Kerala
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകൾക്കൊടുവിൽ വ്യാഴാഴ്ചയാകും മുഖ്യമന്ത്രി മറുപടി പറയുക.
മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിന് ശേഷം സഭ നന്ദിപ്രമേയം പാസാക്കും. ഇരുപക്ഷവും ശക്തമായ വാദമുഖങ്ങളുമായി രംഗത്തെത്തുന്നതോടെ വരും ദിവസങ്ങളിൽ നിയമസഭ സജീവമായ വാക്പോരുകൾക്ക് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.
നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശങ്ങളും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും ചർച്ചയിൽ പ്രധാന പ്രതിപാദ്യവിഷയങ്ങളാകും.
Leader Page
ജനങ്ങളുടെ നേരിട്ടുള്ള ചോദ്യങ്ങൾകൂടി നിയമസഭയിൽ പരിഗണിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിലവിൽ ജനപ്രതിനിധിയെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ജനങ്ങള്‍ക്കുവേണ്ടി നിയമസഭയിൽ ചോദ്യം ചോദിക്കേണ്ട ചുമതല അവര്‍ക്കാണ്. അതിലുപരിയായി എന്തുകൊണ്ട് ജനങ്ങള്‍ക്കു സഭയില്‍ നേരിട്ടു ചോദ്യം ചോദിക്കാനുള്ള ഒരു ചെറിയ സമയം അനുവദിച്ചു കൊടുത്തുകൂടാ എന്നൊരു ചിന്ത തനിക്കുണ്ടെന്നും അദ്ദേഹം ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് കോട്ടയത്ത് ദീപിക കേന്ദ്ര ഓഫീസിൽ സന്ദർശനത്തിന് എത്തിയതായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
വലിയ കെട്ടിടത്തില്‍ പരമാവധി സൗകര്യങ്ങളുടെ സ്ഥലത്ത് ഒതുങ്ങിക്കൂടേണ്ടതല്ല ജനപ്രതിനിധിസഭ. അതു ജനങ്ങളിലേക്ക് ഇറങ്ങണം. നിലവിൽ ഒരു മണിക്കൂർ ചോദ്യോത്തരവേളയുണ്ട്. അതുകൂടാതെ ജനങ്ങളുടെ നേരിട്ടുള്ള ചോദ്യം സഭയ്ക്കു പരിഗണിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. എങ്കിലും ഇതൊക്കെ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
? കേരള നിയമസഭയില്‍ ഇപ്പോള്‍ യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷനിരയും അത്ര മോശമല്ല. സ്പീക്കറെന്ന നിലയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടോ?
നിയമസഭയെ സംബന്ധിച്ച് ഒരു സ്പീക്കറുടെ ഏറ്റവും വലിയ ഗൈഡ് ലൈന്‍ എന്നു പറയുന്നത് ഒരു റൂള്‍ ബുക്കാണ്. ആ റൂള്‍ ബുക്ക് ഭൂരിപക്ഷ-ന്യൂനപക്ഷമനുസരിച്ച് മാറുന്നതല്ല. അതനുസരിച്ച് പോകുക എന്നുള്ളതാണ് സ്പീക്കറുടെ ചുമതല. നിയമസഭയിലെ ഏറ്റവും അവസാന വാക്ക് സ്പീക്കറുടേതാണ്. അതനുസരിച്ച് മുന്നോട്ടു പോകുമ്പോഴും അതു നീതിബോധത്തോടെ ചെയ്യണം. അതു കൃത്യമായി ചെയ്യുക എന്നതാണ് എന്റെ മനസിലുള്ള ചിന്ത.
? ഇത്തവണ ഒരു ബിജെപി നിരകൂടി സഭയിലുണ്ട്. അവരെയും പരിഗണിക്കേണ്ടിവരില്ലേ?
തീര്‍ച്ചയായും. സഭയിലെ അധ്യക്ഷന്റെ ആദ്യ ചുമതല നെസസറ്റീസ് പാസാക്കിക്കൊടുക്കുക എന്നുള്ളതാണ്. അതേസമയം സഭയില്‍ നമ്മള് എടുക്കുന്ന നടപടികള്‍ അംഗസംഖ്യ അനുസരിച്ചല്ലല്ലോ ചെയ്യുന്നത്. അവര്‍ക്കു ലഭിക്കേണ്ട അര്‍ഹമായ സ്ഥാനം മാന്യമായി കൊടുക്കുക എന്നുള്ളതാണ്. അതല്ലേ എനിക്കു ചെയ്യാന്‍ സാധിക്കൂ. ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ എപ്പോഴും റിയാക്ഷന് ഉണ്ടാകുന്നത് ആക്ഷനു ശേഷമായിരിക്കും. ആക്ഷന്‍ പോസിറ്റീവാണെങ്കില്‍ റിയാക്ഷനും പോസിറ്റീവായിരിക്കും.
? കേരള നിയമസഭയിലെ ഡയസ് ഒരുപാട് കലാപത്തിനു വേദിയായതാണ്. അതൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ?
അതുണ്ടാകരുതെന്നാണ് എന്റെ താത്പര്യം. നിയമസഭയ്ക്കകത്തെ ഏറ്റവും പ്രധാന കാര്യം നിയമത്തെ വ്യാഖ്യാനിക്കുകയും നിയമപരമായി പെരുമാറുകയും ചെയ്യുക എന്നുള്ളതാണ്. ശബ്ദഘോഷംകൊണ്ടും മസില്പവറുകൊണ്ടും നിയമസഭയെ കീഴ്പെടുത്താന്‍ സാധിക്കില്ലല്ലോ. അതിനു കൂട്ടുനില്‍ക്കാനും പറ്റില്ലല്ലോ. ആ ഒരു പോയിന്റാണ് നമുക്കുള്ളത്. ഓരോരുത്തര്‍ക്കും നല്കുന്ന സമയമനുസരിച്ച് അവര്‍ക്കു പറയാനുള്ള കാര്യം പറഞ്ഞുതീര്‍ക്കാന്‍ സാധിക്കും. മാത്രമല്ല നിയമസഭയുടെ ഒരു പ്രത്യേകത അവിടെ വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ടായിരിക്കും എന്നതാണ്. ഒരു പ്രശ്നത്തെ സംബന്ധിച്ച് എല്ലാവരും ഒരേ പോയിന്റില്‍ വരണമെന്നു ശഠിക്കാന്‍ പറ്റുമോ? വ്യത്യസ്താഭിപ്രായം മാനിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സാധിക്കും.
? ജനപ്രതിനിധികള്‍ നിയമസഭയിൽ പലപ്പോഴും വളരെ മോശമായി പെരുമാറുന്ന സാഹചര്യം നാം കണ്ടിട്ടുണ്ട്. വിദ്യാസമ്പന്നരായ നിരവധി പുതുമുഖങ്ങള്‍ കടന്നുവന്നിരിക്കുന്ന ഈ സഭയില്‍ അതിനൊക്കെ മാറ്റം വരുമോ?
തീര്‍ച്ചയായും. വിദ്യാസമ്പന്നതയുടെ മികവുകൊണ്ട് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു സംസ്ഥാനമാണല്ലോ കേരളം. പുതിയ സഭയിൽ 140ല്‍ 71 പേര് പുതിയ അംഗങ്ങളാണ്, ചെറുപ്പക്കാരാണ്. അവരെ നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാപ്തരാക്കണം. അവര്‍ക്ക് പരിശീലനത്തെക്കാളുപരിയായി ഇന്ററാക്ഷനുള്ള സമയം കൊടുക്കും. സംശയങ്ങള്‍ ദൂരീകരിച്ചു കൊടുത്ത് മികച്ച സാമാജികരാക്കി മാറ്റാന്‍ ശ്രമിക്കും. തങ്ങളുടെ പ്രവൃത്തികൾ ലോകം മുഴുവൻ കാണുന്നുണ്ടെന്ന ബോധ്യം ജനപ്രതിനിധികൾക്കും വേണം.
? സ്പീക്കറുടെ രാഷ്ട്രീയത്തെക്കുറിച്ച്?
സ്പീക്കര്‍ നിയമസഭയില്‍ അരാഷ്ട്രീയവാദിയായിരിക്കണം എന്നു പറയുന്നത് ശരിയല്ല. അതിലുപരിയായി പോസിറ്റീവ് എനര്‍ജി പകര്‍ന്നുകൊടുക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കണം. കേരളത്തിലെ നിയമസഭാ സ്പീക്കര്‍മാരുടെ പശ്ചാത്തലമെടുത്താല്‍ അവരാരും അവരുടെ രാഷ്ട്രീയപാര്‍ട്ടികളോടുള്ള പ്രതിബദ്ധത ഉപേക്ഷിച്ചതായി കേട്ടിട്ടില്ല. സ്പീക്കറുടെ രാഷ്ട്രീയതാത്പര്യവും നീതിയുക്തമായ തീരുമാനങ്ങളും രണ്ടും രണ്ടാണ്. നീതിബോധത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സ്പീക്കറുടെ രാഷ്ട്രീയം തടസമാകാതിരുന്നാല്‍ മതി. നമ്മുടെ സമീപനം നീതിബോധത്തോടെയായിരിക്കണം. ഇത്തവണത്തെ നിയമസഭ പല നല്ല കാര്യങ്ങളിലും റിക്കാര്‍ഡ് ഉണ്ടാക്കുന്ന ഒരു സഭയാക്കി മാറ്റാന്‍ പറ്റുമെന്നുള്ളതാണ് പ്രതീക്ഷ.
Kerala
തിരുവനന്തപുരം: മലയാളവും തമിഴും ഇംഗ്ലീഷും കന്നടയും സംഗമിക്കുന്ന വേദിയായി ഇന്നലെ കേരള നിയമസഭ മാറി. നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാവേദിയാണ് ബഹുഭാഷകളാൽ സന്പന്നമായത്.
നിയമസഭയിലേക്ക് വിജയിച്ചു വന്ന ദേവികുളത്തു നിന്നുള്ള എംഎൽഎ എഫ്. രാജ സത്യപ്രതിജ്ഞ തുടങ്ങിയത് ഇങ്ങനെ.. ‘ചട്ട പേരവൈയിൻ ഉരുപ്പിനരാക തേർന്തെടുക്കപ്പെട്ട എഫ് രാജ എൻനും നാൻ’ എന്നു തുടങ്ങിയ കടുകട്ടി തമിഴ് വാക്കുകളിലായിരുന്നു രാജയുടെ സത്യപ്രതിജ്ഞ.
മഞ്ചേശ്വരത്തു നിന്നുള്ള എ.കെ.എം. അഷറഫ് കന്നഡയിലാണ് ഇക്കുറിയും സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം തവണ എംഎൽഎ ആയി നിയമസഭയിലേക്ക് എത്തിയ അഷറഫ് കഴിഞ്ഞ തവണയും കന്നഡയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
കഴിഞ്ഞ നിയമസഭയിലെ പ്രസംഗങ്ങളിൽ പലപ്പോഴും അഷറഫ് കന്നഡയിൽ സംസാരിച്ചിട്ടുണ്ട്. മന്ത്രിയായി ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത കെ. മുരളീധരൻ എംഎൽഎ ആയും ഇംഗ്ലീഷിൽ തന്നെയായിരുന്നു സത്യപ്രതിജ്ഞ. രമേഷ് പിഷാരടിയും ഡോ. മാത്യു കുഴൽനാടനും ഭാഷയിലും വസ്ത്രധാരണത്തിലും സാമ്യം പുലർത്തി.
ഇരുവരുടെയും സത്യപ്രതിജ്ഞ ഇംഗ്ലീഷിൽ, ഇരുവരും ധരിച്ചത് പാന്റ്സും ഷർട്ടും.
രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തിലായിരുന്നെങ്കിൽ എംഎൽഎയായി സത്യപ്രതിജ്ഞ ഇംഗ്ലീഷിലാക്കി. കോഴിക്കോട് സൗത്തിൽ നിന്നുള്ള ഫൈസൽ ബാബു, പാലാ എംഎൽഎ മാണി സി. കാപ്പൻ, മന്ത്രിമാരായ ഷിബുബേബി ജോണ്‍, സണ്ണി ജോസഫ് എന്നിവരും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
തൃക്കരിപ്പൂരിൽ നിന്നുള്ള സന്ദീപ് വാര്യർ ഭരണഘടന വലതു കൈയിൽ പിടിച്ചായിരുന്നു ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറ്റ് എംഎൽഎമാരും മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്.
