Viral
ഉസ്ബെക്കിസ്ഥാനെതിരെയുള്ള ആവേശപ്പോരാട്ടത്തിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വലകുലുക്കിയപ്പോൾ സ്റ്റേഡിയം ഒന്നടങ്കം ആവേശക്കടലായി മാറി. എന്നാൽ അതിനെയെല്ലാം വെല്ലുന്ന വൈകാരിക നിമിഷങ്ങൾക്കാണ് ഗാലറി സാക്ഷ്യം വഹിച്ചത്.
തന്റെ ഫുട്ബോൾ ആരാധനാപാത്രത്തിന്റെ കളി നേരിട്ട് കാണാനെത്തിയ പ്രശസ്ത യൂട്യൂബ് താരം 'ഐഷോസ്പീഡ്' റൊണാൾഡോയുടെ ഗോൾ നേട്ടത്തിന് പിന്നാലെ സന്തോഷം സഹിക്കാനാവാതെ പൊട്ടിക്കരയുകയായിരുന്നു.
റൊണാൾഡോയോടുള്ള സ്പീഡിന്റെ കടുത്ത ആരാധനയും ആത്മാർഥതയും വെളിവാക്കുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്.
പോർച്ചുഗൽ-ഉസ്ബെക്കിസ്ഥാൻ പോരാട്ടം നേരിട്ട് കാണാൻ ഗാലറിയിലെത്തിയ സ്പീഡ്, സൂപ്പർ താരം പന്ത് വലയിലെത്തിച്ച നിമിഷം ആവേശത്തോടെ ആർത്തുവിളിക്കുകയും തൊട്ടടുത്ത നിമിഷം മുഖം പൊത്തി വിതുമ്പുകയുമായിരുന്നു.
ചുറ്റുമുള്ള കാണികൾ വിജയം ആഘോഷിക്കുമ്പോഴും വികാരഭരിതനായി ഇരിക്കുന്ന താരത്തിന്റെ വീഡിയോ കണ്ട് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ അദ്ദേഹത്തിന്റെ യഥാർഥ സ്നേഹത്തെ പ്രശംസിക്കുകയാണ്.
തന്റെ ലൈവ് സ്ട്രീമുകളിലൂടെയും പൊതുവേദികളിലും റൊണാൾഡോയോടുള്ള ആരാധന പരസ്യമായി പ്രകടിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് സ്പീഡ്.
മുൻപ് പലതവണ അദ്ദേഹം റൊണാൾഡോയെ നേരിട്ട് കാണുകയും, തന്റെ ജീവിതത്തിൽ ഈ പോർച്ചുഗീസ് ക്യാപ്റ്റൻ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.
മറുഭാഗത്ത്, ഈ മത്സരത്തിലെ തകർപ്പൻ ഇരട്ട ഗോളുകളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർത്തു.
നാൽപ്പത്തിയൊന്നാം വയസിൽ വലകുലുക്കിയ റൊണാൾഡോ, ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന പദവി സ്വന്തം പേരിലാക്കി.
ഇതോടൊപ്പം, തുടർച്ചയായി ആറ് വ്യത്യസ്ത ലോകകപ്പ് പതിപ്പുകളിൽ ഗോൾ നേടുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന സമാനതകളില്ലാത്ത റെക്കോർഡും ഈ സൂപ്പർ താരം സ്വന്തമാക്കിയിരിക്കുകയാണ്.
Special News
പോർച്ചുഗൽ യൂറോപ്പിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ രാജ്യമാണ്. ഒരു വശത്ത് അറ്റ്ലാന്റിക് സമുദ്രം. മറ്റൊരു വശത്ത് യൂറോപ്യൻ ഭൂഖണ്ഡം. പോർച്ചുഗലിന്റെ തലസ്ഥാനമാണ് ലിസ്ബൺ.
ചരിത്രത്തിലും കടലുമായി ബന്ധപ്പെട്ട യാത്രകളിലും ലിസ്ബണിനു വലിയ പങ്കുണ്ട്. ഇന്ത്യയുമായി പോർച്ചുഗലിനുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഞാൻ ഇന്നു ലിസ്ബണിൽ ഒരു ഇന്ത്യൻ വിദ്യാർഥിയായി പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നു.
പക്ഷേ, ഇവിടെ ജീവിക്കുമ്പോൾ ഇന്ത്യ-പോർച്ചുഗൽ ബന്ധം വെറും ചരിത്രപുസ്തകത്തിലെ വിഷയം മാത്രമല്ലെന്നു തിരിച്ചറിയുന്നു.
ദിനചര്യയും നഗരവും
എന്റെ ദിവസങ്ങൾ ക്ലാസ്, ലൈബ്രറി, വായന എന്നിവയോടെയാണ് കടന്നുപോകുന്നത്. പക്ഷേ, ക്ലാസ് കഴിഞ്ഞാൽ ഞാൻ പലപ്പോഴും ലിസ്ബണിലെ തെരുവീഥികളിലൂടെ നടക്കും.
