ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ ബോംബാക്രമണത്തിൽ രണ്ട് മെയ്തെയ് കുട്ടികൾ കൊല്ലപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച അജ്ഞാതരെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം തുടരുന്നതിനിടയിലാണ് കേസ് എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
മണിപ്പൂർ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ നിലവിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാംഗിലുള്ള ഒരു വീടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ച് വയസുകാരനും ആറ് മാസം പ്രായമുള്ള സഹോദരിയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
നിലവിൽ പോലീസും കേന്ദ്ര സേനയും ചേർന്ന് പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തിവരികയാണ്. കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഈ കൊലപാതകത്തെത്തുടർന്ന് മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ജനങ്ങൾ സംയമനം പാലിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസുമായി സഹകരിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.
Tags : Manipur NIA Latest News