ആരോടാണ് ഈഗോ കാണിക്കുന്നത്..? ആരെയാണ് തള്ളിക്കളയാന്‍ ശ്രമിക്കുന്നത്..? പ്രായമായെന്നും ശരീരത്തിനു വഴക്കമില്ലെന്നും വിമര്‍ശിക്കുന്നത്..? ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടോ..! നെവര്‍, എവര്‍; ഒരിക്കലും അരുത്... കാരണം, അയാള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ പോരാട്ടം തുടങ്ങിയവനാണ്. തന്റെ പ്രതിഭയെ ഓരോദിനവും മെച്ചപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കുന്നവന്. മറ്റുള്ള സൂപ്പര്‍ താരങ്ങളെപ്പോലെ പച്ചകുത്തിയും പബ്ബുകളില്‍ ഉറങ്ങിയും ശീലമില്ലാത്തവന്... ഓരോ മത്സരത്തിനുശേഷവും മണിക്കൂറുകള്‍ ഐസ്ബാത്ത് നടത്തുന്നവന്... ശരീരത്തെ ദേവാലയമാക്കുന്നവന്; അതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരുടെ സ്വന്തം സിആര്‍7...
ലയണല്‍ മെസിയും കിലിയന്‍ എംബപ്പെയും ഹാരി കെയ്നും എര്‍ലിംഗ് ഹാലണ്ടുമെല്ലാം ഗോള്‍ നേടിയപ്പോള്‍ സിആര്‍7 ആരാധകര്‍ മൗനത്തില്‍. കാരണം, തങ്ങളുടെ ഇതിഹാസ നായകന്റെ ഒപ്പുപതിഞ്ഞ ആ സുവര്ണനിമിഷത്തിനായി അവര്‍ വിശ്വാസത്തോടെ കാത്തിരുന്നു... ആ ദിനത്തിനൊപ്പം ചരിത്രവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു മുന്നില്‍ വഴിമാറിയപ്പോള്‍ ആരാധകര്‍ ആവേശത്തിരയിളക്കത്തില്‍; ഇതാ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) എന്നവര്‍ വിളിച്ചുപറഞ്ഞു... അതെ, ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആറ് എഡിഷനില്‍ ഗോള്‍ നേടിയ ആദ്യതാരമെന്ന റിക്കാര്‍ഡ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം സ്വന്തമാക്കി.
2026 ലോകകപ്പിന്റെ ഗ്രൂപ്പ് കെയില്‍ ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണിത്. റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ ബലത്തില്‍ പോര്‍ച്ചുഗല്‍ 5-0ന് ഉസ്ബക്കിസ്ഥാനെ കീഴടക്കി. ആറ്, 39 മിനിറ്റുകളിലായിരുന്നു ആ ഗോളുകള്‍. 2006, 2010, 2014, 2018, 2026 എന്നിങ്ങനെ കളിച്ച ആറ് ലോകകപ്പ് എഡിഷനിലും സൂപ്പർ താരത്തിന്റെ ഗോളൊപ്പ്...
ഇല്ല മെസിയില്ല
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റിക്കാര്‍ഡ് കഴിഞ്ഞ ദിവസം ഓസ്ട്രിയയ്ക്ക് എതിരായ മത്സരത്തിലൂടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി (18 ഗോള്‍) സ്വന്തമാക്കി. റൊണാള്‍ഡോയെപ്പോലെ മെസിക്കും ഇത് ആറാം ലോകകപ്പ്.
ആറ് ലോകകപ്പില്‍ കളിച്ച ഭൂഗോളത്തിലെ രണ്ടേരണ്ടു കളിക്കാര്‍. എന്നാല്‍, ആറ് ലോകകപ്പ് എഡിഷനിലും ഗോള്‍ നേടിയത് ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നുമാത്രം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നെറ്റിചുളിക്കേണ്ട, ഡിയേഗോ മാറഡോണയുടെ ശിക്ഷണത്തില്‍ അര്‍ജന്റീന ഇറങ്ങിയ 2010 ലോകകപ്പില്‍ മെസിക്കു ഗോള്‍ നേടാന്‍ സാധിച്ചില്ല.
മെസിയെ മറികടന്നു
ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഒന്നിലധികം ഗോള്‍ നേടുന്ന ഏറ്റവും പ്രായമുള്ള കളിക്കാരന് എന്ന റിക്കാര്‍ഡും റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചു. 39-ാം വയസിലേക്കു കടക്കാന്‍ ഒരുദിനത്തിന്റെ അകലം മാത്രമുള്ളപ്പോള്‍ ഓസ്ട്രിയയ്ക്ക് എതിരേ ഇരട്ടഗോള്‍ നേടിയ മെസിയുടെ പേരിലുള്ള റിക്കാര്‍ഡാണ് തകര്‍ത്തത്.
