തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന്റെ കരട് ജൂലൈ ഒന്നിന് നിയമസഭ ചർച്ച ചെയ്യും.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നിർദേശപ്രകാരം കേരളത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിൽ നിയമസഭയുടെ അഭിപ്രായം തേടിയിരുന്നു. രണ്ടാഴ്ചയ്ക്കകം നിയമസഭയുടെ അഭിപ്രായം അറിയിക്കാനാണു നിർദേശം.
ഇതേത്തുടർന്ന് ഇപ്പോഴത്തെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ജൂലൈ ഒന്നിന് കേരള (പേരുമാറ്റ) ബിൽ 2026 കരട് തയാറാക്കാനാണു നിർദേശിച്ചിട്ടുള്ളത്. രാഷ്ട്രപതിയുടെ നിർദേശം നിയമസഭയ്ക്കു ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കാര്യോപദേശക സമിതിയോഗം ചേർന്ന് കരട് പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഭരണഘടനയുടെ അനുച്ഛേദം മൂന്നിൽ അടക്കം സംസ്ഥാനത്തിന്റെ പേരിലെ മാറ്റം ഉൾപ്പെടുത്തണം. കേരള സംസ്ഥാനം രൂപവത്കരിച്ച ശേഷം ആദ്യമായാണ് സംസ്ഥാനത്തിന്റെ പേരുമാറ്റം നടക്കുന്നത്.
‘കേരളം’ എന്ന പേരു മാറ്റുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിക്കുന്ന സാഹചര്യത്തിൽ ഏകകണ്ഠമായി സഭയ്ക്ക് ശിപാർശ സമർപ്പിക്കാനാകും. ഇത് അടക്കം എട്ടു വകുപ്പുകളിലാണ് കേരളത്തിന്റെ അഭിപ്രായം രാഷ്ട്രപതി തേടിയിട്ടുള്ളത്.
പേരു മാറ്റുന്നതിനു പിന്നാലെ എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ബോർഡുകളിൽ ‘കേരളം’ എന്നു തിരുത്തി എഴുതേണ്ടിവരും. കോടിക്കണക്കിനു രൂപ ഇതിനായി സംസ്ഥാനത്തിനു ചെലവു വരും.
Tags : Keralam Legislative Assembly Niyamasabha draft bill