Kerala
തിരുവനന്തപുരം: തളിപ്പറന്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ ശ്യാമളയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ ടി.കെ. ഗോവിന്ദൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം പിണറായി വിജയനു ഹസ്തദാനം നല്കി.
സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമെത്തി പിണറായി വിജയനു കൈകൊടുത്ത ടി.കെ. ഗോവിന്ദന്റെ ആ ഹസ്തദാനത്തിനു പിന്നിൽ ഒരു പോരാട്ട വിജയത്തിന്റെ കൂടി സൂചനയുണ്ട്. പിണറായിക്കു കൈ കൊടുത്ത ശേഷം കെ.എൻ. ബാലഗോപാലിനും കെ. രാജനും രാജീവ് ചന്ദ്രശേഖർക്കും ഹസ്തദാനം നല്കി.
പ്രോ ടെം സ്പീക്കർ ജി. സുധാകരനു മുന്നിലെത്തി അഭിവാദ്യം അർപ്പിച്ച ശേഷം ഭരണ ബെഞ്ചിനു മുന്നിലെത്തിയ ഗോവിന്ദൻ മുഖ്യമന്ത്രി വി.ഡി. സതീശനും മുൻനിരയിലിരുന്ന മറ്റു മന്ത്രിമാർക്കെല്ലാം കൈകൊടുത്തു. ടി.കെ. ഗോവിന്ദനെ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോൾ ഭരണപക്ഷം ഡെസ്കിൽ കൈ അടിച്ചാണ് ആഹ്ളാദം പങ്കുവച്ചത്.
പയ്യന്നൂരിൽനിന്നും വിജയിച്ച മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ സത്യപ്രതിജ്ഞയ്ക്കുശേഷം പിണറായി വിജയന് അഭിവാദ്യം അർപ്പിച്ചു.
പ്രോ ടെം സ്പീക്കർക്കു മുന്നിലേക്ക് പോയപ്പോൾ കൈ ഉയർത്തിയാണ് വലതുവശത്തിരുന്ന പിണറായിയെ അഭിവാദ്യം ചെയ്തത്. പിണറായി തിരിച്ചും കൈ ഉയർത്തി കാട്ടി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വടശേരി ദാമോദരമേനോൻ സതീശൻ എന്ന പേര് പൂർണമായി വായിച്ചതിന്റെ പേരിലുള്ള ആരോപണം ചില കോണുകളിൽനിന്നും ഉയർന്നു നില്ക്കവേ ഇന്നലെ നടന്ന എംഎൽഎ സത്യപ്രതിജ്ഞയിലും മുഖ്യമന്ത്രി തന്റെ പിതാവിന്റെ പേരും പൂർണമായി വായിച്ചാണ് സത്യപ്രതിജ്ഞ നടത്തിയത്.
പിതാവിന്റെ പേരിനൊപ്പമുള്ള മേനോൻ എന്നത് സത്യവാചകത്തിനൊപ്പം പറഞ്ഞതാണ് ചിലകോണുകളിൽ നിന്നും വിമർശനങ്ങൾക്ക് ഇടയാക്കിയത്.
എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ താൻ എംഎൽഎ ആകുന്നതിനു മുന്‍പേ തന്റെ മാതാപിതാക്കൾ മരണപ്പെട്ടതാണെന്നും അവരോടുള്ള ആദരവ് അറിയിക്കാനാണ് പിതാവിന്റെ പേര് പൂർണമായും വായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്നലെ വി.ഡി. സതീശനെ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോൾ ഭരണപക്ഷം ഒന്നടങ്കം ഡെസ്കി ൽ കൈയടിച്ചാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെ ഗാലറിയിൽ നിന്നും കൈയടി ഉയർന്നു.
തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി ഗാലറിയിലിരുന്നു കൈ അടിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്നു നിർദേശം നല്കി.
Kerala
തിരുവനന്തപുരം: നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് തുടരുന്നു. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷറഫ് സത്യവാചകം ചൊല്ലിയത് കന്നഡ ഭാഷയിലാണ്. കോഴിക്കോട് സൗത്ത് എംഎൽഎ വി.കെ.ഫൈസൽ ബാബു ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തു.
മറ്റ് എംഎൽഎമാരെപ്പോലെ പ്രോടെം സ്പീക്കര്‍ ജി.സുധാകരനെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മുൻ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ഫിഷറീസ് മന്ത്രിയും കളമശേരി എംഎൽഎയുമായ വി.ഇ.അബ്ദുൽ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. പ്രോടേം സ്പീക്കറായ ജി.സുധാകരന് മുന്‍പാകെയാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. 140 അംഗ സഭയില്‍ 70 അംഗങ്ങളും പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ വലിയ പ്രത്യേകത.
Kerala
തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി മൂന്ന് എംഎല്‍എമാർ സഭയിലെത്തിയ സംഭവം ആഘോഷമാക്കി ബിജെപി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മൂന്ന് എംഎല്‍എമാരും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണ് നിയമസഭയിലേക്ക് എത്തിയത്. ബിജെപിക്ക് ഇത് ചരിത്ര ദിനമാണെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു ഇത് പുതിയ രാഷ്ടീയം പുതിയ കാഴ്ചപ്പാട് ഇനി മോദിയുടെ വികസന രാഷ്ട്രീയം കേരള നിയമസഭ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് സ്പീക്കർ സ്ഥാനാർഥി ഉണ്ടാകും. ചാത്തന്നൂരിൽനിന്ന് ജയിച്ച ഗോപകുമാർ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സൈക്കിളിലാണ് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. ജഗതി പുതുപ്പള്ളി ഹൗസിൽ നിന്ന് സൈക്കിൾ ചവിട്ടി സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെ പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം തുടങ്ങി. ഫിഷറീസ് മന്ത്രിയും കളമശേരി എംഎൽഎയുമായ വി.ഇ.അബ്ദുൽ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രോടേം സ്പീക്കറായ ജി.സുധാകരന് മുന്‍പാകെയാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
140 അംഗ സഭയില്‍ 70 അംഗങ്ങളും പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ വലിയ പ്രത്യേകത. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഈ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ച് എംഎല്‍എ ആയിട്ടുള്ളത്. എല്‍എയായി ഇത് കുഞ്ഞാലിക്കുട്ടിയുടെ ഒന്‍പതാം വരവാണ്.
Kerala
തിരുവനന്തപുരം: ഇത്തവണ നിയമസഭയിൽ ഏറ്റവും പ്രായമുള്ള എംഎൽഎ ആയി വരിക ധർമടത്തു നിന്നും വിജയിച്ച നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ്. 82 കാരനായ പിണറായി വിജയൻ ധർമടത്തുനിന്ന് 19,247 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
തുടർച്ചയായ മൂന്നാം തവണയാണ് പിണറായി ധർമടത്തു നിന്നും എംഎൽഎ ആയി നിയമസഭയിലെത്തുന്നത്. 1970ൽ ആദ്യമായി മത്സരത്തിനിറങ്ങിയതു മുതൽ ഇതുവരെ ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയിച്ചു.
ആലപ്പുഴയിൽ നിന്നും ആദ്യമായി മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസിന്റെ എ.ഡി. തോമസിനും ബാലുശേരിയിൽ നിന്ന് വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധി വി.ടി. സൂരജിനും പ്രായം 30. ഇരുവരുമാണ് സഭയിൽ എത്തുന്നതിൽ ഏറ്റവും പ്രായം കുറഞ്ഞ സാമാജികർ.
എ.ഡി. തോമസ് സിറ്റിംഗ് എംഎൽഎ ആയ പി.പി. ചിത്തരഞ്ജനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തുന്നതെങ്കിൽ ബാലുശേരിയിൽ നിന്നും സിറ്റിംഗ് എംഎൽഎ ആയ കെ.എം. സച്ചിൻദേവിനെ പരാജയപ്പെടുത്തിയാണ് വി.ടി സൂരജ് കേരളാ നിയമസഭാംഗമാകുന്നത്.
Kerala
കോതമംഗലം: ആലുവ - മൂന്നാർ രാജപാത പുനർ നിർമാണം കോടതിനിർദേശങ്ങൾകൂടി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.
ആലുവ – മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട ആന്റണി ജോൺ എംഎൽഎയുടെ സബ് മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഈ റോഡുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഹൈക്കോടതി നിർദേശപ്രകാരമുള്ള റോഡ് അളന്നു തിട്ടപ്പെടുത്തുന്നതിന് ഹൈലെവൽ എക്സ്പേർട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. തഹസിൽദാർമാർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ ഉൾപ്പെട്ട സബ് ലെവൽ കമ്മിറ്റി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കോടതിനിർദേശംകൂടി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാൻ കഴിയും.
വനംവകുപ്പുമായി ഉൾപ്പെടെ തുടർന്നു സംസാരിച്ച് ഇതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതായി എംഎൽഎ അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഇന്നലെയും നിയമസഭാ നടപടികൾ തടസപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെ തുടർന്നു സ്പീക്കർ എ.എൻ. ഷംസീർ ചോദ്യോത്തരവേള റദ്ദാക്കി. രാവിലെ സഭ ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വർണക്കൊള്ളക്കേസിൽ തങ്ങൾ സമരം തുടരുകയാണെന്നു സ്പീക്കറെ അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവർ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുകയാണ്. എസ്ഐടിയുടെ അന്വേഷണത്തിൽ ജനങ്ങൾക്കു തൃപ്തിയില്ല. കഴിഞ്ഞ ദിവസം സഭയിൽ പ്രതിപക്ഷം ഉയർത്തിയ ബാനർ വാച്ച് ആൻഡ് വാർഡുമാർ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. ബാനർ വാങ്ങാനാണു തങ്ങളുടെ എംഎൽഎമാർ ഡയസിൽ കയറിയതെന്നും അല്ലാതെ അവരെ മർദിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
പതിവുപോലെ പ്ലക്കാർഡുകളും ബാനറുമായി സഭയിലെത്തിയ പ്രതിപക്ഷം ഇന്നലെ സഭയുടെ നടുത്തളത്തിൽ ഇരുന്നു മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇതോടെ മറ്റു നടപടികളെല്ലാം പൂർത്തിയാക്കി 51 മിനിറ്റുനുള്ളിൽ സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിച്ചു.
രാവിലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിൽ ഭരണപക്ഷാംഗങ്ങൾ പ്രകോപിതരാകുകയും പ്രതിപക്ഷത്തിനെതിരേ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ സഭ കൂടുതൽ പ്രക്ഷുബ്ധമായി. ശബരിമല സ്വർണക്കൊള്ളക്കേസിൽ കേരളത്തിലെ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നും പ്രതികൾ ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രതികൾക്കെല്ലാം ഇപ്പോൾ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ്. ഇങ്ങനെപോയാൽ ശബരിമല സ്വർണക്കേസുതന്നെ മുങ്ങിപ്പോകും. കേസിൽ സിപിഎമ്മിന്റെ പ്രധാന നേതാക്കൾ ജയിലിൽ പോകുമെന്ന ഭയം കൊണ്ടാണു സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിമാർ കൂട്ടത്തോടെ പ്രതിപക്ഷ നേതാവിനെതിരേ രംഗത്തെത്തിയപ്പോൾ ഇന്നലെ മന്ത്രി എം.ബി. രാജേഷ് മാത്രമാണ് സതീശനെ വിമർശിച്ചത്.
Kerala
തിരുവനന്തപുരം: ബജറ്റ് അവതരണഘട്ടം പൂർത്തിയാക്കി നിയമസഭ ഇടവേളയ്ക്കായി പിരിഞ്ഞു. സമ്മേളനം 23നു പുനരാരംഭിക്കും. ബജറ്റിന്റെ പൊതുചർച്ച പൂർത്തിയാക്കിയ ശേഷം ഈ സാന്പത്തിക വർഷത്തെ ഉപധനാഭ്യർഥനകളും അവതരിപ്പിച്ചു പാസാക്കിയാണ് ഇന്നലെ സഭ പിരിഞ്ഞത്.
