Kerala
തിരുവനന്തപുരം: ചാർട്ടർ ചെയ്ത വിമാനത്തിൽ വി.ഡി. സതീശൻ മംഗലാപുരത്തേക്കു നടത്തിയ യാത്രയും പിണറായി വിജയൻ തിങ്കളാഴ്ച നിയമസഭയിൽ കൊണ്ടു വന്ന കുപ്പിയിലെ ചെളിവെള്ളവുമായിരുന്നു ഇന്നലെ നിയമസഭയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
അദാനി കണക്ഷൻ പറഞ്ഞു സതീശനെ കുടുക്കാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിങ്കളാഴ്ച സഭയിൽ കൊണ്ടു വന്ന ചെളിവെള്ളത്തിന്റെ കഥ പറഞ്ഞ് പ്രതിപക്ഷത്തെ ചൊറിയാനായിരുന്നു ഭരണപക്ഷത്തെ ചെറുപ്പക്കാർ ശ്രമിച്ചത്.
സതീശന്റെ മംഗലാപുരം യാത്രയുടെ അദാനി കണക്ഷൻ പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ചവരെല്ലാം ആവർത്തിച്ചു. വിഡി-മോദി-അദാനി ഡീൽ എന്നാണ് പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ച സേവ്യർ ചിറ്റിലപ്പിള്ളി ഈ സംഭവങ്ങളെയാകെ വിശകലനം ചെയ്ത ശേഷം വിശേഷിപ്പിച്ചത്. ചാർട്ടേർഡ് വിമാനത്തിൽ മംഗലാപുരത്തിനു പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നാണ് സതീശൻ വ്യക്തമാക്കിയത്. ബജറ്റ് വന്നപ്പോഴാണ് യഥാർഥ കാരണം മനസിലായത്.
ധനവകുപ്പും തുറമുഖ വകുപ്പും മുഖ്യമന്ത്രി പിടിച്ചു വച്ചതിനു പിന്നിലും സേവ്യർ അദാനി കണക്ഷൻ കണ്ടു. പാർട്ടിയിലെ മുതിർന്നവരെ വെട്ടി സതീശൻ മുഖ്യമന്ത്രി ആയതിനു പിന്നിലും ഇതേ കണക്ഷൻ തന്നെ സേവ്യർ കണ്ടെത്തി. ഖനനം സ്വകാര്യവത്കരിക്കാനുള്ള നീക്കം പി.കെ. കുഞ്ഞാലിക്കുട്ടി അറിഞ്ഞോ എന്നു സേവ്യർ ചോദിച്ചതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. യുഡിഎഫിനുള്ളിൽ ചെറിയൊരു കലഹമുണ്ടാക്കാനായാൽ അത്രയും നല്ലതല്ലേ.
വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകാനുള്ള നീക്കം ഒരു പ്രത്യേക കന്പനിയെ സഹായിക്കാനാണെന്ന ആരോപണം മുഹമ്മദ് മുഹസിൻ ആവർത്തിച്ചു. സതീശന്റെ മംഗലാപുരം യാത്രയെ ഈ ഡീലുമായി ബന്ധിപ്പിക്കാനായിരുന്നു മുഹസിൻ ശ്രമിച്ചത്. വീര്യം കുറഞ്ഞ മദ്യം ഹലാൽ അല്ലേ എന്ന് കുഞ്ഞാലിക്കുട്ടിയോടു ചോദിക്കുകയും ചെയ്തു. ഇന്ദിരാ ഗാരന്റിയുടെ മറവിൽ മോദി ഗാരന്റിയാണു നടപ്പിലാക്കുന്നതെന്നും മുഹസിൻ ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിനു വേണ്ടിയുള്ള നീക്കം ഒരു രണ്ടാം ബാർക്കോഴയിലേക്കാണോ പോകുന്നതെന്ന സംശയമായിരുന്നു വി. മുരളീധരന്.
സതീശൻ സർക്കാർ ആകാശവും കരയും കടലുമെല്ലാം കച്ചവടമാക്കാനാണു ശ്രമിക്കുന്നതെന്ന് എ. പ്രഭാകരൻ പറഞ്ഞു. ഇനി അവശേഷിക്കുന്നത് മേഘവും കാറ്റുമാണ്. അതും കുപ്പിയിലാക്കി വിൽക്കാൻ സാധിക്കുമോ എന്നു സർക്കാർ നോക്കുമെന്നായിരുന്നു പ്രഭാകരന്റെ പരിഹാസം.
പിണറായി വിജയൻ സഭയിൽ കൊണ്ടുവന്ന ചെളി നിറഞ്ഞ കുപ്പിവെള്ളവും ചർച്ചയിൽ ഇടംപിടിച്ചു. എഐഎസ്എഫ് മാർച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ചെളിവെള്ളമാണു ചീറ്റിച്ചതെന്നായിരുന്നു പിണറായി ആരോപിച്ചത്. എഐഎസ്എഫ് പ്രവർത്തകർ റോഡിലെ കുഴിയിൽ നിന്നു കുപ്പിയിൽ വെള്ളം നിറയ്ക്കുന്ന ഫോട്ടോ പത്രത്തിൽ പ്രസിദ്ധീകരിച്ചതു കാട്ടി കുഴിയിൽ നിന്നു വെള്ളമെടുത്താൽ ചെളിവെള്ളമല്ലേ കിട്ടൂ എന്നു വി.എസ്. ജോയി ചോദിച്ചത് സഭയിൽ ബഹളത്തിനിടയാക്കി.
പ്രതിപക്ഷത്തിനിപ്പോൾ അൽഷിമേഴ്സ് ബാധിച്ചിരിക്കുകയാണെന്നാണു ജോയിയുടെ കണ്ടെത്തൽ. വിഴിഞ്ഞത്ത് അദാനിയെ കൊണ്ടു വന്നവർ ഇപ്പോൾ അദാനിക്കെതിരേ സമരത്തിലാണ്. പിഎം ശ്രീയിൽ ഒപ്പുവച്ചവർ ഇപ്പോൾ പിഎം ശ്രീക്കെതിരേ പ്രതിഷേധത്തിലാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിളപ്പിച്ചാറിച്ച വെള്ളം കൊണ്ടല്ല പോലീസ് കെഎസ്യുക്കാരെ നേരിട്ടതെന്നു സുധീർ ഷാ പാലോട് ഭരണപക്ഷത്തോടു പറഞ്ഞു.
കെഎസ്യു പ്രവർത്തകരെ പനിനീർ തെളിച്ചല്ല അന്നു വരവേറ്റതെന്ന് ഒട്ടേറെ സമരാനുഭവമുള്ള കെ.എം. അഭിജിത്തും പറഞ്ഞു. നവകേരള സദസിനെതിരേ പ്രതിഷേധിച്ചവരെ ചെടിച്ചട്ടിയും ഹെൽമെറ്റും വ്ച്ച ആക്രമിക്കുകയും മുഖ്യമന്ത്രിയുടെ ഗണ്മാൻ ഉൾപ്പെടെ ഇറങ്ങി ക്രൂരമായി മർദിക്കുകയും ചെയ്തപ്പോൾ അന്നത്തെ മുഖ്യമന്ത്രി അതിനെ രക്ഷാപ്രവർത്തനമെന്നാണു വിശേഷിപ്പിച്ചതെന്നു വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ ചെളിവെള്ള ആരോപണം വന്നപ്പോൾ, അന്വേഷിക്കാം എന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. അതാണു ഭരണം മാറിയപ്പോൾ ഉണ്ടായ മാറ്റമെന്നു വിദ്യ പറഞ്ഞു.
കെ റെയിൽ വരാത്തതിന്റെ പേരിൽ അപ്പം വിൽക്കാൻ പറ്റാതെ പോയ സ്ത്രീകൾക്ക് ഇപ്പോൾ കെഎസ്ആർടിസി ബസിൽ കയറി സൗജന്യമായി യാത്ര ചെയ്തു പോയി അപ്പം വിൽക്കാമെന്ന് ടി.ഒ. മോഹനൻ പരിഹസിച്ചു. കന്നി പ്രസംഗം നടത്തിയ ദേവികുളത്തിന്റെ പ്രതിനിധി എഫ്. രാജയുടെ കന്നിപ്രസംഗം തമിഴിലായിരുന്നു. പറഞ്ഞതെന്തെന്നു പിന്നീട് സഭയ്ക്കു പറഞ്ഞു കൊടുത്തത് മറ്റൊരു അതിർത്തി മണ്ഡലത്തിന്റെ പ്രതിനിധിയായ എ. പ്രഭാകരനാണ്.
കോഴിക്കോട് സൗത്തിന്റെ പ്രതിനിധിയായ മുസ്ലിംലീഗിലെ ഫൈസൽ ബാബുവിന്റെ കാവ്യാത്മകമായ പ്രസംഗം ശ്രദ്ധേയമായി. പ്രസംഗകലയിൽ ലീഗിന്റെ തന്നെ അബ്ദുൾ സമദ് സമദാനിക്കൊരു പിൻഗാമിയായി മാറും ഫൈസൽ എന്നു തോന്നിപ്പോയി.
ബജറ്റ് ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നലെ ഇരുപത്തിയേഴു പേരാണു ചർച്ചയിൽ പങ്കെടുത്തത്. ഇന്നു മുഖ്യമന്ത്രിയുടെ മറുപടിയോടെ ബജറ്റ് പൊതുചർച്ച അവസാനിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ടെന്ന കാര്യം നിയമസഭയിൽ സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്. നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്നത് സവിശേഷമായ ഒരു സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.
ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതിന്റെ പ്രധാന കാരണങ്ങൾ മന്ത്രി സഭയിൽ വിശദീകരിച്ചു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധികമായി വൈദ്യുതി കടം വാങ്ങിയിരുന്നു. ഈ വൈദ്യുതി ജൂൺ മാസത്തോടെ തിരിച്ചുനൽകേണ്ടതുണ്ട്.
പ്രതീക്ഷിച്ച തോതിൽ മഴ ലഭിക്കാത്തത് വൈദ്യുതി ഉത്പ്പാദനത്തെയും ലഭ്യതയെയും പ്രതികൂലമായി ബാധിച്ചു. കാലാവസ്ഥാ വ്യതിയാനം ഉണ്ടായിട്ടും വൈദ്യുതി ഉപഭോഗത്തിൽ വലിയ കുറവ് വന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: പകർച്ച വ്യാധി പടർന്നു പിടിച്ചുവെന്നാരോപിച്ച് നിയമസഭയിൽ ഭരണ- പ്രതിപക്ഷ ആരോപണം. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസും ആരോഗ്യമന്ത്രി കെ. മുരളീധരനും തമ്മിലാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടന്നത്.
ആരോഗ്യമേഖല കടുത്ത പ്രതിസന്ധിനേരിടുകയാണെന്നും പകർച്ചവ്യാധികൾ വ്യാപിക്കുകയാണെന്നുമുള്ള മുഹമ്മദ് റിയാസിന്റെ പരാമർശത്തിന് മറുപടിയായി കഴിഞ്ഞ 10 വർഷക്കാലത്തെ റീൽസും അവസാനത്തെ അഞ്ചു വർഷത്തെ വീണമീട്ടലുമായിരുന്നുആരോഗ്യവകുപ്പിൽ നടന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പരിഹസിച്ചു.
നിപ സ്ഥിരീകരണം സംബന്ധിച്ച് മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങളിലെ വൈരുധ്യം റിയാസ് സഭയിൽ ഉന്നയിച്ചപ്പോൾ ഉള്ള മറുപടിയിലായിരുന്നു സർക്കാരിനെ വിമർശിച്ചത്. ഇതിനു മറുപടിയായാണ് മുരളീധരന്റെ വിമർശനം. ചില ഉദ്യോഗസ്ഥൻമാർ ഭരണം മാറിയത് അറിയാതെ കഴിഞ്ഞ സർക്കാരിനോട് കൂറുകാണിക്കുന്ന പ്രവർത്തനം നടത്തിയപ്പോൾ അവരുടെ കസേര ഒന്നു മാറ്റി ഇരുത്തിയെന്നേയുള്ളൂവെന്നായിരുന്നു ഡിഎച്ച്എസിന്റെ സ്ഥലംമാറ്റത്തെക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.
രോഗങ്ങൾ മറച്ചുവച്ച് എല്ലാം ശരിയാണെന്നു പറയുന്ന സമീപനമല്ല സംസ്ഥാന സർക്കാരിനുള്ളത്. രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയും ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശുപത്രികളിലെ വിദഗ്ധ ഡോക്ടടർമാരുടെ കുറവ് പരിഹരിക്കുന്നതിനു പ്രത്യേക പരിഗണന നല്‍കും. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാര്യത്തിൽ മുൻ സർക്കാർ ഗുരുതര വീഴ്ച്ച വരുത്തിയെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.
ഫെബ്രുവരി മാസം മുതലാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ വീഴ്്ച ഉണ്ടായി. ഫെബ്രുവരി മുതൽ ഒരു പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. കഴിഞ്ഞ മേയിൽ യുഡിഎഫ് അധികാരമേറ്റ ശേഷമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ജില്ലാ മെഡിക്കൽ ഓഫീസർമാരില്ലാത്ത അവസ്ഥയായിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് 2018-ൽ നിപാ വൈറസ് ബാധമൂലം 16 പേർ മരണപ്പെട്ടതായി ചോദ്യങ്ങൾക്ക് സഭയിൽ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരാൾക്ക് രോഗം ബാധിച്ചപ്പോൾ തന്നെ സംസ്ഥാനത്ത് നിപാ വ്യാപനമെന്ന രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്. 10 വർഷമായി തകർന്നു കിടന്ന ഒരു സിസ്റ്റത്തെ ശരിയാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒരു സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാവില്ലെന്നും എന്നാൽ സർക്കാരിന്റെ ദിശ എങ്ങോട്ടാണ് പോകുന്നതെന്നറിയാൻ ഈ ദിവസങ്ങൾ മാത്രം മതി ധാരാളമെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളാ മോഡൽ തകർക്കാനുള്ള യുഡിഎഫിന്റെ നീക്കം അനുവദിക്കില്ലെന്നും പകർച്ച വ്യാധികൾ പടർന്നു പിടിച്ചപ്പോൾ സർക്കാർ ഒഴിഞ്ഞു മാറുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. അഞ്ചു ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരില്ലെന്നും അദ്ദേഹം ആരോപിച്ചു.
വളരെ ഗൗരവമായ പ്രശ്നത്തെ എങ്ങനെ ലാഘവമായി കാണുമെന്നാണ് മന്ത്രി പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. നിപ മാരകശേഷിയുള്ള ഒരു രോഗമാണെന്നുള്ളത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്.
എല്ലാ പ്രവർത്തനങ്ങൾക്കും ഏകോപനം നടത്തേണ്ട ആരോഗ്യ മന്ത്രി എത്ര ദിവസത്തിനു ശേഷമാണ് നിപ ബാധിച്ച കോഴിക്കോട് എത്തിയത്.രോഗിക്ക് നിപ സ്ഥിരീകരിച്ച സമയത്ത് ആരോഗ്യമന്ത്രി തിരുവനന്തപുരത്തായിരുന്നു. എന്തുകൊണ്ടാണ് ഉടൻ അവിടെ എത്താതിരുന്നത്.
സാധാരണ ഗതിയിൽ ചെയ്യേണ്ടത് ചെയ്തില്ലെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തു നിന്നു വലിയ കാലതാമസമുണ്ടായതായും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനു പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Kerala
തിരുവനന്തപുരം: നെല്ലിന്റെ സംഭരണ വില വർധിപ്പിക്കുന്നത് പരിശോധിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്.
സുമേഷ് അച്യുതന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കേന്ദ്രസർക്കാർ മാനദണ്ഡം പാലിച്ചാണ് നെല്ല് സംഭരണം.
പാലക്കാട്ട് നെല്ല് സംഭരണം പുനരാരംഭിച്ചു. സഹകരണ സംഘങ്ങളെ ഒഴിവാക്കിയ എസ്.ബി.ഐ- കാനറാ ബാങ്ക് കണ്‍സോർഷ്യം വഴി കർഷകർക്ക് പണം നൽകുകയും ചെയ്യുന്നു.
217 കോടി ഇതിനകം വിതരണം ചെയ്തു. രണ്ടാംവിളയിൽ കർഷകരിൽ നിന്ന് വെള്ള, ചുവപ്പ് ഇനങ്ങൾ തുല്യ അനുപാതത്തിൽ സംഭരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ആദ്യ ചോദ്യങ്ങള്‍ക്ക് ആദ്യത്തെ മറുപടി നല്‍കിയത് ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ്.
ആലപ്പുഴ എംഎല്‍എ എ.ഡി. തോമസിനാണു ആദ്യത്തെ ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചത്. അങ്ങനെ ഇരുവരും നിയമസഭാ നടപടികളുടെ ചരിത്രത്തില്‍ ഇടംപിടിച്ചു.
ഒമ്പതു മണിക്കു സഭ ആരംഭിച്ചപ്പോള്‍, നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായിരുന്നു ആദ്യം ഉന്നയിക്കപ്പെട്ടത്. എ.ഡി. തോമസിനു പുറമേ, ഉമ തോമസ്, എം.ജെ. സെബാസ്റ്റ്യന്‍, പഴകുളം മധു എന്നിവരും സമാനസ്വഭാവമുള്ള ചോദ്യങ്ങള്‍ ചോദിച്ചു.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച അംഗം എന്ന റെക്കോര്‍ഡ് മന്ത്രി അനൂപ് ജേക്കബിന്റെ പിതാവും മുന്‍ മന്ത്രിയുമായ ടി.എം. ജേക്കബിനാണ്. നിയമസഭയിലെ ചോദ്യോത്തരവേള ഫലപ്രദമായി ഉപയോഗിച്ച അംഗങ്ങളില്‍ ഒരാളാണ് അദ്ദേഹം.
Kerala
തിരുവനന്തപുരം: 2026-27 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്ക് നിയമസഭയില്‍ തുടക്കമായി. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാനാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
ഒരു രൂപപോലും അധിക നികുതി ഭാരം വരുത്താതെ ഖജനാവ് നിറയ്ക്കാനുള്ള സമഗ്രവും നയപരവുമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. തുടര്‍ന്ന് പ്രസംഗിച്ച മാത്യു കുഴല്നാടന് മുന്‍ സര്‍ക്കാരിലെ ധനകാര്യ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു.
ഇരുട്ടിന്റെ മറവില്‍ ആര്‍എസ്എസ് താത്പര്യങ്ങള്‍ക്ക് വഴങ്ങി പിഎം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ ഉത്തരവിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും ഇപ്പോള്‍ യുഡിഎഫിന് നേരേ വിരല്‍ ചൂണ്ടാന്‍ അവര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബജറ്റില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരുകളെ കുറ്റപ്പെടുത്തക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നു വി.ജോയ് കുറ്റപ്പെടുത്തി. ഇന്ത്യയെ നട്ടെല്ലു നിവര്‍ത്തി നില്ക്കാന് പഠിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് തന്റെ കന്നി പ്രസംഗത്തില്‍ രമേശ് പിഷാരടി പറഞ്ഞു.
യഥാര്‍ഥ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസുകാരാണെന്ന് വാദിച്ചുകൊണ്ടും ഇടതുപക്ഷത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുമായിരുന്നു പ്രഫ.റോണി കെ. ബേബി പ്രസംഗിച്ചത്. കര്‍ഷകത്തൊഴിലാളികളോട് നീതികാണിക്കാന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു സാധിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി സ്തംഭിച്ചിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സര്‍ക്കാര്‍ പുതുജീവന്‍ നല്‍കുമെന്ന് എം.ആര്. ബൈജു പറഞ്ഞു. ഒരുപതിറ്റാണ്ട് കാലം കേരളം പരീക്ഷണങ്ങളുടെ പേരില്‍ നടപ്പിലാക്കിയ തുഗ്ലക്ക് പരിഷ്കാരങ്ങളുടെ ദുരിതഫലങ്ങളാണ് അനുഭവിച്ചുകൊണ്ടിരുന്നതെന്ന് സുമേഷ് അച്ചുതന് ചര്‍ച്ചയില്‍ ഉന്നയിച്ചു.
