Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളിൽ സൂക്ഷ്മപരിശോധനയ്ക്കുശേഷം 1637 എണ്ണം സ്വീകരിച്ചു. 337 എണ്ണം തള്ളി. രണ്ടുപേർ പത്രിക പിൻവലിച്ചു. സൂക്ഷ്മപരിശോധനയ്ക്കിടെ പലയിടത്തും നാടകീയ രംഗങ്ങൾ അരങ്ങേറി.
വരുമാനം മറച്ചുവച്ചെന്ന പരാതിയില്‍ പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകളുടെ സൂക്ഷ്മ പരിശോധന മാറ്റിവച്ചെങ്കിലും പിന്നീട് സ്വീകരിച്ചു.
യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴയിൽ അപരന്റെ പത്രിക തള്ളി. ബേപ്പൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവറിന്റെ നാല് അപരന്മാരുടെയും പത്രികകൾ സ്വീകരിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിന്റെ ഒരു അപരന്റെ പത്രിക തള്ളി.
വി.ഡി. സതീശൻ പത്രികയിൽ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനവും ഔദ്യോഗിക വാഹനത്തിനു മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശികയും കൈവശമുള്ള സ്വർണത്തിന്റെ കൃത്യമായ വിപണി മൂല്യവും ഉൾപ്പെടുത്തിയില്ലെന്നായിരുന്നു പരാതി. സതീശൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടാണ് പത്രിക സ്വീകരിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പത്രികയിൽ ബംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതിയും വരണാധികാരി തള്ളി. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിനുശേഷം കോടതിയിൽ കേസുമായി മുന്നോട്ടു പോകാമെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചത്.
അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരന്റെ അപരനായി മത്സരിച്ച പാതിരപ്പള്ളി സ്വദേശി സുധാകരന്റെ പത്രികയാണ് തള്ളിയത്. ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എൽഡിഎഫ് പറയുന്നു. അന്‍വര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഒരു കേസിന്റെ വിവരം ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി.
കോഴിക്കോട് എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ മത്സരിക്കാനൊരുങ്ങിയ പി.കെ. ശശീന്ദ്രന്റെ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കിടെ പത്രിക സ്വീകരിച്ച് മേശപ്പുറത്ത് വച്ച രസീതുമായി ഒരാൾ ഇറങ്ങിയോടി. കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കോവൂർ കുഞ്ഞുമോൻ സ്വതന്ത്രനായും ആർഎസ്പി (ലെനിനിസ്റ്റ്) സ്ഥാനാർഥിയായും നൽകിയ പത്രികകൾ രണ്ടും സ്വീകരിച്ചു.
വർഗീയ പരാമർശത്തത്തുടർന്ന് വിവാദം ഉണ്ടായ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ പത്രികയും സ്വീകരിച്ചു.
Kerala
തൃശൂർ: വർഗീയപരാമർശത്തിന്റെ പേരിൽ പോലീസ് കേസെടുത്തെങ്കിലും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണന്റെ പത്രിക സ്വീകരിച്ചു.
ശിക്ഷിച്ചാൽ മാത്രമേ പത്രിക സ്വീകരിക്കുന്നതിൽ തടസമുള്ളൂ എന്നു വരണാധികാരി അറിയിച്ചു. പത്രിക സ്വീകരിക്കുന്നതിനെ എതിർത്ത് എൽഡിഎഫും യുഡിഎഫും രംഗത്തുവന്നിരുന്നു.
വർഗീയപരാമർശത്തിനെതിരേ ഗുരുവായൂർ ടെന്പിൾ പോലീസാണ് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം കേസെടുത്തത്.
സാമുദായികവികാരം ഉപയോഗിച്ചു വോട്ടു തേടിയെന്നാണ് ആരോപണം. ജനപ്രാതിനിധ്യ നിയമം, 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾപ്രകാരവുമാണ് കേസെടുക്കാൻ നിർദേശിച്ചത്.
വിവാദവീഡിയോ സമൂഹമാധ്യമങ്ങളിൽനിന്നു നീക്കി.എന്നാൽ, പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നെന്നു ഗോപാലകൃഷ്ണൻ പറഞ്ഞു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സ്വർണ വ്യാപാരി ബെല്ലാരി ഗോവർധന്റെ ജാമ്യഹർജി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്.
ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ സ്വർണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം. 2025 ഡിസംബർ 19-നാണ് ഗോവർധൻ അറസ്റ്റിലായത്.
അതേ സമയം, സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.