ഇനി വകുപ്പു തിരിച്ചുള്ള ചർച്ചയാണു നടക്കാനുള്ളത്. 23നു സഭ പുനരാരംഭിക്കുന്ന ദിവസം സർക്കാർ ബിസിനസിനായി നീക്കിവച്ചിരിക്കുകയാണ്. ഇന്നലെ അവതരിപ്പിച്ച ഉപധനാഭ്യർഥനയുടെ ധനവിനിയോഗബില്ലും പാസാക്കും. 24 മുതലാണ് വകുപ്പുതിരിച്ചുള്ള ചർച്ച ആരംഭിക്കുന്നത്.
നിലവിലുള്ള ഷെഡ്യൂൾ പ്രകാരം സമ്മേളനം മാർച്ച് 26നാണ് അവസാനിക്കുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇതിനു മുന്‍പു തന്നെ വരുമെന്നാണു കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇന്ന് കാസർഗോഡു നിന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ പുതുയുഗയാത്ര ആരംഭിക്കുകയാണ്. മാർച്ച് ആറിനു തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്.
എൽഡിഎഫിലാകട്ടെ എംഎൽഎമാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡലം തലത്തിൽ വികസന യാത്രകൾ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ എംഎൽഎമാർക്കും മണ്ഡലത്തിൽ കേന്ദ്രീകരിക്കാനാണു താത്പര്യം. ഈ സാഹചര്യത്തിൽ 23നു പുനരാരംഭിക്കുന്ന സമ്മേളനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പിരിയാനാണു സാധ്യത.
Kerala
തിരുവനന്തപുരം: ബജറ്റിന്റെ ധനാഭ്യർഥന ചർച്ച നിയമസഭയിൽ തുടങ്ങുന്നത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പുകളിൽ.
സാധാരണ മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ ധനാഭ്യർഥന ചർച്ച തുടങ്ങുന്നതാണെന്നു നിയമസഭയുടെ കീഴ്വഴക്കം. മുഖ്യമന്ത്രിക്ക് അസൗകര്യമുണ്ടെങ്കിൽ മന്ത്രിസഭയിലെ മറ്റു സീനിയറായ മന്ത്രിമാരുടെ വകുപ്പുകളിലാകും ധനാഭ്യർഥന ചർച്ച ആരംഭിക്കുക.
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് 15-ാമതുള്ള പൊതുമരാമത്തിലും ഇതിലും പിന്നിലുള്ള വിനോദസഞ്ചാര വകുപ്പിലുമായി ധനാഭ്യർഥന ചർച്ച തുടങ്ങുന്നത്. 23നു നിയമസഭ വീണ്ടും സമ്മേളിച്ച ശേഷം 24നാണ് ധനാഭ്യർഥന ചർച്ച തുടങ്ങുക.
സംസ്ഥാനത്തെ 46 വകുപ്പുകളിലായാണ് 13 ദിവസം നീളുന്ന ധനാഭ്യർഥന ചർച്ച നടക്കേണ്ടത്. ബജറ്റിലെ വകുപ്പു തിരിച്ചുള്ള ചർച്ചകൾക്കായി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികൾക്കു പോകുന്നതിനാലാണ് ഇപ്പോൾ രണ്ടാഴ്ചയോളം നിയമസഭാ സമ്മേളനത്തിന് അവധി നൽകുന്നത്. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് വിവിധ സബ്ജക്ട് കമ്മിറ്റികൾ ഇഴകീറി പരിശോധിച്ച് മാറ്റങ്ങൾ വരുത്തിയാണ് വീണ്ടും നിയമസഭയിൽ വകുപ്പു തിരിച്ചുള്ള ധനാഭ്യർഥന ചർച്ചയ്ക്ക് എത്തുന്നത്. ഇത് 24 നാണ് തുടങ്ങുന്നത്.
ആദ്യ ദിവസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വകുപ്പുകളും തുടർന്നു ഭക്ഷ്യ വകുപ്പിനെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 26നാണ് മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ച നടക്കുക. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സ്പീക്കറാണ് ധനാഭ്യർഥന ചർച്ചയുടെ വകുപ്പു തിരിച്ചുള്ള പട്ടിക തയാറാക്കുന്നത്. ആദ്യ ദിവസം മുഖ്യമന്ത്രിക്ക് അസൗകര്യമുള്ള സാഹചര്യത്തിലാണ് വകുപ്പു മാറ്റിനൽകിയതെന്നാണ് നിയമസഭയുടെ വിശദീകരണം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മുതിർന്ന സിപിഎം മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരുടെയും മന്ത്രിസഭയിലെ രണ്ടും മൂന്നും സ്ഥാനത്തുള്ള ഘടകകക്ഷി മന്ത്രിമാരുടെയും വകുപ്പുകളെ ഒഴിവാക്കി ചർച്ച തുടങ്ങുന്നതിൽ മന്ത്രിസഭയിലെ പല പ്രമുഖർക്കും എതിർപ്പുണ്ട്.
Kerala
തിരുവനന്തപുരം: നിയമസഭയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ റൂട്ടുകൾ സംബന്ധിച്ച ഗതാഗത മന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
"കെഎസ്ആർസി നഷ്ടത്തിൽ ഓടിയിരുന്നതിന്റെ രഹസ്യം പറയാം. പ്രൈവറ്റ് ബസിന്റെ മുന്നിൽ കയറി ഓടുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു കെഎസ്ആർടിസിക്ക്. പ്രൈവറ്റ് ബസുകൾ പുതിയ ബസുകളായിരിക്കും. അവർ മത്സരിച്ച് ഓടാൻ തയാറാണ്. നമ്മുടെ ഡ്രൈവർമാർ അതിന് തയാറല്ല'.
"ഞാൻ മന്ത്രിയായി വന്നപ്പോൾ ആദ്യം തന്നെ ഒരു പോളിസിയുണ്ടാക്കി. പ്രൈവറ്റ് ബസിന്റെ തലയ്ക്കൽ ഓടുന്ന പരിപാടി നിർത്താം. അവരുടേത് ഒരു ബിസിനസാണ്. അവർ നികുതി അടയ്ക്കുന്നവരാണ്. അവർ അത് നടത്തട്ടെ. നമുക്ക് എക്സ്ക്ലൂസീവ് ആയിട്ടുള്ള മലയോര മേഖലകളിലടക്കം സർവീസ് നടത്തിയപ്പോൾ അവിടെ കളക്ഷൻ വർധിച്ചു'.
"അനാവശ്യമായ അനാരോഗ്യകരമായ മത്സരത്തിന് പോകേണ്ട എന്ന തീരുമാനമാണ് കളക്ഷൻ വർധിച്ചതിന്റെ രഹസ്യം. അവരും ബസോടിക്കുന്നു പൈസയുണ്ടാക്കുന്നു. ടാക്സടയ്ക്കുന്നു. നമ്മളൊരു സൈഡിലൂടെ മുന്നേറുന്നു. പ്രൈവറ്റ് ബസുകളോ കെഎസ്ആർടിസിയോ പോകാത്ത റൂട്ടുകളിലേക്ക് നമ്മൾ മാറി'.-മന്ത്രി പറഞ്ഞു.
തുടർന്ന് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. "പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്ത് കെഎസ്ആർടി ബസ് ഓടാതിരിക്കുക എന്നത് മന്ത്രി ഒരു നയമായി പറഞ്ഞതായി തോന്നി. അങ്ങനെ വന്നാൽ അത് വലിയ പ്രയാസം ഉണ്ടാകും. അനാരോഗ്യകരമായ മത്സരം പാടില്ല എന്നത് ശരിയാണ്. അത് ഒഴിവാക്കേണ്ടത് തന്നെയാണ്. പക്ഷേ, കേരളത്തിൽ പ്രൈവറ്റ് ബസ് ഓടുന്ന റൂട്ടുകളിലും കെഎസ്ആർടിസി ബസ് ഓടുന്നുണ്ട്. അവിടുന്നെല്ലാം കെഎസ്ആർടിസി ബസ് പിൻവലിക്കുക എന്ന നയം നമ്മുടെ സർക്കാരിന് സ്വീകരിക്കാനാകില്ല. ആ തരത്തിലേക്ക് പോയാൽ വിഷമമായി മാറും'.- മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, എന്നാൽ താൻ പറഞ്ഞതിന്റെ അർഥം പ്രൈവറ്റ് ബസ് ഓടുന്ന എല്ലാ സ്ഥലത്ത് നിന്നും മാറികൊടുക്കണം എന്നല്ല. അങ്ങനെ മാറി കൊടുക്കില്ല. പ്രൈവറ്റ് ബസിന്റെ കുത്തക തകർത്താണ് കെഎസ്ആർടിസി മുന്നേറുന്നത്. ബംഗുളൂരു റൂട്ടുകളിലൊക്കെ പ്രൈവറ്റ് ബസിനേക്കാൾ കളക്ഷനാണ് നമുക്കുള്ളതെന്നും മന്ത്രി ഗണേഷ് കുമാർ വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഇന്നും നിയമസഭ പ്രക്ഷുബ്ധമായി. ഭരണപക്ഷവും പ്രതിപക്ഷവും വാക്പോരുകളും ചിത്രങ്ങളുമായി രംഗത്തെത്തി. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇന്നുരാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് പ്രതിഷേധം തുടങ്ങി. സ്വര്‍ണം കട്ടത് സഖാക്കളാണേ അയ്യപ്പ എന്നെഴുതിയ ബാനറുമായി പ്രതിപക്ഷം സഭയിലെത്തി. കൂടാതെ ഉണ്ണികൃഷ്ണന് പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു.
ഭരണപക്ഷം ഉണ്ണിക്കൃഷ്ണന് പോറ്റിയും അടൂര്‍ പ്രകാശും തമ്മിലുള്ള ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടി പ്രതിരോധിച്ചു. ചൊവ്വാഴ്ച സഭയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി തെറ്റായ കാര്യങ്ങള്‍ പറഞ്ഞത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആൻഡ് വാര്‍ഡിനെ മര്‍ദിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അവാസ്തവമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് സ്പീക്കര്‍ പറഞ്ഞു. വാച്ച് ആൻഡ് വാര്‍ഡിനെ പ്രതിപക്ഷം മര്‍ദിച്ചെന്നായിരുന്നു സ്പീക്കര്‍ വ്യക്തമാക്കിയത്. സ്വര്‍ണക്കൊള്ളക്കേസില്‍ സോണിയാഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് മന്ത്രിമാര്‍ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്തെത്തി. ഇരട്ടത്താപ്പിന്റെ നേതാവാണ് പ്രതിപക്ഷ നേതാവെന്നും ഞാന്‍ ഞാന്‍ എന്ന ഒറ്റവികാരമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു. വി.ഡി. സതീശന് സമനില തെറ്റിയെന്നും ബിജെപിയുടെ നാവായി പ്രതിപക്ഷ നേതാവ് മാറിയെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
നിയമസഭയില്‍ മുന്‍പ് സ്പീക്കറുടെ ഡയസില്‍ കയറി കസേര തള്ളിയിട്ടവരാണ് ഇരട്ടത്താപ്പുകാരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാകവാടത്തില്‍ കുത്തിയിരിപ്പുസമരം നടത്തി.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരേ വിമർശനവുമായി സഭയിൽ വീണ്ടും മന്ത്രി വി. ശിവൻകുട്ടി.
ഇന്നലെ ചോദ്യോത്തരവേളയ്ക്കിടെയായിരുന്നു സംഭവം. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ പ്രകോപനപരമായ പരാമർശം.
“സ്വര്‍ണം കട്ടത് ആരപ്പാ, സോണിയാ ഗാന്ധിയാണേ അയ്യപ്പാ” എന്നാണു ബാനറിൽ എഴുതേണ്ടതെന്നു മന്ത്രി ശിവൻകുട്ടി വിളിച്ചു പറഞ്ഞു.
