NRI
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ എപ്പാർക്കിയുടെ നേതൃത്വത്തിൽ നടത്തുന്ന മരിയൻ തീര്‍ഥാടനം ജൂലൈ 18നു ശനിയാഴ്ച ഭക്തിനിർഭരവും ആഘോഷപൂർവവും കൊണ്ടാടും.
എപ്പാർക്കിയുടെ അധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ഥാടനത്തിന് കേംബ്രിഡ്ജ് മേഖല സീറോമലബാർ ഡയറക്ടർ ഫാ. ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമായിരിക്കും ആതിഥേയത്വം വഹിക്കുക.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ്, ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ, ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിംഗ്ഹാം.
ജൂലൈ 18നു രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന വാത്സിംഗ്ഹാം തീർഥാടന തിരുന്നാൾ ശുശ്രൂഷകളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർഥാടന തിരുക്കർമങ്ങൾ സമാപിക്കും.
ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ എപ്പാർക്കിയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താമത് തീര്ഥാടനമാവും നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോമലബാര്‍ വിശ്വാസികളുടെ മാതൃഭക്തി പ്രഘോഷണത്തിന്റെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിംഗ്ഹാം മരിയൻ തീര്‍ഥാടനം.
വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വം നടത്തപ്പെടുന്ന ഈ മഹാമരിയൻ തീർഥാടനം കത്തോലിക്കാ സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
ഇംഗ്ലണ്ടിലെ നസ്രേത്തിലെ തീർഥാടനത്തിലും തിരുക്കർമങ്ങളിലും ശുശ്രൂഷകളിലും പങ്കുചേരുന്നതിനായി തങ്ങളുടെ അവധി ദിനങ്ങള്‍ മുൻകൂട്ടി ക്രമീകരിക്കുവാനും പ്രാർഥനാനിറവിൽ പങ്കുചേരുന്നതിനും പിതാവും തിരുനാള്‍ കമ്മിറ്റിയും മുഴുവൻ സീറോമലബാർ കുടുംബാംഗങ്ങളോടും സസ്നേഹം അഭ്യർഥിക്കുന്നു.
തീര്‍ഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL.
NRI
തിരുവനന്തപുരം: സീറോമലങ്കര സഭയുടെ പ്രഥമ യൂറോപ്പ് - യുകെ കണ്വൻഷൻ ജൂണ്‍ 13 മുതൽ 15 വരെ റോമിൽ നടത്തും. "വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി'' എന്നതാണു സമ്മേളനത്തിന്റെ പ്രമേയം.
സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ ലോഗോയുടെയും പോസ്റ്ററിന്റെയും ഔദ്യോഗിക പ്രകാശനം സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ തിരുവനന്തപുരത്ത് നിർവഹിച്ചു.
NRI
ലണ്ടൻ: ഇന്ധന പ്രതിസന്ധിയെ തുടർന്ന് വിമാന സർവീസുകൾ പ്രതിസന്ധിയിലേക്ക്. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ ഭാഗമായി ലോകത്താകമാനമുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഭാഗികമായി മുടങ്ങിത്തുടങ്ങി.
യൂറോപ്പിൽ ഇനി അഞ്ച് ആഴ്ചത്തേക്ക് മാത്രമുള്ള ജെറ്റ് ഇന്ധനമാണ് അവശേഷിക്കുന്നത്. അന്താരാഷ്ട്ര എനർജി ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാറ്റി ബിറലാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്.
മറ്റ് രാജ്യങ്ങൾക്കൊപ്പം യൂറോപ്പിലും ഇന്ധന പ്രതിസന്ധി ഏറെ രൂക്ഷമാണ്. ഇതുമൂലം ഡൊമസ്റ്റിക് സർവീസുകളും പ്രതിസന്ധിയിലായി. യൂറോപ്പ്യൻ യൂണിയൻ പ്രതിസന്ധി നേരിടുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ആരംഭിച്ചു.
യൂറോപ്പിലേക്ക് 75 ശതമാനം ജെറ്റ് ഇന്ധനവും മിഡിൽ ഈസ്റ്റിൽ നിന്നുമാണ് ലഭിക്കുന്നത്. ഇന്ധന പ്രതിസന്ധിയെ തുടർന്ന് മിക്ക എയർലൈനുകളും നിരക്ക് വർധനവ് ഏർപ്പെടുത്തി തുടങ്ങി.
യൂറോപ്പിലെ പ്രമുഖ വിമാന കമ്പനിയായ ലുഫ്താൻസാ, കെഎൽഎം, റയനേർ, എയർലിംഗസ്, എയർ ഫ്രാൻസ് തുടങ്ങിയവയുടെ നിരവധി വിമാന സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. വരും ആഴ്ചകളിൽ യുദ്ധത്തിന് പരിഹാരം ആയില്ലെങ്കിൽ ഭൂരിഭാഗം വിമാന സർവീസുകളും നിർത്തിവയ്ക്കേണ്ട അവസ്ഥയിലാവും.
നൈജീരിയൻ എയർലൈൻസ് ഇന്ധന ചെലവുകളിൽ 270 ശതമാത്തിന്റെ വർധനവ് ഉണ്ടായതിനാൽ തങ്ങളുടെ സർവീസുകൾ ഏതുസമയവും നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നു.
പ്രമുഖ വിമാന കമ്പനികളായ സിംഗപ്പുർ എയർലൈൻസ്, എയർ ന്യൂസിലൻഡ്, ക്വാണ്ടസ്, വെർജിൻ ഓസ്ട്രേലിയ, ഖത്തർ എയർവെയ്സ്, എമിറേറ്റ്സ്, എത്തിഹാദ്, ഗൾഫ് എയർ തുടങ്ങിയവയുടെ സർവീസുകളും ഇതിനകം വെട്ടിച്ചുരുക്കി.
NRI
മാഡ്രിഡ്: സ്പെയിനിലെ തൊഴിൽ വിപണി ശക്തിപ്പെടുത്തുന്നതിനും കുടിയേറ്റക്കാർക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനുമായി സർക്കാർ നടത്തിയിരിക്കുന്ന വലിയ ഒരു ചുവടുവയ്പ്പാണ് ഇത്.
1. തൊഴിൽ ക്ഷാമം: കൃഷി, നിർമാണം, ടൂറിസം തുടങ്ങിയ മേഖലകളിൽ സ്പെയിൻ വലിയ രീതിയിലുള്ള തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്.
നിലവിൽ രേഖകളില്ലാതെ ജോലി ചെയ്യുന്നവരെ നിയമപരമായ പരിധിയിൽ കൊണ്ടുവരുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് അത് ഗുണകരമാകും.
സാമൂഹിക സുരക്ഷ: കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകുന്നതിലൂടെ അവർക്ക് കൃത്യമായ ശമ്പളവും ഇൻഷുറൻസും മറ്റ് സാമൂഹിക ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സാധിക്കും.
2. അപേക്ഷിക്കാനുള്ള യോഗ്യതകൾ:
താമസം: കുറഞ്ഞത് അഞ്ച് മാസമായി സ്പെയിനിൽ താമസിക്കുന്നു എന്ന് തെളിയിക്കുന്ന രേഖകൾ (ഉദാഹരണത്തിന്: മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, വാടക കരാറുകൾ, അല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകൾ).
ക്രിമിനൽ പശ്ചാത്തലം: സ്പെയിനിലോ സ്വന്തം രാജ്യത്തോ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്.
പ്രായം: പ്രായപൂർത്തിയായവർക്കും കുട്ടികൾക്കും ഈ നിയമം ബാധകമാണ്.
3. നടപടിക്രമങ്ങൾ:
അപേക്ഷാ കാലയളവ്: ഏപ്രിൽ 16 മുതൽ ജൂൺ അവസാനം വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഈ നിശ്ചിത സമയത്തിനുള്ളിൽ തന്നെ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്.
റെസിഡൻസ് പെർമിറ്റ്: ആദ്യഘട്ടത്തിൽ നൽകുന്ന ഒരു വർഷത്തെ പെർമിറ്റ് കാലാവധി കഴിയുമ്പോൾ നിബന്ധനകൾക്ക് വിധേയമായി പുതുക്കാൻ സാധിക്കും.
4. നേട്ടങ്ങൾ:
നിയമപരമായ ജോലി: കമ്പനികൾക്ക് ഇവരെ ഔദ്യോഗികമായി ജോലിക്ക് നിയമിക്കാൻ സാധിക്കും.
യാത്രാ അനുമതി: റെസിഡൻസ് പെർമിറ്റ് ലഭിക്കുന്നതോടെ ഇവർക്ക് ഷെങ്കൻ രാജ്യങ്ങൾക്കുള്ളിൽ യാത്ര ചെയ്യാനും സ്വന്തം നാട്ടിലേക്ക് പോയി വരാനും നിയമപരമായ തടസങ്ങൾ ഉണ്ടാവില്ല.
നികുതി: ഇവർ ഔദ്യോഗികമായി നികുതി അടച്ചു തുടങ്ങുന്നത് സ്പെയിനിന്റെ ഖജനാവിനും ഗുണകരമാകും.
ഈ പദ്ധതിയെക്കുറിച്ചുള്ള കൃത്യമായ അപേക്ഷാ ഫോമുകൾക്കും മറ്റ് വിവരങ്ങൾക്കുമായി സ്പെയിനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെയോ (Ministry of Interior) ഇമിഗ്രേഷൻ വിഭാഗത്തിന്റെയോ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
NRI
എഡിൻബർഗ്: യുകെയിലെ കുടിയേറ്റക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ഐഎൽആർ നിയമമാറ്റങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ആശങ്കകൾ ഐഒസി യുകെ സ്കോട്ലൻഡ് പ്രതിനിധികൾ സ്കോട്ടിഷ് നാഷണൽ പാർട്ടി പ്രതിനിധി മാർട്ടിൻ ഡേയെ അറിയിച്ചു.
പിആറിന് അപേക്ഷിക്കാൻ നിലവിലെ അഞ്ച് വർഷത്തെ കാലാവധി 10 വർഷമായി ഉയർത്തുന്നതടക്കമുള്ള ഗവൺമെന്റ് നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധമാണ് പ്രവാസികൾക്കിടയിലുള്ളതെന്നും ഇതുസംബന്ധിച്ച് ഐഒസി സ്കോട്ലൻഡ് യൂണിറ്റ് തയാറാക്കിയ ഔദ്യോഗിക നിവേദനം ഭാരവാഹികൾ ചേർന്ന് മാർട്ടിൻ ഡേയ്ക്ക് കൈമാറി പിന്തുണ അഭ്യർഥിച്ചു.
നിലവിൽ യുകെയിൽ ഉള്ളവർക്ക് മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ മാറുന്നത് നീതിനിഷേധമാണെന്നും പാർലമെന്റിൽ തങ്ങളുടെ ശബ്ദമായി മാറണമെന്നും സംഘടന അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
മേയ് ഏഴിന് നടക്കുന്ന സ്കോടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ലിൻലിത്ഗോ & ഫാൽകിൾർക്ക് പാർലിമെന്റ് മണ്ഡലത്തിലെ സ്കോടീഷ് നാഷണൽ പാർട്ടി സ്ഥാനാർഥിയായ മാർട്ടിൻ ഡേയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നയത്തിനിടയിലാണ് ഐഒസി യുകെ സ്കോട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ മോഹനൻ, ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വർഗീസ്, കേരള ചാപ്റ്റർ കമ്മിറ്റി അംഗം അഡ്വ. ഷോബിൻ സാം, ട്രൂപേഷ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ അറിയിക്കുകയും നിവേദനം സമർപ്പിച്ചു പിന്തുണ തേടിയതും.
സ്കോട്ലൻഡിലെ പ്രവാസി മലയാളി സമൂഹവുമായി ദീർഘകാല അടുപ്പം പുലർത്തുന്ന മാർട്ടിൻ ഡേ പ്രവാസി കുടിയേറ്റക്കാരുടെ ആശങ്കകൾ അനുഭവപൂർവം പരിഗണിക്കാമെന്ന ഉറപ്പും അറിയിച്ചിട്ടുണ്ട്. മാർട്ടിൻ ഡേ ഉൾപ്പടെ അഞ്ച് സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സാരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് യുകെയിലേക്ക് കുടിയേറിയ മൂവാറ്റുപുഴ സ്വദേശി നിതിൻ ചന്ദ് ആണ് മാർട്ടിൻ ഡേയുടെ ഭാര്യ.