Kerala
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയില്‍ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. അപ്പീല്‍ അടിയന്തരമായി പരിഗണിക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളി.
അപ്പീല്‍ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് നിലപാട്. സ്ഥാനത്തുനിന്ന് നീക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വെള്ളാപ്പള്ളി നടേശൻ അപ്പീല്‍ നല്‍കിയത്.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം.എന്‍. സ്വാമിയെയും ഹൈക്കോടതി നീക്കിയിരുന്നു.
ജസ്റ്റിസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം റെജിസ്ട്രര്‍ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകള്‍ ഹാജരാക്കിയില്ല. ഇങ്ങനെ നല്‍കിയില്ലെങ്കില്‍ അയോഗ്യതയ്ക്ക് കാരണമാകും.
Kerala
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും തെളിവ് ശേഖരിക്കുന്നതിനടക്കം സമയം അനുവദിക്കേണ്ടതുണ്ടെന്നും കണക്കിലെടുത്താണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി തള്ളിയത്.
നിരപരാധിയാണെന്നും കേസില്‍ കുടുക്കിയതാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കോടതി തള്ളി.
ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളിൽ ഒപ്പിട്ടതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിന്റെ മൊഴി.
കട്ടിളപാളി കേസിലും ദ്വാരപാലക ശിൽപ പാളി കേസിലും വിജയകുമാർ പ്രതിയാണ്. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് രണ്ട് കേസുകളിലും ജാമ്യഹർജി സമർപ്പിച്ചത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് ജാമ്യം വിജിലൻസ് കോടതി നിഷേധിച്ചു. കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും കോടതി തള്ളി.
കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി സമർപ്പിച്ചിരുന്നത്. ശങ്കരദാസിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്.
എ.പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ. വിജയകുമാറും റിമാൻഡിൽ തുടരുകയാണ്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് വീണ്ടും തിരിച്ചടി. ശിക്ഷ റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞത്. ശിക്ഷാവിധിയെത്തുടർന്ന് ആന്റി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.
ആന്റണി രാജുവിന്റെ ഹര്‍ജിയിൽ വാദം തുടരുമെങ്കിലും ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ആന്റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല.
അതേസമയം, ആന്റണി രാജുവിന്റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതുവരെ തൽക്കാലത്തേക്ക് കോടതി മരവിപ്പിച്ചു. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ ആന്റണി രാജുവിനുള്ള അയോഗ്യത തുടരും. അപ്പീലിൽ വിശദമായ വാദം കേട്ട് ഉത്തരവ് പറയുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്.
ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.
കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിന് മുകളിൽ ശിക്ഷിക്കപ്പെട്ടതോടെ നിയമസഭയിൽ നിന്നും ആന്റണി രാജു അയോഗ്യനായി.
കേസ് രജിസ്റ്റർ ചെയ്തത് മുതൽ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം. എന്നാൽ ഈ വാദത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തിരുന്നു.
National
ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയരായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
കേസിൽ കാംരൂപ് മെട്രോപോളിറ്റൻ കോടതി അടുത്ത 13ന് വാദംകേൾക്കുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
സുബിൻ ഗാർഗിന്റെ ഗായകസംഘത്തിലെ മൂന്നുപേർ ഉൾപ്പെടെ ഏഴുപേരാണ് കേസിൽ അന്വേഷണം നേരിടുന്നത്.
Kerala
കോഴിക്കോട്: സ്വകാര്യ ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി. കുന്ദമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
കുന്ദമംഗലം പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ലെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. തുടർന്നു കുന്ദമംഗലം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. നിലവിൽ മഞ്ചേരി വനിതാ ജയിലിലാണ് ഷിംജിതയെ പാർപ്പിച്ചിട്ടുള്ളത്.
അസിസ്റ്റന്റ് പ്രഫസറായ ഷിംജിതയ്ക്കു നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. എന്നിട്ടും അടുത്തുളള പോലീസ് സ്റ്റേഷനിലോ നിയമാധികാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുളള വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഷിംജിതയുടെ ഫോൺ പരിശോധിച്ചപ്പോൾ, ബസിൽ വച്ച് ദീപക്കിനെ അസ്വീകാര്യമായ രീതിയിൽ ഉൾപ്പെടുത്തി പലതവണ വീഡിയോ ചിത്രീകരിച്ചെന്ന് വ്യക്തമാകുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഷിംജിതയും ദീപക്കും യാത്ര ചെയ്ത ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബസിൽ നിന്ന് സ്വാഭാവികമായി, ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങിപ്പോയത്. ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല.
