ചാരുംമൂട്: പൂട്ടിക്കിടന്ന പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം പന്മന വില്ലേജിൽ ചിറ്റൂർഭാഗം പള്ളത്ത് പടീറ്റതിൽ 'ചില്ലു ശ്രീകുമാർ' എന്നറിയപ്പെടുന്ന ശ്രീകുമാർ(41) ആണ് പിടിയിലായത്.
കൊലപാതകം, അടിപിടി, മോഷണം തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി 40ഓളം കേസുകളിൽ പ്രതിയാണ് ശ്രീകുമാർ. നൂറനാടിനു സമീപം കൊട്ടയ്ക്കാട്ടശേരിയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്.
താമരക്കുളം വേടരപ്ലാവിൽ 10 ദിവസം മുൻപ് താമസക്കാരില്ലാത്ത വീട് കുത്തിത്തുറന്ന് രണ്ടംഗ സംഘം മോഷണശ്രമം നടത്തിയിരുന്നു. ഈ കേസിലും ശ്രീകുമാർ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണത്തിൽ ശ്രീകുമാറിനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി നൂറനാട് പോലീസ് അറിയിച്ചു.
Tags : kerala police crime news arrest kollam