International
ലണ്ടൻ: ബ്രിട്ടൻ ഉഷ്ണതരംഗത്തിൽ വലയുന്നു. യുകെയുടെ ഭൂരിപക്ഷം പ്രദേശങ്ങളിലും ജീവന് ഭീഷണിയാകുന്ന തരത്തിൽ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ‘ഹീറ്റ് ഡോം’എന്ന അപൂർവ കാലാവസ്ഥാ പ്രതിഭാസത്തെത്തുടർന്നാണ് ചൂട് വർധിക്കുന്നത്.
മധ്യ, തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും റെഡ് ഹീറ്റ് മുന്നറിയിപ്പ് നൽകി. 2022 ജൂലെയ്ക്കു ശേഷം ഇതാദ്യമായാണ് റെഡ് അലേർട്ട് പുറപ്പെടുവിക്കുന്നത്. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലും റെഡ് അലേർട്ട് നൽകിയിട്ടുണ്ട്.
ജൂണിലെ എക്കാലത്തെയും ഉയർന്ന താപനില അനുഭവപ്പെടുമെന്നാണു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. തെക്കൻ ഇംഗ്ലണ്ടിൽ 38 ഡിഗ്രി വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു. ലണ്ടന്റെ തെക്കുപടിഞ്ഞാറുള്ള വൈസ്ലിയിൽ ചൊവ്വാഴ്ച താപനില 34.6 ഡിഗ്രി സെൽഷസിലെത്തി. ചൂടു കാരണം ഇംഗ്ലണ്ടിലെ ചില സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്, നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
റെഡ് അലേർട്ട് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചൂടിന്റെ കാഠിന്യത്താൽ റെയിൽ ട്രാക്ക് വളയാനും ഓവർ ഹെഡ് വൈദ്യുത കമ്പികൾ അയഞ്ഞ് തൂങ്ങാനും സാധ്യതയുള്ളതിനാൽ അപകടസാധ്യത കുറയ്ക്കുന്നതിനു വേഗ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നെറ്റ്വർക്ക് റെയിൽ അറിയിച്ചു. ഇതിനെത്തുടർന്ന് യാത്രാ തടസമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രതികൂല കാലാവസ്ഥ കാരണം ബുധനാഴ്ചയും വ്യാഴാഴ്ചയും ലണ്ടനും പാരീസിനും ഇടയിൽ നാലു ട്രെയിനുകൾ റദ്ദാക്കിയതായി യൂറോപ്പിലെ അതിവേഗ റെയിൽ സർവീസായ യൂറോസ്റ്റാർ പറഞ്ഞു. ഫ്രാൻസിൽ ചൊവ്വാഴ്ച ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തി.
ഈഫൽ ടവറിലും ലൂവ്ര് മ്യൂസിയത്തിലും സന്ദർശന സമയത്തിൽ നിയന്ത്രണം മേർപ്പെടുത്തി. സ്കൂളുകളുടെയും റോഡ്, റെയിൽ ഗതാഗതത്തിന്റെയും സമയക്രമങ്ങൾ തെറ്റി. 29.08 ഡിഗ്രി സെൽഷസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇത് ഫ്രാൻസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും കൂടിയ താപനിലയാണ്. റോം, മിലാൻ, ഫ്ലോറൻസ്, ടൂറിൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇറ്റലി ആരോഗ്യ മന്ത്രാലയം റെഡ് അലേർട്ട് നൽകി.
ഫ്ലോറൻസിൽ 41 ഡിഗ്രി സെൽഷസും മിലാനിൽ 38 ഡിഗ്രി സെൽഷസും വരെ താപനില ഉയർന്നേക്കാം. അതേസമയം റോമിലും നേപ്പിൾസിലും 36 ഡിഗ്രി സെൽഷസ് വരെ ചൂട് വർധിക്കാമെന്നാണു കാലാവസ്ഥാ പ്രവചനം. ബ്രിട്ടനിലെ റെഡ് ഹീറ്റ് മുന്നറിയിപ്പ് വ്യാഴാഴ്ച വരെ തുടരും. രാത്രിതാപനിലയും ശരാശരിയേക്കാൾ കൂടുതലാണ്.
NRI
ബെർലിൻ: യൂറോപ്യൻ രാജ്യങ്ങളിൽ മേയ് മാസത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിക്കൊണ്ട് വൻ ഉഷ്ണതരംഗം തുടരുന്നു. പടിഞ്ഞാറൻ യൂറോപ്പിനെ വരിഞ്ഞുമുറുക്കിയ "ഹീറ്റ് ഡോം' പ്രമാണിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങൾക്ക് സമാനമായ അത്യുഷ്ണമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതമാണിതെന്നും ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗമാണ് ഇതിന് കാരണമെന്നും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മേധാവി സൈമൺ സ്റ്റീൽ മുന്നറിയിപ്പ് നൽകി.
