National
ന്യൂഡൽഹി: ജലന്തറിലും അമൃത്സറിലുമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. സ്ഫോടന സ്ഥലം അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അമൃത്സറിൽ സുരക്ഷ ശക്തമാക്കി.
സ്ഫോടനം നടന്ന അമൃത്സറിൽ ഫോറൻസിക് തെളിവുകളടക്കം എൻഐഎ സംഘം ശേഖരിക്കും. ജലന്ധറിലെ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം ജലന്ധറിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി പഞ്ചാബ് പോലീസ് വ്യക്തമാക്കി. ജലന്ധറിലെ സ്ഫോടനത്തിൽ പരിക്കേറ്റ ഡെലിവറി ജീവനക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് ജലന്ധറിലും അമൃത്സറിലും സ്ഫോടനമുണ്ടായത്. ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപത്തുവച്ച് ഇരുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. അമൃത്സറിൽ ഖാസ കരസേന ക്യാമ്പിന് സമീപത്തായിരുന്നു സ്ഫോടനം.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ജോലിയിലുണ്ടായിരുന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ജനക്കൂട്ടം തടഞ്ഞുവെച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്ന് 12 കേസുകളാണ് എൻഐഎ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏപ്രിൽ ഒന്നിന് മാൾഡ ജില്ലയിലെ മോതബാരി, കലിയാചക് പോലീസ് സ്റ്റേഷൻ പരിധികളിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് എത്തിയ ജനക്കൂട്ടം വനിതകൾ അടക്കമുള്ള ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ എട്ട് മണിക്കൂറോളം ബിഡിഒ ഓഫീസിൽ തടഞ്ഞുവെക്കുകയായിരുന്നു.
സുപ്രീംകോടതിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്. മൊതബാരി സ്റ്റേഷനിലെ ഏഴ് കേസുകളും കലിയാചക് സ്റ്റേഷനിലെ അഞ്ച് കേസുകളുമാണ് ഏജൻസി ഏറ്റെടുത്തത്. വോട്ടർ പട്ടികയിലെ ആക്ഷേപങ്ങൾ തീർപ്പാക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ ഓഫീസർമാരാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ വാഹനങ്ങൾ തകർക്കപ്പെടുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
National
ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ ബോംബാക്രമണത്തിൽ രണ്ട് മെയ്തെയ് കുട്ടികൾ കൊല്ലപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച അജ്ഞാതരെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം തുടരുന്നതിനിടയിലാണ് കേസ് എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
മണിപ്പൂർ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ നിലവിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാംഗിലുള്ള ഒരു വീടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ച് വയസുകാരനും ആറ് മാസം പ്രായമുള്ള സഹോദരിയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
നിലവിൽ പോലീസും കേന്ദ്ര സേനയും ചേർന്ന് പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തിവരികയാണ്. കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഈ കൊലപാതകത്തെത്തുടർന്ന് മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ജനങ്ങൾ സംയമനം പാലിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസുമായി സഹകരിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.
National
ചണ്ഡീഗഢ്: പഞ്ചാബിലെ മലർകോട്ലയിൽ ജമ്മുകാഷ്മീർ പോലീസും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് പാകിസ്ഥാൻ ഭീകരരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശ്രീനഗർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. പാക് ഭീകരരായ അബു ഹുറൈറ, ഉസ്മാൻ എന്നിവരും ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയ മലർകോട്ല സ്വദേശി ജമീലുമാണ് പിടിയിലായത്. ഇതിൽ അബു ഹുറൈറ 'എ പ്ലസ്' വിഭാഗത്തിൽപ്പെട്ട കൊടുംഭീകരനാണെന്ന് പോലീസ് അറിയിച്ചു.
മലർകോട്ലയിലെ ഷെർവാനി കോട്ട് ഗ്രാമത്തിലെ ഒരു വാടകവീട്ടിലായിരുന്നു ഇവർ ഒളിച്ചുതാമസിച്ചിരുന്നത്. റെയ്ഡിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 15 വർഷമായി ഇവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് സാധാരണക്കാരായി ജീവിക്കുകയായിരുന്നു. പഞ്ചർ ഒട്ടിക്കുന്ന ജോലി ഉൾപ്പെടെയുള്ളവ ചെയ്താണ് ഇവർ ജനങ്ങൾക്കിടയിൽ സംശയമില്ലാതെ കഴിഞ്ഞിരുന്നത്.
