത്ര തിരിച്ചടിയായി മാറി.
ഏറ്റവും നിർണായകമായ നിമിഷം വന്നത് 1962 ഒക്ടോബറിലാണ്. ക്യൂബയിൽ സോവിയറ്റ് ആണവ മിസൈലുകൾ വിന്യസിക്കുന്നുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പ്രസിഡന്‍റ് കെന്നഡി ക്യൂബയ്ക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചു. തുടർന്നുള്ള പതിമൂന്ന് ദിവസം ലോകം ശ്വാസം അടക്കിപ്പിടിച്ചു. ഒടുവിൽ സോവിയറ്റ് യൂണിയൻ മിസൈലുകൾ പിൻവലിച്ച് ആണവ യുദ്ധം ഒഴിവാക്കി.
ആ പ്രതിസന്ധിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം കൂടുതൽ വർധിച്ചു.
ഉപരോധത്തിന്‍റെ ആഘാതം
അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം ക്യൂബയ്ക്കു വെറുമൊരു രാഷ്‌ട്രീയ സമ്മർദമായിരുന്നില്ല. അത് ഒരു ജനതയുടെ ദൈനംദിന ജീവിതത്തെ നേരിട്ടു ബാധിച്ച തീരുമാനമായിരുന്നു. ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന ഈ ഉപരോധം ലോക ചരിത്രത്തിലെ ഏറ്റവും ദീർഘകാലം നിലനിന്ന സാമ്പത്തിക ഉപരോധങ്ങളിൽ ഒന്നാണ്.
ആ ഉപരോധം ക്യൂബൻ സമ്പദ്‌വ്യവസ്ഥയെ അടിമുടി തകർത്തു. അമേരിക്കയുമായുള്ള വ്യാപാരം പൂർണമായും നിലക്കുവാനും മരുന്ന്, ഭക്ഷണം, ഇന്ധനം തുടങ്ങിയവയുടെ ക്ഷാമത്തിനും ഇതു കാരണമായി. സോവിയറ്റ് യൂണിയന്‍റെ പിന്തുണ ഉണ്ടായിരുന്ന കാലത്ത് ക്യൂബ ഒരു വിധം ഇതിനെതിരെ പിടിച്ചുനിന്നു. എന്നാൽ, 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ക്യൂബ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണു. ആ കാലഘട്ടത്തെ ക്യൂബക്കാർ വിളിച്ചത് “സ്പെഷൽ പീരിയഡ്” എന്നാണ് - പട്ടിണിയുടെയും ഇരുട്ടിന്‍റെയും കാലംമായി അവർ അതിനെ അടയാളപ്പെടുത്തുന്നു.
സാധാരണ ജനത്തിന്‍റെ ജീവിതം കഠിനമായിരുന്നു. വൈദ്യുതി മണിക്കൂറുകളോളം നിലച്ചു. ആശുപത്രികളിൽ മരുന്നു തികയാതെ വന്നു. ഭക്ഷണ റേഷനിംഗ് സാധാരണമായി. ജോലിയും വരുമാനവും നഷ്ടപ്പെട്ടവർ രാജ്യം വിടാൻ നിർബന്ധിതരായി. ആയിരക്കണക്കിനു ക്യൂബക്കാർ ചങ്ങാടങ്ങളിലും ചെറു ബോട്ടുകളിലും കയറി ഫ്ലോറിഡ കടലിടുക്ക് താണ്ടി അമേരിക്കയിലേക്ക് പലായനം ചെയ്തു.
എന്നാൽ, ക്യൂബ തളർന്നില്ല. പരിമിതമായ വിഭവങ്ങൾകൊണ്ട് ആരോഗ്യ സംരക്ഷണ സംവിധാനവും വിദ്യാഭ്യാസ മേഖലയും നിലനിർത്തി. ജൈവകൃഷി വ്യാപകമായി. ടൂറിസം പ്രധാന വരുമാന മാർഗമായി. ഉപരോധത്തെ അതിജീവിക്കാൻ ക്യൂബ സ്വന്തം വഴികൾ കണ്ടെത്തി.
ശത്രുത അലിഞ്ഞെങ്കിലും
പതിറ്റാണ്ടുകളുടെ ശത്രുതയ്ക്കു ശേഷം, 2014 ഡിസംബറിൽ ലോകം ഒരു അപ്രതീക്ഷിത നിമിഷത്തിന് സാക്ഷ്യം വഹിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയും ക്യൂബൻ പ്രസിഡന്‍റ് റൗൾ കാസ്ട്രോയും ഒരേസമയം ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. അർധ നൂറ്റാണ്ടിലേറെ നീണ്ട ഒറ്റപ്പെടലിന് അവസാനമിടാൻ ഇരു രാജ്യങ്ങളും തയാറാണെന്ന് അവർ പ്രഖ്യാപിച്ചു. 2015ൽ ഹവാനയിൽ അമേരിക്കൻ എംബസി വീണ്ടും തുറന്നു. 1961ൽ അടച്ചുപൂട്ടിയ ശേഷം ആദ്യമായി അമേരിക്കൻ പതാക ക്യൂബൻ മണ്ണിൽ ഉയർന്നു. ഒബാമ നേരിട്ട് ഹവാന സന്ദർശിച്ചു. 88 വർഷത്തിനിടെ ക്യൂബ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്‍റായി ഒബാമ മാറി.
വീണ്ടും നയം മാറ്റം
എന്നാൽ, ആ അനുരഞ്ജനം അധികകാലം നീണ്ടില്ല. 2017ൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ നയം മാറി. ക്യൂബയ്ക്കുള്ള യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി. ഉപരോധം വീണ്ടും ശക്തിപ്പെടുത്തി. ക്യൂബയെ ഭീകരവാദ രാഷ്‌ട്രങ്ങളുടെ പട്ടികയിൽ തിരികെ ഉൾപ്പെടുത്തി.
ബൈഡൻ ഭരണകൂടം അധികാരത്തിൽ വന്നപ്പോൾ മാറ്റത്തിന്‍റെ സൂചനകൾ ഉണ്ടായി. ചില നിയന്ത്രണങ്ങൾ ഇളവ് ചെയ്തു. എന്നാൽ, ഉപരോധം പൂർണമായി നീക്കിയില്ല. ക്യൂബൻ ജനതയുടെ ജീവിതം അപ്പോഴും ദുഷ്കരമായി തുടർന്നു.
ഇന്നത്തെ അവസ്ഥ
2026-ൽ ക്യൂബ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളിൽ ഒന്നാണ്. Economist Intelligence Unit (EIU) ന്‍റെ കണക്കുകൾ പ്രകാരം 2026-ൽ ക്യൂബയുടെ ജിഡിപി 7.2 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ ഇതുവരെ ആകെ 23 ശതമാനത്തോളം സമ്പദ്‌വ്യവസ്ഥ ചുരുങ്ങിയിരിക്കുന്നു. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യങ്ങളിൽ ഒന്നായിരുന്ന ക്യൂബ, ഇന്ന് ആഭ്യന്തര ആവശ്യം പോലും നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലാണ്.
ഈ സാമ്പത്തിക തകർച്ചയുടെ ഏറ്റവും നേരിട്ടുള്ള ആഘാതം അനുഭവിക്കുന്നത് സാധാരണ ക്യൂബക്കാരനാണ്. ദിവസത്തിൽ 20 മണിക്കൂർ വരെ വൈദ്യുതി നിലയ്ക്കുന്നു. ഭക്ഷണവും മരുന്നും കടുത്ത ക്ഷാമത്തിലാണ്. ഒരു സർവേ പ്രകാരം പത്തിൽ ഏഴ് ക്യൂബക്കാരും ദിവസവും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കേണ്ട അവസ്ഥയിലാണ്. ഒരു മാസത്തെ ശരാശരി ശമ്പളം 13 ഡോളറിൽ താഴെ മാത്രം. ആശുപത്രികളിൽ മരുന്നു തികയുന്നില്ല. വഴിയോരങ്ങളിൽ മാലിന്യം കുന്നുകൂടുന്നു. ജെറ്റ് ഇന്ധനം തീർന്നതോടെ വിദേശ വിമാന സർവീസുകൾ നിലച്ചു. ടൂറിസം, ഒരുകാലത്ത് ക്യൂബയുടെ പ്രധാന വരുമാന സ്രോതസുകൾ ആയിരുന്നവ ഇന്ന് ഏതാണ്ട് തകർന്ന അവസ്ഥയിലാണ്.
കുഴഞ്ഞുമറിഞ്ഞ്
രാഷ്‌ട്രീയ ചിത്രം അതിലും സങ്കീർണമാണ്. ട്രംപ് ഭരണകൂടം ക്യൂബയെ അസാധാരണമായ ഭീഷണി എന്ന് വിശേഷിപ്പിച്ച് ദ്വീപിനുമേൽ ഊർജ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നു. 2026 മാർച്ചിൽ ക്യൂബൻ പ്രസിഡന്‍റ് മിഗേൽ ഡിയാസ്-കനൽ അമേരിക്കയുമായി നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ചു. ഊർജ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, ഈ ചർച്ചകൾ എവിടെ എത്തുമെന്ന് ഇനിയും വ്യക്തമല്ല. മനുഷ്യാവകാശ രംഗത്തും അവസ്ഥ ഗുരുതരമാണ്. സ്വതന്ത്ര മാധ്യമങ്ങൾ നിരോധിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്നു. രാഷ്‌ട്രീയ തടവുകാർ ജയിലിൽ കഴിയുന്നു. ഈ ഉപരോധം ക്യൂബൻ ജനതയുടെ മൗലിക അവകാശങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഉപരോധം ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യം വിടുന്നവർ
ഈ പ്രതിസന്ധിയുടെ ഏറ്റവും വലിയ പ്രത്യാഘാതം കുടിയേറ്റമാണ്. ഭക്ഷണവും വൈദ്യുതിയും ഭാവിയും ഇല്ലാതെ ആയിരക്കണക്കിന് ക്യൂബക്കാർ രാജ്യം വിടുകയാണ്. ജീവിതം അസഹ്യമാംവിധം സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ് എന്ന് ദ്വീപിൽ തങ്ങുന്നവർ പോലും സമ്മതിക്കുന്നു.
ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇന്നും ഒരു വഴിത്തിരിവിലാണ്. അമേരിക്ക ഒരു വശത്ത് പരിമിതമായ നയതന്ത്ര സമ്പർക്കം തുടരുന്നു. ക്യൂബൻ സൈന്യത്തിനും സർക്കാർ സ്ഥാപനങ്ങൾക്കും നേരിട്ട് ഗുണം ലഭിക്കുന്ന സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുക എന്നതാണ് വാഷിങ്ടണിന്‍റെ ഔദ്യോഗിക നിലപാട്. എന്നാൽ, ആ നയം ക്യൂബൻ ജനതയെ സഹായിക്കുന്നുണ്ടോ അതോ കൂടുതൽ ദുരിതത്തിലേക്ക് തള്ളുന്നുണ്ടോ എന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു.
വെനിസ്വേലയിലെ രാഷ്‌ട്രീയ സംഭവവികാസങ്ങളും ക്യൂബയിലെ പ്രതിഷേധ നിയന്ത്രണങ്ങളും ഇരു രാഷ്‌ട്രീങ്ങളും തമ്മിലുള്ള പിരിമുറുക്കം ഇനിയും കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഭാവിയിൽ ഈ ബന്ധം എങ്ങോട്ട് പോകും എന്നത് ഇന്നും അനിശ്ചിതമാണ്. ഭാവിയിൽ വെനസ്വേലയിൽ അമേരിക്ക ചെയ്തതുപോലെ ക്യൂബയിലേക്കും ഒരു കടന്നുകയറ്റം ഉണ്ടാകുമോയെന്ന ആകാംക്ഷയും പലർക്കുമുണ്ട്. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അങ്ങനെയൊരു മോഹം ഇല്ലാതില്ല.