ന്യൂഡൽഹി: കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ കത്തിന് മറുപടി നൽകില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
സംഘടന രജിസ്റ്റർ ചെയ്യണമെന്നും സാമ്പത്തിക വിവരങ്ങൾ ഉൾപ്പെടെയുള്ളവ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു മന്ത്രിയുടെ കത്ത്. എന്നാൽ ഇത് വെറും രാഷ്ട്രീയം മാത്രമാണെന്നും ഇത്തരം ഗിമ്മിക്കുകൾ ശീലിച്ചവർക്ക് മുന്നിലാണ് ഇവയൊക്കെ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
തങ്ങൾക്ക് ഇത്തരം കാര്യങ്ങളെല്ലാം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇതിനകം തന്നെ സംഘടന ഇവ ശീലിച്ചു കഴിഞ്ഞതാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ഒന്നും നടക്കാതിരുന്നാൽ എന്തോ കുറവുള്ളതുപോലെയാണ് തങ്ങൾക്ക് തോന്നാറുള്ളതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ആർഎസ്എസ് പരസ്യമായാണ് പ്രവർത്തിക്കുന്നതെന്നും ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. "രജിസ്റ്റർ ചെയ്യാത്ത നിരവധി കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഹിന്ദു മതം രജിസ്റ്റർ ചെയ്തിട്ടില്ല, പല കാര്യങ്ങളും രജിസ്റ്റർ ചെയ്തിട്ടില്ല.' അദ്ദേഹം പറഞ്ഞു.
സർക്കാരിൽ നിന്ന് ഫണ്ട് കൈപ്പറ്റാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് രജിസ്ട്രേഷൻ ആവശ്യം. എന്നാൽ ആർഎസ്എസിന്റെ കാര്യത്തിൽ, സംഘടന അവിടെ ഉണ്ടെന്ന കാര്യം സർക്കാരിന് കൃത്യമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് ഭരണകാലത്ത് ജനവികാരമായാണ് സംഘം ആരംഭിച്ചത്. "സർക്കാർ ഞങ്ങളെ രണ്ടുതവണ നിരോധിച്ചു. പിന്നീട് ആ നിരോധനം നീക്കി. ഒരിക്കൽ കോടതി ഉത്തരവിലൂടെയും മറ്റൊരിക്കൽ സത്യാഗ്രഹത്തിലൂടെയും. അതുകൊണ്ട് സർക്കാരിന് ഞങ്ങളെക്കുറിച്ച് അറിയാം. ആർഎസ്എസിനെ നിരോധിച്ചു എന്നതിനർഥം ആർഎസ്എസ് അവിടെയുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു എന്നാണ്. ആർഎസ്എസ് അംഗീകരിക്കപ്പെട്ടതാണ്.'- അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 100 വർഷമായി രജിസ്റ്റർ ചെയ്യണമെന്ന് തങ്ങളോട് ആരും ആവശ്യപ്പെട്ടിട്ടില്ല. തങ്ങളുടെ എഴുതപ്പെട്ട ഭരണഘടന സർക്കാരിന്റെ പക്കലുണ്ട്. 1950-കളിൽ തന്നെ അത് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആർഎസ്എസ് 100 വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രിയങ്ക് ഖാർഗെ കത്തിലൂടെ ശക്തമായ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. 60,000-ത്തിലധികം ശാഖകളും കോടിക്കണക്കിന് സ്വയംസേവകരും ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു സംഘടന, സുതാര്യതയും ഭരണഘടനാപരമായ ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്' എന്ന് ഖാർഗെ കത്തിൽ വ്യക്തമാക്കിയിരുന്നു.
Tags : Mohan Bhagwat RSS Priyank Kharge Letter