ഇന്ത്യയിൽ വൻ ഭീകരാക്രമണങ്ങൾ നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇവർ എത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇവരിൽ നിന്ന് രാജ്യത്തെ പാക് ഭീകര ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ പ്രതീക്ഷ.
National
ന്യൂഡൽഹി: ഇന്ത്യ-മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിമത ഗ്രൂപ്പുകൾക്ക് സൈനിക സഹായവും ഡ്രോൺ പരിശീലനവും നൽകിവന്ന ഏഴ് വിദേശികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. കോൽക്കത്ത, ഡൽഹി, ലക്നൗ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ആറ് യുക്രെയ്ൻ പൗരന്മാരും ഒരു അമേരിക്കൻ പൗരനുമാണ് പിടിയിലായത്. അമേരിക്കൻ പൗരനായ മാത്യു ആരോൺ വാൻ ഡൈക് ആണ് സംഘത്തിലെ പ്രമുഖൻ. വിനോദസഞ്ചാര വിസയിൽ ഇന്ത്യയിലെത്തിയ ഇവർ, മിസോറാം വഴി അനധികൃതമായി മ്യാൻമറിലേക്ക് കടക്കുകയും അവിടെയുള്ള വംശീയ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ കൈകാര്യം ചെയ്യുന്നതിലും നിർമിക്കുന്നതിലും പരിശീലനം നൽകുകയും ചെയ്തു.
യൂറോപ്പിൽ നിന്ന് ഡ്രോണുകൾ ഇന്ത്യ വഴി അതിർത്തി കടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂർ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് എൻഐഎ കരുതുന്നു. യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി കോടതി പ്രതികളെ മാർച്ച് 27 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
Kerala
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (പിഎഫ്ഐ) എതിരേദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തുടര്‍ച്ചയായി സംസ്ഥാനത്തെ ഒമ്പത് ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി.
വിവിധ യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട പ്രതികള്‍ക്കു സഹായം നല്കിയവരുടെയും പിഎഫ്ഐ ഭാരവാഹികളുടെയുമടക്കം വീടുകളിലായിരുന്നു പരിശോധന. നിര്‍ണായക രേഖകള്‍ എന്‍ഐഎ പിടിച്ചെടുത്തു. ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും മറ്റുമാണ് പിടിച്ചെടുത്തിട്ടുള്ളത്.
2022ലാണ് യുഎപിഎ നിയമപ്രകാരം പിഎഫ്ഐക്കെതിരേ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു നേതാക്കളെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനാണ് എന്‍ഐഎ നീക്കം.
National
ന്യൂഡൽഹി: അയൽരാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ വാങ്ങി കേഡർമാർക്കു പരിശീലനം നല്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഐഎ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.
20 പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരേയുള്ള കേസ് പരിഗണിക്കുന്ന പ്രത്യേക എൻഐഎ കോടതി ജഡ്ജി പ്രശാന്ത് ശർമയ്ക്കു മുന്‍പാകെയാണ് ഇക്കാര്യം എൻഐഎ അഭിഭാഷകൻ രാഹുൽ ത്യാഗി ഉന്നയിച്ചത്.
""ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പോപ്പുലർ ഫ്രണ്ട് ഭീഷണിയാണ്. ഇന്ത്യ-പാക് യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടു. പോപ്പുലർ ഫ്രണ്ട് ക്ലാസുകളിൽ ഇക്കാര്യം പഠിപ്പിച്ചിരുന്നതായി ഒരു സംരക്ഷിത സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ തന്ത്രങ്ങൾ പഠിപ്പിക്കാൻ കേഡർമാരെ സിറിയയിലേക്ക് അയച്ചു. ബിജെപി, ആർഎസ്എസ്, വിഎച്ച്പി നേതാക്കളെ ലക്ഷ്യമിട്ട് പ്രത്യേക ഹിറ്റ് സ്ക്വാഡുകൾ രൂപവത്കരിച്ചു''-എൻഐഎ അഭിഭാഷകൻ പറഞ്ഞു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ ജമ്മു കാഷ്മീർ സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു.
