കാസർഗോഡ്: മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കുമ്പളയിലും കടുമേനിയിലും എൻഐഎ റെയ്ഡ്.
കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ കസ്റ്റഡിയിലുള്ള മുഹമ്മദ് സലീം എന്ന സജിയുടെ ഭാര്യയും മക്കളും താമസിക്കുന്ന കുമ്പള കട്ടത്തടുക്ക എകെജി നഗറിലെ ക്വാർട്ടേഴ്സിലും കടുമേനി പട്ടേങ്ങാനത്തുള്ള സജിയുടെ കുടുംബവീട്ടിലുമാണ് എൻഐഎ സംഘം പരിശോധന നടത്തിയത്.
കുമ്പളയിലെ ക്വാർട്ടേഴ്സിൽനിന്നു സജിയുമായി ബന്ധപ്പെട്ട ഒരു ആർസി ബുക്കും മൂന്ന് വിസിറ്റിംഗ് കാർഡുകളും കടുമേനിയിലെ വീട്ടിൽനിന്ന് അഞ്ച് ജെലാറ്റിൻ സ്റ്റിക്കുകളും എൻഐഎ സംഘം പിടിച്ചെടുത്തു.
ഇന്നലെ പുലർച്ചെയാണ് എൻഐഎ കൊച്ചി യൂണിറ്റിൽനിന്നുള്ള സംഘം പരിശോധനയ്ക്കെത്തിയത്. സജിയുടെ സഹോദരൻ ജോർജും (ജോബി) കുടുംബവുമാണ് കടുമേനി പട്ടേങ്ങാനത്തെ വീട്ടിൽ താമസിക്കുന്നത്. സജി 36 വർഷം മുമ്പ് പത്താം ക്ലാസ് കഴിഞ്ഞയുടനെ നാടുവിട്ടു പോയതാണ്. പിന്നീട് മതപരിവർത്തനം നടത്തി മുഹമ്മദ് സലീം എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും വിവിധയിടങ്ങളിലായി മൂന്നോ അതിലധികമോ വിവാഹം കഴിച്ചതായി അറിയുന്നതായും നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.
ജോബിയുടെ കൂടെ താമസിക്കുന്ന അച്ഛനമ്മമാരെ കാണാൻ സജി വർഷത്തിലൊരിക്കൽ നാട്ടിലെത്താറുണ്ട്. കാറിലെത്തി തിരിച്ചുപോകുന്ന മകനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നാണ് അച്ഛൻ കുട്ടപ്പൻ പറഞ്ഞത്. കാട്ടുമൃഗങ്ങളെ തുരത്താൻ അഞ്ചു വർഷം മുമ്പ് വാങ്ങിയതിൽ ബാക്കിയായതാണ് ഇന്നലെ കണ്ടെടുത്ത ജെലാറ്റിൻ സ്റ്റിക്കുകളെന്നാണ് പച്ചക്കറി കർഷകനായ ജോബി എൻഐഎ അധികൃതർക്ക് നൽകിയിരിക്കുന്ന മൊഴി.
ഈ വർഷം ഫെബ്രുവരി ഏഴിനാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്മാട്-തലപ്പാറ റോഡിലുള്ള ഫർഹ എന്ന ഹോളോബ്രിക്സ് കമ്പനി വളപ്പിൽ നിർത്തിയിട്ടിരുന്ന പച്ചക്കറി ലോറിയിൽനിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. ഉള്ളിച്ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന 89,600 ജലാറ്റിൻ സ്റ്റിക്കുകളും 10,500 ഷോക്ക് ട്യൂബുകളുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് സലീം ഉൾപ്പെടെ മൂന്നു പേരെയാണ് ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടുള്ളത്.
എൻഐഎ ഡിവൈഎസ്പി രാജന്റെ നേതൃത്വത്തിലാണ് കാസർഗോഡ് ജില്ലയിൽ പരിശോധനകൾ നടത്തിയത്. ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ കെ.വി. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാസർഗോഡ് നിന്നെത്തിയ ബോംബ് സ്ക്വാഡും കടുമേനിയിൽ 10 മണിക്കൂറോളം നീണ്ട പരിശോധനയിൽ പങ്കെടുത്തു.
തിരൂരങ്ങാടി പോലീസ് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് ചെറുപുഴ ചുണ്ടയിലും എൻഐഎ റെയ്ഡ് നടത്തി. കേസിലെ രണ്ടാംപ്രതിയായ ചുണ്ടയിലെ അനില്‍കുമാറിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ എത്തിയ എന്‍ഐഎ സംഘം രാവിലെ ഏഴോടെ പരിശോധന പൂർത്തിയാക്കി മടങ്ങി. അനിൽകുമാറിനെ നേരത്തേ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 60 ദിവസത്തോളം ജയിലിലായിരുന്നു.
Tags : Explosives found Malappuram NIA Raid