രണ്ട് ദിവസങ്ങളിലായി നടന്ന പ്രചരണത്തിലൂടെ ഇതിനോടകം 900 ഓളം വീടുകളിൽ നേരിട്ടെത്തി ലീഫ്ലെറ്റുകൾ വിതരണം ചെയ്യുന്നതിനും വോട്ടർമാരുമായി സംവദിക്കാനും സംഘത്തിന് സാധിച്ചു. വരും ദിവസങ്ങളിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് അഞ്ജു സാബിർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡയാന പോളി, അമ്പിളി പ്രദീഷ് എന്നിവരുടെ നേതൃത്വത്തിൽ വനിതാ പ്രതിനിധികളും പ്രവർത്തനങ്ങളിൽ സജീവമാകും.
NRI
ബെർലിൻ: യൂറോപ്യൻ രാജ്യങ്ങളിൽ ഈ വർഷത്തെ വേനൽക്കാല സമയക്രമം ഞായറാഴ്ച ആരംഭിക്കും. ഇതനുസരിച്ച് യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും ക്ലോക്കിലെ സമയം ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചുവയ്ക്കും.
എപ്പോൾ മാറ്റണം: ഞായറാഴ്ച പുലർച്ചെ (ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷം). മാറ്റം എങ്ങനെ: പുലർച്ചെ രണ്ട് എന്നത് മൂന്ന് എന്നാക്കി മാറ്റും.
ലക്ഷ്യം: പകൽ വെളിച്ചം കൂടുതൽ സമയം പ്രയോജനപ്പെടുത്താനും ഊർജ്ജ ഉപഭോഗം കുറയ്ക്കാനുമാണ് ഈ മാറ്റം വരുത്തുന്നത്. ഇതുവഴി വൈകുന്നേരങ്ങളിൽ കൂടുതൽ സമയം വെളിച്ചം ലഭിക്കും.
സമയമാറ്റ ചരിത്രം:
ആരംഭം (1916): ഒന്നാം ലോകമഹായുദ്ധസമയത്ത് കൽക്കരി ലാഭിക്കുന്നതിനായി 1916 ഏപ്രിൽ 30നാണ് ജർമനി ലോകത്താദ്യമായി ഔദ്യോഗികമായി സമ്മർ ടൈം നടപ്പിലാക്കിയത്.
ഇടവേളകൾ: യുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടങ്ങളിൽ ഈ സമ്പ്രദായം പലപ്പോഴും നിർത്തലാക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്തും ഇത് തുടർന്നു.
ആധുനിക രീതി (1980): എണ്ണ പ്രതിസന്ധിയെത്തുടർന്ന് ഊർജ്ജം ലാഭിക്കാനായി 1980ലാണ് ഇന്ന് കാണുന്ന രീതിയിലുള്ള സ്ഥിരമായ സമയമാറ്റം ജർമനി വീണ്ടും കൊണ്ടുവന്നത്.
ജർമനിയിലെ സമയമാറ്റവും സാങ്കേതിക സംവിധാനങ്ങളും
ബ്രൗൺഷൈ്വഗിലുള്ള ഭൗതിക ശാസ്ത്ര സാങ്കേതിക കേന്ദ്രത്തിലാണ് ഈ സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്.
ഫ്രാങ്ക്ഫർട്ടിന് സമീപം മെയിൻ ഫ്ലിംഗനിൽ സ്ഥാപിച്ചിട്ടുള്ള ഹൈ-ഫ്രീക്വൻസി ട്രാൻസ്മിറ്ററിൽ നിന്നും സിഗ്നലുകൾ പുറപ്പെടുവിച്ച് സ്വയംചലിത നാഴികമണികൾ പ്രവർത്തിക്കുന്നു.
ഇത് മധ്യയൂറോപ്യൻ സമയവുമായി തുല്യത പാലിക്കാൻ സഹായിക്കുന്നു. പകലിന് ദൈർഘ്യം കൂടുതലായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.
റെയിൽവേ സംവിധാനം: രാത്രിയിൽ നടത്തുന്ന ട്രെയിൻ സർവീസിലെ സമയമാറ്റ ക്രമീകരണങ്ങൾ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി മാറ്റം വരുത്തുന്നത്.
സമയവ്യത്യാസം: സമ്മർ ടൈം നിലവിൽ വരുന്നതോടെ സമയക്രമം താഴെ പറയുന്ന രീതിയിലാകും.
ഇയു ഏകീകരണം (1996): യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളിലും ഒരേ ദിവസം സമയമാറ്റം വരുത്തുന്ന രീതി 1996 മുതൽ നിലവിൽ വന്നു.
എന്തുകൊണ്ട് ഈ സമയമാറ്റം ?
പകൽ വെളിച്ചം ഉപയോഗപ്പെടുത്തുക: വേനൽക്കാലത്ത് സൂര്യൻ നേരത്തെ ഉദിക്കുന്നതിനാൽ, ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ട് മാറ്റുന്നതിലൂടെ വൈകുന്നേരങ്ങളിൽ കൂടുതൽ വെളിച്ചം ലഭിക്കുന്നു.
ഊർജ്ജ ലാഭം: വൈകുന്നേരം ലൈറ്റുകൾ വൈകി തെളിച്ചാൽ മതി എന്നതിനാൽ വൈദ്യുതി ലാഭിക്കാം എന്നതായിരുന്നു പഴയ കണക്കുകൂട്ടൽ (എന്നാൽ ആധുനിക കാലത്ത് ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് തർക്കങ്ങളുണ്ട്).
ജോലി കഴിഞ്ഞ് വരുമ്പോൾ പുറത്ത് വെളിച്ചം ഉള്ളത് ആളുകൾക്ക് വ്യായാമത്തിനും മറ്റ് വിനോദങ്ങൾക്കും അവസരം നൽകുന്നു.
യൂറോപ്യൻ പാർലമെന്റ് ഇത് നിർത്തലാക്കാൻ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഏത് സമയം (വേനൽക്കാലം വേണോ അതോ ശീതകാലം വേണോ) സ്ഥിരമാക്കണം എന്നതിൽ തീരുമാനമെടുക്കാത്തതിനാൽ മാറ്റം ഇപ്പോഴും തുടർന്നു പോരുന്നു.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഇപ്പോൾ സമയമാറ്റം പ്രായോഗികമാണ്.
സമയമാറ്റം നിർത്തലാക്കുമോ?
വർഷത്തിൽ രണ്ടുതവണ ക്ലോക്ക് തിരിച്ചു വെക്കുന്ന രീതി നിർത്തലാക്കണമെന്ന് യൂറോപ്യൻ യൂണിയനിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, രാജ്യങ്ങൾ തമ്മിൽ ഐക്യരൂപ്യമില്ലാത്തതിനാൽ 2026-ലും ഈ സമ്പ്രദായം തുടരുകയാണ്.
സ്പെയിൻ പോലുള്ള രാജ്യങ്ങൾ ഇത് നിർത്തലാക്കാൻ ശക്തമായി വാദിക്കുന്നുണ്ട്.
അടുത്ത മാറ്റം എന്ന്?
ഇക്കൊല്ലം ഒക്ടോബർ 25-ന് സമ്മർ ടൈം അവസാനിക്കുകയും ക്ലോക്കുകൾ ഒരു മണിക്കൂർ പുറകോട്ട് തിരിച്ച് വീണ്ടും 'വിന്റർ ടൈം' (Standard Time) ആരംഭിക്കുകയും ചെയ്യും.
ഇന്ത്യയുമായുള്ള സമയവ്യത്യാസം (IST):
ഈ സമയമാറ്റത്തോടെ ഇന്ത്യയും യൂറോപ്പും (CET - Central European Time) തമ്മിലുള്ള സമയവ്യത്യാസം 3.5 മണിക്കൂർ ആയി കുറയും. ജർമൻ സമയവും ഇന്ത്യൻ സമയവും തമ്മിലുള്ള വ്യത്യാസം 3.5 മണിക്കൂർ തന്നെയാണ്. (ഇന്ത്യൻ സമയം ജർമനിയേക്കാൾ 3.5 മണിക്കൂർ മുന്നിലായിരിക്കും).
യൂറോപ്പിനുള്ളിലെ വ്യത്യാസം: ബ്രിട്ടൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ യൂറോപ്പിലാണെങ്കിലും ജർമ്മൻ സമയത്തേക്കാൾ ഒരു മണിക്കൂർ പിന്നിലായിരിക്കും.
ജർമനിയും ഇന്ത്യയും: ജർമൻ സമയവും ഇന്ത്യൻ സമയവും തമ്മിലുള്ള വ്യത്യാസം 3.5 മണിക്കൂർ (മൂന്നര മണിക്കൂർ) ആയി കുറയുന്നു. (ഇന്ത്യൻ സമയം ജർമനിയേക്കാൾ 3.5 മണിക്കൂർ മുന്നിലായിരിക്കും).
NRI
ലണ്ടൻ: കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച ഓൺലൈൻ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ആവേശകരമായി. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 10ന് ആരംഭിച്ച പരിപാടിയിൽ യൂറോപ്പ്, മറ്റു വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി യുഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. കേരളത്തിൽ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. പ്രവാസികളുടെ പിന്തുണ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ജനവിരുദ്ധ സർക്കാരിനെ താഴെയിറക്കാൻ 140 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനർഥികൾക്കായി പ്രവാസികൾ ഒത്തൊരുമിക്കണമെന്നും സാധിക്കുന്ന എല്ലാവരും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. യുഡിഎഫ് നേതൃത്വത്തിലുള്ള സർക്കാർ നൂറു സീറ്റുമായി അധികാരത്തിലേറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് യൂറോപ്പ് കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ ഡോ. മുഹമ്മദ് അലി കൂനാരി, ജോയിന്റ് കൺവീനർ ടോമി തൊണ്ടംകുഴി, ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ ഏകോപനമൊരുക്കി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവർ അലി ഷിഹാബ് തങ്ങൾ, കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എംപി, ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ, റോജി ജോൺ എംഎൽഎ, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങി കേരളത്തിലെ പ്രമുഖ യുഡിഎഫ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
നിലവിലെ ഭരണത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയും യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന ജനകീയ പദ്ധതികളും വികസന കാഴ്ചപ്പാടുകളും ആശയങ്ങളും നേതാക്കൾ അവരുടെ പ്രസംഗങ്ങളിൻ അവതരിപ്പിച്ചു.
NRI
ബെർലിൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധസാഹചര്യം കാരണം യൂറോപ്പിലേക്കുള്ള വിമാന സർവീസുകളിൽ വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു.
വിമാന സർവീസുകളെ ബാധിച്ച രീതി
റൂട്ടുകളിലെ മാറ്റം: ഇറാന്റെയും ഇറാഖിന്റെയും വ്യോമപാതകൾ പൂർണമായും അടച്ചതിനാൽ, യൂറോപ്പിലേക്കുള്ള വിമാനങ്ങൾ ഇപ്പോൾ ദീർഘദൂര പാതകളിലൂടെയാണ് പറക്കുന്നത്. ഇത് യാത്രാസമയം രണ്ട് മുതൽ നാല് മണിക്കൂർ വരെ വർധിപ്പിച്ചിട്ടുണ്ട്.
ടിക്കറ്റ് നിരക്ക്: വിമാനങ്ങൾ ചുറ്റിപ്പറക്കുന്നതിനാൽ ഇന്ധനച്ചെലവ് കൂടുകയും അത് ടിക്കറ്റ് നിരക്കിൽ വലിയ വർധനവിന് (ഏകദേശം 30 - 50 ശതമാനം) കാരണമാവുകയും ചെയ്തിട്ടുണ്ട്.
സർവീസുകൾ: എയർ ഇന്ത്യ, ലുഫ്താൻസ, എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് തുടങ്ങിയ പ്രമുഖ കമ്പനികൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലൂടെയുള്ള പല സർവീസുകളും താൽക്കാലികമായി നിർത്തുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.
ഗൾഫ് വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകൾ: ദുബായി, ദോഹ തുടങ്ങിയ സ്ഥലങ്ങൾ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകളെ യുദ്ധസാഹചര്യം ബാധിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ പല വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്.
ജർമനിയിലെ പ്രധാന നഗരങ്ങളിലെ നിലവിലെ സാഹചര്യം
ഫ്രാങ്ക്ഫർട്ട്: എയർ ഇന്ത്യ നേരിട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും തുർക്കി വഴി ചുറ്റിപ്പോകുന്നതിനാൽ രണ്ട് - മൂന്ന് മണിക്കൂർ അധികം എടുക്കുന്നു.
മ്യൂണിക്ക്: കണക്ഷൻ ഫ്ലൈറ്റുകൾക്ക് മിസൈൽ ഭീഷണി കാരണം ഗൾഫ് രാജ്യങ്ങളിൽ വലിയ താമസമുണ്ടാകുന്നു.
ബെർലിൻ: നേരിട്ടുള്ള വിമാനങ്ങൾ കുറവാണ്. ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്.