Kerala
തിരുവനന്തപുരം: ബഹളത്തെ തുടർന്ന് നിർത്തിവച്ച നിയമസഭാ നടപടികൾ വീണ്ടും ആരംഭിച്ചു. ഡയസിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷ അംഗങ്ങളുടെ നടപടി ശരിയായില്ലെന്ന് സ്പീക്കർ പ്രതികരിച്ചു.
സ്പീക്കറുടെ മുഖം മറച്ച് പ്രതിഷേധിച്ചത് ശരിയല്ലെന്നും ജനാധിപത്യ അവകാശം പ്രതിപക്ഷത്തിന് മാത്രമല്ല സ്പീക്കർക്കും ഉണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
എന്നാൽ, നിയമസഭയിൽ പ്രതിപക്ഷം ബാനർ പിടിക്കുന്നത് ആദ്യമല്ലെന്നും സഭയിൽ ഇത്തരത്തിൽ സംഘർഷമുണ്ടാകുമ്പോൾ സഭാ നടപടികൾ നിർത്തിവച്ച് രണ്ടുകൂട്ടരുമായി സ്പീക്കർ സംസാരിക്കുന്നതാണ് പതിവ്. എന്നാൽ അങ്ങ് ഇതുവരെ അത് ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഞങ്ങളെയും ഞങ്ങളുടെ സമരത്തെയും വെല്ലുവിളിക്കുകയാണ് സ്പീക്കർ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. എന്നാൽ അതിനുമാത്രം സംഘർഷം സഭയിൽ ഉണ്ടായില്ലെന്ന് സ്പീക്കർ മറുപടി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള പ്രതിഷേധത്തിൽ ഇന്ന് രണ്ടുതവണയാണ് സഭാ നടപടികൾ നിർത്തിവച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജലനയം പരിഷ്കരിക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ ആദ്യ റിപ്പോർട്ട് സർക്കാരിന്റെ പരിശോധനയിലാണെന്നു മന്ത്രി റോഷി അഗസ്റ്റിനു വേണ്ടി മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു.
കാലോചിതമായി വരുത്തേണ്ട മാറ്റങ്ങൾ മനസിലാക്കിക്കൊണ്ടും സുസ്ഥിരമായ ജലസുരക്ഷ എല്ലാ വിഭാഗം ജനങ്ങൾക്കും ഉറപ്പാക്കുന്നതിനുമാണ് സംസ്ഥാന ജലനയം പരിഷ്കരിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചത്.
വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, ജനവിഭാഗങ്ങൾ എന്നിവരുമായി ചർച്ചകൾ ആവശ്യമുള്ളതിനാൽ ഇക്കാര്യത്തിനായി ത്വരിത നടപടികൾ സ്വീകരിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്ന വിഷയം, അടിയന്തര പ്രമേയമായി അവതരിപ്പിക്കാനുള്ള ആവശ്യം നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം.
ഗുരുതരമായ വിഷയമാണ് ഇന്ന് നിയമസഭയിൽ ചർച്ചയ്ക്ക് കൊണ്ടുവന്നതെന്നും. എന്നാൽ റൂൾസ് ഓഫ് പ്രൊസീജിയറിനെ ദുർവ്യാഖ്യാനം ചെയ്ത് സർക്കാരിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങി സിപിഎം പ്രതിരോധത്തിലാകുന്ന വിഷയങ്ങൾ ചർച്ച ചെയ്യേണ്ട എന്ന നിലപാടിനോട് സ്പീക്കർ കുടപിടിച്ചുകൊടുക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കഴിഞ്ഞ ദിവസം എംഎൽഎയുടെ ഓഫീസിന് മുന്നിൽ പ്രകടനം നടത്തിയവരെ ക്രൂരമായി ലാത്തിചാർജ് ചെയ്ത സംഭവം നിയമസഭയിൽ ചർച്ച ചെയ്യാൻ അനുവദിച്ചില്ല. ജീവാപായം വരുന്ന രീതിയിൽ പോലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞതിന് 20 വർഷം തടവുശിക്ഷ വിധിച്ച പ്രതികൾക്ക് എല്ലാ ചട്ടവും ലംഘിച്ചുകൊണ്ട് പരോൾ നൽകുകയാണ്.
ആദ്യത്തെ പ്രതിക്ക് ആറുദിവസം പരോൾ നൽകി. പിന്നെ പരോൾ നീട്ടി. മൂന്നാമത് സർക്കാരും പരോൾ നീട്ടി. ആൾ ജയിലിൽ പോയ മാസം തന്നെ മൂന്ന് പ്രാവശ്യം പരോൾ നീട്ടി നൽകുന്ന സാഹചര്യമുണ്ടായി. ഇത് തുടർച്ചയായി സംഭവിക്കുന്നു.
ടി.പി കേസിലെ പ്രതികളിൽ 1,000ത്തിലധികം ദിവസം പരോൾ ലഭിച്ച പ്രതികളുണ്ട്. അതായത് മൂന്ന് വർഷത്തിൽ കൂടുതൽ അവർ ജയിലിന് പുറത്തായിരുന്നു. മാത്രമല്ല തെളിവുകൾ പുറത്തുവന്നതിന് ഒരു ഡിഐജിയെ സസ്പെൻഡ് ചെയ്തു. എല്ലാ ജയിലുകളിലും പോയി തടവുകാരുടെ കൈയിൽ നിന്നും പണം വാങ്ങിച്ചിരുന്ന ഒരു ഡിഐജിയാണ് ഈ പിണറായി വിജയന് കീഴിലുണ്ടായിരുന്നത്. ഗുരുതര ക്രമക്കേടുകളാണ് ജയിലുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഏറ്റവും അടുത്ത ബന്ധു മരിക്കുകയോ ഗുരുതരമായ രോഗം ബാധിക്കുകയോ മാത്രം ചെയ്താലേ പരോൾ അനുവദിക്കാൻ പാടുള്ളു. ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് എങ്ങനെയാണ് 1,000ലധികം ദിവസം പരോൾ ലഭിച്ചത്. 1,000ത്തിലധികം ദിവസം ഇവരുടെ ബന്ധുക്കൾ മരിച്ചോ, ബന്ധുക്കൾ അസുഖം ബാധിച്ച് കിടന്നോ.
സിപിഎമ്മിനുവേണ്ടി കൊലനടത്തിയ പ്രതികൾക്ക് പരോളാണ്. നിയമത്തെ കാറ്റിൽ പറത്തുകയാണ്. തടവുകാർക്കുള്ള പ്രത്യേകമായ നിയമത്തെ ലംഘിക്കുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടി. കെ.കെ. രമയുടെ ചോദ്യത്തിന് മറുപടി നൽകാതെയാണ് ഒളിച്ചോടിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്കുൾപ്പടെ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ വാക്പോര്. ചട്ടം 50 പ്രകാരം, സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യാൻ പര്യാപ്തമായ അടിയന്തര പ്രാധാന്യമില്ലാത്തതിനാൽ പ്രസ്തുത നോട്ടീസ് പരിഗണിക്കാൻ നിർവാഹമില്ലെന്ന് സ്പീക്കർ അറിയിച്ചു.
ആവശ്യമാണെങ്കിൽ നോട്ടീസ് നൽകിയ അംഗത്തിന് സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ വലിയ ഗുരുതരമായ വിഷയമാണ് തന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ചട്ടം ലംഘിച്ച്, നിയമം ലഘിച്ച് പരോൾ കൊടുത്ത ക്രിമിനലുകൾ തെരുവിലിറങ്ങി കലാപം നടത്തുകയും ക്രിമിനൽ കുറ്റങ്ങൾ ചെയ്യുകയും ചെയ്യുന്ന ഗുരുതരമായ വിഷയങ്ങളാണ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. സർക്കാരിന് സൗകര്യമില്ലാത്ത കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യില്ലെന്നാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
പോലീസിനെ സ്റ്റീൽ ബോംബെറിഞ്ഞിട്ട് കോടതി 20 വർഷം തടവിന് ശിക്ഷിച്ച ക്രിമിനലിനെ ഒരു മാസം തികയും മുമ്പ് രണ്ടും മൂന്നും പ്രാവശ്യം പരോൾ നൽകി അയാളെ തെരുവിലേക്ക് ഇറക്കിയിരക്കുകയാണ്. അതിന് അടിയന്തര പ്രാധാന്യമില്ലെങ്കിൽ പിന്നെ എന്തിനാണ് സഭ കൂടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അതേസമയം, തടവുകാർക്ക് പരോൾ അനുവദിക്കുന്നത് നിയമവും ചട്ടവും അനുസരിച്ചാണെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി. അവസാനം പരോൾ അനുവദിച്ചത് 8-1-2026ലാണ്. അതിനുശേഷം നാലോ അഞ്ചോ ദിവസം സഭ ചേർന്നു. ഇത്രെയും അടിയന്തര പ്രാധാന്യമുള്ളതാണെങ്കിൽ ജനുവരി 22-ാം തീയതി നോട്ടീസ് നൽകാമായിരുന്നു.
അന്ന് നോട്ടീസ് പോലും നൽകിയിട്ടില്ല. ഇപ്പോൾ വിഷയ ദാരിദ്രം കൊണ്ടാണ് പ്രതിപക്ഷം ഇത് ഉയർത്തിക്കൊണ്ടുവരുന്നത്. അവർ വിഷയം സബ്മിഷനായി ഉന്നയിക്കുന്നത് കൊണ്ട് സർക്കാരിന് വിരോധമില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയമുള്ള കാര്യമാണിതെന്ന് നേരത്തെ തോന്നിയിരുന്നുവെങ്കിൽ 22ന് നോട്ടീസ് നൽകാമായിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചീറ്റിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇളവ് കൊടുത്തെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിച്ചു കൊണ്ടിരിക്കുന്പോൾ ഭരണപക്ഷത്തെ നിരവധി അംഗങ്ങൾ വലിപ്പത്തിൽ പ്രിന്റ് ചെയ്ത ഫോട്ടോ ഉയർത്തിക്കാട്ടിക്കൊണ്ടിരുന്നു. ചിത്രം കണ്ടെങ്കിലും സതീശൻ അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. സാധാരണ പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാർഡുകളും ചിത്രങ്ങളുമൊക്കെ നിയമസഭയിൽ ഉയർത്തിക്കാണിക്കുന്നത് പ്രതിപക്ഷമാണ്. ഇന്നലെ ആ പണി ഭരണപക്ഷം ഏറ്റെടുത്തു.
സോണിയാഗാന്ധിക്കൊപ്പം ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ നിൽക്കുന്ന ഫോട്ടോ ആയിരുന്നു ഭരണപക്ഷാംഗങ്ങൾ ഉയർത്തിക്കാട്ടിയത്. പോറ്റിയേ കേറ്റിയേ... എന്നു തുടങ്ങുന്ന പാരഡി പാട്ടുകൾ കേട്ട് ഒരുപാടു വിഷമിച്ച ഭരണപക്ഷം ഈ ചിത്രം ഉയർത്തിക്കാട്ടിയത് ഒരു മധുരപ്രതികാരം പോലെ ആയിരുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയുടെ കൊട്ടിക്കലാശദിനം സഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കടന്നാക്രമിക്കാനായിരുന്നു ഭരണപക്ഷം ശ്രമിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരേ സതീശൻ മോശപ്പെട്ട ഭാഷയിൽ വിമർശനം ഉന്നയിച്ചെന്നു പറഞ്ഞായിരുന്നു തുടക്കം. സതീശനെ വെള്ള ഡ്രസിട്ട സംഘി എന്നു വരെ കെ.ഡി. പ്രസേനൻ വിശേഷിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം കൂടി കേട്ടതോടെ ഭരണപക്ഷത്തിന്റെ തന്ത്രം വ്യക്തമായി. സതീശനുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഏറെയും.
ശബരിമല പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനു പഴയ വീര്യമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതിൽ അവർക്കു നേരെയുള്ള ഒരു കുത്തു കൂടി ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനു പതിവു വീര്യമില്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനു നേരെയും എന്തോ ഒരുങ്ങി വരുന്നു എന്ന സൂചനയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ ഉണ്ടായിരുന്നത്.