ഉസ്ബക്കിസ്ഥാനെതിരേ ഇരട്ടഗോള്‍ നേടിയപ്പോള്‍ റൊണാള്‍ഡോയുടെ പ്രായം 41 വര്‍ഷവും 138 ദിനവും. പ്രായം വെറും സംഖ്യയാക്കിയവര്... ലോകകപ്പ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമുള്ള രണ്ടാമന് എന്ന നേട്ടത്തിലും പോര്‍ച്ചുഗല്‍ താരമെത്തി. 1994ല്‍ കാമറൂണിന്റെ റോജര്‍ മില്ല 42 വര്‍ഷവും 39 ദിനവും പ്രായമുള്ളപ്പോള്‍ നേടിയതാണ് റിക്കാര്‍ഡ്.
ഗോള്‍ നമ്പര്‍ 10
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ സമ്പാദ്യം രണ്ടക്കത്തിലെത്തി. 24 മത്സരങ്ങളില്‍നിന്ന് 10 ഗോള്‍ റൊണാള്‍ഡോ ഇതുവരെ നേടി. ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന നേട്ടവും ഇതോടെ സ്വന്തം. ഒമ്പത് ഗോള്‍ നേടിയ യുസേബിയൊയുടെ റിക്കാര്‍ഡാണ് പിന്തള്ളപ്പെട്ടത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതില്‍ മൂന്നാം സ്ഥാനത്തും എത്തി. ലയണല്‍ മെസി (28), ലോഥര്‍ മത്തേയൂസ് (25) എന്നിവര്‍ മാത്രമാണ് സിആര്‍7ന്റെ മുന്നിലുള്ളത്. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയും 24 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ടീമില്‍ അസ്വാരസ്യം?
41കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീം അംഗങ്ങള്‍ ഒറ്റപ്പെടുത്തുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കളത്തില്‍ പാസുകള്‍ റൊണാള്‍ഡോയെ തേടിയെത്തുന്നില്ലെന്നത് ഇക്കാര്യം അടിവരയിടുന്നു. എതിര് ടീമിന്റെ ബോക്സിനു പരിസരത്ത് അര്‍ജന്റൈന്‍ താരങ്ങളുടെ പാസുകളെല്ലാം ലയണല്‍ മെസിയെ തേടിയെത്തുന്നതും ഇതിനോടു ചേര്‍ത്തുവായിക്കണം.
റൊണാള്‍ഡോയ്ക്കു 41 വയസാണ്, മെസിക്ക് 38 ഉള്ളൂ എന്നാണെങ്കില്‍ നാലു വര്‍ഷം മുമ്പ് 2022 ഖത്തറില്‍ എന്താണ് ചെയ്തതെന്നാണ് സിആര്‍7 ആരാധകരുടെ മറുചോദ്യം. അന്ന് റൊണാള്‍ഡോയെ സൈഡ് ബെഞ്ചില്‍ ഇരുത്തുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തി.
ഓഫ് ദ ബോള്‍ മൂവ്മെന്റിലും ഡിഫെന്‍സീവ് പ്രസിംഗിലും റൊണാള്‍ഡോ പിന്നോട്ടായെന്നും ടീമിന്റെ ഡൈനാമിക് സ്വഭാവത്തെ ബാധിക്കുന്നു എന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. മൈതാനത്തു വെറുതേ നടക്കുന്ന മെസിയെ തേടിയാണ് അര്‍ജന്റീനയുടെ പാസുകള്‍ എത്തുന്നതെന്നു മറുപടി. അകത്തള പ്രശ്നം തീരാതെ ലോകകപ്പ് എന്ന സുവര്‍ണ സ്വപ്നത്തിലേക്ക് പറങ്കിക്കപ്പല്‍ വന്നണയില്ല...
49-ാമത് ടീമായി ഉസ്ബക്കിസ്ഥാന്
രാജ്യാന്തര ഫുട്ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടുന്ന 49-ാമത് ദേശീയ ടീമാണ് ഉസ്ബക്കിസ്ഥാന്. രാജ്യാന്തര വേദിയില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെയും (230) ഗോള്‍ നേടിയതിന്റെയും (145) റിക്കാര്‍ഡും റൊണാള്‍ഡോയ്ക്കു സ്വന്തം. ലക്സംബര്‍ഗിന് എതിരേയാണ് റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്, 11.
ഗോള്‍ എണ്ണം 975ല്‍ എത്തി
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഫഷണല്‍ കരിയര്‍ ഗോള്‍ എണ്ണം 975ല്‍ എത്തി. 1327 മത്സരങ്ങളില്നിന്നാണിത്. 261 അസിസ്റ്റും റൊണാള്‍ഡോ നടത്തിയിട്ടുണ്ട്. 1,000 ഗോള്‍ എന്ന ചരിത്ര സംഖ്യയിലേക്ക് റൊണാള്‍ഡോയ്ക്കുള്ളത് വെറും 25 എണ്ണത്തിന്റെ അകലം മാത്രം.
Tags : Portugal Cristiano Ronaldo World Cup