ചാവേർസ്ഫോടനം നടത്തിയ ഉമർ-ഉൻ-നബിയുടെ ഉറ്റ കൂട്ടാളിയായ യാസിർ അഹമ്മദ് ദാർ ആണു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 26 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
ഷോപിയാൻ സ്വദേശിയായ ഇയാളെ ഡൽഹിയിൽനിന്നാണ് പിടികൂടിയത്. സ്ഫോടനത്തിനു യാസൂർ ഗൂഢാലോചന നടത്തിയെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു.
National
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ടിആർഎഫ്, ലഷ്കറെ ത്വയ്ബ സംഘടനകളുടെ പേരുകൾ കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ടെന്നാണ് സൂചന.
350 പ്രദേശവാസികളെ ഉൾപ്പെടെ രണ്ടായിരത്തോളം പേരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായ പർവേസ് അഹമദും,ബഷീർ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലിൽ വിശദാംശങ്ങൾ നൽകിയെന്ന് എൻഐഎ വ്യക്തമാക്കി.
ഓപ്പറേഷൻ മഹാദേവിൽ വധിച്ച മൂന്ന് ഭീകരരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പഹൽഗാം ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങൾക്ക് ശേഷമാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കുന്നത്. സാജിദ് ജാട്ടാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് കുറ്റപത്രത്തില്‍ പറയുന്നു.
National
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ജമ്മു പ്രത്യേക എൻഐഎ കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിക്കുക.
ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിൽ മൂന്ന് തീവ്രവാദികൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്.
ജൂണിൽ മൂന്ന് പാക്കിസ്താൻ ഭീകരർക്ക് അഭയം നൽകിയതിന് രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ബട്കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തറും പഹൽഗാമിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തറും എന്നിവരാണ് അറസ്റ്റിലായത്.
ഭീകരർക്ക് ഭക്ഷണം, താമസം, ലോജിസ്റ്റിക്കൽ സഹായം എന്നിവ നൽകിയവരാണ് ഇരുവരും എന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: ചെങ്കോട്ടയിലെ കാർ ബോംബ് സ്ഫോടനക്കേസിൽ ഒരു ഡോക്ടറെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഡോ. ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായത്. ചാവേർ സ്ഫോടനം നടത്തിയ ഡോ. ഉമർ ഉൻ നബിക്ക് ഒളിയിടമൊരുക്കിയതും തെളിവു നശിപ്പിച്ചതുമാണ് ബിലാലിനെതിരേയുള്ള കുറ്റം.
വടക്കൻ കാഷ്മീരിലെ ബാരാമുള്ള സ്വദേശിയാണ് ഡോ. ബിലാൽ. കേസിൽ അറസ്റ്റിലാകുന്ന എട്ടാമനാണ് ഇയാൾ. കോടതിയിൽ ഹജാരാക്കിയ ബിലാലിനെ ഏഴു ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു.
ഭീകരാക്രമണത്തിനുള്ള ഗൂഢാലോചനയിൽ ബിലാൽ പങ്കാളിയായിരുന്നുവെന്ന് എൻഐഎ അറിയിച്ചു. നവംബർ പത്തിനു രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ 15 പേരാണു കൊല്ലപ്പെട്ടത്. ഒട്ടേറെ പേർക്കു പരിക്കേറ്റു.
