തളിപ്പറമ്പ്: തിമിരിയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവും 2,60,000 രൂപ വീതം പിഴയും.
സിപിഎം ആലക്കോട് ഏരിയാ കമ്മിറ്റിയംഗവും തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ തിമിരിയിലെ എം.കെ. പ്രദീപ്കുമാർ (59), സിപിഎം മുൻ ഏരിയാ സെക്രട്ടറിയും ആലക്കോട് പഞ്ചായത്തംഗവുമായ പി.വി. ബാബുരാജ് (52), കാരയാട്ടെ ടി.വി.ബിനു എന്ന ഉടുമ്പു ബിനു (47), സിപിഎം തിമിരി ലോക്കൽ സെക്രട്ടറി കൂത്തമ്പലം പനയംതട്ടയിലെ പി.പി.സത്യൻ (50), മുൻ ലോക്കൽ കമ്മിറ്റിയംഗം അടുക്കത്തെ ഇ.വി.വിനോദ്കുമാർ (52), മുൻ ലോക്കൽ സെക്രട്ടറി എളയാട് പാലേരി വിജയൻ (56), എളയാട്ടെ കെ.പി. സുരേഷ് (56), ചെറുപാറയിലെ ടോബി (44), മുൻ ലോക്കൽ കമ്മിറ്റിയംഗം ജനാർദനൻ (63), കാരയാട്ടെ ശിവപ്രസാദ് (57) എന്നിവരെയാണ് തളിപ്പറന്പ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് ശിക്ഷിച്ചത്.
പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.
വിവിധ വകുപ്പുകൾ പ്രകാരമാണ് കഠിനതടവുൾപ്പെടെ 25 വർഷം തടവും പിഴയും വിധിച്ചത്. കേസിലെ ടി.വി. ബിനു ഒഴികെ മറ്റു പ്രതികൾ വിവിധ വകുപ്പുകൾ പ്രകാരമുള്ള തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഇവർക്ക് പത്തു വർഷത്തെ തടവ് അനുഭവിച്ചാൽ മതിയാകും.
എന്നാൽ, ബിനു 25 വർഷവും ശിക്ഷയനുഭവിക്കണമെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. എഫ്ഐആറിൽ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ വി.സി. ബാബു, ആശാരി വിജയൻ എന്നിവരെ അന്വേഷണഘട്ടത്തിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
2011 നവംബർ 27ന് വൈകുന്നേരം 4.30 ഓടെ തിമിരി ഔവർ കോളജിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്ത് ആർഎസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ബോംബേറിൽ കലാശിച്ചത്.
തലേദിവസം ഇവിടെ ആർഎസ്എസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ആശുപത്രിയിൽനിന്നു വീട്ടിലേക്ക് കൊണ്ടുവരികയായിരുന്ന വാഹനത്തിനുനേരേ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
മുപ്പതോളം പ്രവർത്തകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി. രാമചന്ദ്രൻ, എ.ടി. സന്തോഷ്, ചന്ദ്രൻ, ജോജി ഫിലിപ്പ്, ലാൽകൃഷ്ണൻ, എം.സി. നാരായണൻ, എം.കെ.മുരളി, ഷിജിൽ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു. രമേശൻ ഹാജരായി.
വിധികേൾക്കുന്നതിനായി സിപിഎം പ്രവർത്തകരും നാട്ടുകാരും, പ്രതികളുടെ കുടുംബാംഗങ്ങളും കോടതി പരിസരത്ത് ഉണ്ടായിരുന്നു. പ്രതികളെ പോലീസ് വാഹനത്തിൽ കയറ്റുന്പോൾ സിപിഎം പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയാണ് ജയിലിലേക്കയച്ചത്.
Tags : Attempt to kill BJP RSS case CPM workers jail Timiri case