ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടക്കുന്നതിന് ഒരാഴ്ച മുമ്പ് ഗൂഢാലോചന നടന്നെന്ന് എൻഐഎ കുറ്റപത്രം. ആക്രമണത്തിനായുള്ള ലൊക്കേഷൻ കോർഡിനേറ്റുകൾ കൈമാറാൻ ഭീകരർ ട്രെക്കിങ് ആപ്പാണ് ഉപയോഗിച്ചതെന്ന് കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകൾ വ്യക്തമാക്കുന്നുണ്ട്.
2025 ഏപ്രിൽ 22 ന് ഉണ്ടായ ക്രൂരമായ ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 2025 ഡിസംബറിൽ ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്.
2025 ജൂലൈ 28 ന് ശ്രീനഗറിലെ ഓപ്പറേഷൻ മഹാദേവ് എന്ന സൈനിക നടപടിയിൽ കൊല്ലപ്പെട്ട ഭീകരന്റെ ഫോണിൽ നിന്ന് ഏപ്രിൽ 15, 16 തീയതികളിലെ രണ്ട് മാപ്പ് സ്ക്രീൻഷോട്ടുകൾ കണ്ടെടുത്തു. പർവതാരോഹകർക്കും ട്രക്കിങ്ങിനുമായി ഉപയോഗിക്കുന്ന ഒരു ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്പ് വഴിയാണ് ഭീകരർ ലൊക്കേഷൻ കൈമാറിയത്. ഇത് ഏപ്രിൽ 15 മുതൽ ആക്രമണത്തിനുള്ള പദ്ധതി തയാറായിരുന്നു എന്നതിന് തെളിവാണ്.
ഫൈസൽ ജാട്ട് (സുലൈമാൻ), ഹബീബ് താഹിർ (ജിബ്രാൻ), ഹംസ അഫ്ഗാനി എന്നീ മൂന്ന് ഭീകരർ ആക്രമണത്തിന് തലേദിവസം (ഏപ്രിൽ 21) പഹൽഗാമിലെ ഉയർന്ന പ്രദേശത്തുള്ള പർവേസ് അഹമ്മദ് എന്നയാളുടെ താൽക്കാലിക മൺകൂരയിൽ എത്തിയിരുന്നു. പർവേസും ഇയാളുടെ അമ്മാവൻ ബഷീർ അഹമ്മദും ഇവർക്ക് ഭക്ഷണവും ഒളിത്താവളവും ഒരുക്കിയതായും കുറ്റപത്രത്തിലുണ്ട്.
നിരോധിത ഭീകരസംഘടനയായ ലഷ്കർ-ഇ-ത്വയിബയുടെയും ഇവരുടെ നിഴൽ സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ടിന്റെയും കമാൻഡറായ അലി സാജിദ് (സാജിദ് ജാട്ട്) ആണ് പാക്കിസ്ഥാനിലിരുന്ന് ആക്രമണം പൂർണമായി നിയന്ത്രിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
Tags : Pahalgam attack NIA