ഹാംബർഗ് & കൊളോൺ: നേരിട്ടുള്ള വിമാനങ്ങളില്ല. ഫ്രാങ്ക്ഫർട്ടിൽ ഇറങ്ങി ട്രെയിൻ മാർഗം പോകുന്നതാണ് സുരക്ഷിതം.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. മുൻകൂട്ടി പരിശോധിക്കുക: വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി എയർലൈനിന്റെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തുക.
2. കൂടുതൽ സമയം കരുതുക: കണക്ഷൻ ഫ്ലൈറ്റുകൾക്കായി കുറഞ്ഞത് നാല് - അഞ്ച് മണിക്കൂറെങ്കിലും ലേ ഓവർ സമയം പ്ലാൻ ചെയ്യുക.
3. റീഫണ്ട്/റീഷെഡ്യൂൾ: മിക്ക എയർലൈനുകളും മാർച്ച് 31 വരെ സൗജന്യമായി ടിക്കറ്റ് മാറ്റാനോ റീഫണ്ട് നൽകാനോ ഉള്ള സൗകര്യം നൽകുന്നുണ്ട്.
4. സാങ്കേതിക സ്റ്റോപ്പുകൾ: ദൂരം കൂടുന്നത് കാരണം വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ മറ്റ് രാജ്യങ്ങളിൽ ഇറങ്ങേണ്ടി വന്നേക്കാം.
NRI
ബർലിൻ: യുദ്ധത്തില്‍ ഇടപെടരുതെന്ന് ഇറാന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് (ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്) മുന്നറിയിപ്പ് നല്കി. ഇടപെട്ടാല്‍ അത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നാണ് ഇറാന്റെ പക്ഷം. എന്നാല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന ഏത് കപ്പലും കത്തിച്ചുകളയുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ജനറല്‍ ഭീഷണി മുഴക്കി. എണ്ണവില ഉടന്‍ തന്നെ ബാരലിന് 200 ഡോളറിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൈനികമായി ആക്രമണത്തില്‍ പങ്കുചേരില്ലെന്നും എന്നാല്‍ തങ്ങളുടെ സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.യുദ്ധത്തിൽ പങ്കാളിയാവാൻ ഉദ്ദേശമില്ലന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡേഫുൾ പറഞ്ഞു.
ഇറാന്-യുഎസ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതിനാല്‍ 25 ജര്‍മ്മന്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങി.ഇസ്രായേലും അമേരിക്കയും ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലാകെ യുദ്ധഭീതി പടരുകയും വിമാനത്താവളങ്ങളും കടല്‍പ്പാതകളും ഭാഗികമായി അടയ്ക്കുകയും ചെയ്തു.
ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) അടച്ചതിനാല്‍ 25ഓളം ജര്‍മന്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുകയാണ്.
ചരക്ക് നീക്കം നിലച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ കപ്പല്‍ വാടകയും ഇന്‍ഷുറന്‍സ് നിരക്കും കുത്തനെ കൂടിയിട്ടുണ്ട്. പല കപ്പലുകളും ഇപ്പോള്‍ യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്.
NRI
ബെർലിൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇറാൻ വ്യോമപാതകൾ അടച്ചതോടെ ലുഫ്താൻസ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ ഇന്ത്യയിലേക്കും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾ റദ്ദാക്കുകയോ ദീർഘദൂര പാതകളിലേക്ക് മാറ്റുകയോ ചെയ്തു.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദേശമുണ്ട്. ജർമനിയിലെ പ്രധാന വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി.
ഭീകരാക്രമണ സാധ്യതകൾ മുൻനിർത്തി സൈനിക നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ
സർവീസുകൾ റദ്ദാക്കൽ:
ലുഫ്താൻസ ഉൾപ്പെടെയുള്ള കമ്പനികൾ ഗൾഫ് മേഖലയിലേക്കുള്ള സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.
യാത്രാ സമയം വർധിക്കും:
ഇറാൻ, ഇറാഖ് മേഖലകൾ ഒഴിവാക്കി ഈജിപ്ത്, ഒമാൻ വഴി വിമാനങ്ങൾ ചുറ്റിപ്പറക്കുന്നതിനാൽ യാത്രാ സമയം രണ്ട് മുതൽ അഞ്ച് മണിക്കൂർ വരെ വർധിക്കും.
എയർ ഇന്ത്യ സർവീസുകൾ:
ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് എയർ ഇന്ത്യ പല സർവീസുകളും റദ്ദാക്കി. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള ഞായറാഴ്ചത്തെ വിമാനം (AI120) റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്.
കണക്റ്റിംഗ് ഫ്ലൈറ്റുകൾ:
ദുബായ്, അബുദാബി, ഖത്തർ വഴി പോകുന്ന യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കുക. ഗൾഫ് മേഖലയിലെ നിയന്ത്രണങ്ങൾ കാരണം കണക്റ്റിംഗ് ഫ്ലൈറ്റുകൾ വൈകാനോ റദ്ദാക്കാനോ സാധ്യതയുണ്ട്.
സാമ്പത്തിക ആഘാതം:
നിലവിലെ അവസ്ഥടിക്കറ്റ് നിരക്ക്സർവീസുകൾ കുറഞ്ഞതും റൂട്ടുകൾ മാറിയതും കാരണം ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. റീഫണ്ട് (Refund) വിമാനം റദ്ദാക്കിയവർക്ക് തുക പൂർണമായും തിരികെ ലഭിക്കാനോ സൗജന്യമായി റീബുക്കിംഗ് (Rebooking) ചെയ്യാനോ അവസരമുണ്ട്.
ഇന്ധനവില:
ജർമനിയിൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 10-15 സെന്റ് വർധനവ് രേഖപ്പെടുത്തി. സ്വർണവിലഓഹരി വിപണിയിലെ ഇടിവ് കാരണം നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിഞ്ഞതോടെ വില റെക്കോർഡ് ഉയരത്തിലെത്തി.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക:
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് കമ്പനിയുടെ വെബ്സൈറ്റിലോ ആപ്പിലോ "Flight Status' നിർബന്ധമായും പരിശോധിക്കുക.
നേരത്തെ എത്തുക:
സുരക്ഷാ പരിശോധനകൾ കർശനമാക്കിയതിനാൽ സാധാരണയേക്കാൾ നേരത്തെ (കുറഞ്ഞത് 4 മണിക്കൂർ മുൻപ്) വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കുക.
ഔദ്യോഗിക വാർത്തകൾ മാത്രം വിശ്വസിക്കുക:
ജർമനിയിലെ ഇന്ത്യൻ എംബസിയുടെ (Indian Embassy, Berlin) സോഷ്യൽ മീഡിയ പേജുകൾ ശ്രദ്ധിക്കുക. വ്യാജ വാർത്തകളിൽ വീഴരുത്.
പ്രവാസികൾ ദുരിതത്തിൽഇസ്രായേൽ, ഇറാൻ, ഇറാഖ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ വ്യോമപാത അടച്ചതോടെ മലയാളികൾ അടക്കം ആയിരക്കണക്കിന് പ്രവാസികൾ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
എമിറേറ്റ്സ്, ഖത്തർ എയർവേയ്സ്, എത്തിഹാദ് തുടങ്ങിയ കമ്പനികൾ മാത്രം 1800-ലധികം സർവീസുകൾ റദ്ദാക്കി. ഗൾഫ് രാജ്യങ്ങൾ നിലവിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.
NRI
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ അവാർഡുകളുടെയും നഴ്സിംഗ് സ്കോളർഷിപ്പുകളുടെയും വിതരണം (ആർദ്രം 2026) ബുധനാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ മന്ത്രി ജെ.ചിഞ്ചുറാണിമുഖ്യതിഥിയായിരിക്കും. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് മുഖ്യ പ്രഭാഷണം നിർവഹിക്കും.
എഎൽഎമാരായ കെ. മുരളീധരൻ, കടകംപള്ളി സുരേന്ദ്രൻ, എം. മുകേഷ്, വി.കെ. പ്രശാന്ത്, അഹമ്മദ് ദേവർ കോവിൽ, അനൂപ് ജേക്കബ്, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയൻ, മെഡിമിക്സ് ഉടമ ഡോ. എ.വി.അനൂപ്, നോർക്ക എംഡി അജിത് കൊളാശേരി, കവി മുരുകൻ കാട്ടാക്കട തുടങ്ങിയവർ ആശംസകൾ നേരും.
വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി സി.വെളിയത്ത്, വൈസ് പ്രസിഡന്റ് (അഡ്മിൻ) ജെയിംസ് കൂടൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ടി പി വിജയൻ എ ന്നിവർ സന്നിഹിതരായിരിക്കും.
ഒരു കോടി നഴ്സിംഗ് സ്കോളർഷിപ്പ് വിതരണത്തിന് തുടക്കമാകും. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ ആവിഷ്ക്കരിച്ച ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് വിതരണത്തിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം തദവസരത്തിൽ നടക്കും. ഒരു ലക്ഷം രൂപ വീതം 100 പേർക്കാണ് ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പ് നൽകുക.
ഇതിന്റെ ആദ്യഘട്ടമായി ഉദ്ഘാടന വേളയിൽ 25 നഴ്സിംഗ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും. ഗ്ലോബൽ എക്സിക്യുട്ടീവ് കൗൺസിൽ യോഗം, വനിതാ ഫോറം ഭവനത്തിന്റെ താക്കോൽദാനം, സാംസ്കാരിക പരിപാടികൾ തുടങ്ങി വിപുലമായ പരിപാടികളാണ് വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരം സമ്മേളനത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
International
മ്യൂണിക്: അമേരിക്ക യൂറോപ്പിനെ ഉപേക്ഷിക്കില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ജർമനിയിലെ മ്യൂണിക് നഗരത്തിൽ എല്ലാ വർഷവും നടക്കുന്ന അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര മണിക്കൂർ നീണ്ട പ്രസംഗത്തിൽ അമേരിക്കയും യൂറോപ്പും ഐക്യത്തിൽ പോകേണ്ടതിന്റെ ആവശ്യകതയാണ് റൂബിയോ ചൂണ്ടിക്കാട്ടിയത്. അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധം അവസാനിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. അങ്ങനെയൊരു ലക്ഷ്യം അമേരിക്കയ്ക്കില്ല. കാരണം അമേരിക്ക യൂറോപ്പിന്റെ കുഞ്ഞാണ്.
അതേസമയം, യൂറോപ്യൻ നേതാക്കൾ നയപരമായി വരുത്തിയ പിശകുകൾ തിരുത്തേണ്ടതുണ്ടെന്ന് റൂബിയോ നിർദേശിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തെ യൂറോപ്യൻ നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. യൂറോപ്പിന്റെ മുഖ്യശത്രുവായ റഷ്യയെക്കുറിച്ചോ അമേരിക്ക നേതൃത്വം നല്കുന്ന നാറ്റോ സൈനിക കൂട്ടായ്മയെക്കുറിച്ചോ റൂബിയോ സംസാരിച്ചില്ല.
ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ സ്വന്തമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾ നാറ്റോയുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നു യൂറോപ്യൻ നേതാക്കൾ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്.
International
ബ്രസൽസ്: ഗ്രീൻലാൻഡ് വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു.
ഗ്രീൻലാൻഡിന്റെയും ഡെന്മാർക്കിന്റെയും പരമാധികാരം ഉയർത്തിപ്പിടിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ബ്രസൽസിൽ നടന്ന അടിയന്തര യോഗത്തിനുശേഷം യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയെൻ വ്യക്തമാക്കി.
ഗ്രീൻലാൻഡ് വിഷയം നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രിയെഡ്രിച് മെർസ് എന്നിവരുമായി ചർച്ച ചെയ്തെന്നും ഉർസുല വ്യക്തമാക്കി.
യൂറോപ്യൻ യൂണിയൻ എല്ലായ്പ്പോഴും അതിന്റെ തന്ത്രപ്രധാനമായ സാന്പത്തിക-സുരക്ഷാ താത്പര്യങ്ങൾ സംരക്ഷിക്കും. വെല്ലുവിളികളെ ഒറ്റക്കെട്ടായും നിശ്ചയദാർഢ്യത്തോടെയും പ്രതിബദ്ധതയോടെയും നേരിടും. നാറ്റോ സൈനിക സഖ്യത്തിലെ അംഗങ്ങൾ എന്ന നിലയിൽ ആർട്ടിക് ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഉർസുല വ്യക്തമാക്കി.
ഗ്രീൻലാൻഡ് അമേരിക്ക ഏറ്റെടുക്കുന്നതിനെ എതിർക്കുന്ന രാജ്യങ്ങൾക്കുമേൽ പത്തു ശതമാനം തീരുവ ഏർപ്പെടുത്താനുള്ള നീക്കത്തിനിടെയാണ് യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവന്നിട്ടുള്ളത്.
International
കോപൻഗേഹൻ: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപുതച്ച ഏകാന്തമായ ദ്വീപ്, ഗ്രീന്‍ലാന്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിനെ വെറുമൊരു ഹിമപ്രദേശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഇന്ന് ആഗോള രാഷ്ട്രീയ ത്തിലെയും സമ്പദ് വ്യവസ്ഥയിലെയും ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമായി ഗ്രീന്‍ലാന്‍ഡ് മാറിയിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പോലുള്ള ലോകനേതാക്കള്‍ ഈ ദ്വീപിനായി കണ്ണുവയ്ക്കുമ്പോള്‍, അതിനു പിന്നില്‍ കേവലം ഭൂമിശാസ്ത്രപരമായ താത്പര്യങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള പ്രകൃതിവിഭവങ്ങളുടെ വലിയൊരു ശേഖരം കൂടിയുണ്ട്.
ഗ്രീന്‍ലാന്‍ഡിന്റെ ചരിത്രം
നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുമ്പ് എറിക് ദി റെഡ് എന്ന വൈക്കിംഗ് നാവികന് എത്തിയ കാലം മുതല്‍ ഗ്രീന്‍ലാന്‍ഡ് ലോകത്തിനു കൗതുകമാണ്. ഡെന്മാര് ക്കിന്റെ കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം സ്വന്തമാക്കാന്‍ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. 1867ല്‍ വില്യം സെവാര്‍ഡ് തുടങ്ങിയ ആഗ്രഹം 2019ല്‍ ഡോണള്‍ഡ് ട്രംപില്‍ വരെ എത്തിനില്‍ക്കുന്നു. ഗ്രീന്‍ലാന്‍ഡ് വിലയ്ക്കു വാങ്ങാമെന്ന ട്രംപിന്റെ നിര്‍ദേശം അസംബന്ധം എന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പോലും ഈ വിഷയം വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഗ്രീന്‍ലാന്‍ഡിലെ നിധി
ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ പ്രകാരം, വരുംകാല ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന പ്രധാന വിഭവങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്റെ മഞ്ഞിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അപൂര്‍വ ധാതുക്കള്‍: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ നിര്‍മിക്കാന്‍ ആവശ്യമായ നിര്‍ണായക ധാതുക്കളുടെ വന്‍ ശേഖരം ഇവിടെയുണ്ട്.
ഫോസില്‍ ഇന്ധനങ്ങള്‍: ആര്‍ട്ടിക് മേഖലയില്‍ വലിയ തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപമുണ്ടെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.
ക്രയോലൈറ്റ്: രണ്ടാം ലോകമഹായുദ്ധകാലത്തു വിമാന നിര്‍മാണത്തിനുള്ള അലുമിനിയം വേര്‍തിരിച്ചെടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ധാതു ഇവിടെ ധാരാളമായി കണ്ടുവരുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ ഖനനം
ഗ്രീന്‍ലാന്‍ഡ് എന്ന നിധിശേഖരത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ഏകദേശം 80 ശതമാനവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ഈ മണ്ണില്‍ ഖനനം നടത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്.
ഖനനം മൂലമുണ്ടാകുന്ന മലിനീകരണം ഇവിടുത്തെ ശുദ്ധജലത്തെയും തദ്ദേശീയരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കലര്‍ന്നു കിടക്കുന്ന ധാതുക്കള്‍ വേര്തിരിച്ചെ ടുക്കുന്നതിനു ഗ്രീന്‍ലാന്‍ഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനവും ആര്‍ട്ടിക്കും
ആഗോളതാപനം മൂലം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് ലോകത്തിനു ഭീഷണിയാണെങ്കിലും വന്‍കിട കമ്പനകള്‍ ഇതിനെ ഒരു അവസരമായാണ് കാണുന്നത്. മഞ്ഞുരുകുന്നതോടെ പുതിയ കപ്പല്‍ ചാലുകള്‍ തുറക്കപ്പെടുകയും ധാതുക്കള്‍ കടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാവുകയും ചെയ്യുമെന്നാണ് ആഗോളഭീമന്മാരുടെ കണക്കുകൂട്ടല്‍. എത്ര മോശപ്പെട്ട കച്ചവട താത്പര്യമാണ് ഇവരുടെ ഉള്ളിലുള്ളതെന്ന് ഇതു വെളിവാക്കുന്നു. യഥാര്‍ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന കഴുകനോടാണ് അമേരിക്കയെ പലരു ഉപമിക്കുന്നത്. പ്രത്യേകിച്ചും ആ രാജ്യത്തിന്റെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഗ്രീന്‍ലാന്‍ഡുകാരുടെ നിലപാട്
വികസനത്തെ അവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും പരിസ്ഥിതിയുടെ സുരക്ഷിതത്വവും ഉറപ്പുവരുത്ത ണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. ഗ്രീന്‍ലാന്‍ഡ് ഇന്നു കേവലം ഒരു മഞ്ഞു ദ്വീപല്ല, മറിച്ച് നാളെയുടെ ഊര്‍ജം കാത്തുവച്ചിരിക്കുന്ന ഭൂമിയുടെ ലോക്കര്‍ ആണ്. ലോകശക്തികളുടെ മത്സരബുദ്ധിയും പ്രകൃതിയുടെ സംരക്ഷണവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാകും വരും ദശകങ്ങളില്‍ ഈ ഹിമദേശം സാക്ഷ്യം വഹിക്കുക.
NRI
ബ്രിസ്റ്റോൾ: അദ്വൈത ആർട്സ് ആഭിമുഖ്യത്തിൽ ഇന്ത്യൻ കലാ സംഗീതോത്സവമായ "രാഗം മൂന്നാം സീസൺ' ബ്രിസ്റ്റോളിൽ മാർച്ച് ഒന്നിന് മൂന്നു മുതൽ ഏഴു വരെ നടക്കും. ബാബു എബ്രഹാം രചിച്ച "കമ്പിളി കണ്ടത്തെ കൽഭരണികൾ' എന്ന ആത്മകഥാപരമായ രചനയ്ക്ക് ആണ് അദ്വൈതയുടെ പ്രഥമ അദ്വയ പുരസ്കാരം.
മാർച്ച് ഒന്നിന് ബ്രിസ്റ്റോളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. ബ്രിസ്റ്റളിലെ തെരഞ്ഞെടുക്കപെടുന്ന ഗായകന് ജി. ദേവരാജൻ പുരസ്കാരവും നൽകും. നർത്തകി ഡാൻസ് അക്കാദമിയുടെ അപർണ്ണ പവിത്രൻ അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തത്തോടെ ആണ് പരിപാടികൾ ആരംഭിക്കുക.
NRI
റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ഫെബ്രുവരി 13 മുതൽ 15 വരെ താമസിച്ചുള്ള "ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു. റാംസ്ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചൻ കുടിയിലും ഫാ. ഡെർബിൻ എട്ടിക്കാട്ടിലും സംയുക്തമായിട്ടാവും ഈ ത്രിദിന ആന്തരിക സൗഖ്യധ്യാനം നയിക്കുക.
"അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീർത്തനം147:3). ആന്തരികമായി ഭവിച്ചിട്ടുള്ള വേദനകളും മുറിവുകളും ആകുലതകളും ചിന്താധാരകളിൽ ഉണർത്തി, ഉള്ളംതുറന്നു പ്രാർഥിക്കുവാനും വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രൂഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു. 2026 ഫെബ്രുവരിയിൽ നടത്തപ്പെടുന്ന ആന്തരിക സൗഖ്യാധ്യാനം, 13ന് രാവിലെ എട്ട് മുതൽ 15ന് വൈകുന്നേരം നാല് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
മാനസിക നവീകരണത്തിനും ആന്തരിക വേദനകളും ഉത്കണ്ഠകളും സൗഖ്യപ്പെടുന്നതിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ, ഫാ. ഡെബ്രിൻ എന്നിവർ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.
ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം, 12ന് വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് രജിസ്ട്രേഷൻ ഫീസ് ഈടാക്കുക.
രജിസ്ട്രേഷൻ: https://www.divineuk.org/residential-retreats
കൂടുതൽ വിവരങ്ങൾക്ക്: +447474787890, Email: [email protected], Website:www.divineuk.org
വേദി: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA.
NRI
കൊച്ചി: ജനുവരി 1, 2 തീയതികളില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ ആഗോളതലത്തില്‍ തെരഞ്ഞെടുത്ത 16 മലയാളികളെ ഗ്ലോബല്‍ മലയാളി രത്ന പുരസ്കാരം നല്കി ആദരിക്കും.
എന്‍ജിഒ രജിസ്ട്രേഷനുള്ള ഇന്ത്യന്‍ കമ്പനിയാണ് ഫെസ്റ്റിവല്‍ ഒരുക്കുന്ന മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് ഈ ആഘോഷത്തില്‍ പങ്കെടുക്കാവുന്നതാണ്.
പുതുവത്സരാഘോഷത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യും.
ജനുവരി രണ്ടിന് രാവിലെയുള്ള സെഷന് പൂര്‍ണമായും പ്രഥമ ഗ്ലോബല്‍ മലയാളി ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മീറ്റ് ആണ് നടക്കുന്നത്. വെകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍, ആഗോള തലത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 16 മലയാളികളെ ആദരിക്കും.
ലൈഫ്ടൈം ബിസിനസ്, മലയാളി സമൂഹത്തിന് നല്കിയ വിവിധ സേവനങ്ങള്‍, ഇക്കണോമി, ഫിനാന്‍സ്, എൻജിനിയറിംഗ്, സയന്‍സ്, സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹിക സേവനം, വ്യാപാരം, ബിസിനസ്, സാഹിത്യം, കല, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
കൂടാതെ, മലയാളി സമൂഹത്തിന് നല്കിയ വ്യക്തിപരമായ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ച് ഏതാനും പ്രമുഖ വ്യക്തിത്വങ്ങളെയും പ്രത്യേക അംഗീകാരങ്ങള്‍ നല്കി ആദരിക്കും.
ആഗോള മലയാളികള്‍ക്കിടയില്‍ ശക്തമായ ഒരു നെറ്റ്വര്‍ക്ക് സ്ഥാപിക്കുക, ആഗോള മലയാളി സമൂഹത്തെ കേരളത്തിലേക്ക് അടുപ്പിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പങ്കാളികളാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ഫെഡറേഷന് ലക്ഷ്യമിടുന്നത്.
കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന് സിഇഒ ആന്‍ഡ്രൂ പാപ്പച്ചനും മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല മഞ്ചേരിയും അറിയിച്ചു.
NRI
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ മാസം തോറും സംഘടിപ്പിക്കുന്ന "ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' ജനുവരി മൂന്നിന് നടക്കും.
ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും കൗൺസിലറും പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച്, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും സ്പിരിച്വൽ ഷെയറിംഗിനു നേതൃത്വം നൽകുകയും ചെയ്യും.
ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂകളിൽ പങ്ക് ചേരും. ജനുവരി മൂന്നിന് രാവിലെ 9.30ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനയ്ക്കുള്ള സമയമാണ്.
കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും അവസരം ഒരുക്കുന്ന കൺവൻഷൻ വൈകുന്നേരം നാലിന് സമാപിക്കും. ഇംഗ്ലീഷിലുള്ള ശുശ്രുഷകളും ലഭ്യമാണ്.
കൺവൻഷൻ തിരുക്കർമങ്ങളിലും ശുശ്രൂഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും സൗഖ്യ ശാന്തിയും കൃപകളും വിടുതലും മാതൃ മധ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് തയ്യിൽ - 07848 808550, മാത്തച്ചൻ വിളങ്ങാടൻ - 07915 602258.
Our lady Of La Salette RC Church, 1 Rainham Road, Rainham, Essex, RM13 8SR, UK.
NRI
ഡബ്ലിൻ: അയർലൻഡിൽ മുമ്പെങ്ങും ഇല്ലാത്ത വിധം ഇൻഫ്ലുവൻസ രോഗം പടരുന്നതായി റിപ്പോർട്ട്. യൂറോപ്പിൽ അയർലൻഡ് ഏറ്റവും അധികം ഇൻഫ്ലുവൻസ ബാധിതരുള്ള രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
രാജ്യത്ത് രോഗലക്ഷണങ്ങളോടെ പരിശോധന നടത്തുന്നവരിൽ ഇൻഫ്ലുവൻസയുടെ പോസിറ്റീവ് നിരക്ക് 50 ശതമാനമാണ്. അയൽ രാജ്യമായ യുകെയിലെ സ്ഥിതിയും വിഭിന്നമല്ല.
ഫ്ലൂവിനെതിരേയുള്ള വാക്സിൻ എടുക്കാനും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരാനും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. രോഗ വ്യാപനം തടയുന്നതിനായി രോഗികൾ മാസ്ക് ധരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ക്രിസ്മസ് അവധിക്കാലത്ത് സാധാരണഗതിയിൽ ഫ്ലൂ വ്യാപനം കൂടാറാണ് പതിവ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ നിർബന്ധമായും ഫ്ലൂ വാക്സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
ഈ വർഷം ഫ്ലൂവിനെതിരെ പ്രത്യേകിച്ച് ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. മിക്ക ആശുപത്രികളിലും ഫ്ലൂബാധികളുടെ എണ്ണം ഏറുകയാണ്.
NRI
ന്യൂഡൽഹി: ആഗോള മലയാളി ഐക്യത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) നേപ്പാൾ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു.
കാഠ്മണ്ഡുവിൽ നടന്ന ചടങ്ങ് മലയാളി സമൂഹത്തിന് പുതിയ പ്രതീക്ഷകളും സാധ്യതകളും തുറന്നുവയ്ക്കുന്നതാണ്.
NRI
ബെര്‍ലിന്‍: പ്രതിസന്ധിയിലായ ജര്‍മനി എന്ന സമ്പദ്വ്യവസ്ഥയില് നിന്നുള്ള കൂടുതല്‍ മോശം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജനുവരി ഒന്നിന് മിനിമം വേതന വര്‍ധനവിന് മറുപടിയായി നേരിട്ട് ബാധിച്ച അഞ്ച് കമ്പനികളില്‍ ഒന്നില്‍ കൂടുതല്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിട്ടു.
പ്രത്യേകിച്ചും സാമ്പത്തിക ഗവേഷകരുടെ അഭിപ്രായത്തില്‍, ജര്‍മനിയുടെ ഏറ്റവും പുതിയ ബിസിനസ് കാലാവസ്ഥാ സര്‍വേയില്‍ 21.7 ശതമാനം പേര് ശരിവയ്ക്കുകയാണ്. എന്നിരുന്നാലും മിനിമം വേതന വര്‍ധനവ് നേരിട്ട് ബാധിക്കുന്നത് 37 ശതമാനം പേരെ മാത്രമാണ്.
അവയില്‍, പല കമ്പനികളും നിക്ഷേപങ്ങള്‍ ഉപേക്ഷിച്ച് വില ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. വര്‍ഷാവസാനത്തോടെ മിനിമം വേതനം തുടക്കത്തില്‍ മണിക്കൂറിന് 1.08 യൂറോ മുതല്‍ 13.90 വരെ വര്‍ധിക്കും. ഈ വര്‍ധന ഭാവിയില്‍ ദോഷകരമായി ബാധിക്കുക മാത്രമല്ല കമ്പനികള്‍ ജോലിക്ക് ആളെ എടുക്കാത്ത അവസ്ഥയിലേയ്ക്കും തള്ളിനീക്കുമെന്നാണ് വിദഗ്ധ അഭിപ്രായം.
വര്‍ഷാരംഭത്തില്‍ വരാനിരിക്കുന്ന മിനിമം വേതന വര്‍ധനവ് "ഇത് ബാധിച്ച കമ്പനികളുടെ തൊഴില്‍ ചെലവുകളില്‍ ഗണ്യമായ വര്‍ധനവിനെ പ്രതിനിധീകരിക്കുന്നതായി ഇഫോ ഗവേഷകനും പറയുന്നു. സാമ്പത്തിക ദുര്‍ബലതയുടെ നിലവിലെ കാലഘട്ടത്തില്‍ മിനിമം വേതനം വര്‍ധിപ്പിക്കുന്നത് പ്രത്യേകിച്ച് ദോഷകരമാണെന്ന് കമ്പനികളുടെ പ്രതികരണങ്ങള്‍ കാണിക്കുന്നത്.
2022ലെ അവസാനത്തെ പ്രധാന മിനിമം വേതന വര്‍ധനവിന് ശേഷമുള്ളതിനേക്കാള്‍ വളരെ രൂക്ഷമായ പ്രതികരണമാണ് കമ്പനികളുടെത് എന്നത് ശ്രദ്ധേയമാണ്. അന്ന്, അത് 1.55 യൂറോ വര്‍ധിച്ച് 12 യൂറോയായി. ഇതും പലപ്പോഴും തൊഴില്‍ വെട്ടിക്കുറവുകളും നിക്ഷേപം കുറയ്ക്കലും ഉണ്ടാക്കി.
2022 ലെ വര്‍ധനവിന് മുമ്പ്, ബാധിച്ച കമ്പനികളില്‍ 10.6 ശതമാനം മാത്രമേ തൊഴില്‍ വെട്ടിക്കുറവ് ആസൂത്രണം ചെയ്തിരുന്നുള്ളൂ. നിക്ഷേപങ്ങളില്‍ നിലവില്‍ 27.7 ശതമാനം കുറവ് ആസൂത്രണം ചെയ്തിട്ടുണ്ട്, അന്ന് 15 ശതമാനം മാത്രമായിരുന്നു ഇത്.
സാധ്യതയുള്ള വില വര്‍ധനവിനെക്കുറിച്ച്, ഇത്തവണ പ്രതികരണങ്ങള്‍ കുറവാണ്. നിലവില്‍, 49.7 ശതമാനം പേര് അവ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നു. മുമ്പ് 54.8 ശതമാനമായിരുന്നു ഇത്.
പ്രഖ്യാപിച്ച പ്രതിരോധ നടപടികള്‍ ഉണ്ടായിരുന്നിട്ടും, ബാധിച്ച പല കമ്പനികളും നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കുന്നു. ജര്‍മനിയിലെ 51 ശതമാനം ബിസിനസുകളും ലാഭക്ഷമതയില്‍ ഇടിവ് പ്രതീക്ഷിക്കുന്നവയാണ്. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളെയും ബാധിക്കും.
കമ്പനികളെ നേരിട്ട് പരിഗണിക്കുന്നു ഭാവിയിലെ മിനിമം വേതനമായ 13.90യൂറോയില്‍ താഴെ മണിക്കൂര്‍ വേതനമുള്ള ജീവനക്കാരെ നിലവില്‍ നിയമിച്ചാല്‍ ഇത് ബാധിക്കപ്പെടും. ഹോസ്പിറ്റാലിറ്റി മേഖലയില്‍ (77 ശതമാനം), റീട്ടെയില്‍ മേഖലയില്‍ (71 ശതമാനം), ടെക്സ്റ്റെല്‍, ഭക്ഷ്യ വ്യവസായങ്ങളില്‍ (യഥാക്രമം 62, 59 ശതമാനം) ഇത് പ്രത്യേകിച്ചും സാധാരണമാണ്.
പല മേഖലകളിലും ഈ കണക്ക് 40 ശതമാനത്തില്‍ താഴെയാണ്, മെക്കാനിക്കല്‍ എൻജിനിയറിംഗിലും നിര്‍മാണത്തിലും ഇത് 20 ശതമാനത്തില്‍ താഴെയാണ്. എന്നിരുന്നാലും, മിനിമം വേതന വര്‍ധനവ് ബാധിക്കുന്ന തൊഴില്‍ ബന്ധങ്ങളുടെ അനുപാതം കുറവാണ് ബാധിച്ച കമ്പനികളിലെ ജോലികളുടെ 15.5 ശതമാനവും എല്ലാ കമ്പനികളിലുമായി 5.8 ശതമാനവും മാത്രം.
ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന അനുപാതം ഹോസ്പിറ്റാലിറ്റി വ്യവസായത്തിലാണ് (23.9 ശതമാനം).
NRI
ലണ്ടൻ: ബ്രിട്ടനിലെ പുതിയ തലമുറ കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്ന ഐഎല്‍ആര്‍ പരിഷ്ക്കാരങ്ങള്‍, നിയമപരമായി കുടിയേറിയ സ്ക്കില്‍ഡ് വര്‍ക്കേഴ്സിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ) ദേശീയ തലത്തില്‍ കാമ്പയിന് ആരംഭിക്കുമെന്ന് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
ഐഎല്‍ആര്‍ ലഭിക്കുന്നതിനുള്ള യോഗ്യതാ കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി നീട്ടാനുള്ള യുകെ സര്‍ക്കാരിന്റെ നിര്‍ദേശം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിയമപരമായി യുകെയിലേക്ക് കുടിയേറിയിരിക്കുന്ന പതിനായിരക്കണക്കിന് സ്ക്കില്‍ഡ് വര്ക്കേഴ്സിലും അവരുടെ കുടുംബങ്ങളിലും കാര്യമായ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്.
യുകെയിലെ പുതിയ തലമുറ കുടിയേറ്റ മലയാളികളില്‍ ബഹുഭൂരിപക്ഷവും കോവിഡ് പാന്‍ഡെമിക് സമയത്തോ അതിനു തൊട്ടുപിന്നാലെയോ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍, റീട്ടെയില്‍, ലോജിസ്റ്റിക്സ് എന്നിങ്ങനെ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന തരത്തിലുള്ള ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സായി അവശ്യ റോളുകളിലെ വേക്കന്സികളിലാണ് ജോലി സ്വന്തമാക്കി യുകെയില്‍ സ്ഥിരതാമസമാക്കുന്നതിന് ആരംഭിച്ചത്.
അവരില്‍ നാട്ടില്‍ നിന്നും ജോലി ലഭ്യമായി വന്നവരും അതേപോലെ സ്റ്റുഡന്റ് വീസയില്‍ എത്തിച്ചേര്‍ന്ന് സ്ക്കില്‍ഡ് വര്ക്കേഴ്സിലേയ്ക്ക് മാറിയവരുമുണ്ട്. ഹെല്‍ത്ത് ആൻഡ് സോഷ്യല്‍ കെയര്‍ മേഖലയില്‍ മാത്രം യുകെയിലെ എല്ലാ സ്ഥലങ്ങളിലും മലയാളി സാന്നിധ്യമുണ്ട്.
രാജ്യവ്യാപകമായി ഒരു കാമ്പയിന് സംഘടിപ്പിക്കുന്നതിന് യുക്മ നേതൃത്വം നല്‍കുന്നതിനായി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തത് ബ്രിട്ടനിലെ എല്ലാ പ്രദേശങ്ങളിലുമുള്ള മലയാളികളെ ഈ മുന്നേറ്റത്തില്‍ പങ്കാളികളാക്കണമെന്ന താത്പര്യം മുന്‍നിര്‍ത്തിയാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ വ്യക്തമാക്കി.
ഈ വിഷയത്തില്‍ യുക്മ ഇടപെടണമെന്ന ആവശ്യം യുക്മയുടെ നിരവധി അംഗ അസോസിയേഷനുകളും അതേപോലെ പുതിയ തലമുറയിലെ ഈ വിഷയം ബാധിക്കുന്ന മലയാളികളും ഉന്നയിച്ചിരുന്നു. യുകെയിലെ ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളും കേന്ദ്രീകരിച്ച് ഈ വിഷയം ബാധിതമാകുന്ന വോട്ടര്‍മാരെ അണിനിരത്തി ദേശീയ തലത്തില്‍ ഒരു പ്രചാരണം ഏകോപിപ്പിക്കുന്നതായിരിക്കും.
നിര്‍ദ്ദിഷ്ട ഐഎല്‍ആര്‍ മാറ്റം ബാധിക്കുന്ന ഓരോ വോട്ടറും അവരുടെ പ്രാദേശിക എംപിയെ നേരിട്ട് കാണാനും പുതിയ നിര്‍ദേശത്തിന്റെ ആഘാതം അവരുടെ കുടുംബങ്ങളെയും കരിയറിനെയും ദീര്‍ഘകാല സ്ഥിരതയെയും എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് വിശദീകരിക്കുന്ന ഒരു രേഖാമൂലമുള്ള റപ്രസെന്റേഷന്‍ സമര്‍പ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
യുക്മ ദേശീയ പ്രസിഡന്റ് ചെയര്‍മാനും ജനറല്‍ സെക്രട്ടറി ജനറല്‍ കണ്‍വീനറുമാകുന്ന കാമ്പയിന് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നതിനായി ദേശീയ ഭാരവാഹികളായ സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍ എന്നിവരെ കാമ്പയിന് ഡയറക്ടര്‍മാരായി നിയോഗിച്ചിട്ടുണ്ട്.
രാജ്യവ്യാപകമായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും നയിക്കുന്നതിനും റീജണല്‍ തലത്തില്‍ യുക്മ ദേശീയ കമ്മറ്റിയിലും റീജണല്‍ കമ്മറ്റികളിലുമുള്ളവരെ നിയോഗിക്കും.
