തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ 57,000-ത്തിൽപ്പരം ജീവനക്കാരുണ്ടെന്നും അവരിൽ ഓരോരുത്തരുടെയും ചോദ്യങ്ങൾക്കും പരാതികൾക്കും മറുപടി പറയുകയല്ല തന്റെ ജോലിയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടായിരുന്നു പ്രതികരണം.
സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ഹൈപ്പവർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻമേൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. രോഗങ്ങൾ കൂടുതൽ പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്. ഇതിനായി വിവിധ വകുപ്പുകളിലെ മന്ത്രിമാരുമായി ആലോചിച്ച് ആവശ്യമായ ഏകോപനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങേണ്ടതായിരുന്നുവെന്ന് സമ്മതിച്ച മന്ത്രി, എന്നാൽ രോഗവ്യാപനത്തിന് ശേഷമാണ് താൻ വകുപ്പിന്റെ ചുമതലയേറ്റതെന്നും ചൂണ്ടിക്കാട്ടി. എന്നാൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : K Muraleedharan Health Department