ഭരണമാറ്റം എന്നതു ജനങ്ങൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞ കാര്യമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു നൂറു സീറ്റ് കിട്ടുമെന്ന കാര്യത്തിൽ രമേശിനു സംശയമൊന്നുമില്ല. എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തു വർഷം കൊണ്ടു പലതും ചെയ്തു എന്നു പറയുന്നുണ്ടെങ്കിലും ജനത്തിനു ബോധ്യമാകുന്നില്ലെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആകെ പറഞ്ഞു കൊണ്ടിരുന്നത് ദേശീയപാത വികസനമാണ്. പൊളിഞ്ഞു വീണതോടെ അതു ’ഞങ്ങളുടേ’തല്ലാതായി. വന്യജീവി ആക്രമണത്തേക്കുറിച്ചായിരുന്നു സെബാസ്റ്റ്യൻ കുളത്തിങ്കലും അനൂപ് ജേക്കബുമൊക്കെ പറഞ്ഞത്.
കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് ഒരു വർഗീയ കലാപം പോലുമില്ല എന്നത് ഇടതുപക്ഷം ഭരണനേട്ടങ്ങളുടെ പട്ടികയിൽ പെടുത്തിയത് ഈയടുത്താണ്. തോട്ടത്തിൽ രവീന്ദ്രൻ ഇക്കാര്യം ചർച്ചയ്ക്കിടയിൽ പറഞ്ഞെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ ഇക്കാര്യ വിസ്തരിച്ചു പറഞ്ഞു. അതിനു പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം നന്നായി അറിയാവുന്നതിനാലാകാം പ്രതിപക്ഷം അതേക്കുറിച്ചൊന്നും പറഞ്ഞില്ല.
മന്ത്രി സജി ചെറിയാന്റെയും എ.കെ. ബാലന്റെയും പ്രസ്താവനകൾ ചൂണ്ടിക്കാട്ടി അതു വർഗീയമായ പ്രസ്താവനകളായിരുന്നു എന്നു സതീശൻ ചൂണ്ടിക്കാട്ടി. നിങ്ങൾ ആ വഴി പോകരുതെന്നും സതീശൻ അഭ്യർഥിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ സർക്കാരിനെതിരേ സതീശൻ ഉൾപ്പെടെ വിമർശനം ഉന്നയിച്ചതിനേക്കുറിച്ചു ഭരണപക്ഷത്തു നിന്നുണ്ടായ പരാമർശങ്ങൾക്കും സതീശൻ മറുപടി നൽകി. " ഞങ്ങളുടെ സർക്കാരിനെ ഞാൻ വിമർശിച്ചിട്ടുണ്ട്. തെറ്റുകൾ തിരുത്താൻ സർക്കാർ തയാറായിട്ടുമുണ്ട്. നിങ്ങളുടെ സർക്കാരിനെ വിമർശിക്കാൻ നിങ്ങൾക്കു മുട്ടിടിക്കും'- ഭരണപക്ഷത്തെ നോക്കി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്കു മുഖ്യമന്ത്രിയുടെ മറുചോദ്യം ഇങ്ങനെയായിരുന്നു- നാടിനെ ഇകഴ്ത്തി കാണിക്കാൻ പാടുണ്ടോ? ചെറുപ്പക്കാർ പഠനാവശ്യത്തിനുൾപ്പെടെ നാടുവിടുന്ന വിഷയങ്ങൾ സതീശൻ ചൂണ്ടിക്കാട്ടിയെങ്കിലും അന്യനാട്ടുകാർ കേരളത്തിലേക്കു പഠിക്കാൻ വരാൻ താത്പര്യം കാട്ടുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വിളപ്പിൽശാലയിൽ ബിസ്മിർ എന്നയാൾ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അടിയന്തപ്രമേയത്തിന് അനുമതി നൽകി. രണ്ടു മണിക്കൂർ ചർച്ചയ്ക്കൊടുവിൽ മറുപടി പറഞ്ഞ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചില പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. പിന്നാലെ നന്ദി പ്രമേയ ചർച്ചയിൽ അവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ കുറിച്ചോർത്ത് ഇടതുപക്ഷത്തിന് ഒരാശങ്കയുമില്ല. ഇത് കപട ആത്മവിശ്വാസമല്ല. നിറഞ്ഞ ആത്മവിശ്വാസം തന്നെയാണ്.
കാരണം എൽഡിഎഫ് ജനപക്ഷത്താണ്. ജനങ്ങൾക്ക് തങ്ങളെ അറിയാം. തങ്ങൾക്ക് ജനങ്ങളെയും അറിയാം. അതുകൊണ്ട് പ്രതിപക്ഷം എന്തു പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ്. എന്നാൽ ’അതുക്കും മേലെ’ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഡിഎ അവകാശമല്ലെന്ന നിലപാട് സംസ്ഥാന സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിഎ സംസ്ഥാന ജീവനക്കാർക്ക് ഉള്ളതു തന്നെയാണ്. പക്ഷേ അതൊരു സ്റ്റാറ്റ്യൂട്ടറി അവകാശമാക്കി മാറ്റിയാലുള്ള സ്ഥിതി എന്താകുമെന്ന് പ്രതിപക്ഷത്തിനും അറിയാമല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേൽ നിയമസഭയിൽ നടന്ന നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണ നിലയിൽ സർക്കാർ ഡിഎ നൽകാറുണ്ട്. അതു നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർക്കാരിന്റെ പൊതു നിലപാട് ഡിഎ കൊടുക്കുക എന്നതാണ്. അക്കാര്യത്തിൽ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സമീപനത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പ്രതിപക്ഷം പങ്കാളികളാകുന്നില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കൾ അടക്കം പങ്കെടുക്കരുതെന്ന നിലപാടും കേരളത്തിലെ നേതാക്കൾ സ്വീകരിച്ചു. അടുത്ത മാസം 12 നു നടക്കുന്ന ദേശീയ പണിമുടക്കിലും കേരളത്തിൽ യോജിച്ചുള്ള പ്രക്ഷോഭം വേണ്ടെന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഐഎൻടിയുസിയെയും എസ്ടിയുവിനെയും വിലക്കി. ഇതിന്റെ പിന്നിലുള്ള താൽപര്യം ബിജെപിയെ സുഖിപ്പിക്കലാണ്. പലകാലങ്ങളിൽ കോണ്‍ഗ്രസ് ബിജെപിയോട് കാണിച്ച മൃദുസമീപനത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ഇത് കേരളത്തിനാകെ അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയ്ക്കെതിരേ എല്ലാകാലത്തും ശരിയായ നിലപാട് സ്വീകരിച്ചിട്ടുള്ളത് എൽഡിഎഫാണ്. വർഗീയതയെ എതിർത്താൽ അത് ഏതെങ്കിലും മതവിഭാഗത്തിന് എതിരാകുമോ എന്ന് ഇടതുപക്ഷം ചിന്തിക്കാറില്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയ്ക്കെതിരായി എൽഡിഎഫ് ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്പോൾ എൽഡിഎഫ് ആ സമൂഹങ്ങൾക്കെതിരാണെന്ന തെറ്റിദ്ധാരണ പടർത്തുകയാണ് യുഡിഎഫ്. നിലനിൽപിനു വേണ്ടി പ്രതിപക്ഷം എന്തും ആയുധമാക്കാൻ ശ്രമിക്കുന്നു. ഇത് ആത്മഹത്യാപരമാണ്.
കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ ഒരു വർഗീയ ശക്തികളും തലപൊക്കിയിട്ടില്ല. ഒരു വർഗീയ സംഘർഷങ്ങളുമുണ്ടായിട്ടില്ല. വർഗീയ സംഘടനകൾ കേരളത്തിലില്ലാത്തതു കൊണ്ടല്ല ഇത്. അവരെ ചാരി ആരും നിൽക്കുന്നില്ല എന്നതാണ് അതിനു കാരണം. അവരിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് സംരക്ഷണമില്ല. ആരായാലും വർഗീയ സംഘർഷത്തിന്റെ ഭാഗമായി മുന്നിട്ടിറങ്ങിയാൽ അതിനെതിരേ കർക്കശമായ സമീപനമാണ് സർക്കാർ സ്വീകരിച്ചു പോരുന്നത്. അതു കൊണ്ടു തന്നെയാണ് വർഗീയ സംഘർഷങ്ങളില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ കേരളം എന്തോ വലിയ തെറ്റു ചെയ്തു എന്നാണ് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത്. രാജ്യത്തുള്ള ഏത് കോണ്‍ഗ്രസ് സർക്കാരാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തത്. ആദ്യം വിട്ടുനിന്നവർ പോലും പിന്നീട് പദ്ധതിയുടെ ഭാഗമായെന്നും ഇക്കാര്യം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കൾക്കറിയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഒരിക്കലും ഇവിടെ നടപ്പിലാകില്ല എന്നു പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ അവിശ്വാസനീയമായ മാറ്റങ്ങൾ ഉണ്ടാക്കാനായി. ഇക്കാര്യങ്ങളും ഭാവിയെ കുറിച്ചുള്ള രൂപരേഖയും ജനങ്ങൾക്കു മുന്നിൽ കൃത്യമായി അവതരിപ്പിക്കും. ജനങ്ങളെ വ്യാമോഹിപ്പിക്കുക എന്ന അജൻഡ എൽഡിഎഫിനില്ല. എന്നാൽ പ്രതിപക്ഷം മുന്നിൽ കാണുന്നത് മഹാന്ധകാരം നിറഞ്ഞ ഭാവിയാണ്. അതിനാൽ ഒരു തരം രാഷ്ടീയ നിസഹായതയിലാണ് പ്രതിപക്ഷം. അതുകൊണ്ടാണ് അവർ സർക്കാരിനെതിരായി നുണപ്രചാരണം നടത്തുന്നത്.
വികസനത്തിന്റെ പാതയിൽ സർക്കാർ ഒരടി പോലും പിന്നോട്ടു വയ്ക്കില്ല. അതിനെതിരേ പ്രവർത്തിക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെടുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സോണിയാഗാന്ധിയേക്കുറിച്ചു മന്ത്രി വി. ശിവൻകുട്ടി നടത്തിയ അധിക്ഷേപ പരാമർശങ്ങൾ പിൻവലിക്കാൻ തയാറാണെങ്കിൽ മന്ത്രിക്കെതിരേ താൻ നടത്തിയ പരാമർശങ്ങൾ പിൻവലിക്കാമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സതീശന്റെ പ്രസംഗത്തിലെ മന്ത്രി വി. ശിവൻകുട്ടിക്കെതിരേയുള്ള രൂക്ഷമായ പദപ്രയോഗങ്ങൾക്കെതിരേ ഭരണപക്ഷാംഗങ്ങൾ ഇന്നലെ നന്ദിപ്രമേയ ചർച്ചയ്ക്കിടയിൽ വിമർശനമുയർത്തിയിരുന്നു. തുടർന്നാണ് നിയമസഭയിൽ സതീശൻ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. സോണിയാഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണു ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടത്.
സോണിയാഗാന്ധിയുടെ കൈയിൽ കെട്ടിയ ചരട് ശബരിമലയിലെ സ്വർണം കൊണ്ടുണ്ടാക്കിയതാണെന്നും പറഞ്ഞു. സോണിയാഗാന്ധി തങ്ങളുടെ പ്രിയങ്കരിയായ നേതാവാണ്. മാത്രമല്ല അവർ തനിക്കു മാതൃതുല്യയാണ്. അവരേക്കുറിച്ചു ശിവൻകുട്ടി നടത്തിയ പരാമർശങ്ങൾ തങ്ങളെ വേദനിപ്പിച്ചു.
ശിവൻകുട്ടി പരാമർശങ്ങൾ പിൻവലിക്കണമെന്ന് താൻ വാർത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. പരാമർശങ്ങൾ സഭാരേഖകളിൽ നിന്നു നീക്കണമെന്ന് സ്പീക്കറോടു രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണു താൻ പതിവു രീതിയിൽ നിന്നു വ്യത്യസ്തമായി രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയത്. അതു ശിവൻകുട്ടിയെ അധിക്ഷേപിച്ചു കൊണ്ടല്ല പറഞ്ഞത്.