Kerala
തൃശൂർ: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ വടക്കാഞ്ചേരി മണലിത്തറ മലാക്ക ദേശത്ത് പാലിശേരി വീട്ടിൽ നന്ദകുമാറിനെ ഭീഷണിപ്പെടുത്തി 57 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി.
കോഴിക്കോട് പള്ളിയാലിൽ സ്വദേശിനി സജനയുടെ മുൻകൂർ ജാമ്യാപേക്ഷയാണു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് പി.പി. സെയ്തലവി തള്ളിയത്.
2025ലാണു കേസിനാസ്പദമായ സംഭവം. ഡിജിറ്റൽ അറസ്റ്റ് ഉണ്ടെന്നു വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തി പല തവണകളിലായി നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 57 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്കു നിർബന്ധിച്ച് നിക്ഷേപിപ്പിക്കുകയായിരുന്നു.
പ്രതിയുടെ അക്കൗണ്ടിലേക്കു നിക്ഷേപിച്ച 9,42,023 രൂപ പ്രതി, തുടർന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റി നിക്ഷേപിച്ചു. കബളിപ്പിക്കപ്പെട്ടുവെന്നു മനസിലാക്കിയ നന്ദകുമാർ തൃശൂർ സൈബർ സിറ്റി പോലീസിനെ സമീപിക്കുകയായിരുന്നു.
Kerala
പത്തനംതിട്ട: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇതോടെ രാഹുൽ ജയിലിൽ തുടരും. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു കോടതി. രാഹുലിനെതിരായ മൂന്നാമത്തെ കേസിലാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.
ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ അറിയിച്ചു. തിങ്കളാഴ്ച ഹർജി നൽകും. രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും വെള്ളിയാഴ്ച നടത്തിയത്.
എംഎൽഎയ്ക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും ആയിരുന്നു എസ്ഐടിയുടെ വാദം. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
National
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച്മെന്റ് ചെയ്യാൻ ലോക്സഭ സ്പീക്കർ അന്വേഷണസമിതി രൂപീകരിച്ചതിൽ അപാകതകളൊന്നുമില്ലെന്ന് സുപ്രീംകോടതി.
അന്വേഷണസമിതി രൂപീകരിക്കുന്നതിന് സ്പീക്കർ സ്വീകരിച്ച നടപടിക്രമങ്ങൾ ചോദ്യം ചെയ്തു ജസ്റ്റീസ് വർമ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, എസ്.സി. ശർമ എന്നിവരുടെ കണ്ടെത്തൽ.
ഇതോടെ വർമയെ ഇംപീച്ച്മെന്റ് ചെയ്യുന്ന നടപടിയുമായി പാർലമെന്റിന് മുന്നോട്ടു പോകാം. ഹർജിയിൽ രണ്ടു ദിവസത്തെ വാദത്തിനുശേഷം കഴിഞ്ഞ എട്ടിന് വിധി പറയാൻ മാറ്റിയിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലായിരുന്നു വിധി.
മൂന്ന് മാസമാകുന്നു അറസ്റ്റ് നടന്നിട്ടെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇപ്പോഴും തെളിവുകൾ ശേഖരിക്കുന്നതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി.
അതേസമയം, സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ശങ്കർദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോയും സമർപ്പിച്ചിരുന്നു. എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു
District News
മലപ്പുറം: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാവിലെ 9.15ന് മലപ്പുറം നഗരത്തിലെ പെൻഷൻ ഭവൻ റോഡിലാണ് ആക്രമണം നടന്നത്. സംഭവശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി പോലീസ് തെരച്ചിൽ ശക്തമാക്കി.
തലയിലും കഴുത്തിലും ഇടത് കൈയിലും പുറത്തും ഗുരുതര പരിക്കേറ്റ മലപ്പുറം മുണ്ടുപറന്പ് സ്വദേശിനിയായ 28കാരി മലപ്പുറം സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറത്തെ വ്യസായ പാർക്കായ ഇൻകെൽസിറ്റിയിലെ ഓഫീസിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.
