തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗം വിളിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ജില്ലകളിൽ സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകളും യോഗത്തിൽ ചർച്ചയാകും.
ശനിയാഴ്ച രാവിലെ 11 ന് ഓൺലൈനായാണ് യോഗം ചേരുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ചൂടുകൂടുതലുള്ള സമയത്ത് എല്ലാവരും വീടുകളിൽ കഴിയണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സെൽഫ് ലോക്ക്ഡൗൺ പാലിക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്.
ഉച്ചയ്ക്ക് 11 മുതൽ മൂന്നു വരെയുള്ള സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സൂര്യാതപമേറ്റ് കഴിഞ്ഞ ദിവസം കണ്ണൂരിൽ ഒരാൾ മരിച്ചിരുന്നു. ചൂട് കൂടിയതോടെ പല ജില്ലകളിലും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.