നിയമസഭയിൽ അദ്ദേഹം ഞങ്ങൾക്കു ക്ലാസ് നൽകേണ്ട എന്നു പറഞ്ഞു. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എങ്കിലും താൻ പ്രസ്താവന പിൻവലിക്കാമെന്ന് ഉറപ്പു നൽകുന്നു. ഒറ്റ ഉപാധി മാത്രമാണുള്ളത്. സോണിയാഗാന്ധിക്കെതിരേ ശിവൻകുട്ടി നടത്തിയ പരാമർശങ്ങൾ പിൻവലിക്കണം.- സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎ പി.പി.ചിത്തരഞ്ജനോടു അതൃപ്തി പ്രകടിപ്പിച്ചു സ്പീക്കർ എ.എൻ. ഷംസീർ. ഇന്നലെ ചോദ്യോത്തരവേളയ്ക്കിടെയായിരുന്നു സംഭവം.
ചോദ്യത്തിനിടെ ചിത്തരഞ്ജൻ പ്രതിപക്ഷാംഗങ്ങൾക്കു നേരെ തിരിഞ്ഞപ്പോൾ ചോദ്യം ചോദിക്കൂവെന്നു സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ, പറയേണ്ടതു പറഞ്ഞിട്ടേ പോകൂവെന്നായി ചിത്തരഞ്ജൻ.
അദ്ദേഹത്തിന്റെ മറുപടിയിൽ ക്ഷുഭിതനായ സ്പീക്കർ ഇങ്ങനെയാണോ സംസാരിക്കുകയെന്നു രോഷത്തോടെ ചോദിച്ചു. ഇതിനുശേഷം ചിത്തരഞ്ജൻ ചോദ്യത്തിലേക്കു കടന്നു. എന്നാൽ അതിനുശേഷം ചിത്തരഞ്ജനോടു ചെയറിനോടു കുറച്ചുകൂടി വിനയമാകാമെന്നും സ്പീക്കർ ഓർമിപ്പിച്ചു.
Kerala
തിരുവനന്തപുരം : സംസ്ഥാനത്തെ വ്യവസായ നേട്ടങ്ങളെച്ചൊല്ലി നിയമസഭയിൽ മന്ത്രി പി.രാജീവും മുൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും തമ്മിൽ വാദപ്രതിവാദം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ആരംഭിച്ച ചെറുതും വലുതുമായ പദ്ധതികളെ സംബന്ധിച്ചു ചോദ്യോത്തരവേളയിൽ മന്ത്രി രാജീവ് വിശദീകരിച്ചു. കഴിഞ്ഞ പത്തുവർഷം കേരളത്തിൽ ലോഡ്ഷെഡിംഗും പവർകട്ടും ഇല്ലായിരുന്നു. നമ്മുടെ കുട്ടികൾക്കു ഇതു രണ്ടും എന്താണെന്നും പോലും അറിയില്ല. ഡിക്ഷണറിയിൽ പോലും ഈ രണ്ടു വാക്കുകൾ ഇല്ലെന്നും കേരളം ഈ കാലത്താണു വ്യവസായ രംഗത്തു ഏറെ അഭിവൃദ്ധിപ്പെട്ടതെന്നും മന്ത്രി രാജീവ് പറഞ്ഞു.
മന്ത്രിയുടെ മറുപടിക്കിടെ മുൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടു. പത്തുകൊല്ലം മുന്‍പാണു പരശുരാമൻ മഴു എറിഞ്ഞു കേരളം സൃഷ്ടിച്ചതെന്ന് മന്ത്രി പറയാത്തത് ഭാഗ്യമെന്നായിരുന്നു കുഞ്ഞാലികുട്ടിയുടെ പരിഹാസം. ഇതോടെ ഇരുവരും തമ്മിൽ വാദപ്രതിവാദമായി.
കേരളത്തിൽ 15 വയസുള്ള കുട്ടിക്ക് പവർക്കെട്ടും എന്താണെന്ന് അറിയില്ലെന്നും ഇതാണ് വ്യവസായ രംഗത്തെ കേരളത്തിന്റെ വലിയ മുന്നേറ്റമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പത്തുവർഷത്തിനിടെ ലോഡ് ഷെഡിംഗും പവർക്കട്ടും അപ്രത്യക്ഷമാക്കുന്ന നേട്ടം കേരളത്തിന്റെ വൈദ്യുത ഉത്പാദനരംഗത്തു കൈവരിക്കാനായി. ഇതിനെ പ്രതിപക്ഷാംഗങ്ങൾ പരിഹസിച്ചപ്പോൾ എവിടെയെങ്കിലും പവർക്കെട്ട് ഉണ്ടെങ്കിൽ അതു സഭയിൽ തന്നെ പറയാമെന്നു മന്ത്രി വെല്ലുവിളിച്ചു.
ചിലർ പത്തുവർഷമായി ഇരുട്ടിലാണ്. അവരെ രക്ഷപ്പെടുത്താനാകില്ല. സ്വയം ഇരുട്ടിൽ കഴിയുന്നവരെ വെളിച്ചത്തിലേക്കു കൊണ്ടുവരാനുള്ള അസാധാരണ ശേഷിയോ മാന്ത്രികവടിയോ എന്റെ കൈയിലില്ല. ലണ്ടനിലെ ഇക്കണോമിസ്റ്റ് എന്ന വാരികയുടെ ലെഫ്റ്റ് പാരഡൈസ് എന്ന ലേഖനം ചൂണ്ടിക്കാട്ടി തന്റെ വാദങ്ങളെ മന്ത്രി ബലപ്പെടുത്തി.
ഇതിനിടെ കുഞ്ഞാലിക്കുട്ടി വീണ്ടും ഇടപെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടെ നിങ്ങൾ കൊണ്ടുവന്ന മെഗാപ്രോജക്ട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. മെട്രോയുടെ തുടക്കം ഇ.കെ. നായനാരുടെ കാലാത്തായിരുന്നുവെന്നതു മറക്കരുതെന്നു മന്ത്രി പറഞ്ഞു. മെട്രോയെ സിംഗപൂർ കന്പനിക്കു വിൽക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ കേരളം നടത്തിയ വലിയ സമരങ്ങളുടെ ഭാഗമായാണു ഡിഎംആർസിക്ക് അതു ലഭിച്ചതെന്നും മന്ത്രി രാജീവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പാലക്കാട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറം പാലത്തിന് സമാന്തരമായി പുതിയ പാലം വരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
ഇതിനായി ഡിപിആർ തയാറാക്കാൻ നിർദേശം നൽകി. ഗതാഗത സാന്ദ്രതയേറിയ തിരുവേഗപ്പുറം പാലത്തിലെ വിള്ളൽ പരിഹരിക്കാൻ 25ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഹമ്മദ് മുഹസിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: കോഴിക്കോട്ട് കോഴിമാലിന്യം സംസ്കരിക്കാൻ മൂന്ന് പ്ലാന്റുകൾക്കു കൂടി തുറക്കാൻ അനുമതി നൽകിയെന്നും അതിൽ രണ്ടെണ്ണം ജനങ്ങളുടെ എതിർപ്പു മൂലം തുടങ്ങാനായില്ലെന്നും മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു.
കോഴിമാലിന്യ സംസ്കരണത്തിന് വികേന്ദ്രീകരണ പ്ലാന്റുകൾ വേണം. ജില്ലയിലെ എല്ലാ മാലിന്യവും ഒരു പ്ലാന്റിലെത്തിക്കുന്നതാണ് പ്രശ്നം. ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. താമരശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റിൽ നവീകരണം പൂർത്തിയാക്കി.
പ്രശ്നങ്ങൾ ഉണ്ടായ ശേഷം ഇവിടുത്തെ സംസ്കരണ ശേഷി 20 ടണ്ണാക്കി പരിമിതപ്പെടുത്തി. വൈകുന്നേരം 6.30 മുതൽ രാത്രി 12വരെ പ്രവർത്തിക്കില്ല. മലിനീകരണ നിയന്ത്രണബോർഡ് എല്ലാമാസവും കോഴിക്കോട് എൻഐടിയിലെ ലാബ് എല്ലാ ആഴ്ചയും പ്ലാന്റ് പരിശോധിക്കും.
ദുർഗന്ധം ഒഴിവാക്കാൻ തിരുവനന്തപുരം സിഎസ്ഐആറുമായി ചേർന്ന് പരിഹാരമുണ്ടാക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മന്ത്രി രാജേഷ് മറുപടി നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിലെ വൈദ്യുതി കുടിശിക 24.29 കോടി രൂപയായെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. സർക്കാർ മെഡിക്കൽ കോളജുകളിൽ 9.12 കോടി രൂപയുടെ കുടിശികയുണ്ട്.
സർക്കാർ സഹകരണ ആശുപത്രികളിൽ 5.72 കോടി രൂപയാണ് കുടിശിക. കഴിഞ്ഞ മാസം 31 വരെയുള്ള കെഎസ്ഇബിയുടെ ഓഡിറ്റ് ചെയ്യപ്പെടാത്ത കണക്കുകളാണിത്. എറണാകുളം ജനറൽ ആശുപത്രിയിൽ 4.24 കോടി രൂപയാണ് കുടിശിക.
കോട്ടയം മെഡിക്കൽ കോളജിൽ 1.91 കോടിയും കൊല്ലം ജില്ലാ ആശുപത്രിയിൽ 1.34 കോടി രൂപയും കുടിശികയുണ്ട്. സഹകരണ ആശുപത്രികളിൽ പരിയാരം മെഡിക്കൽ കോളജിൽ 5.4 കോടി രൂപയാണ് കുടിശികയുള്ളതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംരംഭകവർഷം പദ്ധതിയിൽ സംസ്ഥാനത്തു കഴിഞ്ഞ മൂന്നുവർഷത്തിൽ രജിസ്റ്റർ ചെയ്തത് 3,53,127 സംരംഭങ്ങളെന്നു മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു.
2022 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 22688.47 കോടി രൂപയുടെ നിക്ഷേപവും 7,49,712 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ ഉത്പാദനവും തൊഴിലും വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ വ്യവസായ വകുപ്പ് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിൽ നിന്നുള്ള സാന്പത്തിക സഹായങ്ങൾ നൽകുന്നതിനൊപ്പം സംരംഭകർക്കുള്ള വിവിധ സേവനങ്ങൾ നൽകുന്ന ഫെസിലിറ്റേറ്ററായും പ്രവർത്തനം വിപുലീകരിച്ചു. സംരംഭകർക്ക് അടിസ്ഥാന സൗകര്യം, വ്യവസായം തുടങ്ങാനുള്ള അനുമതികൾ സമയബന്ധിതമായി നൽകിയും കേരളത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി. വ്യവസായ രംഗത്തു കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ വ്യവസായനയം രൂപീകരിച്ചു.
ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ ഭാഗമായി 27 കന്പനികളുമായി കേരളം ധാരണാപത്രം ഒപ്പിട്ടു. മെഡിക്കൽ വ്യവസായം, റിന്യൂവൽ എനർജി, ഡാറ്റാ സെന്റർ, എമർജിംഗ് ടെക്നോളജി എന്നീ മേഖലകളിലായി 1.15 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണു നടക്കുകയെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കൊച്ചി- ധനുഷ്കോടി ദേശീയപാത നിർമാണത്തിനിടെ അടിമാലിയിൽ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു.
ദേശീയപാത അഥോറിറ്റി അശാസ്ത്രീയമായി മണ്ണു നീക്കിയതാണ് അപകടകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 15,000 രൂപയും അടിയന്തര സഹായം എൻഎച്ച്എഐ നൽകിയിട്ടുണ്ട്.
കൂടുതൽ സഹായം ലഭ്യമാക്കാൻ യോഗം വിളിച്ച് ആവശ്യപ്പെടുമെന്നും എ.രാജയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിനായി കോതമംഗലത്തെ പ്രത്യേക സോണായി കണക്കാക്കി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
കോതമംഗലത്ത് സ്പെഷൽ ടീമിനെ നിയോഗിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ കോതമംഗലത്തെത്തി ചർച്ച നടത്തും. 3.75 കോടി രൂപ ചെലവിൽ 30 കിലോമീറ്ററിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്നും ആന്റണി ജോണിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: ദേശീയപാത- 66 ലെ തലപ്പാടി - ചെങ്കള റീച്ചിലെ കുമ്പളയിലെ ടോൾ പിരിവ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ദേശീയപാത അഥോറിറ്റിക്ക് വീണ്ടും കത്തു നൽകുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
എ.കെ.എം. അഷ്റഫിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
Kerala
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പുന:നിർണയിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇതിനായി പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ഉടൻ വിളിച്ചു ചേർക്കും. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം സേവന വേതന വ്യവസ്ഥ പുതുക്കാനാണ് തീരുമാനം.