Kerala
ന്യൂഡൽഹി/കൊച്ചി: പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലിരിക്കെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ അന്‍പതാം പ്രതിയായ ഷാഹുൽ ഹമീദിനെ നവംബർ 27ന് പുലർച്ചെ 4.15ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പിടികൂടുന്നത്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഷാഹുൽ ഹമീദ് നിരോധിത സംഘടനയായ പിഎഫ്ഐയുടെ സജീവ അംഗമാണെന്ന് എൻഐഎ പറഞ്ഞു. പിഎഫ്ഐയുടെ "ഇന്ത്യ 2047' അജണ്ടയിലെ പ്രധാനിയാണ് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
തീവ്രവാദ സംഘത്തിൽ അംഗമാണെന്നും ശ്രീനിവാസന്റെ കൊലപാതകത്തിനു ശേഷം പതിനെട്ടാം പ്രതിക്ക് അഭയം നൽകിയെന്നും കേരളത്തിലെ സാമുദായിക ഐക്യത്തിനും പൊതുസമാധാനത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുമുള്ള കുറ്റങ്ങൾ ഷാഹുൽ ഹമീദിനെതിരേ എൻഐഎ ചുമത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുറ്റകൃത്യത്തിനു മുമ്പും കുറ്റകൃത്യത്തിനിടയിലും ശേഷവും രഹസ്യ ആശയവിനിമയത്തിനായി ഷാഹുൽ ഹമീദ് വിവിധ ഡിജിറ്റൽ സാങ്കേതികതയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചെന്നും മൂന്നു വർഷത്തിലേറെയായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
അറസ്റ്റിന്റെ സമയത്ത് ഷാഹുൽ ഹമീദിൽനിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായ പരിശോധനയ്ക്ക് ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കുന്നതിനായി കോടതിയിൽ ഹാജരാക്കി.
2022 ഏപ്രിൽ 16ന് പാലക്കാട് മേലാമുറിയിലാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. എൻഐഎയുടെ പ്രാരംഭ കുറ്റപത്രത്തിൽ 70 - ലധികം പ്രതികളുണ്ടായിരുന്നു. അന്വേഷണത്തിനിടെ, രഹസ്യ ആയുധ പരിശീലനം നടത്തിയിരുന്ന പിഎഫ്ഐ പ്രവർത്തകരുടെ ശൃംഖല എൻഐഎ കണ്ടെത്തിയിരുന്നു.
National
ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയുടെ കസ്റ്റഡി ഏഴ് ദിവസത്തേക്ക് നീട്ടി എൻഐഎ കോടതി.
സുരക്ഷാ കാരണങ്ങളാൽ, എൻഐഎ ജഡ്ജി, എൻഐഎ ആസ്ഥാനം നേരിട്ട് സന്ദർശിക്കുകയായിരുന്നു. അൻമോൾ ബിഷ്ണോയിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജഡജി നേരിട്ടെത്തിയത്.
ഡസംബർ അഞ്ച് വരെയാണ് കസ്റ്റഡി നീട്ടിയത്. നവംബർ 19ന് പ്രത്യേക കോടതി അൻമോൾ ബിഷ്ണോയിയെ 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു.
National
ന്യൂഡൽഹി: ചെങ്കോട്ട ചാവേർ സ്ഫോടനത്തിൽ ഏഴാമത്തെ അറസ്റ്റ് രേഖപ്പെടുത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).
സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനും ചാവേറുമായ ഉമർ നബിക്ക് അഭയം നൽകിയതിന് ഫരീദാബാദിലെ ദൗജ് സ്വദേശി സോയബിനെയാണ് ഇന്നലെ എൻഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിന് തൊട്ടുമുന്‍പ് ഉമറിന് ഇയാൾ സാങ്കേതിക പിന്തുണ നൽകിയിരുന്നതായും എൻഐഎ കണ്ടെത്തി.
സ്ഫോടനവുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിൽ ഉമറിന് സഹായം നൽകിയ ആറുപേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുമായി ഏകോപിപ്പിച്ച് തെരച്ചിൽ തുടരുകയാണെന്നും എൻഐഎ അറിയിച്ചു.
സ്ഫോടനത്തിനു പിന്നിലെ മുഴുവൻ ഭീകരവാദികളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി. ആക്രമണത്തിനു പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയും മുഖ്യപ്രതികളിൽ ഒരാളുമായ കാഷ്മീർ സ്വദേശി ജാസിർ ബിലാലിനെ ഡൽഹി കോടതി പത്തു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു.
അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതോടെ വൈറ്റ് കോളർ മൊഡ്യൂളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടായേക്കും.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്.