യുക്മയുടെ പ്രാദേശിക അംഗ അസോസിയേഷനുകളുമായി ചേര്‍ന്നാവും ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലെയും കാമ്പയിന് കമ്മിറ്റികളുടെ രൂപീകരണം നടത്തെപ്പെടുന്നത്. അംഗ അസോസിയേഷന് ഇല്ലാത്ത മണ്ഡലങ്ങളില്‍, കാമ്പയിന് കമ്മിറ്റി സ്ഥാപിക്കുന്നതിനും നയിക്കുന്നതിനുമുള്ള ഉത്തരവാദിത്തം റീജണല്‍ കമ്മിറ്റി നേരിട്ട് ഏറ്റെടുക്കും. ഈയൊരു ഘടന യു.കെയുടെ എല്ലാ ഭാഗങ്ങളിലും ഏകീകൃതവും ഫലപ്രദവുമായ ഒരു കാമ്പയിന് ഉറപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് യുക്മ ദേശീയ ഭരണസമിതി വിലയിരുത്തുന്നത്. .
നിര്‍ദിഷ്ട ഐഎല്‍ആര്‍ മാറ്റങ്ങള്‍ക്കായുള്ള കണ്സള്ട്ടേഷന് കാലയളവ് 2026 ഫെബ്രുവരിയില്‍ അവസാനിക്കുമെന്നാണ് യുകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിയമനിര്‍മാണ പ്രക്രിയ പുരോഗമിക്കുന്നതിന് മുമ്പ് തന്നെ ഈ വിഷയം പരമാവധി എംപിമാരിലേക്ക് എത്തിക്കുന്നത് ഉറപ്പാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രീതിയിലാണ് പ്രവര്‍ത്തനം നിശ്ചയിച്ചിരിക്കുന്നത്.
2026 ജനുവരി 10ന് മുന്‍പായി യുകെയിലെ പരമാവധി പാര്‍ലമെന്റ് മണ്ഡലങ്ങളിലും യുക്മ കാമ്പയിൻ കമ്മിറ്റികള്‍ രൂപീകരിക്കുകയും അതിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും. 2026 ജനുവരി 10നും ജനുവരി 25നും ഇടയിലായി, ഓരോ പാര്‍ലമെന്റ് മണ്ഡലം കാമ്പെയ്ന് കമ്മിറ്റിയും അവരുടെ പ്രാദേശിക എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് എടുക്കുകയും സാധ്യമാവുകയാണെങ്കില്‍ എംപിമാരെ നേരിട്ട് കാണുന്നതിനുമുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നതാണ്.
ഓരോ മണ്ഡലത്തിലുമുള്ള പ്രതിനിധികള്‍ അവരുടെ എംപിയെ നേരിട്ട് കാണുക, സമൂഹത്തിന്റെ ആശങ്കകള്‍ അവതരിപ്പിക്കുക, മുന്‍കാലപ്രാബല്യത്തോടെ നടപ്പിലാക്കുന്ന നിയമമാറ്റങ്ങള്‍ കഠിനാധ്വാനികളായ കുടിയേറ്റ കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന ജീവിത ആഘാതത്തിന്റെ വ്യക്തമായ തെളിവുകള്‍ എംപിമാരെ ബോധ്യപ്പെടുത്തുക എന്നുള്ളതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
അവബോധം വളര്‍ത്തുക എന്നതില്‍ ഉപരിയായി, നിര്‍ദിഷ്ട ഐഎല്‍ആര്‍ മാറ്റങ്ങള്‍ക്കായുള്ള നിര്‍ദേശം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വിഷയത്തില്‍ ഗൗരവമായി ഇടപെടുന്നതിന് എംപിമാരെ പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ സ്കില്‍ഡ് വര്‍ക്കര്‍ റൂട്ടിലുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് നീതി ലഭ്യമാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
എംപിമാര്‍ക്ക് നല്കേണ്ടുന്ന നിവേദനത്തിന്റെ മാതൃക യുക്മ ദേശീയ കമ്മിറ്റി അംഗ അസോസിയേഷനുകള്‍ക്ക് അയച്ചു നല്‍കും. മന്ത്രിസഭയിലും പ്രതിപക്ഷത്തും സ്വാധീന ശക്തിയുള്ള എംപിമാരെ നേരിട്ട് ബന്ധപ്പെടുവാന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തപ്പെടുന്നതാണ്.
നഴ്സുമാരുടെ ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട് 2020ല്‍ ഇതേ രീതിയില്‍ വിജയകരമായ കാമ്പയിന് യുക്മ സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കോ അന്വേഷണങ്ങള്‍ക്കോ ദയവായി ബന്ധപ്പെടുക: അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186, ജയകുമാര്‍ നായര്‍ - 07403223066.
യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാതെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഈ കാമ്പയിന്റെ ഭാഗമാകണമെന്ന് താത്പര്യമുള്ളവര്‍ക്കും താഴെ പറയുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSd0RRK7ZkfDzR15rRidKHlGx3-DHlB1Nf7OUBIGoNKJYG_xIA/viewform
NRI
ഡബ്ലിൻ: അയർലൻഡിൽ ചൊവ്വാഴ്ച ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്താകമാനം ചൊവ്വാഴ്ച പുലർച്ചെ മൂന്നു മുതൽ രാത്രി ഒമ്പത് വരെ ശക്തമായ കാറ്റ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച രാത്രി മുതൽ ആറ് കൗണ്ടികളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കാർലോ, കില്‍കെന്നി, കോർക്ക്, കെറി,ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
NRI
ആനിക്കാട്: കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭവനയ്ക്കുള്ള 2025ലെ ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ പുരസ്കാരം രാജു കുന്നക്കാട്ടിന് ലഭിച്ചു. ഈ മാസം 12ന് ഡൽഹിയിൽ വച്ച് പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാജു കുന്നക്കാട്ടിനു ലഭിക്കുന്ന പന്ത്രണ്ടാമത് പുരസ്കാരസ്മാണിത്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ ബൈബിൾ ഡ്രമാസ്കോപ്പ് നാടകം "ഒലിവ് മരങ്ങൾ സാക്ഷി'യുടെ രചനയ്ക്ക് വിവിധ മേഖലകളിൽ നിന്നും നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.
പ്രവാസി രത്ന അവാർഡ്, രാജൻ പി. ദേവ് പുരസ്കാരം, തോപ്പിൽ ഭാസി പുരസ്കാരം, ആറന്മുള സത്യവ്രതൻ പുരസ്കാരം, ശംഖുമുദ്ര പുരസ്കാരം, അയർലൻഡ് മൈൻഡ് ഐക്കോൺ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് കലാ രത്ന പുരസ്കാരം, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് സാഹിത്യ രത്ന അവാർഡ്, കോർക്ക് വേൾഡ് മലയാളി കൗൺസിൽ ആദരവ്, തിരുവനന്തപുരം നവപ്രതിഭ സുവർണ ജ്യോതിസ് അവാർഡ്, തിരുവനന്തപുരം വേദി ടു വേദിയുടെ നാടകപുരസ്കാരം, തിരുവനന്തപുരം സംസ്കാര സാഹിത്യവേദി പുരസ്കാരം, മൈത്രി സാഹിത്യവേദിയുടെ പ്രഥമ കലാരത്ന അവാർഡ് എന്നിവയും രാജുവിന് ലഭിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് ഒരു ദേശീയ പുരസ്കാരം ലഭിക്കുന്നത്.
NRI
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി സാൻജോ മുളവരിക്കലിനെയും ചെയർമാനായി പുന്നമട ജോർജുകുട്ടിയേയും നോമിനേറ്റ് ചെയ്തതായി ഐഒസി നാഷണൽ പ്രസിഡന്റ ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു.
പുതിയ പ്രസിഡന്റായ സാൻജോ മുളവരിക്കൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന പ്രവർത്തകനാണ്. കാലടി ശ്രീശങ്കര കോളജിലെ യൂണിയൻ കൗൺസിലർ, മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ ഭാരവാഹി, കെഎസ്യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തുടർന്ന് കാത്തലിക് കോൺഗ്രസ് അയർലൻഡ് കോഓർഡിനേറ്റർ, ഫിലിം ഫെസ്റ്റിവൽ അയർലൻഡ് ഡയറക്ടർ ബോർഡ് അംഗം, ഒഐസിസി അയർലൻഡ് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു.
സാംസ്കാരിക പ്രവർത്തനങ്ങളിലും ചാരിറ്റി പരിപാടികളിലും സജീവമാണ്. ബ്ലാക്ക്റോക്ക് ചർച്ച് ക്വയർ ടീം ലീഡറായും ഗായകനുമായും പ്രവർത്തിക്കുന്നു. പുന്നമട ജോർജുകുട്ടി സ്കൂൾ, കോളജ് കാലയളവിൽ കെഎസ്യു പ്രവർത്തനത്തിൽ നിറസാന്നിധ്യമായിരുന്നു.
ആ കാലയളവിൽ രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരിക്കെ 1988ൽ സംഘടിപ്പിച്ച കേരള മാർച്ചിൽ പങ്കെടുത്തുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു.
ഒഐസിസി അയർലൻഡ് വൈസ് പ്രസിഡന്റ്, സീറോമലബാർ കാത്തലിക് കമ്മ്യൂണിറ്റി അയർലൻഡ് - പിതൃവേദിയുടെ നാഷനൽ പ്രസിഡന്റ്, വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ നേതൃത്വം, അയർലൻഡിലും യുകെയിലും വർഷങ്ങളായി നടന്നുപോരുന്ന ഡ്രാഗൺ ബോട്ട് വള്ളംകളിയിലേക്ക് ആലപ്പുഴക്കാരുടെ ടീമിനെ സംഘടിപ്പിക്കുന്നതിന്റെ മുഖ്യസംഘാടകൻ, ഒഎസിസി വാട്ടർഫോർഡ് യൂണിറ്റ് രക്ഷാധികാരി എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിക്കുന്നു.
അയർലൻഡിലും യുകെയിലും വിജയകരമായി നടന്നുപോരുന്ന വടംവലി, വള്ളംകളി മത്സരങ്ങളിൽ പുന്നമട ജോർജ് കുട്ടിയുടെ കമന്ററി ഏവരെയും ആകർഷിക്കുന്നത് തന്നെയാണ്. പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾക്ക് സംഘടന പൂർണപിന്തുണ പ്രഖ്യാപിച്ചതായി നാഷനൽ നേതൃത്വം വ്യക്തമാക്കി.
NRI
ചെംസ്ഫോർഡ്: ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നവീനമായ ഒരു ഉണർവ് നൽകി "അത്യുന്നതാ!' എന്ന കരോൾ ഗാനം വൻ ശ്രദ്ധ നേടുകയാണ്. യുകെയിലെ ചെംസ്ഫോർഡ് മലയാളി കൂട്ടായ്മയാണ് ഈ ശ്രദ്ധേയമായ സംഗീതശില്പത്തിന് പിന്നിൽ.
പരമ്പരാഗത കരോൾ രീതികളെ പരിഷ്കരിച്ചുകൊണ്ട് ആധുനിക സംഗീതത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി രൂപകൽപ്പന ചെയ്ത ഈ ഗാനം, ഈ വർഷത്തെ ആധുനിക ക്രിസ്മസ് ആന്തം എന്ന നിലയിൽ വേറിട്ടു നിൽക്കുന്നു.
ഗായകൻ കെ.ജി. മർക്കോസിന്റെ മനോഹരമായ ശബ്ദമാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ ആകർഷണം. നാടൻ താളങ്ങളെയും വെസ്റ്റേൺ സംഗീത ശൈലിയെയും മനോഹരമായി സമന്വയിപ്പിച്ച പശ്ചാത്തല സംഗീതം, കേൾവിക്കാരെ ഉത്സാഹഭരിതരാക്കും.
ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചത് പ്രിൻസ് മാത്യുവാണ്. സൗത്ത് ഇന്ത്യൻ സിനിമ & ടെലിവിഷൻ അക്കാദമിയുടെ ബെസ്റ്റ് ഡയറക്ടർ അവാർഡ് നേടിയ മധു ബാലകൃഷ്ണൻ ആലപിച്ച "നീ എന്ന പൊരുൾ' എന്ന ഗാനത്തിന്റെ സൃഷ്ടാവാണ് അദ്ദേഹം.
പിറവത്തുനിന്നുള്ള ലിജോ മാലിയേക്കലും അനു പൊന്നത്തും ചേർന്നൊരുക്കിയ ഓർക്കസ്ട്രേഷൻ, ഗാനത്തിന് ഉയർന്ന സംഗീതനിലവാരം ഉറപ്പാക്കുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ ആഴത്തിലുള്ള ചൈതന്യം ഒട്ടും ചോരാതെയാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരം.
ചെംസ്ഫോർഡിലെ മലയാളി കുടുംബാംഗങ്ങളാണ് ഈ ദൃശ്യങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ളവരുടെ തന്മയത്വമായ പ്രകടനം ഈ ദൃശ്യങ്ങൾക്ക് കൂടുതൽ ജീവൻ നൽകുന്നു. ഗാനത്തിന്റെ കോറസ് ആലാപനവും ചെംസ്ഫോർഡിലെ ഗായകരാണ് നിർവഹിച്ചത്.