യൂണിയനുകൾ സംയുക്തമായി ലഭ്യമാക്കുന്ന ചാർട്ടർ ഓഫ് ഡിമാൻഡ് അടിസ്ഥാനമാക്കിയാണ് പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ ചർച്ച ചെയ്യുന്നത്. മൂന്നാർ മേഖലയിൽ തോട്ടം തൊഴിലാളികൾക്കു കൂടുതൽ വീടുകൾ നിർമിച്ചു നൽകാനായി 6.5 ഏക്കർ ഭൂമി ചിന്നക്കനാലിൽ കണ്ടെത്തിയിട്ടുണ്ട്.
പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളെ പ്ലാന്റേഷൻ ലേബർ നിയമത്തിൽ ഉൾപ്പെടുത്തി സമഗ്രമായ സാമൂഹിക സുരക്ഷ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇഎസ്ഐ ആക്ട് പ്രകാരം സമാനമായ പരിരക്ഷ സ്വീകരിക്കുന്നതിന് നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പ്ലാന്റേഷൻ തൊഴിലാളികളെ ഇഎസ്ഐ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് നിർദേശിച്ചു.
അതിനാൽ സംസ്ഥാനത്തെ പ്ലാന്റേഷൻ തൊഴിലാളികളെ ഇഎസ്ഐയിൽ നിന്ന് ഒഴിവാക്കിയിട്ടുുണ്ടെന്നും പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ വീഡിയോ ആവശ്യപ്പെട്ട് ഗവർണർ അയച്ച കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ.
കത്ത് ആദ്യം മാധ്യമങ്ങൾക്കു കൊടുക്കുകയും അതിന്റെ കോപ്പി സ്പീക്കർക്കു നൽകുകയുമാണ് ഗവർണറുടെ ഓഫീസ് ചെയ്തത്. കോപ്പിക്കു മറുപടിയില്ല. നേരിട്ട് കത്തു തന്നാൽ മറുപടി നൽകുമെന്നും സ്പീക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സാധാരണ നിലയിൽ ഒരു ഗവർണർ സ്പീക്കർക്ക് കത്തയയ്ക്കുന്പോൾ ആദ്യം സ്പീക്കർക്കാണു ലഭിക്കേണ്ടത്. പക്ഷേ, കത്തിന്റെ കോപ്പിയാണ് സ്പീക്കർക്കു ലഭിച്ചത്. കത്ത് ആദ്യം ലഭിച്ചത് മാധ്യമങ്ങൾക്കാണ്. ഗവർണർ അങ്ങനെ ചെയ്തു എന്ന് തനിക്ക് അഭിപ്രായമില്ല.
പക്ഷേ ഇക്കാര്യം ഗവർണറുടെ ഓഫീസ് ഗൗരവമായി പരിശോധിക്കണം. കത്തിനു മുകളിൽ ഹൈലി കോണ്‍ഫിഡൻഷ്യൽ എന്നാണ് എഴുതിയിട്ടുള്ളത്. അതാണ് അതിന്റെ വിരോധാഭാസം. സാധാരണ സ്പീക്കർക്ക് വരുന്ന കത്ത് പ്രൈവറ്റ് സെക്രട്ടറിക്കു തുറക്കാം. എന്നാൽ, ഇത്തരത്തിൽ രഹസ്യസ്വഭാവമുള്ള കത്ത് സ്പീക്കറുടെ സാന്നിധ്യത്തിൽ മാത്രമാണു തുറക്കുക.
അങ്ങനെ തുറന്നുനോക്കിയപ്പോൾ അതിൽ അതീവ രഹസ്യമായി ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യങ്ങൾ മാത്രമാണ് കത്തിലുണ്ടായിരുന്നത്.
കത്ത് പത്രക്കാർക്ക് കൊടുത്തിട്ട് അതിന്റെ കോപ്പി വാങ്ങി കൊടുക്കേണ്ട ആളാണോ സ്പീക്കർ എന്ന് ഗവർണറുടെ ഓഫീസ് ആലോചിക്കണമെന്നും സ്പീക്കർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അറിയിച്ചു.
Kerala
തിരുവനന്തപുരം: തന്നെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ തിരിച്ചടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ നട്ടെല്ലു വളച്ച ആളിന്റെ പേര് ശിവൻകുട്ടിയെന്നല്ല, വി.ഡി. സതീശൻ അഥവാ വിനായക ദാമോദർ സതീശൻ എന്നാണ്. സതീശൻ ഉപയോഗിക്കുന്ന അതേ ഭാഷയിൽ ഇടതുപക്ഷം തിരിച്ചടിച്ചാൽ സതീശൻ മൂത്രമൊഴിക്കുമെന്നും ശിവൻകുട്ടി പത്രസമ്മേളനത്തിൽ തിരിച്ചടിച്ചു.
ആർഎസ്എസുമായി കൂട്ടിക്കെട്ടി ‘സംഘിക്കുട്ടി ’ എന്നാണ് സതീശൻ തന്നെക്കുറിച്ചു പറഞ്ഞത്. താൻ ആർഎസ്എസിനെതിരേ പോരാടുന്ന കാലത്ത് സതീശൻ വള്ളിനിക്കറുമിട്ട് സ്കൂളിൽ പഠിക്കുകയാണ്. അതുകൊണ്ട് അക്കാര്യമൊന്നും സതീശന് അറിയില്ലായിരിക്കാം.
പ്രായമോ സ്ഥാനമോ നോക്കാതെ ആരെയും അധിക്ഷേപിക്കുന്ന അഹങ്കാരിയാണ് സതീശൻ. അച്ഛന്റെ പ്രായമുള്ളവരെ കുറിച്ചു പോലും ധിക്കാരം നിറഞ്ഞ തരംതാണ പദപ്രയോഗമാണ് സതീശൻ നടത്തുന്നത്. അടുത്തകാലത്ത് തിരുവനന്തപുരം നഗരത്തിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളിൽ സതീശന്റെ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത് ‘അങ്ങുചെന്ന് പറഞ്ഞേക്ക്, ഞാൻ പേടിച്ചു പോയി’ എന്നാണ്. തിരിച്ചു പടം വയ്ക്കാനും അതിനു താഴെ അടിക്കുറിപ്പെഴുതാനുമുള്ള ഒരുപാട് സംഭവവികാസങ്ങളുണ്ട്. എൽഡിഎഫിന്റെ മാന്യതകൊണ്ട് അതു ചെയ്തിട്ടില്ല.
ശബരിമല സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴച്ചത് താനല്ല. അതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പൊതുമണ്ഡലത്തിലുണ്ട്. അതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറയണം.
ഒരു സ്ഥാനം കണ്ടുകൊണ്ട് സതീശൻ വെപ്രാളം കാട്ടുകയാണ്. അത് കിട്ടുമോ കിട്ടില്ലയോ എന്ന് അറിയാത്തതുകൊണ്ട് മാനസികനില തെറ്റി സതീശൻ എന്തൊക്കെയോ വിളിച്ചുപറയുകയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ ജനങ്ങളുടെ സംശയങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപു മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്നലെ കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തു പ്രസംഗിക്കവെയാണു മന്ത്രിക്കെതിരേ സതീശൻ ആഞ്ഞടിച്ചത്.
ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേടാണു നമ്മുടെ കുട്ടികൾക്കുള്ളത്. നിയമസഭയിൽ അണ്ടർവെയർ പുറത്തു കാണിച്ചു ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം പറഞ്ഞ ഒരുത്തനാണു പ്രതിപക്ഷത്തിനു ക്ലാസ് എടുക്കാൻ വരുന്നതെന്നും വി.ഡി.സതീശൻ ആഞ്ഞടിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ സമരം.
സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണു വി. ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടത്. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. വാർത്ത വരുമെന്നു കണ്ടാൽ എന്തും വായിൽനിന്നു വരും. പഠിക്കുന്ന നമ്മുടെ കുട്ടികളെ ഓർത്ത് സങ്കടപ്പെടുന്നു. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ലെന്നെങ്കിലും പറയാമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
ഏതു മാളത്തിൽ പോയി ഒളിച്ചാലും സ്വർണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. ശബരിമലയിൽ ഇപ്പോഴുള്ളതു വ്യാജ ദ്വാരപാലക ശില്പമാണ്. അതിൽ സ്വർണം പൂശി തട്ടിപ്പു നടത്താനാണ് ദേവസ്വം പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും മന്ത്രി വി.എൻ. വാസവനും ശ്രമിച്ചതെന്നും സതീശൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം.എം ഹസൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ, എം.എ. വാഹിദ്, എൻ. ശക്തൻ, പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിൽ സിപിഎം നേതാക്കളുടെ രക്തസാക്ഷി ഫണ്ട് തട്ടിപ്പു വിവാദവുമായി ബന്ധപ്പെട്ടു സമരം ചെയ്ത സ്ത്രീകൾ അടക്കമുള്ള കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ ക്രൂരമായി മർദിച്ചതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതെ സ്പീക്കർ എ.എൻ. ഷംസീർ. സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം പിന്നീട് നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
എന്തുകൊണ്ട് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടു സമരം ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചു എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യത്തിന് അതിനുള്ള ഗൗരവം ഈ വിഷയത്തിന് ഇല്ലെന്നായിരുന്നു സ്പീക്കർ എ.എൻ. ഷംസീറിന്റെ മറുപടി.
തുടർന്ന് അടുത്ത നടപടിയായ ശ്രദ്ധക്ഷണിക്കലിലേക്കു കടന്നതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങി. സ്പീക്കർ സംരക്ഷണമൊരുക്കാൻ വനിതകൾ അടക്കമുള്ള വാച്ച് ആൻഡ് വാർഡും നിരന്നു.
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ട്, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് ടി.ഐ. മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരേ സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞുകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തൽ പുറത്ത് വന്നതിനെ തുടർന്ന് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് ചെയ്ത സ്ത്രീകൾ അടക്കമുള്ള കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഎം ക്രിമിനലുകൾ ക്രൂരമായി മർദിച്ചതായി വി.ഡി. സതീശൻ ആരോപിച്ചു.
അടിയന്തര പ്രമേയം അനുവദിക്കാതിരുന്നത് മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാത്തതിനാലാണെന്ന് അദ്ദേഹം ആരോപിച്ചു. സ്പീക്കർ ചെയ്തത് അനീതിയാണ്. പ്രമേയം അനുവദിക്കാത്തത് നിയമസഭാ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. 15 മിനിറ്റോളം നടുത്തളത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷം പിന്നീട് സഭ വിട്ടു.
എംഎൽഎയുടെ ഓഫീസിന് സമീപം കുറുവടികളുമായി ക്രിമിനൽ സംഘം ആക്രമിക്കാൻ നിൽക്കുകയായിരുന്നു. പോലീസ് നിർദേശത്തെ തുടർന്ന് പ്രകടനം വഴിമാറി പോയിട്ടും പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുന്നവരെ ഇല്ലാതാക്കുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ കൊലവിളി.
പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് അഴിമതി പുറത്ത് കൊണ്ടുവരുന്നവർക്ക് സംരക്ഷണം നൽകുമെന്ന പറഞ്ഞ സിപിഎം വിസിൽ ബ്ലോവറിനെതിരേ നടപടി എടുത്ത് പാർട്ടിയിൽനിന്നു പുറത്താക്കി. ശബരിമല ശാസ്താവിന്റെ സ്വർണം കവർന്നതിന് കോടതി ജയിലിലാക്കിയ സിപിഎം നേതാക്കൾക്കെതിരേ നടപടി എടുക്കാത്ത സിപിഎമ്മാണ് പാർട്ടിയിൽ നടന്ന കൊള്ള പുറത്ത് പറഞ്ഞ ആൾക്കെതിരേ 24 മണിക്കൂറിനകം നടപടി എടുത്തത്.
