ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി ജോസഫ് വിജയ് ഉന്നയിച്ച പരിഹാസ ചോദ്യത്തിന് വൈകാരിക മറുപടിയുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. നിയമസഭയിൽ ഉദയനിധി സ്റ്റാലിനോട് മുഖ്യമന്ത്രി വിജയ് ചോദിച്ച "എവിടെ നിങ്ങളുടെ പിതാവ്?" എന്ന ചോദ്യത്തിനാണ്, "ഞാൻ ജനങ്ങളുടെ ഹൃദയങ്ങളിലുണ്ട്" എന്ന് സ്റ്റാലിൻ വ്യക്തമാക്കിയത്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥിയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതിനെത്തുടർന്ന് സ്റ്റാലിൻ ഇപ്പോൾ നിയമസഭയ്ക്ക് പുറത്താണ്. സഭയിൽ അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിനാണ് പ്രതിപക്ഷ നേതാവിന്റെ ചുമതല വഹിക്കുന്നത്.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയായിരുന്നു മുഖ്യമന്ത്രി വിജയ്, സ്റ്റാലിന്റെ സഭയിലെ അസാന്നിധ്യത്തെ ചൂണ്ടിക്കാട്ടി ഉദയനിധിക്കെതിരെ ഈ ആക്ഷേപം ഉന്നയിച്ചത്. ഇത് ഡിഎംകെ അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. തനിക്കെതിരെയുള്ള പരിഹാസങ്ങൾക്ക് മറുപടിയായി, താൻ എവിടെയും പോയിട്ടില്ലെന്നും തമിഴ്നാട്ടിലെ സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിലാണ് തന്റെ സ്ഥാനമെന്നും സ്റ്റാലിൻ വ്യക്തമാക്കി. എന്നാൽ വിജയ്യുടെ ഈ പരാമർശം രാഷ്ട്രീയ ആയുധമാക്കാനാണ് ഡിഎംകെയുടെ തീരുമാനം.
വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും ഒരു സീറ്റിൽ മത്സരിച്ച് എം.കെ. സ്റ്റാലിനെ വീണ്ടും നിയമസഭയിലെത്തിക്കാനുള്ള സമ്മർദം പാർട്ടി പദവികളിൽ നിന്നും അണികളിൽ നിന്നും ശക്തമായിട്ടുണ്ട്. 2026-ൽ അധികാരം പിടിച്ച തമിഴക വെട്രി കഴകവും പ്രതിപക്ഷത്തുള്ള ഡിഎംകെയും തമ്മിലുള്ള പോരാട്ടം ഈ സഭാ പ്രസംഗത്തോടെ തമിഴ്നാട്ടിൽ പുതിയൊരു രാഷ്ട്രീയ യുദ്ധത്തിന് വഴിതുറന്നിരിക്കുകയാണ്.
Tags : Vijay Chief Minister DMK Stalin Tamil Nadu Latest News