ടോക്കിയോ: വെനസ്വേലയിലും ജപ്പാനിലും ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ തുടർച്ചയായുണ്ടായ രണ്ട് വൻ ഭൂകമ്പങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. വടക്കൻ ജപ്പാനിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ജപ്പാനിൽ സൂനാമി മുന്നറിയിപ്പുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസിൽ നിരവധി കെട്ടിടങ്ങൾ തകരുകയും ജനങ്ങൾ ഭീതിയിലാകുകയും ചെയ്തു. വെനസ്വേലയിൽ സൂനാമി മുന്നറിയിപ്പുണ്ട്. വെനസ്വേലയിൽ ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി.
കരീബിയൻ തീരദേശ നഗരമായ മൊറോണിനു പടിഞ്ഞാറ് ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. മൊറോൺ നഗരത്തിനു 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ പ്രഭവകേന്ദ്രം.
വടക്കൻ ജപ്പാനിലെ ഇവാത്തെ തീരത്ത് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ 50 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും ശക്തമായ കുലുക്കം അനുഭവപ്പെട്ടത് ഹാഷികാമി നഗരത്തിലാണ്. ഹാച്ചിനോഹെ നഗരത്തിൽ ഗതാഗത സംവിധാനങ്ങളോ സിഗ്നലുകളോ തടസപ്പെടാതെ സാധാരണ നിലയിൽ തുടരുന്നതായി ജാപ്പനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു.
Tags : earthquake Venezuela Japan Tsunami warning