കടുത്ത ചൂടിനെത്തുടർന്ന് യൂറോപ്പിൽ പലയിടങ്ങളിലായി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൂടിൽ നിന്ന് ആശ്വാസം തേടി ജലാശയങ്ങളിൽ ഇറങ്ങിയവർ മുങ്ങിമരിച്ച സംഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ജർമനിയിലും മേയ് മാസത്തിൽ സാധാരണയിൽ കവിഞ്ഞ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 31 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ വാരാന്ത്യത്തിൽ കടന്നിരുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കടുത്ത ചൂട് മുന്നിൽക്കണ്ട് പ്രായമായവരും പൊതുജനങ്ങളും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മേയ് മാസത്തിലൂടെയാണ് ഫ്രാൻസ് കടന്നുപോകുന്നത്. തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ രാജ്യം റെക്കോർഡ് ചൂട് രേഖപ്പെടുത്തി. ചൂടുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ ഇതുവരെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിൽ അഞ്ചും ചൂടിൽ നിന്ന് രക്ഷപ്പെടാൻ പുഴകളിലും തടാകങ്ങളിലും ഇറങ്ങിയപ്പോൾ സംഭവിച്ച മുങ്ങിമരണങ്ങളാണ്. ബ്രിട്ടൻ യുകെയിലും മേയ് മാസത്തിലെ സർവകാല റിക്കാർഡുകളും തകർത്താണ് ചൂട് മുന്നേറുന്നത്.
കടുത്ത ചൂടിൽ നിന്ന് രക്ഷതേടി വെള്ളത്തിലിറങ്ങിയ നാല് കൗമാരക്കാർ ഇംഗ്ലണ്ടിൽ മുങ്ങിമരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
അയർലൻഡ്: തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട അയർലൻഡിലും മേയ് മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.
ഇറ്റലി, സ്പെയിൻ, ഓസ്ട്രീയ: ഈ രാജ്യങ്ങളിലും സാധാരണ മേയ് മാസങ്ങളിൽ അനുഭവപ്പെടാത്ത വിധം അത്യുഷ്ണമാണ് ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് ജനജീവിതത്തെയും ബിസിനസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര എയർ ക്വാളിറ്റി മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ എക്യുഐയുടെ കണക്കുകൾ പ്രകാരം, ബുധനാഴ്ച ഉച്ചയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ആദ്യത്തെ 45 നഗരങ്ങളും ഇന്ത്യയിലാണ്.
ഈ നഗരങ്ങളിലെല്ലാം താപനില 43 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. ഇന്ത്യയിൽ പലയിടങ്ങളിലും കാട്ടുതീ പടരുന്നതായും സൂര്യാഘാതം മൂലം മരണങ്ങൾ സംഭവിക്കുന്നതായും യുഎൻ കാലാവസ്ഥാ മേധാവി ചൂണ്ടിക്കാണിച്ചു.
"മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഈ ഉഷ്ണതരംഗങ്ങളെ ഇത്രയും കഠിനമാക്കുന്നത്. മനുഷ്യജീവനുകളും സമ്പദ്വ്യവസ്ഥയും സംരക്ഷിക്കാൻ ഫോസിൽ ഇന്ധനങ്ങളോടുള്ള (കൽക്കരി, പെട്രോളിയം) അമിത പ്രിയം ലോകരാജ്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്' - യുഎൻ ക്ലെമറ്റ് ചീഫ് സൈമൺ സ്റ്റീൽ പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ഈ വേനൽക്കാലത്ത് ഉഷ്ണതരംഗം മൂലം 16 പേർ മരിച്ചതായി റവന്യു മന്ത്രി പി. ശ്രീനിവാസ് റെഡ്ഢി അറിയിച്ചു.
ഉഷ്ണതരംഗ സാഹചര്യം വിലയിരുത്താൻ ഇന്നലെ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഏഴു ജില്ലകളിലാണ് 16 പേർ മരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതം ധനസഹായം നല്കുമെന്നു മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
പൊതു ഇടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒആർഎസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങൾ എന്നിവ ഒരുക്കും. മാർക്കറ്റുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക തണൽ പന്തലുകൾ സ്ഥാപിക്കും. സാധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്നലുകളുടെ സമയ ദൈർഘ്യം കുറയ്ക്കും.
ഇതിനായി പോലീസ്-ട്രാഫിക് അധികാരികളുടെ അഭിപ്രായം തേടി ജില്ലാ കളക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ പൊതു പരിപാടികൾ, സെലക്ഷൻ ട്രയലുകൾ, പകൽപ്പൂരങ്ങൾ, കലാകായിക പരിപാടികൾ എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തും.
