ജെറിൻ
പെരുമ്പാവൂർ: വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോടനാട് കുറിച്ചിലക്കോട് മയൂരപുരം സ്വദേശി ജാതിക്കടവ് വീട്ടിൽ ജെറിൻ സാംസണെ(26)യാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ മാർച്ച് ഏഴിന് മലയാറ്റൂർ മണപ്പാട്ടുചിറയുടെ സമീപം കാറും ഇയാളുടെ ബൈക്കും കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട് കാർ തടഞ്ഞ് നിർത്തി കാറിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു പൊട്ടിക്കുകയും ബമ്പറും ഫോഗ്ലൈറ്റും ചവിട്ടി പൊട്ടിക്കുകയും കാർ ഡ്രൈവറെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനും,
മാർച്ച് 15ന് കാടപ്പാറയിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി കത്തികൊണ്ട് വെട്ടിപ്പരിക്കൽപ്പിക്കുകയും ബഹളം കേട്ട് ഓടിയെത്തിയ ഇയാളുടെ മക്കളിൽ ഒരാളെ കമ്പിവടി കൊണ്ട് തലയിലടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതിനും കാലടി പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കോടനാട് ഇൻസ്പെക്ടർ എ.എസ്. സരിൻ, എഎസ്ഐ അനീഷ് കുര്യാക്കോസ്, സിപിഒമാ രായ കെ.എൻ. പ്രവീൺ, കെ.ആർ. മധു എന്നിവരാണ് അറസ്റ്റ് ചെയ്തത്.
Tags : Local News Nattuvishesham Ernakulam