കേസിൽ 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്. 14 വർഷം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കിട്ടിയെന്നാണ് സവാദിന്റെ മൊഴിയിലുള്ളത്.
ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും സവാദിന് ഒളിവിൽ കഴിയാൻ സഹായം കിട്ടി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ മനപ്പൂർവമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയിൽ നിലപാട് എടുത്തു.
കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് പ്രഫസർ ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്.
National
ബംഗളൂരു: ഭീകരശ്രംഖല രൂപീകരിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് കർണാടകയിലെ ശിവമോഗയിൽ അറസ്റ്റിലായ രണ്ടു പേർക്കു പ്രത്യേക എൻഐഎ കോടതി ആറുവർഷം കഠിനതടവ് ശിക്ഷിച്ചു.
34 കാരനായ സാബിയുള്ളയെയും നദീം ഫൈസലിനെയുമാണ് (29) ഗൂഢാലോചന. രാജ്യദ്രോഹം, ഭീകരപ്രവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചത്.
Kerala
കൊച്ചി: അവയവക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും ഇന്ത്യയില്‍നിന്ന് അവയക്കടത്ത് ലക്ഷ്യമിട്ട് പതിനാല് പേരെ ഇറാനിലേക്ക് കൊണ്ടു പോയതായും എന്‍ഐഎ കോടതിയെ അറിയിച്ചു.
റാക്കറ്റിന്റെ ഇരകളായ കൂടുതല്‍ പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കണ്ടെത്തിയെന്നും എന്‍ഐഎ അറിയിച്ചു. ഇറാന് അവയക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ കൊച്ചിയിലെ എന്‍ഐഎ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇറാനിലെ ടെഹ്റാന് കേന്ദ്രീകരിച്ച് ടൂറിസം രംഗത്ത് പ്രവര്‍ത്തിച്ചിരുന്നയാളാണ് അറസ്റ്റിലായ മധു. 2024 മേയ് 18ന് അവയവക്കടത്ത് ശൃംഖലയില്‍ പങ്കുണ്ടെന്ന് സംശയിച്ച് ഒരു യുവാവിനെ കൊച്ചി വിമാനത്താവളത്തില്‍നിന്ന് പിടികൂടിയതിനെത്തുടര്‍ന്നാണ് കേസ് ആരംഭിക്കുന്നത്.
ആദ്യം എറണാകുളം റൂറല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. 2025 ഫെബ്രുവരിയില്‍ ഇറാനില്‍ താമസിച്ചിരുന്ന മധുവിനെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ ഭീകരർ ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ നടത്തിയതിന് സമാനമായ ആക്രമണം രാജ്യ തലസ്ഥാനത്ത് പദ്ധതിയിട്ടിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു പദ്ധതി. ചാവേർ ആക്രമണം നടത്തിയ ഉമർ ഉൻ നബിക്കൊപ്പം പ്രവർത്തിച്ച രണ്ടാമത്തെ ഭീകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്.
ജാസിർ ബിലാൽ വാനി എന്ന ഡാനിഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രോൺ ആക്രമണങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. ആയുധങ്ങളും ബോംബുകളും വഹിക്കാൻ ശേഷിയുള്ള തരത്തിലേക്ക് ഭീകരർക്ക് വേണ്ടി ഡ്രോണുകൾ ഇയാൾ പരിഷ്കരിക്കാൻ ശ്രമിച്ചിരുന്നു.
ഇതുകൂടാതെ റോക്കറ്റുകൾ നിർമ്മിക്കാൻ ശ്രമിച്ചതിനും എൻഐഎ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഡാനിഷ് ആണ് ഭീകരർക്ക് ഇതിനായി സാങ്കേതിക സഹായം നൽകിയിരുന്നത്. ജമ്മുകശ്മീർ സ്വദേശിയായ ഡാനിഷിനെ ശ്രീനഗറിൽ നിന്നാണ് പിടികൂടിയത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാനി(ഡാനിഷ്) ആണ് അറസ്റ്റിലായത്.
ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളായിരുന്നു. ഡ്രോൺ അടക്കം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി.
