Kerala
തിരുവനന്തപുരം: വിസി നിയമനം സേർച്ച് കമ്മിറ്റിക്ക് വിട്ട സുപ്രീം കോടതി തീരുമാനത്തിനെതിരേ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ കോടതി തീരുമാനിക്കാം എന്ന നിലപാട് ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു.
വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ലെന്നും നിയമനിർമാണ സഭകളെ ബഹുമാനിക്കണമെന്നും ഗവർണർ പറഞ്ഞു.
മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: ഗവര്‍ണര്‍- സർക്കാർ തര്‍ക്കത്തെത്തുടര്‍ന്ന് കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ സുപ്രീംകോടതി നേരിട്ട് നിയമിക്കും. വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയാറാക്കി കൈമാറാൻ ജസ്റ്റീസ് സുധാൻഷു ധുലിയയോട് സുപ്രീം കോടതി നിർദേശിച്ചു.
മുദ്ര വച്ച കവറില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി നിയോഗിച്ച ധൂലിയ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പട്ടികയിൽനിന്ന് വൈസ് ചാൻസലറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കുമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും മന്ത്രിമാരും വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ലെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് നിയമനം നടത്താന്‍ സുപ്രീം കോടതി തീരുമാനിച്ചത്.
വൈസ് ചാൻസലർ ആയി സിസ തോമസിനെ നിയമിക്കുന്നതിനോട് മാത്രമാണ് തങ്ങളുടെ എതിർപ്പെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പാനലിലുള്ള മറ്റാരെ വേണമെങ്കിലും നിയമിക്കാമെന്നും സർക്കാർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായാല്‍ അഡ്മിഷന് ഇല്ലെന്ന തീരുമാനവുമായി കേരള വിസി മുന്നോട്ട്.
വിഷയത്തില്‍ കോളജുകള്‍ക്ക് വിസി മോഹന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ അയച്ചു. പ്രവേശനം നേടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സത്യവാംഗ്മൂലം നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്.
സത്യവാംഗ്മൂലം ലംഘിച്ച് കേസില്‍ പ്രതികളായാല്‍ നടപടി എടുക്കാം. സസത്യവാംഗ്മൂലത്തിൽ നാല് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോളേജുകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ?, ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോ?, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?, പരീക്ഷ ക്രമക്കേടില്‍ പെട്ടിട്ടുണ്ടോ? എന്നിവയാണവ.
ഈ ചോദ്യങ്ങള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാർഥികള്‍ മറുപടി നല്‍കണം. സര്‍ക്കുലര്‍ ലംഘിച്ചാല്‍ നടപടി കോളജ് കൗണ്‍സിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
അതേസമയം, നടപടിയില്‍ പ്രതിഷേധമറിയിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. ചരിത്ര നിഷേധ ഉത്തരവുകള്‍ പൊതുജനങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ്ഐ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കെടിയു, ഡിജിറ്റല്‍ വിസി നിയമന നടപടിയില്‍ നിന്നു മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണം. സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കേണ്ടത് ചാന്‍സലർക്കാണ്. വിസി നിയമന പ്രക്രിയയില്‍ നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കണം. സുപ്രീംകോടതി ഉത്തരവ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഇതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോര് വീണ്ടും മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടങ്ങിയത്.
Kerala
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഉടൻ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി. അതുവരെ താൽക്കാലിക വിസിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. വിസി നിയമനത്തിനായി ഗവർണർക്ക് വിജ്ഞാപനം ഇറക്കാം. വിസി നിയമനത്തില്‍ രാഷ്ട്രീയം കലർത്തരുതെന്നും സർക്കാറും ഗവർണറും യോജിച്ച് പ്രവർത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
തർക്കങ്ങളിൽ അനുഭവിക്കുന്നത് വിദ്യാർഥികളാണ്. വിസിമാരില്ലാതെ എങ്ങനെ സർവകലാശാല മുന്നോട്ടു പോകും. വിദ്യാഭ്യാസ വിഷയങ്ങൾ കോടതിയിലെത്തുന്നത് വേദനാജനകമാണ്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുളള തർക്കത്തിൽ സർവകലാശാലകളുടെ പ്രവർത്തനം സതംഭനാവസ്ഥയിലാകരുതെന്നും സുപ്രീം കോടതി പറഞ്ഞു.
കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താത്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ചാൻസലറായ ഗവർണർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.