ഈ നഗരം വലിയ കെട്ടിടങ്ങളാൽ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. പകരം പഴയ വീടുകളും കയറ്റമുള്ള റോഡുകളും ചെറിയ കഫേകളും ആളുകളുടെ ശാന്തമായ ജീവിതവുമാണ് എവിടെയും.
ലിസ്ബണിൽ നടക്കുമ്പോൾ ഒറ്റ കാര്യം നാം തിരിച്ചറിയും, ഇവിടെ ആളുകൾക്കു തിരക്കില്ല. ജീവിതം സാധാരണയാണ്.
തെരുവിലെ സംഭാഷണങ്ങൾ
ലിസ്ബണിൽ ആളുകൾ അധികം സംസാരിക്കാറില്ല. പക്ഷേ, സംസാരിച്ചാൽ അതു ലളിതവും. കടയിൽ കയറുമ്പോൾ, കഫേയിൽ ഇരിക്കുമ്പോൾ, ബസിൽ കയറുമ്പോൾ പലരും ചോദിക്കും: Where are you from? ഞാൻ "India'' എന്ന് പറഞ്ഞാൽ അവരുടെ അടുത്ത ചോദ്യം പതിവാണ്: "Goa or Kerala'' ഇത് എനിക്ക് ആദ്യം അൽപ്പം അദ്ഭുതമായിരുന്നു.
പലരും പറയുന്നു: "ഞങ്ങളുടെ കുടുംബത്തിൽനിന്നു ഗോവയിൽ പോയിട്ടുണ്ട്.അതോടൊപ്പം ഇന്ത്യയെക്കുറിച്ചു ഞങ്ങൾ പഠിച്ചിട്ടുണ്ട്.'' ഇത് വെറും ഔപചാരിക സംഭാഷണമല്ല. ഇത് ഒരു പഴയ ബന്ധത്തിന്റെ ഓർമയാണ്.
ഗാമയുടെ തുടക്കം
ലിസ്ബണിലെ ബെലേം പ്രദേശത്തു നടക്കുമ്പോൾ കടലിനഭിമുഖമായി നിൽക്കുന്ന സ്മാരകങ്ങൾ കാണാം. ഇവിടെനിന്നാണ് 1497 ജൂലൈ എട്ടിന് വാസ്കോഡ ഗാമ ലിസ്ബണിൽനിന്ന് ഇന്ത്യയിലേക്കുള്ള കടൽയാത്ര ആരംഭിച്ചത്.
ഏകദേശം പത്തു മാസത്തെ യാത്രയ്ക്കുശേഷം 1498 മേയ് 20ന് അദ്ദേഹം എത്തിയത് കേരളത്തിലെ കോഴിക്കോട് ആയിരുന്നു. ഇത് ഒരു തീയതി മാത്രമല്ല. ഇത് ഇന്ത്യയുടെയും യൂറോപ്പിന്റെയും ബന്ധത്തിൽ വലിയ മാറ്റം കൊണ്ടുവന്ന ഒരു സംഭവമാണ്.
പലപ്പോഴും ചരിത്രം ലളിതമായി പറയാറുണ്ട്, "യൂറോപ്യന്മാർ വന്നപ്പോൾ ഇന്ത്യ തുറന്നു''എന്ന്. പക്ഷേ, സത്യം അങ്ങനെയല്ല. വാസ്കോഡ ഗാമ എത്തുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേ കോഴിക്കോട് അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായിരുന്നു.
അറബികളും ചൈനക്കാരും മറ്റ് വ്യാപാരികളും ഇവിടെ എത്തിക്കൊണ്ടിരുന്നു. ഇന്ത്യ ലോകത്തെ കണ്ടത് യൂറോപ്യന്മാർ വന്ന ശേഷമല്ല. ഇന്ത്യ അതിനും മുൻപേ ലോകത്തിന്റെ ഭാഗമായിരുന്നു. ഇത് ഒരു പ്രധാന ചരിത്ര സത്യം ആണ്, പലർക്കും അത്ര അറിയാത്തത്.
Viral
ദുബായിൽ അരങ്ങേറിയ 2025-ലെ ഗ്ലോബ് സോക്കർ അവാർഡ് വേദിയിൽ കായികലോകത്തെ വിസ്മയിപ്പിച്ച് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി തിളങ്ങി.
ഇത്തവണ കളിക്കളത്തിലെ വേഗതയേക്കാൾ ആരാധകർ ചർച്ച ചെയ്തത് അദ്ദേഹത്തിന്റെ രസകരമായ പെരുമാറ്റവും വിനയം നിറഞ്ഞ നർമ്മമുഹൂർത്തങ്ങളുമാണ്.
തുടർച്ചയായ മൂന്നാം വർഷവും 'മിഡിൽ ഈസ്റ്റിലെ മികച്ച താരം' എന്ന ബഹുമതി സ്വന്തമാക്കിയ റൊണാൾഡോ, കരിയറിൽ ആയിരം ഗോളുകൾ എന്ന അപൂർവ നേട്ടത്തിലേക്ക് താൻ വൈകാതെ എത്തുമെന്ന പ്രഖ്യാപനവും വേദിയിൽ നടത്തി.
പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ മൈക്കുകൾ ഉയരം കുറഞ്ഞ നിലയിലാണെന്ന് ശ്രദ്ധിച്ച റൊണാൾഡോ, അവ ശരിയാക്കുന്നതിനിടയിൽ 'ഇത് ചെറിയ ആൾക്കാർക്ക് വേണ്ടിയുള്ളതാണല്ലോ' എന്ന് തമാശ രൂപേണ പറഞ്ഞത് സദസിൽ ചിരി പടർത്തി.
ഈ തമാശ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ഗൗരവക്കാരനായ ഫുട്ബോൾ താരത്തിന് പുറമെ റൊണാൾഡോയിലെ ഹ്യൂമർ സെൻസിനെ ആരാധകർ ഒന്നടങ്കം പുകഴ്ത്തുകയാണ്.
ചടങ്ങിനിടയിൽ അദ്ദേഹം യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തി. ബാഴ്സലോണയുടെ കൗമാര താരം ലാമിൻ യമാൽ പുരസ്കാരം വാങ്ങുന്നതിനിടെ നടത്തിയ രസകരമായ മറുപടികൾ കേട്ട് റൊണാൾഡോ പൊട്ടിചിരിക്കുന്ന ദൃശ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
താനൊരു പ്രത്യേക വ്യക്തിപ്രഭാവം ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും മറ്റാരോടും തന്നെ താരതമ്യം ചെയ്യരുതെന്നുമുള്ള യമാലിന്റെ പക്വതയാർന്ന വാക്കുകളെ റൊണാൾഡോ പുഞ്ചിരിയോടെയാണ് വരവേറ്റത്.
ഫുട്ബോൾ ലോകത്തെ അവാർഡ് ജേതാവായ റൊണാൾഡോ ഇത്തവണ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് പുരസ്കാരം നൽകുന്ന അവതാരകനായും വേഷമിട്ടു.
കരിയറിലെ സമാനമായ വെല്ലുവിളികളും പോരാട്ടവീര്യവും പങ്കുവെക്കുന്ന ഇരുവരും വേദി പങ്കിട്ടത് ആരാധകർക്ക് ഇരട്ടി മധുരമായി.
ലോകം കണ്ട രണ്ട് മികച്ച കായികതാരങ്ങൾ തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും ദൃശ്യമായ ആ രാത്രി ദുബായിലെ അറ്റ്ലാന്റിസ് റോയൽ ഹോട്ടലിൽ ഫുട്ബോൾ പ്രേമികൾക്ക് മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു.
Sports
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ഗ്ലാമര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 2026 ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്ന സാധ്യതകളാണ് സജീവ ചര്‍ച്ചാവിഷയം.
2022 ലോകകപ്പ് ജേതാക്കളാണ് മെസിയുടെ അര്‍ജന്റീന. റൊണാള്‍ഡോയ്ക്ക് കന്നി ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് 2026. ഇനിയൊരു ലോകകപ്പിന് ഇരുവരും ഉണ്ടായേക്കില്ല. അതായത് മെസിയും റൊണാള്‍ഡോയും കളിക്കുന്ന അവസാന ലോകകപ്പ് ആയിരിക്കും 2026.
സാധ്യതകള്‍ ഇങ്ങനെ
ലോകകപ്പ് ഗ്രൂപ്പില്‍ അര്‍ജന്റീന ഗ്രൂപ്പ് ജെയിലും പോര്‍ച്ചുഗല്‍ കെയിലുമാണ്. ഫൈനല്‍ അടക്കമുള്ള ഏതൊരു നോക്കൗട്ട് ഘട്ടത്തിലും മെസിയും റൊണാള്‍ഡോയും നേര്ക്കുനേര്വരാനുള്ള സാധ്യതയുണ്ട്.
സാധ്യത ഒന്ന്: ഇരുടീമും ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടില്‍ പ്രവേശിച്ചാല്‍ ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.
സാധ്യത രണ്ട്: അര്‍ജന്റീന ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായും പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയില്‍ രണ്ട്/മികച്ച മൂന്നാം സ്ഥാനക്കാര്‍ എന്നിങ്ങനെ നോക്കൗട്ടിലെത്തിയാല്‍ ഇരുടീമും സെമിയില്‍ ഏറ്റുമുട്ടാനുള്ള കളമൊരുങ്ങും.
സാധ്യത മൂന്ന്: ഇരുടീമും തങ്ങളുടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാല്‍ പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
സാധ്യത നാല്: ഇതില്‍ ഒരു ടീം ഗ്രൂപ്പ് ചാമ്പ്യന്മാരും മറ്റേ ടീം രണ്ടാം സ്ഥാനക്കാരുമായാല് സ്വപ്ന ഫൈനലിലുള്ള സാധ്യത തെളിയും. കാരണം, രണ്ട് ടീമും ഫിക്സചറിന്റെ എതിര്ഭാഗത്താകും. അതോടെ ഫൈനലില്‍ മാത്രം ഏറ്റുമുട്ടാനേ സാധ്യതയുള്ളൂ.