ഡ്രോണുകളെ റോക്കറ്റ് ആക്കി മാറ്റിയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു.
അതേസമയം, ചെങ്കോട്ട സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ലുക്മാൻ (50), വിനയ് പഥക് (50) എന്നിവരാണ് മരിച്ചത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്. എൻഐഎ ആണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ പേരിലാണ് കാർ വാങ്ങിയത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. കേസില്‍ ഇതാദ്യമാാണ് ഏജൻസി പ്രതികരിക്കുന്നത്.
ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകയാണ് അന്വേഷണ ഏജൻസികൾ. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്.
ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.
National
ന്യൂഡൽഹി: ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷനു സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം നടത്തുക ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പത്തംഗസംഘം. എൻഐഎ ഡയറക്ടർ ജനറൽ (ഡിജി) വിജയ് സാഖറെയാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. ഐജി, രണ്ട് ഡിഐജിമാർ, മൂന്ന് എസ്പിമാർ എന്നിവരും ഡിഎസ്പി തലത്തിലുള്ള ഓഫീസർമാരുമാണ് സംഘത്തിലുള്ളത്.
ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദ മോഡ്യൂളിനെപ്പറ്റിയുള്ള എല്ലാ കേസ് ഡയറികളും വിഷയത്തിൽ ഇതുവരെ അന്വേഷണം നടത്തിയിരുന്ന ജമ്മു കാഷ്മീർ പോലീസിൽനിന്നും ഡൽഹി പോലീസിൽനിന്നും ഹരിയാന പോലീസിൽനിന്നും എൻഐഎ ഏറ്റെടുക്കും. അമോണിയം നൈട്രേറ്റടക്കമുള്ള സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഫരീദാബാദിലെ തീവ്രവാദകേന്ദ്രത്തിൽ എൻഐഎ അധികം വൈകാതെ അന്വേഷണം ആരംഭിക്കും.
സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഫരീദാബാദിലെ അപാർട്ട്മെന്റ് അൽ ഫലാഹ് മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരായ മുസമ്മിൽ അഹമ്മദുമായും ഉമർ ഉൻ നബിയുമായി ബന്ധപ്പെട്ടതാണ്. അമോണിയം നൈട്രേറ്റെന്നു സംശയിക്കുന്ന വസ്തുക്കളുടെ അംശം പരിസരപ്രദേശങ്ങളിൽനിന്നു കണ്ടെത്തിയതിനെത്തുടർന്ന് മെഡിക്കൽ കോളജിലെ ബയോകെമിസ്ട്രി ലബോറട്ടറിയും ടോയ്ലറ്റ് ബ്ലോക്കും ഫരീദാബാദ് പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
കോളജിന്റെ ലാബിൽനിന്നു പിടിയിലായ പ്രതികൾ അമോണിയം കോംപൗണ്ടുകളും ഓക്സിഡൈസറുകളും ആഴ്ചകളെടുത്ത് ചെറിയ അളവിൽ കടത്തിക്കൊണ്ടുപോയി ഫരീദാബാദിലും ഫത്തേപുരിലും സംഭരിച്ചതായാണു സംശയിക്കുന്നത്. ലാബിൽനിന്നു അമോണിയം നൈട്രേറ്റെന്ന് സംശയിക്കപ്പെടുന്ന വസ്തുക്കളുടെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും മെഡിക്കൽ കോളജ് കാന്പസിനുള്ളിൽ ഭീകരർ നിയന്ത്രിത അളവിൽ രാസപ്രവർത്തനങ്ങൾ പരീക്ഷിച്ചതായി സംശയിക്കുന്നുവെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