നിരവധി തവണ അശ്വിൻ യുവതിയോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും നിരസിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുന്‍പ് അശ്വിൻ മറ്റൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും വിവാഹാഭ്യാർഥന തുടർന്നു. ശല്യം സഹിക്കാതെ വന്നതോടെ യുവതി പോലീസിൽ പരാതി നൽകുകയും ഒരാഴ്ച മുന്‍പ് പോലീസ് അശ്വിനെ സ്റ്റേഷനിൽ വിളിച്ച് വരുത്തി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
തുടർന്നാണ് ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ പെൻഷൻ ഭവൻ റോഡിൽ ബൈക്കിലെത്തിയ യുവാവ് തടഞ്ഞുനിർത്തി ബലമായി ഹെൽമെറ്റ് മാറ്റി ആക്രമിച്ചത്. ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. സബ് ഇൻസ്പെക്ടർ എ.എം. യാസിറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഭാരതീയ ന്യായസംഹിത നിയമപ്രകാരം തടഞ്ഞ് വയ്ക്കുക, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, വധശ്രമം വകുപ്പുകൾ പ്രകാരമാണ് യുവാവിനെതിരേ കേസെടുത്തിട്ടുള്ളത്.
രക്ഷിതാക്കളുമായി പിണങ്ങിയിറങ്ങിയപെണ്കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പതിനാറുവയസുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍.
കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ചീനിപറമ്പില്‍ മുഹമ്മദ് സാലി (45), പുതുപ്പാടി വരുതിന്കാലായില് സബീറലി (41) എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ സ്വദേശിനിയായ കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഡിസംബര്‍ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ കുട്ടി കോഴിക്കോട്ടേക്കാണ് ബസ് കയറിയത്.
പുലര്‍ച്ചെ രണ്ടിന് പെണ്‍കുട്ടിയെ ബീച്ചില്‍ കണ്ട യുവാക്കള്‍ താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഫ്ളാറ്റില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ കുട്ടിക്ക് മയക്കുമരുന്ന് നല്‍കുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് 4,000 രൂപ നല്കി പ്രതികള്‍ കുട്ടിയെ കോഴിക്കോട് ബീച്ചില്‍ ഇറക്കിവിടുകയായിരുന്നു.
ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ബീച്ചില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. സബീറലിക്കും മുഹമ്മദ് സാലിക്കും പെണ്‍കുട്ടിയെ എത്തിച്ചുനല്‍കിയ രണ്ട് ആളുകള്‍ കൂടി കേസില്‍ പ്രതികളാണ്. ഇവര്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്ന് ടൗണ്‍ എസിപി പറഞ്ഞു.
Kerala
കൊച്ചി: വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹര്‍ജിയാണ് തള്ളിയത്.
തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയതെന്നും ഹൈക്കോടതി അറിയിച്ചു.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഈ വർഷം ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കര പാതയുടെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതി ആണ് ജാമ്യാപേക്ഷ തള്ളിയത്.
കട്ടിളപ്പാളി കേസിൽ എൻ.വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വാസുവിന് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇതോടെ വാസു ജയിലിൽ തുടരും.
Kerala
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുമ്പോൾ ആലപ്പുഴ നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി. വാടയ്ക്കൽ വാർഡിലെ സ്ഥാനാർഥി കെ.കെ. പൊന്നപ്പന്റെ പത്രിക തള്ളി.
മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ കണക്കുകളും രേഖകളും ഹാജരാക്കാതിരുന്നതിനാലാണ് പത്രിക തള്ളിയത്. ഇവിടെ ബിജെപിക്ക് ഡമ്മി സ്ഥാനാർഥികളില്ല.
എറണാകുളത്തും കൽപ്പറ്റയിലും യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിലേയ്ക്ക് കടമക്കുടി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥിയാകേണ്ടിയിരുന്ന കെ. ജി. രിവീന്ദ്രന്റെ പത്രികയാണ് തള്ളിയത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുമ്പോൾ കൽപ്പറ്റ നഗരസഭയിലും യുഡിഎഫിന് തിരിച്ചടി. ചെയർമാൻ സ്ഥാനാർഥിയാകേണ്ടിയിരുന്ന കെ. ജി. രിവീന്ദ്രന്റെ പത്രിക തള്ളി.
23-ാം വാർഡിയെ സ്ഥാനാർഥിയായിരുന്നു രവീന്ദ്രൻ. പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയായ പ്രഭാകരന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
എറണാകുളത്തും യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയിരുന്നു. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജിന്റെ പത്രികയാണ് തള്ളിപ്പോയത്. ജില്ലാ പഞ്ചായത്ത്
കടമക്കുടി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു എൽസി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണം.
എൽസിയെ നിര്‍ദേശിച്ച് പത്രികയിൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര്‍ നൽകിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാൻ കാരണം.