ദൃശ്യങ്ങൾ പകർത്തിയതും എഡിറ്റ് ചെയ്തതും ബീയോണ്ട് ദ ബോഡേഴ്സ് (ജസ്റ്റിൻ) ആണ്. അദ്ദേഹത്തിന്റെ ഉയർന്ന സാങ്കേതിക മികവ് ഗാനത്തിന്റെ ദൃശ്യാനുഭൂതിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.
ക്രിസ്മസ് - പുതുവത്സര പരിപാടികൾക്ക് അനുയോജ്യമായ രീതിയിൽ ഗാനത്തിന്റെ കരോക്കെ പതിപ്പും ഇപ്പോൾ ലഭ്യമാണ്. വലിയ സ്റ്റേജ് പരിപാടികളിലും ചെറിയ കൂട്ടായ്മകളിലും ഈ ഗാനം ആവേശം നിറയ്ക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിക്കുന്നു.
ഗാനം ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്:
NRI
ബര്‍ലിന്‍: യൂറോപ്പില്‍ ശൈത്യസമയം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ക്ലോക്കിൽ ഒരു മണിക്കൂര്‍ പിന്നോട്ട് മാറ്റിവച്ചാണ് വിന്റര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും.
നടപ്പു വര്‍ഷത്തില്‍ ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണിത്. ഞെട്ടലിൽ കുടുംബം ജര്‍മനിയിലെ ബ്രൗണ്‍ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിടിബി) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്.
ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതലാണ് ജര്‍മനിയില്‍ സമയമാറ്റപ്രകിയ ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്.
അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എംഇസെഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് നീളക്കുറവായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം. വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യണം.
ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും. ഇതുപോലെ സമ്മര്‍ സമയവും ക്രമീകരിക്കാറുണ്ട്. വര്‍ഷത്തിലെ മാര്‍ച്ച് മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിയാണ് സമ്മര്‍ ടൈം ക്രമപ്പെടുത്തുന്നത്. സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി.
രാത്രിയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെയാണ് ചിട്ടപ്പെടുത്തുന്നത്. ശൈത്യത്തില്‍ ജര്‍മന്‍ സമയവും ഇന്ത്യന്‍ സമയവുമായി മുന്നോട്ട് നാലര മണിക്കൂറും സമ്മര്‍ടൈമില്‍ മൂന്നര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക.
യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്, അയര്‍ലൻഡ് എന്നിവ ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലാണ്. 2026 മാര്‍ച്ച് 29 നാണ് സമ്മര്‍ സമയം ക്രമീകരിക്കുന്നത്. എന്നാല്‍ 2021ല്‍ ഈ ക്രമീകരണം നിര്‍ത്തലാക്കുമെന്ന് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റില്‍ വോട്ടെടുപ്പിലൂടെ വ്യക്തമാക്കിയെങ്കിലും വിഷയത്തിന്റെ തീരുമാനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
NRI
ലിസ്ബൺ: യൂറോപ്യന്‍ യൂണിയന്റെ 2.5 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് കരസ്ഥമാക്കി ഫാത്തിമ ഷഹ്സീന. പോര്‍ച്ചുഗലിലെ മിന്‍ഹോ സര്‍വകലാശാലയില്‍ ഗവേഷണപഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂര്‍ എട്ടുമന സ്വദേശി ഫാത്തിമയ്ക്കു ലഭിച്ചിരിക്കുന്നത്.
ജീവന്‍രക്ഷാമരുന്നുകളുടെ വിലനിയന്ത്രണം ലക്ഷ്യമിടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഡൗണ്‍സ്ട്രീം പ്രോസസിംഗ്, ക്രിസ്റ്റലൈസേഷന്‍ ടെക്നോളജി എന്നീ വിഷയങ്ങളില്‍ വിവിധ രാജ്യങ്ങളിലായി മൂന്നു വര്‍ഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളര്‍ഷിപ്പ്.
തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയില്‍നിന്നു കെമിക്കല്‍ എന്‍ജിനിയറിംഗില്‍ ബിടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎസ് ബിരുദവും ഫാത്തിമ കരസ്ഥമാക്കിയിട്ടുണ്ട്.
പുന്നിലത്ത് സിദ്ദിഖിന്റെയും ഷബീനയുടെയും മകളാണ്. പത്താംക്ലാസ് വരെ ചേര്‍പ്പ് ലൂര്‍ദ്മാത സ്കൂളിലും പ്ലസ്ടുവിന് ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണു പഠിച്ചത്.
Leader Page
1985 മുതൽ മേയ് ഒന്‍പത് യൂറോപ്പിൽ ‘യൂറോപ്പ് ദിന’മായി ആചരിച്ചുവരുന്നുണ്ട്. 1950 മേയ് ഒന്‍പതിനാണ് ആധുനിക യൂറോപ്പിനു തറക്കല്ലിട്ടത്. അന്നു ഫ്രഞ്ച് വിദേശകാര്യമന്ത്രിയായിരുന്ന റോബർട്ട് ഷൂമാൻ നടത്തിയ പ്രസംഗത്തിലാണ് യുദ്ധമുക്തവും പരസ്പര സഹകരണത്തിൽ അധിഷ്ഠിതവുമായ യൂറോപ്പ് കെട്ടിപ്പടുക്കാനുള്ള ആഹ്വാനം മുഴങ്ങിയത്.
ജർമൻ-ഫ്രഞ്ച് പൊതുനേതൃത്വത്തിൽ ഈ രാജ്യങ്ങളുടെ കൽക്കരി-ഉരുക്കുത്പാദനം യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്യൂണിറ്റി (ഇസിഎസ്സി) എന്നൊരു സംവിധാനത്തിന്റെ കീഴിലാക്കണമെന്ന് അദ്ദേഹം അന്ന് നിർദേശിച്ചു. ഈ സംവിധാനമാണ് യൂറോപ്യൻ യൂണിയന്റെ സ്ഥാപനത്തിലേക്കു നയിച്ചത്. ജർമൻ-ഫ്രഞ്ച് സഹകരണത്തിന്റെ ഈ സാധ്യതകളെപ്പറ്റി ഗ്രേറ്റ് ബ്രിട്ടൻ, ഇറ്റലി, ബെൽജിയം, നെതർലൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങളെയും അറിയിച്ചു. മാത്രമല്ല, ഈ സംവിധാനത്തിൽ ഉൾച്ചേരാൻ ഈ രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്തു. ഇത്തരമൊരു സംവിധാനം ഒരു ഏകീകൃത യൂറോപ്പിലേക്കും യൂറോപ്പിനെ ശാശ്വതമായ സമാധാനത്തിലേക്കും നയിക്കും എന്നായിരുന്നു ഷൂമാന്റെ ഉറച്ച ബോധ്യം.
ഷൂമാൻ മുൻകൂട്ടി കണ്ട ഈ സംവിധാനം ഖനികളുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുത്തുകയില്ല. എന്നാൽ, ഫ്രഞ്ച്-ജർമൻ കന്പനികൾക്ക് ചില ചുമതലകൾ കൂടുതലായി ലഭിക്കും. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളുടെ സാന്പത്തിക പുനഃക്രമീകരണം സാധ്യമാക്കുന്നതിനുവേണ്ടി ചില പുതിയ അടിസ്ഥാനങ്ങൾ സൃഷ്ടിക്കുകയാണ് ഈ നിർദേശങ്ങൾ ചെയ്തത്. ഇവയുടെ പിന്നിൽ സാന്പത്തിക ലക്ഷ്യങ്ങളെക്കാളുപരി രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്.
സമാധാനം നിലനിൽക്കുന്ന ഒരു യൂറോപ്പിനെ സൃഷ്ടിക്കാൻ ഉപയോഗിച്ച രാഷ്ട്രീയ മാർഗങ്ങൾ എല്ലാംതന്നെ പരാജയപ്പെടുകയായിരുന്നു. കാരണം, അവ താത്കാലിക പരിഹാരങ്ങളേ ഉണ്ടാക്കിയുള്ളൂ. സാന്പത്തികവ്യവസ്ഥകൾകൂടി ഉൾക്കൊള്ളുന്ന ഒരു പദ്ധതി കൂടുതൽ ഉറപ്പുള്ള രാഷ്ട്രീയ യൂറോപ്പിനെ സൃഷ്ടിക്കുമെന്നാണ് ഷൂമാൻ പ്രതീക്ഷിച്ചത്.
റോബർട്ട് ഷൂമാൻ
ജർമൻ പൗരത്വത്തോടുകൂടി ലക്സംബർഗിലാണ് റോബർട്ട് ഷൂമാൻ 1886ൽ ജനിച്ചത്. വിദ്യാഭ്യാസം ജർമനിയിലായിരുന്നു. 1918ൽ ഫ്രഞ്ച് പൗരനായിത്തീർന്ന അദ്ദേഹം ഫ്രാൻസിന്റെ വിദേശകാര്യമന്ത്രിയും രണ്ടുതവണ പ്രധാനമന്ത്രിയുമായി. തന്റെ കത്തോലിക്കാ വിശ്വാസത്തെ ഗൗരവമായി കണ്ട ഷൂമാൻ സ്ട്രാസ്ബുർഗ് യൂണിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം വൈദികനാകാനാണ് തീരുമാനിച്ചത്.
എന്നാൽ, അദ്ദേഹത്തിന്റെ നേതൃസിദ്ധികളും രാഷ്ട്രീയ കാഴ്ചപ്പാടുകളും മനസിലാക്കിയ വിശ്വസ്ത സുഹൃത്ത് ഹെൻറിക് എഷ്ബാക്ക് ഉപദേശിച്ചതു രാഷ്ട്രീയപ്രവർത്തകനാകാനാണ്: “ലോകത്തിലാണ് നിന്റെ സ്ഥാനം. അവിടെയും നിനക്ക് ദൈവത്തെയും മനുഷ്യനെയും സേവിക്കാം. ഈ സമൂഹത്തിൽ അല്മായരുടെ ശുശ്രൂഷ അപരിത്യാജ്യമാണ്.” ക്രൈസ്തവമൂല്യങ്ങളിൽ അടിയുറച്ച രാഷ്ട്രീയപ്രവർത്തനം നടത്തിയ അദ്ദേഹം രാഷ്ട്രീയത്തിലെ സന്യാസിയായിരുന്നു. ബ്രഹ്മചാരിയായി ജീവിച്ച ഷൂമാൻ ദിവസേന വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു.
യാമപ്രാർഥനകൾ മുടക്കിയിരുന്നില്ല. ബൈബിൾ അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. കൃത്യമായ ഇടവേളകളിൽ കുന്പസാരിക്കുകയും ചെയ്തിരുന്നു. ‘യൂറോപ്പിനുവേണ്ടി’ എന്നു പേരിട്ട തന്റെ ആത്മകഥയിൽ അദ്ദേഹം എഴുതി, “മനുഷ്യവംശത്തിനുള്ള ശുശ്രൂഷ രാജ്യത്തോടുള്ള വിശ്വസ്തതപോലെ പൗരധർമംതന്നെയാണ്.”
ഏറ്റവുമധികം യുദ്ധങ്ങൾ നടന്നിട്ടുള്ള യൂറോപ്പിൽ സമാധാനം ഉറപ്പുവരുത്താൻ രാഷ്ട്രീയ ഐക്യം അനുപേക്ഷണീയമാണെന്നായിരുന്നു ഷൂമാന്റെ ബോധ്യം. വ്യക്തികളുടെയും സമൂഹങ്ങളുടെയും വ്യത്യസ്തതകളെ അതിശയിക്കുന്ന യാഥാർഥ്യമാണ് മൂല്യങ്ങൾ. ആ മൂല്യങ്ങളാണു കാത്തുസംരക്ഷിക്കേണ്ടത്. യൂറോപ്പിന്റെ കെട്ടുറപ്പിനു കാരണം ക്രിസ്തുമതമാണ്. മനുഷ്യസമത്വത്തെക്കുറിച്ചുള്ള പ്രഥമബോധ്യങ്ങൾ നൽകിയതു ക്രിസ്തുദർശനമാണ്. “ജനാധിപത്യത്തിന്റെ ഉത്ഭവവും വികാസവും ക്രിസ്തുമതത്തിലാണ്.
