ന്യൂഡൽഹി: ഇന്ത്യ-മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിമത ഗ്രൂപ്പുകൾക്ക് സൈനിക സഹായവും ഡ്രോൺ പരിശീലനവും നൽകിവന്ന ഏഴ് വിദേശികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. കോൽക്കത്ത, ഡൽഹി, ലക്നൗ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ആറ് യുക്രെയ്ൻ പൗരന്മാരും ഒരു അമേരിക്കൻ പൗരനുമാണ് പിടിയിലായത്. അമേരിക്കൻ പൗരനായ മാത്യു ആരോൺ വാൻ ഡൈക് ആണ് സംഘത്തിലെ പ്രമുഖൻ. വിനോദസഞ്ചാര വിസയിൽ ഇന്ത്യയിലെത്തിയ ഇവർ, മിസോറാം വഴി അനധികൃതമായി മ്യാൻമറിലേക്ക് കടക്കുകയും അവിടെയുള്ള വംശീയ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ കൈകാര്യം ചെയ്യുന്നതിലും നിർമിക്കുന്നതിലും പരിശീലനം നൽകുകയും ചെയ്തു.
യൂറോപ്പിൽ നിന്ന് ഡ്രോണുകൾ ഇന്ത്യ വഴി അതിർത്തി കടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂർ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് എൻഐഎ കരുതുന്നു. യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി കോടതി പ്രതികളെ മാർച്ച് 27 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
Tags : NIA Foreigners