പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസിന്റെ പിടിയിലായി. ഞാറക്കൽ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ 18 കോടിയോളം രൂപ വിലവരുമെന്ന് കണക്കാക്കുന്നു. ഇവരിലേക്ക് കഞ്ചാവ് എത്തിച്ച ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
ബുധനാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ആലുവ - പെരുമ്പാവൂർ കെഎസ്ആർടിസി റോഡിൽ മാറമ്പിള്ളിക്ക് സമീപം കുന്നുവഴിൽ വച്ച് പോലീസിന്റെ വലയിൽ ആയുഷ് കുടുങ്ങിയത്. ഇയാളുടെ പക്കൽനിന്ന് 1.166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നുവഴിയിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവുകൂടി കണ്ടെത്തുകയായിരുന്നു. ഇവിടെ വച്ചാണ് ഇയാളുടെ ഭാര്യ അനികയെ അറസ്റ്റ് ചെയ്തത്.
ജൂൺ 12നാണ് ഇരുവരും ഫ്ളാറ്റിൽ താമസം തുടങ്ങിയത്. ഇവർക്ക് കഞ്ചാവ് നൽകിയവരെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് എറണാകുളം റൂറലിൽ നടന്നതെന്നും അതിമാരകമായ ലഹരിമരുന്നാണ് പിടികൂടിയതെന്നും പോലീസ് പറഞ്ഞു.
എറണാകുളം റെയിഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം, എഎസ്പി ഹാർദിക് മീണ, പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷെഫീഖ്, വിഷ്ണു മുരളി, ജോജോ ജോർജ്, സുഭാഷ് തങ്കപ്പൻ, അബ്ദുൽ ജലീൽ എഎസ്ഐ റെനി സീനിയർ സിപിഒമാരായ എം.ബി. ജയന്തി, നിഷാദ്, സിപിഒ ഷാൻ എന്നിവരാണ് ഉണ്ടായിരുന്നത്.
ദമ്പതികളുടേത് രണ്ടാം വിവാഹം
ആലുവ: വാഴക്കുളം കുന്നുവഴിയിലെ ഫ്ളാറ്റിൽ നിന്ന് കോടികളുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ദമ്പതികളുടേത് രണ്ടാം വിവാഹം. ആയുഷ് വൈപ്പിൻ ഞാറക്കൽ സ്വദേശിയും അനിക നോർത്ത് പറവൂർ മന്നം മാക്കനായി സ്വദേശിനിയുമാണ്.
ആദ്യ വിവാഹത്തിൽ ഇരുവർക്കും മക്കളുണ്ട്. നാലു വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ആയുഷിന്റെ മക്കൾ ആദ്യ ഭാര്യക്കൊപ്പമാണ്. അനികയുടെ മകൾ ഇവർക്കൊപ്പമുണ്ട്. ഫ്ളാറ്റിൽ പോലീസ് പരിശോധനയ്ക്കെത്തുമ്പോൾ മകളും ഉണ്ടായിരുന്നു.
ആയുഷ് ചെറിയ ചരക്കുവാഹനങ്ങളുടെ ഡ്രൈവറായിരുന്നു. അനിക ഹിമാലയ പ്രൊഡക്ട്സിലെ മുൻ ജീവനക്കാരി. ഇരുവരും ജോലി ഉപേക്ഷിച്ച ശേഷമാണ് ആഢംബര ജീവിതത്തിനായി ഹൈബ്രിഡ് കഞ്ചാവ് കച്ചവടം ആരംഭിച്ചത്.
കഞ്ചാവ്, ഹാഷിഷ് ഓയില്‍ കേസ്: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
കൊച്ചി: കണയന്നൂര്‍ കേന്ദ്രീകരിച്ച് വാടകയ്ക്ക് വീടെടുത്ത് 2021ല്‍ ആന്ധ്രയില്‍നിന്ന് എത്തിച്ച 15 കിലോ കഞ്ചാവും അഞ്ചു കിലോ ഹാഷിഷ് ഓയിലും വില്പനയ്ക്കായി സൂക്ഷിച്ച കേസില്‍ അഞ്ചു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിലായി. രണ്ടാം പ്രതിയും ആലപ്പുഴ പഴവീട് സ്വദേശിയുമായ അതുല്‍ കൃഷ്ണനെയാണ് എക്സൈസ് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ്. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം രണ്ടായി.
കഞ്ചാവും ഹാഷിഷ് ഓയിലും വാങ്ങുന്നതിനും കേസിലെ ഒന്നാം പ്രതിക്ക് താമസിക്കുന്നതിനുമായി ഇയാള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ സൗകര്യം ഒരുക്കുകയായിരുന്നു. മയക്കുമരുന്ന് വില്പനയ്ക്കായി മൊബൈല്‍ സിം കാര്‍ഡ് ഏര്‍പ്പാടാക്കി നല്‍കുകയും ആറു ലക്ഷം രൂപ അതുല്‍ കൃഷ്ണന് സഹായം നല്‍കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി ആന്റണിക്കെതിരെ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Tags : Local News Nattuvishesham Ernakulam