വഴിയോരങ്ങളിലും കവലകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഓട്ടോ ടാക്സി സ്റ്റാൻഡുകളിലും തണ്ണീർ പന്തലുകൾ സ്ഥാപിക്കും. കുടിവെള്ളവും, സാധ്യമാണെങ്കിൽ സംഭാരം, തണ്ണിമത്തൻ തുടങ്ങിയവയും ലഭ്യമാക്കുന്ന ജനകീയ സംവിധാനമൊരുക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗം വിളിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ജില്ലകളിൽ സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകളും യോഗത്തിൽ ചർച്ചയാകും.
ശനിയാഴ്ച രാവിലെ 11 ന് ഓൺലൈനായാണ് യോഗം ചേരുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ചൂടുകൂടുതലുള്ള സമയത്ത് എല്ലാവരും വീടുകളിൽ കഴിയണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സെൽഫ് ലോക്ക്ഡൗൺ പാലിക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്.
ഉച്ചയ്ക്ക് 11 മുതൽ മൂന്നു വരെയുള്ള സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സൂര്യാതപമേറ്റ് കഴിഞ്ഞ ദിവസം കണ്ണൂരിൽ ഒരാൾ മരിച്ചിരുന്നു. ചൂട് കൂടിയതോടെ പല ജില്ലകളിലും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽച്ചൂട് കനക്കുന്നു. പാലക്കാട് ജില്ലയിൽ പകൽ താപനില 40 ഡിഗ്രി സെൽഷസിലെത്തി. മിക്ക ജില്ലകളിലും ശരാശരി പകൽതാപനിലയിൽ ക്രമാതീതമായ വർധനവുണ്ടാകുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശരാശരി താപനിലയിൽ രണ്ട് മുതൽ മൂന്നു ഡിഗ്രി വരെ സെൽഷസ് വർധനവാണ് ഉണ്ടായിരിക്കുന്നത്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടിയതും ചൂടിന് കാഠിന്യമേറ്റുന്നതായി കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
പാലക്കാട് ജില്ലയിൽ കൂടിയ പകൽ താപനില 40 ഡിഗ്രി സെൽഷസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും താപനില ഉയരാനിടയുണ്ട്.
അതേസമയം സംസ്ഥാനത്ത് വേനൽമഴ ദുർബലമായി തുടരുകയാണ്. മിക്ക ജില്ലകളിലും മഴക്കുറവ് രൂക്ഷമാണ്. ഇതോടെ സംസ്ഥാനത്തിന്റെ പല മേഖലകളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്.
കാർഷിക മേഖലയെയും മഴക്കുറവ് സാരമായി ബാധിക്കുന്നുണ്ട്.ഇന്നലെ വരെ 92.2 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 59.1 മില്ലിമീറ്ററാണ്.
പാലക്കാട് ജില്ലയിൽ മഴക്കുറവ് 62 ശതമാനമാണ്. മലപ്പുറത്ത് 56 ശതമാനവും കൊല്ലത്ത് 53 ശതമാനവും ഇടുക്കിയിൽ 51 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Kerala
തിരുവനന്തപുരം: ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർമാർക്ക് ഒരു കോടി രൂപ വീതം അനുവദിക്കുവാൻ വേനൽക്കാല ദുരന്ത ലഘൂകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
വരൾച്ച, കുടിവെള്ളക്ഷാമം, വന്യജീവി ആക്രമണം, ഇടിമിന്നൽ, ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, തീപിടിത്തങ്ങൾ എന്നീ കാര്യങ്ങളിൽ അതീവ ശ്രദ്ധവേണം.
ഉഷ്ണകാല മുന്നൊരുക്ക യോഗങ്ങൾ ജില്ലാതലത്തിൽ ചേരണം. പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാൻ കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്ത് തയാറാക്കിയിട്ടുണ്ട്. അതേ മാതൃകയിൽ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാൻ തയാറാക്കണം. വിപുലവും ഊർജിതവുമായ പൊതുജന കാമ്പയിൻ നടത്തണം.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഹീറ്റ് ക്ലിനിക്കുകൾ ആരംഭിക്കണം. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. പ്രധാന മാർക്കറ്റുകൾ, കവലകൾ, ബസ് സ്റ്റാൻഡ് തുടങ്ങി ആളുകൾ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ തണ്ണീർപന്തലുകൾ സ്ഥാപിക്കണം.
പരീക്ഷ ഹാളുകളിൽ വായു സഞ്ചാരവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. നിലവിലുള്ള വാട്ടർ കിയോസ്ക്കുകൾ റിപ്പയർ ചെയ്യുകയും ആവശ്യമെങ്കിൽ കൂടുതൽ കിയോസ്ക്കുകൾ സ്ഥാപിക്കുകയും വേണം. ജലത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം.
ഉപ്പുവെള്ളം കയറാതിരിക്കാനുള്ള നടപടികളും കാർഷിക വിളകളുടെ സംരക്ഷണവും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.