തിരുവനന്തപുരം: വനസംരക്ഷണം, ജനപങ്കാളിത്തം, ആധുനിക സാങ്കേതിക വിദ്യ എന്നിവ ഏകോപിപ്പിച്ചു വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് ദീർഘകാല നയരേഖയായ ‘വിഷൻ 2031’ നടപ്പാക്കുമെന്നു മന്ത്രി ഷിബു ബേബി ജോണ് നിയമസഭയിൽ പറഞ്ഞു.
മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതു തടയുന്നതിനായി വന്യമൃഗങ്ങളെ കാട്ടിനുള്ളിൽത്തന്നെ നിലനിർത്തുക, വന്യജീവി ആക്രമണങ്ങളുടെ തീവ്രത ലഘൂകരിക്കുക എന്നിവയ്ക്കാണു സർക്കാർ മുൻഗണന നൽകുന്നത്.
മനുഷ്യ-വന്യജീവി സംഘർഷത്തെ തുടർന്നുണ്ടാകുന്ന മരണങ്ങൾ, പരിക്കുകൾ, കൃഷിനാശം എന്നിവയ്ക്കു വേഗത്തിലുള്ള നഷ്ടപരിഹാരവും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികളും സർക്കാർ വിഭാവനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കർഷകർക്ക് പലിശരഹിത വായ്പ പരിഗണിക്കും
വനമേഖലയിലെ കർഷകർക്ക് പലിശരഹിത വായ്പ നൽകുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നു മന്ത്രി ഷിബു ബേബി ജോണ്.
റിസർവ് ഫോഴ്സിനെ സജ്ജമാക്കും
വന്യമൃഗ ശല്യം നേരിടാൻ 500 പേരടങ്ങിയ റിസർവ് ഫോഴ്സിനെ താത്കാലികമായി സജ്ജമാക്കും. അഞ്ചു പേരടങ്ങിയ നൂറു ടീമുകളാക്കി ഇവരെ സംസ്ഥാനമാകെ വിന്യസിക്കും. ആദിവാസികൾക്കും കാടിനെക്കുറിച്ച് അറിവുള്ളവർക്കും ഇതിൽ മുൻഗണന നൽകും.
മുൻപ് 30, 40 ആനകൾ കൂട്ടമായി നാട്ടിലെത്തിയിരുന്നത് ഇപ്പോഴില്ല. ഇതിന്റെ കാരണവും പഠിക്കും. കെ. രാജന്റെ സബ്മിഷനു മന്ത്രി ഷിബു ബേബി ജോണ് മറുപടി നൽകി.
Tags : Shibu Baby John Vision 2031 implemented wildlife attacks