തൃശൂർ: കഴിഞ്ഞ ഓണക്കാലത്ത് തൃശൂരിലെ പ്രശസ്തമായ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച ധനസഹായം ഒരു വർഷത്തോടടുത്തിട്ടും ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഇടതുപക്ഷ അംഗങ്ങളുടെ നാടകീയ പ്രതിഷേധം. കൗൺസിൽ യോഗത്തിലേക്ക് 'പുലിമുഖം' ധരിച്ചെത്തിയാണ് എൽഡിഎഫ് കൗൺസിലർമാർ തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്.
കേന്ദ്ര ധനസഹായം വൈകുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കൗൺസിലിൽ കടുത്ത വാദപ്രതിവാദങ്ങളാണ് അരങ്ങേറിയത്. കഴിഞ്ഞ ഓണക്കാലത്ത് പുലിക്കളിയിൽ പങ്കെടുത്ത ഓരോ സംഘത്തിനും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം 3 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് തൃശൂർ എംപി കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആവശ്യമായ രേഖകൾ ഡിടിപി.സിക്ക് കൈമാറിയിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിച്ചില്ലെന്നാണ് പരാതി.
സാംസ്കാരിക കൂട്ടായ്മകൾക്ക് അർഹതപ്പെട്ട തുക നൽകാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അവരെ വഞ്ചിച്ചുവെന്നും തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നും കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ ആരോപിച്ചു.
എന്നാൽ ഇടതുപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ ബിജെപി കൗൺസിലർമാരും സഭയിൽ രംഗത്തുവന്നു. കേന്ദ്ര സർക്കാർ നിർദേശിച്ച ചില സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് ഫണ്ട് വൈകാൻ കാരണമെന്ന് ബിജെപി കൗൺസിലർമാർ വാദിച്ചു.
Tags : Thrissur Corporation Union Minister Suresh Gopi LDF councillors Latest News