പെരുമ്പാവൂർ: തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ മുടിക്കൽ എല്ലുംവിളയിൽ വീട്ടിൽ സിദ്ദിഖിനെ (39) ആണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 2ന് ആയിരുന്നു മുടിക്കൽ മൗലൂദ് പുരയ്ക്ക് സമീപമുള്ള തലയിണ കമ്പനി തീ വച്ച് നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
പ്രതിയുടെ സ്ഥാപനത്തേക്കാൾ ലാഭത്തിൽ പ്രസ്തുത സ്ഥാപനം പ്രവർത്തിച്ചതിൻ്റെ വിരോധത്താലാണ് തീവച്ചതെന്ന് എന്നാണ് പോലീസിന് നൽകിയ മൊഴി. ബൈക്ക് കേടാണെന്ന് കളവ് പറഞ്ഞ് അയൽവാസിയിൽ നിന്നും വാങ്ങിയ ബൈക്കുമായാണ് കമ്പനി കത്തിക്കാൻ പ്രതി പോയത്. ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പോലീസിന്റെ പിടിയിലായത്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശാനുസരണം പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ പ്രവീൺ പ്രകാശ്, ജോജോ ജോർജ്, എസ്.എൽ അർജുൻ, അബ്ദുൾ ജലീൽ , എഎസ്ഐമാരായ രതീശൻ, സുബൈർ എം.ബി., സിപിഒമാരായ നജ്മി, സിബിൻ എന്നിവരാണുണ്ടായിരുന്നത്.