മനുഷ്യനെ അസ്തിത്വത്തിലേക്കു വിളിച്ചപ്പോൾത്തന്നെ വ്യക്തിയുടെ സ്വാതന്ത്ര്യം, അപരനോടുള്ള ബഹുമാനം, സ്നേഹം എന്നിവയിലൂടെ മനുഷ്യന്റെ മഹത്വം സാക്ഷാത്കരിക്കുന്ന ജനാധിപത്യവും ഉരുവായി”, അദ്ദേഹം പറഞ്ഞു.1958ൽ യൂറോപ്യൻ പാർലമെന്റിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു, “ക്രൈസ്തവ സംസ്കാരത്തിൽനിന്നുരുവായ ഒരു സാംസ്കാരിക ജീവിതശൈലി രൂപപ്പെടുത്താൻ യൂറോപ്പിന് ആയിരത്തിലേറെ വർഷം വേണ്ടിവന്നു.
യൂറോപ്പിന്റെ ക്രൈസ്തവാടിത്തറയെക്കുറിച്ച് ചിന്തിക്കാൻ നാം ശ്രദ്ധിക്കണം. അതിന്മേലാണ് യൂറോപ്പിന്റെ ജനാധിപത്യസംസ്കാരം പണിതുയർത്തിയിരിക്കുന്നത്. ജനതകൾ തമ്മിലുള്ള അനുരഞ്ജനം വഴിയായി സ്വാതന്ത്ര്യം, നീതി, സമഭാവന, സമാധാനം എന്നിവ പുലരുന്നതും ക്രിസ്തീയമൂല്യങ്ങളിൽ അടിയുറച്ചതുമായ ഒരു സംസ്കാരമാണത്.”
ധീരന്മാരുടെ സമാധാനം
യൂറോപ്യൻ ഐക്യത്തിന്റെ ചാലകശക്തിയാകണം ഫ്രാൻസ്-ജർമൻ സൗഹൃദം എന്നായിരുന്നു ഷൂമാന്റെ ആഗ്രഹം. ഒന്നാം ലോകയുദ്ധത്തിനു ശേഷം ഫ്രാൻസ് വെർസായ് ഉടന്പടിയിൽ ചെയ്ത അബദ്ധം ജർമനിയോട് ആവർത്തിക്കുകയില്ലെന്ന് ഷൂമാൻ 1950ൽ പ്രഖ്യാപിച്ചത് 98 ശതമാനം ഫ്രഞ്ചുകാർക്കും അസ്വീകാര്യമായിരുന്നു. എന്നാൽ, രണ്ടാം ലോകയുദ്ധത്തിലെ അതിക്രമങ്ങളുടെ പേരിൽ നവജർമനിയെ ഒന്നടങ്കം ശിക്ഷിക്കുന്നതിനോട് ഷൂമാന് യോജിക്കാനായില്ല.
ക്രിസ്തുദർശനത്തിന്റെ ആധാരശിലകളായ വിശ്വസാഹോദര്യവും മനുഷ്യസമത്വവും അതിൽനിന്നു പ്രവഹിക്കുന്ന അഹിംസയും അക്രമരാഹിത്യവും പുതിയൊരു ലോകക്രമത്തിന്, യൂറോപ്പിലെങ്കിലും, തുടക്കം കുറിക്കുമെന്ന് അദ്ദേഹം ആശിച്ചു. ജർമൻ വിരുദ്ധനായി അറിയപ്പെട്ടിരുന്ന ചാൾസ് ഡിഗോൾ 1958ൽ ഫ്രഞ്ച് പ്രധാനമന്ത്രിയായപ്പോൾ എല്ലാം തകിടംമറിഞ്ഞതായി ഷൂമാന് തോന്നി. എന്നാൽ, ജർമൻ ചാൻസലർ ആഡനാവറിന്റെ ജനാധിപത്യബോധത്തെക്കുറിച്ചു ബോധ്യമുണ്ടായപ്പോൾ ഡിഗോൾ സഹകരണത്തിനു തയാറായി.
‘ധീരന്മാരുടെ സമാധാനം’ എന്നാണ് ഒരിക്കൽ ബദ്ധവൈരികളായിരുന്ന ഫ്രാൻസിന്റെയും ജർമനിയുടെയും സഹകരണത്തിന് ഷൂമാൻ പേരിട്ടത്. 1962ൽ അൾജീരിയൻ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തതും ധീരന്മാർക്കേ സമാധാനദൂതരാകാൻ കഴിയൂ എന്ന ബോധ്യത്തിലാണ്. 1962 ജൂലൈ എട്ടിന് റൈംസ് കത്തീഡ്രൽ പള്ളിയിൽ വച്ച് ഫ്രാൻസും ജർമനിയും തമ്മിൽ നടന്ന ‘പ്രതീകാത്മക വിവാഹം’ ശത്രുതയുടെ അധ്യായത്തിനു സമാപനംകുറിച്ചു.
ഫ്രഞ്ച് രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന ഈ പള്ളി തകർക്കാൻ 1914ൽ ജർമൻ പട ബോംബിംഗ് നടത്തിയിരുന്നു. അതേ പള്ളിയിൽ ഡിഗോളിന്റെയും ആഡനാവറിന്റെയും സാന്നിധ്യത്തിൽ നടന്ന തിരുക്കർമങ്ങൾ ‘വല്ലാതെ പാശ്ചാത്യമയവും വല്ലാതെ കത്തോലിക്കാമയവും വല്ലാതെ കരോലിൻജിയൻ സാമ്രാജ്യത്വപരവു’മായിരുന്നെന്ന് വിമർശിക്കപ്പെട്ടെങ്കിലും അന്ന് ആരംഭിച്ച യൂറോപ്യൻ ഐക്യത്തിന് ഒട്ടും ഗതിവേഗം കുറഞ്ഞിട്ടില്ല.
ആധുനിക യൂറോപ്പിന്റെ സൃഷ്ടിക്കു കാർമികത്വം വഹിച്ചവരിൽ ഒന്നാമൻ സംശുദ്ധമായ പൊതുജീവിതത്തിന്റെ ഉടമയായിരുന്ന റോബർട്ട് ഷൂമാനാണ്. ‘യൂറോപ്പിന്റെ പിതാവ്’ എന്ന് അറിയപ്പെടുന്ന അദ്ദേഹത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള നടപടികൾ കത്തോലിക്കാസഭ നടത്തിക്കൊണ്ടിരിക്കുകയാണ്. ഷൂമാൻ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികത്തിൽ അദ്ദേഹം ഉപദർശിച്ച യൂറോപ്യൻ ഫെഡറേഷൻ സാധ്യമായില്ലെങ്കിലും, രാജ്യാതിർത്തികൾ ഇല്ലാതായില്ലെങ്കിലും, സമാധാനത്തിലേക്കു വളരെയേറെ മുന്നേറാൻ യൂറോപ്പിനു കഴിഞ്ഞതായി എല്ലാവരും വിലയിരുത്തുന്നു. സമാധാനം, അനുരഞ്ജനം, സംവാദം, നീതി, ക്ഷമ മുതലായ മൂല്യങ്ങളിൽ അടിയുറച്ചതും ഏറ്റവും പാവപ്പെട്ട പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതുമായ ക്ഷേമരാഷ്ട്രങ്ങളായി ചൂണ്ടിക്കാണിക്കാനുള്ളത് ആ രാജ്യങ്ങൾതന്നെ. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം തീർത്തും ഇല്ലാതായിട്ടില്ല.
എന്നാൽ പൗരന്മാർതന്നെ ഇപ്പോഴും ഒന്നാമത്. അഭയാർഥികളെ സ്വീകരിക്കാൻപോന്ന മാനവികമൂല്യങ്ങൾ യൂറോപ്യൻ ജനത ഇപ്പോഴും വിലപ്പെട്ടതായി കരുതുന്നു, പല സംഘടിതവിഭാഗങ്ങളും യൂറോപ്പിന്റെ വിശാല വീക്ഷണത്തെയും മൂല്യങ്ങളെയും ചൂഷണം ചെയ്യുന്നുണ്ടെങ്കിലും. യൂറോപ്പിന്റെ പുരോഗതിക്കു പിൻബലവും ആശയാടിത്തറയും പ്രദാനം ചെയ്ത ക്രൈസ്തവ സംസ്കാരത്തെ തള്ളിപ്പറയുന്നത് ആത്മഹത്യാപരമായിരിക്കും എന്ന തിരിച്ചറിവ് സമകാലിക യൂറോപ്പിന് ഉണ്ടെന്നുള്ളതും ശുഭോദർക്കമാണ്.
യുദ്ധങ്ങളില്ലാത്ത ഒരു ലോകം
യുദ്ധം അനിവാര്യമാണെന്ന സാഹചര്യം നിലനിൽക്കുന്നുവെന്ന് ഷൂമാൻ നിരീക്ഷിച്ചു. ജർമനി ശക്തമായാൽ വീണ്ടും അയൽരാജ്യങ്ങളെ ആക്രമിക്കുമോ എന്ന ഭയവും യഥാർഥമാണ്. അതുകൊണ്ട് ജർമനിയെ പാശ്ചാത്യസമൂഹത്തിൽ ചേർക്കാനും താത്പര്യമില്ല. ഈ സാഹചര്യത്തിലാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് യൂറോപ്പ് എന്ന ആശയവുമായി ഷൂമാന്റെ രംഗപ്രവേശം. യൂറോപ്യൻ ഫെഡറേഷൻ എന്ന ആശയം രാഷ്ട്രീയ ചിന്തകരായ റിച്ചാർഡ് കൂഡെൻഹോഫ് കാലെർജിയും അരിസ്റ്റിഡെ ബ്രിയാൻഡും ഒന്നാം ലോകയുദ്ധാനന്തരം അവതരിപ്പിച്ചിരുന്നതാണ്.
പരസ്പരം പോരടിക്കാത്ത ഒരു യൂറോപ്പിനായി ക്രൈസ്തവദർശനത്തിൽ വേരുറപ്പിച്ച ഒരു ചിന്താപദ്ധതിയുമായി ഫ്രഞ്ച് തത്വചിന്തകനായ ഷാക്ക് മാരിറ്റെയിനും പന്ത്രണ്ടാം പീയൂസ് മാർപാപ്പയും സ്വരമുയർത്തിയിരുന്നു.
ഷൂമാൻ മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ ഉദാത്തമായിരുന്നു: കൽക്കരി-ഉരുക്ക് വ്യവസായങ്ങളുടെ ഏകോപനത്തിലൂടെ ഫ്രഞ്ച്-ജർമൻ ശത്രുത അവസാനിക്കണം; അങ്ങനെ യുദ്ധസാധ്യത ഇല്ലാതാക്കണം; സാന്പത്തിക സഹകരണത്തിന് ഉറച്ച അടിത്തറ കെട്ടിപ്പടുക്കണം; പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തണം; ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ സുസ്ഥിരവികസനം സാധ്യമാകണം.
യൂറോപ്യൻ രാജ്യങ്ങളുടെ താത്പര്യങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് പൊതുവായ ഒരു സംവിധാനം സൃഷ്ടിച്ച് ഒരു രാജ്യാന്തര കൂട്ടായ്മ
NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നു.
"ഓർമകളിൽ ഉമ്മൻ ചാണ്ടി' എന്ന തലക്കെട്ടിൽ ശനിയാഴ്ച യൂറോപ്പ് സമയം വൈകുന്നേരം 6.30ന് (യു കെ, അയർലൻഡ് സമയം വൈകുന്നേരം 5.30, ഇന്ത്യൻ സമയം രാത്രി 10.00) ഓൺലൈനായി (സൂം) സംഘടിപ്പിക്കുന്ന അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, വീക്ഷണം എംഡി അഡ്വ. ജെയ്സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് പോളിസി വിഭാഗം തലവനുനായ ജെ.എസ്. അടൂർ,
ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ, മലപ്പുറം ഡിസിസി അധ്യക്ഷൻ വി.എസ്. ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. ജിന്റോ ജോൺ, ഡോ. സോയ ജോസഫ്, ഐഒവി ഗ്ലോബൽ കോഓർഡിനേറ്റർ അനുരാ മത്തായി, ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിരോഷ് ജോർജ് തുടങ്ങിയവർ അനുസ്മരണ പരിപാടിയുടെ ഭാഗമാകും.
കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ പങ്കെടുക്കുന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ജർമനി, യുകെ, അയർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ഐഒസി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഐഒസി - യൂറോപ്പിന്റെ നേതൃത്വത്തിൽ വലിയ ജനപങ്കാളിത്തത്തോടെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഏവരെയും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കൺവീനറും ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ്, പ്രോഗ്രാം കോഓർഡിനേറ്റർ റോമി കുര്യാക്കോസ് എന്നിവർ അറിയിച്ചു.
സൂം: https://uni-bonn.zoom-x.de/j/61064676500?pwd=Z57iKBF8nE5OQvz7rIs9KNO5xqCz1a.1
മീറ്റിംഗ് ഐഡി: 610 6467 6500, പാസ്കോഡ്: INCIOC.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി ജോസഫ്: +49 1523 6924999, റോമി കുര്യാക്കോസ്: +44 7776646163.