ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഉയർന്ന ഫീസ് ഘടനയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള (ഇഡബ്ല്യുഎസ്) സംവരണ ആനുകൂല്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
സ്വകാര്യ, സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് സർക്കാർ കോളജുകളുടേതിനു സമാനമായ സബ്സിഡി നിരക്കിൽ കോഴ്സുകൾ നടത്താനാകില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്.
രാജസ്ഥാനിലെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ വാർഷികഫീസ് 18.9 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ്. എന്നാൽ എട്ടു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് ഈ തുക താങ്ങാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. സമാന ഹർജി രാജസ്ഥാൻ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹർജിക്കാരൻ സുപ്രീംകോടതിയിൽ എത്തിയത്.
എന്നാൽ, ഇഡബ്ല്യുഎസ് സംവരണം എന്നതു പ്രവേശനഘട്ടത്തിൽ മാത്രമാണു ബാധകമാകുന്നതെന്നും സ്വകാര്യ കോളജുകളിൽ കുറഞ്ഞ ഫീസ് ഈടാക്കാൻ അത് അവകാശം നൽകുന്നില്ലെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
ഇത്തരം സ്ഥാപനങ്ങളിൽ ക്യാപ്പിറ്റേഷൻ ഫീസ് നിരോധിച്ചിട്ടുണ്ടെങ്കിലും സ്ഥാപനം നടത്താൻ ആവശ്യമായ പൊതുഫീസ് ഈടാക്കാൻ സ്വകാര്യ കോളജുകൾക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഫീസടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സ്കോളർഷിപ്പുകളെയോ മറ്റ് ആനുകൂല്യങ്ങളെയോ ആശ്രയിക്കാമെന്നും വാദത്തിനിടയിൽ ജസ്റ്റീസ് നാഗരത്ന പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളുടെ സഹായമില്ലെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസരംഗം പ്രതിസന്ധിയിലാകുമെന്നും രാജ്യത്തിന് കൂടുതൽ ഡോക്ടർമാരെ ആവശ്യമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
Tags : High fees private medical colleges EWS EWS petition rejected Supremcourt