ലണ്ടൻ: ബ്രിട്ടൻ ഉഷ്ണതരംഗത്തിൽ വലയുന്നു. യുകെയുടെ ഭൂരിപക്ഷം പ്രദേശങ്ങളിലും ജീവന് ഭീഷണിയാകുന്ന തരത്തിൽ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ‘ഹീറ്റ് ഡോം’എന്ന അപൂർവ കാലാവസ്ഥാ പ്രതിഭാസത്തെത്തുടർന്നാണ് ചൂട് വർധിക്കുന്നത്.
മധ്യ, തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും റെഡ് ഹീറ്റ് മുന്നറിയിപ്പ് നൽകി. 2022 ജൂലെയ്ക്കു ശേഷം ഇതാദ്യമായാണ് റെഡ് അലേർട്ട് പുറപ്പെടുവിക്കുന്നത്. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലും റെഡ് അലേർട്ട് നൽകിയിട്ടുണ്ട്.
ജൂണിലെ എക്കാലത്തെയും ഉയർന്ന താപനില അനുഭവപ്പെടുമെന്നാണു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. തെക്കൻ ഇംഗ്ലണ്ടിൽ 38 ഡിഗ്രി വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു. ലണ്ടന്റെ തെക്കുപടിഞ്ഞാറുള്ള വൈസ്ലിയിൽ ചൊവ്വാഴ്ച താപനില 34.6 ഡിഗ്രി സെൽഷസിലെത്തി. ചൂടു കാരണം ഇംഗ്ലണ്ടിലെ ചില സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്, നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
റെഡ് അലേർട്ട് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചൂടിന്റെ കാഠിന്യത്താൽ റെയിൽ ട്രാക്ക് വളയാനും ഓവർ ഹെഡ് വൈദ്യുത കമ്പികൾ അയഞ്ഞ് തൂങ്ങാനും സാധ്യതയുള്ളതിനാൽ അപകടസാധ്യത കുറയ്ക്കുന്നതിനു വേഗ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നെറ്റ്വർക്ക് റെയിൽ അറിയിച്ചു. ഇതിനെത്തുടർന്ന് യാത്രാ തടസമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രതികൂല കാലാവസ്ഥ കാരണം ബുധനാഴ്ചയും വ്യാഴാഴ്ചയും ലണ്ടനും പാരീസിനും ഇടയിൽ നാലു ട്രെയിനുകൾ റദ്ദാക്കിയതായി യൂറോപ്പിലെ അതിവേഗ റെയിൽ സർവീസായ യൂറോസ്റ്റാർ പറഞ്ഞു. ഫ്രാൻസിൽ ചൊവ്വാഴ്ച ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തി.
ഈഫൽ ടവറിലും ലൂവ്ര് മ്യൂസിയത്തിലും സന്ദർശന സമയത്തിൽ നിയന്ത്രണം മേർപ്പെടുത്തി. സ്കൂളുകളുടെയും റോഡ്, റെയിൽ ഗതാഗതത്തിന്റെയും സമയക്രമങ്ങൾ തെറ്റി. 29.08 ഡിഗ്രി സെൽഷസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇത് ഫ്രാൻസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും കൂടിയ താപനിലയാണ്. റോം, മിലാൻ, ഫ്ലോറൻസ്, ടൂറിൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇറ്റലി ആരോഗ്യ മന്ത്രാലയം റെഡ് അലേർട്ട് നൽകി.
ഫ്ലോറൻസിൽ 41 ഡിഗ്രി സെൽഷസും മിലാനിൽ 38 ഡിഗ്രി സെൽഷസും വരെ താപനില ഉയർന്നേക്കാം. അതേസമയം റോമിലും നേപ്പിൾസിലും 36 ഡിഗ്രി സെൽഷസ് വരെ ചൂട് വർധിക്കാമെന്നാണു കാലാവസ്ഥാ പ്രവചനം. ബ്രിട്ടനിലെ റെഡ് ഹീറ്റ് മുന്നറിയിപ്പ് വ്യാഴാഴ്ച വരെ തുടരും. രാത്രിതാപനിലയും ശരാശരിയേക്കാൾ കൂടുതലാണ്.