ന്യൂഡൽഹി: വ്യക്തിഗത നേട്ടങ്ങൾക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന വിവാദത്തെത്തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും സുപ്രീംകോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി അന്വേഷണം നടത്തണമെന്നും എഐസിസി മാധ്യമ വിഭാഗം തലവൻ പവൻ ഖേരയും മധ്യപ്രദേശ് പിസിസി പ്രസിഡന്റ് ജിത്തു പട്വാരിയും കോൺഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഈ ഭൂമി ഇടപാട് ഓഹരിവിപണിയിലെ ‘ഇൻസൈഡർ ട്രേഡിംഗിന്’ തുല്യമാണെന്ന് പവൻ ഖേര പറഞ്ഞു. ഉജ്ജയിനിലെ പ്രത്യേക പ്രദേശങ്ങൾ വികസിപ്പിക്കുമെന്ന വിവരം യാദവ് കുടുംബത്തിനു മുൻകൂട്ടി ലഭിച്ചിരുന്നു. അവർ നേരത്തേതന്നെ ഭൂമി വാങ്ങിക്കൂട്ടി. അങ്ങനെ മോഹൻ യാദവ് മുഖ്യമന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്തുവെന്നും പവൻ ഖേര കുറ്റപ്പെടുത്തി.
ഉജ്ജയിൻ മാസ്റ്റർ പ്ലാനിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ടോയെന്നും ഈ പദ്ധതികളുടെ സമയക്രമം പരസ്യമാക്കാൻ കഴിയുമോയെന്നും ജിത്തു പട്വാരി ആരാഞ്ഞു. എല്ലാം സുതാര്യമാണെങ്കിൽ ബിജെപി ജുഡീഷൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ജിത്തു ആവശ്യപ്പെട്ടു.
Tags : Land scam Congress demands judicial inquiry