താത്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു. വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ചാൻസലർ സർക്കാരുമായി കൂടിയാലോചിക്കണമെന്നും കോടതി പറഞ്ഞു.
മുമ്പ് താത്കാലിക വൈസ് ചാൻസലർമാരായിരുന്ന സിസ തോമസിനെയും ശിവപ്രസാദിനെയും വീണ്ടും താത്കാലിക വൈസ് ചാൻസലറായി നിയമിച്ച് ചാൻസലർക്ക് ഉത്തരവിറക്കാമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണ, അഭിഭാഷകൻ ടി.ആർ. വെങ്കിട്ട സുബ്രഹ്മണ്യം എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഹാജരായത്.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പ്രശ്നപരിഹാരത്തിന് അനുനയ നീക്കവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു, വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്തി. ടെലഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്.
രജിസ്ട്രാര്‍ അനില്‍കുമാറിന്റെ സസ്പെന്ഷന് അംഗീകരിക്കണമെന്നും അല്ലാതെയുള്ള വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നുമുള്ള നിലപാടാണ് വിസി ഡോ. മോഹനന് കുന്നുമ്മേല്‍ ആവര്‍ത്തിച്ചത്. തന്റെ സസ്പെന്ഷന് സിന്‍ഡിക്കേറ്റ് പിന്‍വലിച്ചെന്ന നിലപാടാണ് അനില്‍കുമാര്‍ സ്വീകരിച്ചിരിക്കുന്നത്.
സര്‍വകലാശാലയിലെ ഫയലുകള്‍ ഇപ്പോഴും അനില്‍കുമാര്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഈ ഫയലുകള്‍ നോക്കാന്‍ വിസി ഇതുവരെയും തയാറായിട്ടില്ല. അനില്‍കുമാറിന് ഫയലുകള്‍ നല്‍കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിസി ഉത്തരവിട്ടുണ്ട്. ഉത്തരവ് മറികടന്ന് ഫയല്‍ നല്കിയാല് ചട്ടലംഘനമാകുമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
അതേസമയം വിസി നിയമിച്ച പുതിയ റജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പന് നല്കുന്ന ഫയലുകളിലാണ് വിസി അംഗീകാരം നല്‍കുന്നത്. യൂണിവേഴ്സിറ്റി ഫണ്ടിനായി പത്ത് ലക്ഷം രൂപ അനുവദിക്കണമെന്ന ഫയലില്‍ വിസി അംഗീകാരം നല്കി.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന സ്വകാര്യ പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതിനെ ചൊല്ലിയുള്ള സംഭവ വികാസങ്ങളാണ് റജിസ്ട്രാര്ക്കെതിരേ വിസി നടപടിയെടുക്കാന്‍ കാരണമായത്.
രജിസ്ട്രാറെ അനുകുലിച്ച് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും വിസിയെ പിന്തുണച്ച് ഗവര്‍ണറും രംഗത്തുവന്നതോടെയാണു സര്‍വകലാശാല ആസ്ഥാനം സംഘര്‍ഷഭരിതമായത്. വിസിക്കെതിരേ എസ്എഫ്ഐയും ഇടത് സിന്‍ഡിക്കേറ്റും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തു വന്നതോടെ വിസി സര്‍വകലാശാല ആസ്ഥാനത്ത് എത്താതെ മാറി നിന്നു.
ഇതു ഭരണപ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. ഒടുവില്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് വി.സി. മോഹനന് കുന്നുമ്മേല്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി ഫയല്‍ പരിശോധന നടത്തി ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടത്.
Kerala
തിരുവനന്തപുരം: വിദ്യാർഥികള്‍ എന്ന വ്യാജേന ചിലര്‍ സര്‍വകലാശാലയില്‍ അക്രമം നടത്തിയെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍. സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷമാണ് താൻ വരാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസിയെ തടയില്ല എന്ന വാക്ക് വിശ്വസിച്ചാണ് ഇന്ന് വന്നതെന്നും തടയാതിരുന്നതിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പ്രധാന പരിപാടി സമരം നടത്തുകയും എല്ലാം തകര്‍ക്കുകയുമാണ്. ഇതിനിടയില്‍ ചില വിദ്യാർഥികളുടെ ഭാവിയാണ് നഷ്ടപ്പെടുന്നത്. വിദ്യാർഥിയായി തുടരുന്നത് ഒരു പ്രഫഷനായി ചിലര്‍ കൊണ്ടുനടക്കുന്നുവെന്നും വിസി വിമര്‍ശിച്ചു.
