ആലപ്പുഴ: സംസ്ഥാനത്ത് തേങ്ങയുടെ വില ഇടിയുന്നു. കേരളത്തിൽ 40 മുതൽ 50 വരെയാണ് നിലവിൽ ഒരു കിലോ നാളികേരത്തിന്‍റെ ചില്ലറ വിൽപന വില. ഈ വർഷം ആദ്യമായാണ് നാളികേര വില ഇത്രയും താഴുന്നതെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ ആറുമാസങ്ങൾക്ക് മുൻപ് പച്ചത്തേങ്ങ വില കിലോയ്ക്കു 80 മുതൽ 85 രൂപ വരെയായി ഉയർന്നിരുന്നു. ഇത് പിന്നീട് ഏറെക്കാലം 60 മുതൽ 65 രൂപയായി നിലനിന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ പകുതിക്കടുത്തേക്ക് വില കുത്തനെ ഇടിഞ്ഞത് നാളികേര കർഷകരെ പ്രതിസന്ധിയിലാക്കി.
തമിഴ്നാട്ടിൽ നാളികേര ഉത്പാദനം കൂടിയതും കേരളത്തിലേക്ക് ഇറക്കുമതി വർധിച്ചതുമാണ് വിലയിടിവിന്‍റെ പ്രധാന കാരണം. തമിഴ്നാട്ടിൽ ഉത്പാദനം ഇടിഞ്ഞ സമയത്താണ് കേരളത്തിൽ വലിയ തോതിൽ നാളികേരത്തിന് വില ഉയർന്നത്. പശ്ചിമേഷ്യൻ യുദ്ധം മൂലം നാളികേര മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി വൻതോതിൽ കുറഞ്ഞതും വില കുറയാൻ കാരണമായി.
കയറ്റുമതി മുടങ്ങിയതിനാൽ നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന നാളികേരം അധികവും ആഭ്യന്തര വിപണിയിലേക്കാണെത്തുന്നത്. വേനലിൽ അനുഭവപ്പെട്ട അസാധാരണ ചൂടു മൂലം നാളികേരം പെട്ടെന്ന് വിളഞ്ഞതും കേരളത്തിൽ ഉത്പാദനം കൂടിയതും വിപണയിൽ വിലക്കുറവിന് കാരണമായി.
നാളികേര വില കുറഞ്ഞതോടെ വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കുമെല്ലാം വിലയിടിവുണ്ടായി. കൂടാതെ തമിഴ്നാട്ടിൽ കൊപ്രയുടെ വില കുറഞ്ഞതും കേരളത്തിലേക്കുള്ള നാളികേരത്തിന്‍റെ വരവ് കൂടാൻ കാരണമായിട്ടുണ്ടെന്ന് ആലപ്പുഴ മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു. ഈ വിലയിടിവ് കർഷകരെ നിരാശയിലാക്കുകയാണ്.
Tags : Coconut prices farmers Agriculture