പയ്യന്നൂരിൽ പോലീസിന് നേരേ സ്റ്റീൽ ബോംബ് എറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആളെയാണ് കൗണ്‍സിലറാക്കിയത്. ടി.പി. ചന്ദ്രശേഖരനെപോലെ ജീവന് ഭീഷണി നേരിട്ടാണ് കുഞ്ഞുകൃഷ്ണനും പാർട്ടിയിലെ അഴിമതി ചൂണ്ടിക്കാട്ടിയത്.
കുഞ്ഞുകൃഷ്ണന്റെ ജീവൻ സംരക്ഷിക്കാനുള്ള ബാധ്യത പോലീസിനുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ യൂത്ത്കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജി. ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ഒന്നിലധികം തവണ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.
പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പലർക്കും പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ സ്ഥലത്ത് തുടരുകയാണ്. ഇത് അന്തിമസമരം അല്ലെന്നും തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും തുടർ സമരങ്ങൾ ഉണ്ടാകുമെന്നും യൂത്ത്കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: വനിതാ കർഷകരെ പിന്തുണയ്ക്കുന്നതിന് സംസ്ഥാനത്ത് പ്രത്യേക വനിത കാർഷിക പദ്ധതി നടപ്പിലാക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം. 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തുടനീളമുള്ള വനിത കർഷകരെ പിന്തുണയ്ക്കാൻ പ്രത്യേക പദ്ധതി ആരംഭിക്കുന്നത്.
ഇതുവഴി കാർഷിക മേഖലയിലെ പദ്ധതിവിഹിതത്തിൽ വനിതകൾക്കായി പ്രത്യേക തുക നീക്കിവയ്ക്കപ്പെടും. കാർഷിക മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള കൃഷിരീതികളിലും വനിതാ കർഷകർക്ക് പ്രത്യേക പരിശീലനവും നൽകും.
കുടുംബശ്രീ വഴി കാർഷിക ഉത്പന്നങ്ങൾ സംസ്കരിക്കാനും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനും വനിതാ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകും. വനിതാ കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കായി കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
കുട്ടനാട് വികസന പദ്ധതി രണ്ടാം ഘട്ടം നടപ്പിലാക്കുമെന്നും കർഷകർക്ക് സാമൂഹിക സുരക്ഷയും ക്ഷേമ പിന്തുണയും നൽകുന്നതിന് മതിയായ സാന്പത്തിക വ്യവസ്ഥകളോടെ കേരള കർഷക ക്ഷേമനിധി ബോർഡ് പൂർണമായും പ്രവർത്തനക്ഷമമാക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
മറ്റു പ്രഖ്യാപനങ്ങൾ
കെ.എം. മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സ്കീം വിപുലീകരിക്കും
തിരുവനന്തപുരം: യുവാക്കൾക്ക് വരുമാന അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടപ്പിലാക്കുന്ന കെ.എം. മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സ്കീം വിപുലീകരിക്കുമെന്ന് പ്രഖ്യാപനം.
പദ്ധതിയുടെ വ്യാപ്തി വർധിപ്പിച്ച് സ്ഥിരവിളകൾക്ക് പുറമെ നാണ്യവിളകളെയും ഉൾപ്പെടുത്തി യുവജനങ്ങൾക്ക് അധികവരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: അസത്യങ്ങളും അർധസത്യങ്ങളും കുത്തിനിറച്ച് സർക്കാർ ഗവർണറെക്കൊണ്ട് പ്രസംഗിപ്പിച്ച തെറ്റായ ഡോക്കുമെന്റാണ് നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഒരു സർക്കാരിന്റെ പരാജയം വരികൾക്കിടയിലൂടെ മുഴച്ചുനിൽക്കുകയാണ്.
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നുസമ്മതിക്കുന്നതാണ് നയപ്രഖ്യാപനം. കേന്ദ്രത്തിൽനിന്ന് 53,000 കോടി ലഭിക്കാനുണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന സർക്കാർ അക്കാര്യങ്ങളൊന്നും നയപ്രഖ്യാപനത്തിൽ പറയുന്നില്ല. ഇപ്പോൾ മറ്റു ചില കണക്കുകളാണ് പറയുന്നതെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ഉയർത്തിപ്പിടിക്കുന്ന മതേതരജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും നയപ്രഖ്യാപനത്തിലുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത തരത്തിൽ മന്ത്രി സജി ചെറിയാൻ ഏറ്റവും വലിയ വർഗീയവാദം ഉയർത്തി. ആ മന്ത്രിയെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ടാണ് മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നെന്ന അവകാശവാദം ഉന്നയിക്കുന്നത്.
ഭരണഘടന അനുസരിച്ച് മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് ഗവർണർ വായിക്കേണ്ടത്. ഗവർണർ ബോധപൂർവം അത് വിട്ടുകളയുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റാണ്. അതിനുള്ള അധികാരം ഗവർണർക്കില്ല. സ്വന്തം കാര്യങ്ങൾ പറയുകയല്ല ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ചെയ്യേണ്ടത്. സർക്കാർവാദത്തോട് യോജിക്കുന്നു.
പക്ഷ, മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ തെറ്റായ അവകാശവാദങ്ങളാണുള്ളത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഗവർണർക്കെതിരേ പറഞ്ഞത്. സർക്കാർ പ്രതിസന്ധിയിലാകുമ്പോഴൊക്കെ ഗവർണറുമായി ഏറ്റുമുട്ടലുണ്ടാകും. സർക്കാരിന്റെ പ്രതിസന്ധി മാറിക്കഴിയുമ്പോൾ ഗവർണറുമായി സെറ്റിൽ ചെയ്യും.
സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിന്റെ പേരിലാണ് സർവകലാശാലകൾ സംഘർഷഭരിതമായത്. എന്നാൽ ഒരു രാത്രി കഴിഞ്ഞ് നേരം പുലർന്നപ്പോൾ എല്ലാം ഒത്തുതീർപ്പിലാക്കി. വിസിമാരെ രണ്ടുപേരും വീതംവച്ചെടുത്തു. എന്തിനാണ് ഇവർ കേരളത്തെ കബളിപ്പിച്ചത്. അതുപോലെ ഒരു നാടകമാണ് ഇന്നു സഭയിലും നടന്നത്. ഗവർണറും സർക്കാരും തമ്മിൽ തർക്കം എന്ന് കേൾക്കുമ്പോൾത്തന്നെ ജനങ്ങൾ ചിരിച്ചുതുടങ്ങിയിട്ടുണ്ട്.
പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ഇനി ചെയ്യുമെന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ഒരു വിശ്വാസ്യതയുമില്ലാത്ത ഡോക്കുമെന്റായി നയപ്രഖ്യാപന പ്രസംഗം മാറിയെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ജനസംഖ്യാപരമായ മാറ്റത്തെ സവിശേഷ അവസരമാക്കി മാറ്റാൻ സംസ്ഥാനത്ത് ‘സിൽവർ ഇക്കോണമി’ കെട്ടിപ്പടുക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
കേരളത്തെ അനുഗ്രഹീത വാർധക്യകാലത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുകയും അതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത നിലവാരമുള്ള ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുക, സാമൂഹ്യ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതും ഇതിന്റെ ഭാഗമാണെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള സാന്പത്തിക പ്രവർത്തനങ്ങളും വ്യവസായങ്ങളും ഉൾപ്പെടുന്ന ഒരു വിപണി സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ആരോഗ്യപരിപാലനം, വിനോദം, ഗതാഗതം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇതുമുന്നിൽ കണ്ടുള്ള പദ്ധതികൾക്കു രൂപംനൽകി നടപ്പിലാക്കുക എന്നതാണ് സിൽവർ ഇക്കോണമിയുടെ പ്രധാന സവിശേഷത.
Kerala
തിരുവനന്തപുരം: ഗവർണർക്കു യുക്തമെന്നു തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയാറാക്കി വായിക്കാമെന്നു സർക്കാർ അറിയിച്ചിരുന്നതായി ഗവർണറുടെ ഓഫീസിന്റെ വിശദീകരണം. ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഓഫീസ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.
മന്ത്രിസഭ അംഗീകരിച്ച് അയച്ചുകൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങളോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു. അപ്പോഴാണ് സർക്കാരിൽനിന്ന് ഇത്തരത്തിലുള്ള പ്രതികരണമുണ്ടായത്. മാത്രമല്ല, ലോക്ഭവൻ നിർദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചുതരാമെന്ന സൂചനയും നല്‍കിയിരുന്നു. എന്നാൽ തിങ്കളാഴ്ച അർധരാത്രി 12നു ശേഷമാണ് ഭേദഗതികൾ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം ലോക്ഭവനിലേക്ക് മടക്കി അയച്ചത്.
യാത്ര കഴിഞ്ഞു കോഴിക്കോട്ടുനിന്നു വൈകി തിരുവനന്തപുരത്തു മടങ്ങിയെത്തിയ ഗവർണർ താൻ നിർദേശിച്ചതും സർക്കാർ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണു സഭയിൽ വായിച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകൾ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെത്തുടർന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചുവെന്നും പരമോന്നത കോടതി അതു ഭരണഘടനാ ബെഞ്ചിനു റഫർ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പറഞ്ഞിരുന്നു. ഇതു വാസ്തവവിരുദ്ധമാണ്.
സുപ്രീംകോടതി അവ ഭരണഘടനാ ബെഞ്ചിനു വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിൽ കരടിലെ ഈ പരാമർശം ഒഴിവാക്കണമെന്നതായിരുന്നു ലോക്ഭവന്റെ നിലപാട്. കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്നവയാണ് എന്ന പരാമർശവും കരടിൽനിന്ന് ഒഴിവാക്കണമെന്നു ലോക്ഭവൻ നിർദേശിച്ചിരുന്നു.
പകരം മുൻകൂർ തുകകൾ നിഷേധിക്കുന്നതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവൻ നിർദേശിച്ചിരുന്നതെന്നും ലോക്ഭവൻ നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നേരത്തേയുള്ള രീതിയിൽ പുനഃസ്ഥാപിക്കാനുള്ള പ്രമേയം പാസാക്കാൻ കേരള നിയമസഭ തയാറാകണമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെലുങ്കാന, കർണാടക സർക്കാരുകളെ മാതൃകയാക്കണം. തെലുങ്കാന സർക്കാർ പുതിയ തൊഴിലുറപ്പു നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠമായി നിയമസഭയിൽ പ്രമേയം പാസാക്കി.
കർണാടക സർക്കാരും ഈ വിഷയം ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ലോക്ഭവനു മുന്നിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.
തെലുങ്കാനയിൽ ഗ്രാമസഭകളിലും ഇത്തരം പ്രമേയം പാസാക്കി. സമാനരീതിയിൽ കേരളത്തിലും ഗ്രാമസഭകൾ വിളിച്ചുകൂട്ടണം. ലോക്സഭയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരെ കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി സംവാദത്തിനു തയാറാകണം.
കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ സംസ്ഥാന വിഷയങ്ങൾ ഉന്നയിക്കാത്ത ഒരു പാർലമെന്റ് സമ്മേളനവും ഉണ്ടായിട്ടില്ല. ഇടത് എംപിമാരുടെയും യുഡിഎഫ് എംപിമാരുടെയും പ്രവർത്തനം താരതമ്യം ചെയ്താൽ മുഖ്യമന്ത്രിക്ക് അതു ബോധ്യമാകും. സ്വന്തം മുന്നണിയിലെ സിപിഐപോലും അറിയാതെ പിഎം ശ്രീയിൽ ആർഎസ്എസ് അജൻഡയ്ക്കായി ഒപ്പിട്ട മുഖ്യമന്ത്രിക്കു കേന്ദ്രത്തിനെതിരേ സമരം ചെയ്യാൻ എന്തു ധാർമിക അവകാശമാണുള്ളത്. ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരേ സമരം ചെയ്യാൻ ധൈര്യം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സമരം ചെയ്യേണ്ടിയിരുന്നതു ലോക്ഭവനു മുന്നിലായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.