പിറവം: ബംഗളൂരു ശിവജി നഗര്‍ ആശുപത്രി കെട്ടിടത്തിന്റെ മതില് ഇടിഞ്ഞുവീണ് മരിച്ച രണ്ടു കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചു. ഇവർക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന മന്ത്രി അനൂപ് ജേക്കബിന്റെ ആവശ്യം പരിഗണിച്ചാണു മന്ത്രിസഭാ തീരുമാനം.
പരിക്കേറ്റ മൂന്നു പേരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. അപകടത്തിൽ സ്മിത രഘു, കെ.കെ. ലത എന്നിവരാണ് മരിച്ചത്. മായ മണികണ്ഠന്, സിജി അനില്‍, പ്രീതി രാജു എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്കുവേണ്ടി കുടുംബശ്രീ മിഷന് സംഘടിപ്പിച്ച വിനോദയാത്രയുടെ ഭാഗമായാണ് രാമമംഗലം പഞ്ചായത്തിലെ അമൃതം ന്യൂട്രിമിക്സിലെ അഞ്ച് അംഗങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ 29ന് ബംഗളൂരുവില്‍ എത്തിയത്. അടുത്ത ദിവസം തിരികെ നാട്ടിലെത്തുന്ന വിധമായിരുന്നു യാത്ര ആസൂത്രണം ചെയ്തിരുന്നത്. വൈകിട്ട് ശിവാജി നഗറിലെത്തിയപ്പോള്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് സമീപത്ത് ടാര്‍പോളിന്‍ കെട്ടിയതിനടിയില് കയറിനിന്നു.
ഇതിനിടെ മതില് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പെടെ ഏഴു പേരാണ് മരിച്ചത്. കര്‍ണാടക സര്‍ക്കാര്‍ മരിച്ചവര്‍ക്ക് അഞ്ചു ലക്ഷവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും അനുവദിച്ചിരുന്നു.
Tags : Local News Nattuvishesham Ernakulam