കെഎസ്ആർടിസി ബസ് ബംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ അപകടത്തിൽപെട്ടപ്പോൾ.
കോഴിക്കോട്:കോഴിക്കോട്-ബംഗളൂരു കെഎസ്ആർടിസി സൂപ്പര്‍ ഡീലക്സ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം.
24 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ നടക്കാവ് കുന്നത്തുതാഴം വയലില്‍ അജിതനിവാസില് കെ. മിഥിലേഷ് (35), കണ്ടക്ടര്‍ ചേവായൂര്‍ നെച്ചൂളി വീട്ടില്‍ കാവ് ബസ് സ്റ്റോപ്പിന് സമീപം എന്‍.എം. അരുണ്‍ (53) എന്നിവരാണ് മരിച്ചത്. അരുണ്‍ അപകടസ്ഥലത്തും മിഥിലേഷ് ആശുപത്രിയിലുമാണ് മരിച്ചത്. അരുണ്‍ സ്ഥിരം കണ്ടക്ടറാണ്. മിഥിലേഷ് താത്കാലിക ഡ്രൈവറാണ്.
കർണാടകയിലെ രാമനഗര ബിഡദിക്ക് സമീപം ബംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് ഇന്നലെ പുലർച്ചെ അപകടമുണ്ടായത്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ചില്ലുകളും വാതിലുകളും വെട്ടിപ്പൊളിച്ചാണ് പലരെയും ബിഡദിയിലെ ഭാരത് കെപ്പണ്ണ ആശുപത്രി, ബിഡദിയിലെ രാജരാജേശ്വരി മെഡിക്കൽ കോളജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചത്.പലര്‍ക്കും തലയ്ക്കും കാലിനുമാണ് പരിക്ക്. എല്ലാവര്ക്കും വിദഗ്ധഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. ഇന്നലെ വൈകുന്നേരത്തോടെ 21 പേര് ആശുപത്രി വിട്ടു.
കോഴിക്കോട് ഡിപ്പോയുടെ എടിസി 129 ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട ബസ് ശനിയാഴ്ച പുലര്‍ച്ചെ 6.40ന് ബിഡദിയില്‍ റോഡിനു സമീപത്തെ സൂചനാ ബോര്‍ഡില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. അപകടം നടക്കുമ്പോള്‍ മഴയുണ്ടായിരുന്നു. താമരശേരി ചുരത്തിലെ ഗതാഗത ക്കുരുക്കുമൂലം ഒന്നരമണിക്കൂര്‍ വൈകിയാണ് ബസ് കല്‍പ്പറ്റയിലെത്തിയത്. രാവിലെ 6.30ന് ബംഗളൂരുവില്‍ എത്തേണ്ട ബസായിരുന്നു.
സംഭവമറിഞ്ഞ ഉടൻ ബംഗളൂരുവിലെ കെഎസ്ആർടിസി ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. കൂടാതെ, ബംഗളൂരുവിലെ മലയാളി സമാജത്തിന്റെ അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി.
കെഎസ്ആർടിസിയുടെ പ്രത്യേക സംഘം വിവിധ ആശുപത്രികളിൽ ക്യാമ്പ് ചെയ്ത് പരിക്കേറ്റ യാത്രക്കാരുടെയും ജീവനക്കാരുടെയും ചികിത്സാ പുരോഗതി വിലയിരുത്തുന്നുണ്ട്. മരിച്ച ജീവനക്കാരുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്നലെ രാത്രിതന്നെ പൂര്‍ത്തിയാക്കി.
കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും കർണാടക ആർടിസിയുടെയും നേതൃത്വത്തിൽ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മരിച്ച ഡ്രൈവര്‍ മിഥിലേഷ് എതാനും മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ: രാഖി. ആതിര, ആരവ് എന്നിവർ മക്കളാണ്.അരുണിന്റെ ഭാര്യ: പവിഷ: മക്കള്‍: പ്രാര്‍ഥന, വിഘ്നേഷ് കൃഷ്ണന്.
കോഴിക്കോട് : കോഴിക്കോട്- ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപെട്ടതിനു പിന്നിൽ ഗുരുതരമായ ചട്ടലംഘനമെന്ന് ആക്ഷേപം.
മതിയായ വിശ്രമം ഇല്ലാതിരുന്ന താത്കാലിക ഡ്രൈവറെയാണ് ട്രിപ്പിന് അയച്ചതെന്നാണ് പരാതി. ദീർഘദൂര സർവീസുകളിൽ പരിചയസമ്പന്നരായ ഡ്രൈവർമാരെ നിയോഗിക്കുന്നതാണ് പതിവ്. ജൂൺ 23ന് കെഎസ്ആർടിസി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അയച്ച ഉത്തരവ് മറികടന്നുള്ള നടപടിയാണ് ഡിപ്പോ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ആരോപണം.
തൊട്ടുമുമ്പുള്ള ദിവസം മൈസൂരുവിൽനിന്ന് കോഴിക്കോട് സർവീസ് ഓടിച്ചെത്തിയ ഡ്രൈവറെ അന്നു രാത്രിതന്നെ ബംഗളൂരുവിലേക്കുള്ള ദീർഘദൂര സർവീസിന് അയച്ചു എന്ന ആക്ഷേപവുമുണ്ട്.
മിഥിലേഷിന് ദീർഘദൂര സർവീസുകൾ ഓടിക്കുന്നതിൽ പരിചയക്കുറവുണ്ടെന്ന സൂചനയാണ് കെഎസ്ആർടിസി ജീവനക്കാർ നൽകുന്നത്. അതേസമയം, ചട്ടലംഘനം നടത്തിയെന്ന ആക്ഷേപത്തെ ക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു.
Tags : KSRTCBus Overturns Driver conductor Die Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash