ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ
ഫിഫ ലോകകപ്പ് കിരീടമില്ലാതെ, കാല്‍പ്പന്ത് ലോകത്തിന്റെ രാജാവായ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പടിയിറങ്ങി... ആറ് ലോകകപ്പില്‍ കളിച്ചെങ്കിലും ഒരു തവണപോലും ട്രോഫിയില്‍ ചുംബിക്കാനാവാതെയുള്ള മടക്കം.
എന്നാല്‍, രാജ്യാന്തര ഫുട്ബോളില്‍നിന്ന് സിആര്‍7 വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. 2026 ഫിഫ ലോകകപ്പില്‍ സ്പെയിനിന് എതിരായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനു മുമ്പുതന്നെ ഇനിയൊരു ലോകകപ്പ് കളിക്കാന്‍ താനുണ്ടാകില്ലെന്ന് 41കാരനായ റൊണാള്‍ഡോ പറഞ്ഞിരുന്നു.
ലോക റിക്കാര്‍ഡ് ബാക്കി
ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് എഡിഷനില്‍ കളിച്ചതിന്റെ റിക്കാര്‍ഡ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം പങ്കിട്ടാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഭൂഗോളവേദിയില്നിന്നു മടങ്ങുന്നത്. മെസിയും റൊണാള്‍ഡോയും ആറ് ലോകകപ്പ് എ ഡിഷനില്‍ (2006, 2010, 2014, 2018, 2022, 2026) കളിച്ചിട്ടുണ്ട്.
2006ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിലായിരുന്നു പോര്‍ച്ചുഗല്‍ ജഴ്സിയില്‍ സിആര്‍7ന്റെ ഭൂഗോളപ്പോരിലെ അരങ്ങേറ്റം. 21കാരനായിരിക്കേ ആ ലോകകപ്പില്‍ ആറു മത്സരങ്ങള്‍ കളിച്ചു. ഒരു പെനാല്‍റ്റി ഗോള്‍ നേടി. സെമി ഫൈനലില്‍ വരെ ടീം എത്തിയതില്‍ പങ്കുവഹിച്ചു. 2026 ലോകകപ്പിലും ഗോള്‍ നേടിയതോടെ, ആറ് ഫിഫ ലോകകപ്പ് എഡിഷനില്‍ ഗോള്‍ നേടുന്ന ഏക താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി.
27 മത്സരം, 11 ഗോള്‍
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതില്‍ രണ്ടാം സ്ഥാനവുമായാണ് സിആര്‍7 വിടപറയുന്നത്. 27 മത്സരങ്ങളില്‍നിന്നായി 11 ഗോള്‍ സ്വന്തമാക്കി. 2018 റഷ്യന്‍ ലോകകപ്പില്‍ നാലു മത്സരങ്ങളില്‍നിന്ന് നാലു ഗോള്‍ നേടിയതാണ് ഏറ്റവും മികച്ച പ്രകടനം. അന്ന് സ്പെയിനിനെതിരേ ഫ്രീകിക്കിലൂടെ ഹാട്രിക്കും നേടിയിരുന്നു. 2026 ലോകകപ്പിലാണ് റൊണാള്‍ഡോ ഒന്നിലധികം ഗോള്‍ നേടുന്നതെന്നതും ശ്രദ്ധേയം.
രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരം (233) ഏറ്റവും കൂടുതൽ ഗോൾ (146) തുടങ്ങിയ റിക്കാർഡിന്റെ ഉടമയായ സിആർ7, പ്രഫഷണൽ കരിയറിൽ 1000 ഗോൾ എന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. കരിയറിൽ 976 ഗോൾ റൊണാൾഡോയ്ക്കുണ്ട്. ആയിരത്തിലേക്ക് 24 എണ്ണത്തിന്റെ അകലം മാത്രം...
Tags : King Without Crown FIFA World Cup Football CR7 Cristiano Ronaldo