മെഡിക്കൽ കോളജിൽനിന്നു കണ്ടെത്തിയ സാന്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയുടെ ഫലം വന്നാൽ മാത്രമേ കോളജ് ലാബിൽനിന്നു ഭീകരർ എന്തെങ്കിലും വസ്തുക്കൾ കടത്തിക്കൊണ്ടു പോയിട്ടുണ്ടോയെന്നതിൽ വ്യക്തത വരൂ. കോളജ് ലാബിൽനിന്ന് ഒരു ഡസനിലധികം കുപ്പികൾ, ഗ്ലാസ് ഫ്ലാസ്കുകൾ, സീൽ ചെയ്ത പാത്രങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വിജയ് സാഖറെ 1996 ബാച്ച് കേരള കേഡർ ഓഫീസറായിരുന്നു. എൻഐഎയിൽ മുന്‍പ് ഐജിയായിരുന്ന വിജയിയെ ഈ വർഷം സെപ്റ്റംബറിലാണ് എൻഐഎ ഡിജിയായി നിയമിച്ചത്. വിജയ് ഇന്നലെ ഇന്റലിജൻസ് ബ്യൂറോ തലവനുമായി കൂടിക്കാഴ്ച നടത്തി.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ മരണ സംഖ്യ 13ആയി. 30ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ ആറുപേർ ഗുരുതരാവസ്ഥയിൽ ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകുന്നേരം 6.55നാണ് സ്ഫോടനമുണ്ടായത്. ലാൽകിലാ മെട്രോ സ്റ്റേഷന് സമീപം പതിയെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
അതേസമയം, സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും വെടിയുണ്ട കണ്ടെത്തി. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് വെടിയുണ്ട റോഡിൽ നിന്നും കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. എന്നാൽ ഇക്കര്യത്തിൽ സ്ഥിരീകരണമില്ല.
National
ന്യൂഡൽഹി: ജമ്മു കാഷ്മീർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
കാഷ്മീരിലെ ഒമ്പത് സ്ഥലങ്ങളിലും, ബിഹാറിലെ എട്ട് സ്ഥലങ്ങളിലും, ഉത്തർപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ഓരോ സ്ഥലങ്ങളിലുമാണ് തെരച്ചിൽ നടന്നത്.
കാഷ്മീരിലെ ബാരാമുള്ള, കുൽഗാം, അനന്ത്നാഗ്, പുൽവാമ ജില്ലകളിൽ തെരച്ചിൽ നടന്നു.
Kerala
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തില്‍ മുന്‍ ജില്ലാ ജഡ്ജിയടക്കം 950 ആളുകളുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയെ അറിയിച്ചു. വിവിധ കേസുകളില്‍ അറസ്റ്റിലായ പിഎഫ്ഐ പ്രവര്‍ത്തകരില്‍നിന്നു ലഭിച്ച ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങളാണ് കോടതിയില്‍ നല്‍കിയതെന്ന് എന്‍ഐഎ അറിയിച്ചു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി പരിഗണിക്കുമ്പോഴാണു ഹിറ്റ്ലിസ്റ്റിന്റെ കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, കെ.പി. അന്‍സാര്‍, കെ.വി. സഹീര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പിഎഫ്ഐ തയാറാക്കിയിരുന്നത്. അവരെ ഇല്ലാതാക്കാന്‍ പദ്ധതി തയാറാക്കിയിരുന്നതായും എന്‍ഐഎ കോടതിയെ അറിയിച്ചു. ഹിറ്റ്ലിസ്റ്റിന് പിന്നില്‍ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്നും ആക്രമണം സംഘടിപ്പിക്കാന്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നുവെന്നും കണ്ടെത്തിയെന്നാണ് എന്‍ഐഎ പറയുന്നത്.
എന്‍ഐഎ അറസ്റ്റു ചെയ്ത സിറാജുദ്ദീനില്‍നിന്ന് 240 പേരുടെ പട്ടികയും ഒളിവിലുള്ള പിഎഫ്ഐ പ്രവര്‍ത്തകനായ അബ്ദുള്‍ വഹദില്‍നിന്ന് അഞ്ച് പേരുടെയും മറ്റൊരാളില്‍നിന്ന് 232 പേരുടെയും അയൂബിന്റെ പക്കല്‍നിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു.
അതേസമയം ജാമ്യഹര്‍ജി നല്കിയ നാല് പിഎഫ്ഐ പ്രവര്‍ത്തകരും തങ്ങള്‍ നിരപരാധികളാണെന്നും എന്‍ഐഎയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും വാദിച്ചു. എന്നാല്‍, ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളി.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ വിചാരണ ഉടന്‍ ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി.