ബലഹീന കിക്ക് !!! നോര്‍വെ ഗോള്‍കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് ബോൾ തട്ടിത്തെറിപ്പിക്കുന്നു.
നോര്‍വെയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ നോര്‍വെയുടെ പാട്രിക് ബെര്‍ഗിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ്. ബ്രസീല്‍ ഗോള്‍വലയുടെ വലത് മേല്‍ത്തട്ടില്‍ പന്ത് തുള്ളിക്കളിച്ചെങ്കിലും റഫറിയുടെ ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നിരുന്നു. നോര്‍വെയുടെ അലക്സാണ്ടര്‍ സോര്ലോത്തായിരുന്നു ഓഫ് സൈഡില്‍ കുരുങ്ങിയത്.
എട്ടാം മിനിറ്റില്‍ ബ്രസീലിന്റെ റൈഡ് നോര്‍വെ ഗോള്‍ മുഖത്തേക്ക്. ബ്രൂണോ ഗിമാറാഷും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ചേര്‍ന്നു നയിച്ച ആക്രമണം മത്തേവൂസ് കുന്യയിലൂടെ പെനാല്‍റ്റി ബോക്സില്‍. എന്നാല്‍, കുന്യയെ നോര്‍വെ ഡിഫെന്‍ഡര്‍ ക്രിസ്റ്റഫര്‍ അജര്‍ വീഴ്ത്തി. റഫറി വിഎആര്‍ പരിശോധിച്ചു. ബ്രസീലിന് അനുകൂലമായി സ്പോട്ട് കിക്ക്.
ലീഡ് നേടാന്‍ ബ്രസീലിനു ലഭിച്ച സുവര്‍ണാവസരം. എന്നാല്‍, കിക്കെടുത്ത ബ്രൂണോ ഗിമാറാഷിനു പിഴച്ചു. ബ്രസീല്‍ താരത്തിന്റെ ബലഹീന കിക്ക്, നോര്‍വെ ഗോള്‍കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് ഇടത്തേക്കു ചാടി തട്ടിത്തെറിപ്പിച്ചു... 80,663 കാണികള്‍ നിറഞ്ഞ സ്റ്റേഡിയത്തിലെ ബ്രസീല്‍ ആരാധകരുടെ ശ്വാസം നിലച്ച നിമിഷം.
അതേസമയം, നോര്‍വീജിയന്‍ ആരാധകരുടെ ആഹ്ലാദത്തിമിര്‍പ്പ്... ആദ്യ 15 മിനിറ്റില്‍ 70 ശതമാനവും പന്തിന്റെ നിയന്ത്രണം നോര്‍വെയുടെ പക്കലായിരുന്നു എന്നതും ഈ പെനാല്‍റ്റി നഷ്ടത്തോടു ചേര്‍ത്തുവായിക്കണം.
വിനിസ്യൂസ് ജൂണിയര്‍ കളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഗിമാറാഷ് പെനാല്‍റ്റി കിക്ക് എടുത്തതിനെതിരേ വിമര്‍ശനമുയര്‍ന്നു. എന്നാല്‍, മത്സരശേഷം മുഖ്യപരിശീലകന്‍ ആഞ്ചെലോട്ടി പറഞ്ഞത് ഇങ്ങനെ: “നെയ്മര്‍, റാഫീഞ്ഞ എന്നിവര്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇല്ലാതിരുന്നതിനാല്‍ പെനാല്‍റ്റി എടുക്കാനുള്ള മൂന്നാമത്തെ ചോയിസായിരുന്ന ഗിമാറാഷ് സ്പോട്ട് കിക്ക് എടുക്കുകയായിരുന്നു”.
Tags : Canary lost FIFA World Cup Football Brazil