കോട്ടയം: പുതിയ എഫ്സിആർഎ ചട്ടങ്ങൾക്കെതിരെ കടുത്ത വിയോജിപ്പുമായി ഓർത്തഡോക്സ് സഭ. സഭയുടെ പ്രവർത്തനങ്ങളും സാമ്പത്തിക സ്രോതസുകളും സുതാര്യമാണെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും സഭ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായിട്ടാണ് സഭയുടെ വിദേശ സഹായ ഫണ്ടുകൾ വിനിയോഗിക്കുന്നത്.
എന്നാൽ ചട്ടങ്ങളിൽ പരിഷ്കാരം വരുത്തും മുൻപ് പ്രസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തണം. അത്തരം നടപടികളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നും സഭ പ്രസ്താവനയിലൂടെ അറിയിച്ചു. എഫ്സിആർഎ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ആവശ്യപ്പെടുന്നത് സംശയാസ്പദമാണ്.
ഇത് പൗരന്മാരുടെ മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള എല്ലാവിധ ക്രയവിക്രയങ്ങളും നിലവിൽ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ സാമ്പത്തിക ഓഡിറ്റിംഗിന് അപ്പുറം പ്രസ്ഥാനങ്ങളുടെ നിലപാടുകളെ ഓഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല.
സാങ്കേതികമായ ചെറിയ പിശകുകൾ സംഭവിച്ചാൽപ്പോലും വലിയ തുക പിഴ ഈടാക്കാനുള്ള പുതിയ വ്യവസ്ഥകൾ പ്രസ്ഥാനങ്ങളെ തളർത്താൻ മാത്രമേ ഉപകരിക്കൂ. സഭയ്ക്ക് കീഴിൽ കേരളത്തിന് പുറത്ത് നടക്കുന്ന വിവിധ മിഷൻ പ്രവർത്തനങ്ങളെ ഈ പുതിയ ചട്ടങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.