അതേസമയം, 20 ദിവസം വൈസ് ചാന്‍സലര്‍ ഇല്ലായിരുന്നു എന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈമാസം മൂന്നു മുതല്‍ എട്ടാം തീയതി വരെ റഷ്യയില്‍ പോയിരുന്നു. ഇനി ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും ഒപ്പിടാനില്ല. ഇനി ഒരു ഫയല്‍ പോലും ബാക്കിയില്ല. കഴിഞ്ഞ 30നാണ് അവസാനമായി സര്‍വകലാശാലയില്‍ വന്നത്. അന്ന് എല്ലാ ഫയലുകളും തീര്‍പ്പാക്കിയിട്ടാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹനന് കുന്നുമ്മേല്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രണ്ട് ജീപ്പ് പോലീസ് വാഹന അകമ്പടിയോടെയാണ് അദ്ദേഹം സര്‍വകലാശാലയില്‍ എത്തിയത്.
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധം കാരണം കഴിഞ്ഞ 20 ദിവസമായി അദ്ദേഹം സര്‍വകലാശാലയില്‍ എത്തിയിരുന്നില്ല. സര്‍വകലാശാലയ്ക്ക് അകത്തും പുറത്തുമായി സുരക്ഷയ്ക്കായി 200 ല്‍പരം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ റജിസ്ട്രാറെ വിസി സസ്പെന്‍ഡ് ചെയ്തതോടെയാണ് അദ്ദേഹത്തിനെതിരെ ഇടത് സിന്‍ഡിക്കേറ്റും എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിസി സസ്പെൻഡ് ചെയ്ത രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ ഇടത് സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തു. എന്നാല്‍ ഇതിന് നിയമസാധുതയില്ലെന്ന് പറഞ്ഞ് പുതിയ രജിസ്ട്രാറെ വിസി നിയമിച്ചിരുന്നു. മിനാ കാപ്പനെയാണ് രജിസ്ട്രാറുടെ ചുമതല നല്കി വിസി നിയമിച്ചത്. നിരവധി ഫയലുകളില്‍ തീര്‍പ്പ് കല്പ്പിക്കാത്തത് വിദ്യാര്‍ഥികളുടെ ഭാവി കാര്യങ്ങളെ ബാധിച്ചിരുന്നു. പല ഫയലുകളിലും ഒപ്പിടാനുള്ള കാരണത്താലാണ് അദ്ദേഹം ഇന്ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയത്.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കം മൂര്‍ഛിക്കുന്നു. വിസി സസ്പെൻഡ് ചെയ്യുകയും ഇടതുസിന്‍ഡിക്കേറ്റ് സസ്പെന്ഷന് പിന്‍വലിക്കുകയും ചെയ്ത റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ വിസിക്ക് അയച്ച ഡിജിറ്റല്‍ ഫയലുകളില്‍ വൈസ് ചാന്‍സലർ ഡോ. മോഹനന് കുന്നുമ്മേല്‍ ഒപ്പിട്ടില്ല.
അനില്‍കുമാറിന്റെ ഫയലുകള്‍ തനിക്ക് അയക്കേണ്ടതില്ലെന്ന് വി. സി. സര്‍വകലാശാല ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. സസ്പെന്‍ഷനിലുള്ള ആളിനു ഫയലുകളില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നാണ് അനില്‍കുമാര്‍ അയച്ച മൂന്ന് ഫയലുകളിലും വിസിയുടെ നിലപാട്. വിസി നിയമിച്ച രജിസ്ട്രാര്‍ യൂണിവേഴ്സിറ്റി പ്ലാനിംഗ് ബോര്‍ഡ് അംഗം മിനി കാപ്പന് അയച്ച 25 ഫയലുകളില്‍ വിസി ഒപ്പുവയ്ക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം വിസിക്ക് അല്ലെന്നും സിന്‍ഡിക്കേറ്റിനാണെന്നുമാണ് അനില്‍കുമാറിന്റെ നിലപാട്. സിന്‍ഡിക്കേറ്റാണ് തന്റെ സസ്പെന്ഷന് പിന്‍വലിച്ചതെന്നും നിയമപ്രകാരം താനാണു രജിസ്ട്രാറെന്നുമാണ് അനില്‍കുമാറിന്റെ അവകാശ വാദം.
അതേസമയം അനില്‍കുമാര്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ സസ്പെന്ഷന് നല്കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അതിനുള്ള അധികാരം തനിക്കുണ്ടെന്നാണ് വിസിയുടെ അവകാശവാദം.