കേരളത്തിലെ സാധാരണക്കാര്‍ക്ക് ആത്മവിശ്വാസവും പുതിയ തലമുറയ്ക്ക് പ്രതീക്ഷയും നല്‍കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റെന്ന് സജീവ് ജോസഫ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ ലേബർ കോഡിൽ സംസ്ഥാനം ചട്ടങ്ങൾ രൂപീകരിക്കുന്നത് വിശദമായ ചർച്ചകൾക്കു ശേഷം മാത്രമായിരിക്കുമെന്നു തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ.
എൻ. കെ. അക്ബറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായായണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലേബർ കോഡ് സംബന്ധിച്ച് എല്ലാ തൊഴിലാളി സംഘടനകളുമായും വിദഗ്ധരുമായും ചർച്ച നടത്തണം.
സംസ്ഥാനം വിശദമായ ചർച്ചയ്ക്കുശേഷമേ ലേബർ കോഡിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയുള്ളെന്നു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ നിയമസഭയിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ആരോഗ്യവകുപ്പിൽ ഏകോപനമില്ലെന്നും ഭരണകക്ഷിയിലെ പലരും ആരോഗ്യ ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യാനുള്ള തിരക്കിലാണെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.
സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാകില്ല, എന്നാൽ സർക്കാർ ഏത് ദിശയിലേക്കാണ് എന്ന് മനസിലാക്കാൻ 35 ദിവസം ധാരാളമാണ്. ആരോഗ്യമേഖലയിലെ കേരള മോഡൽ ലോകമാകെ അംഗീകരിച്ചതാണ്. എന്നാൽ ഈ കേരള മോഡൽ യുഡിഎഫ് സർക്കാർ കൈവിടുന്നുവെന്നുള്ളതിന്റെ സൂചനയാണ് അവരുടെ 35 ദിവസത്തെ ഇടപെടലിൽ നിന്ന് മനസിലാകുന്നതെന്ന് റിയാസ് കുറ്റപ്പെടുത്തി.
മാരക സ്വഭാവമുള്ള രോഗങ്ങൾ സംസ്ഥാനത്ത് പടർന്ന് പിടിക്കുകയാണ്. നിപ റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസം കഴിഞ്ഞാണ് മരുന്നെത്തിയതെന്നും റിയാസ് ചൂണ്ടിക്കാട്ടി.
പകർച്ചവ്യാധികൾ വരുന്നത് ഏതെങ്കിലും ഒരു മുന്നണി നയിക്കുന്ന സർക്കാർ ഭരിക്കുന്നത് കൊണ്ടാണെന്ന് കരുതുന്നവരല്ല തങ്ങൾ. ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല തങ്ങളുടെ കാഴ്ചപ്പാടെന്നും എംഎൽഎ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കുക എന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിൽ കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവതരമായി ആലോചിക്കുന്നുണ്ടെന്നും നിയമസഭയിലെ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം എൽഡിഎഫ് നൽകിയ വാഗ്ദാനം പോലെ ആയിരിക്കില്ല. എൽഡിഎഫ് 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ എൽഡിഎഫ് സർക്കാറിന്റെ കാലാവധി തീരാനിരിക്കെയാണ് 1500 ഉള്ളത് 100 രൂപ കൂട്ടിയത്. അതിൽനിന്ന് 2000 ആക്കി ഉയർത്തിയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ്. അത്തരമൊരു കാലതാമസം യുഡിഎഫ് വരുത്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി തുടരുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.
ഡീസൽ വില വർധനവിലും പ്രിയദർശനി സൗജന്യ യാത്രയും മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ തിരിച്ചടി മറികടക്കാൻ ഇതിലൂടെ സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. സ്റ്റേജ് ക്യാരേജ് ബസുകൾക്ക് നൽകിയ ഇളവുകൾക്ക് പുറമെ, കേരളത്തിലേക്ക് രജിസ്ട്രേഷനായി കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകൾ എത്തുന്നതിനും അന്തർ സംസ്ഥാന യാത്ര സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറയ്ക്കുമെന്നും ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.
ഇത്തരം ബസുകളുടെ നിലവിലെ ത്രൈമാസ നികുതിയായ സീറ്റൊന്നിന് 2000 രൂപ എന്നത് 900 രൂപയായും സ്ലീപ്പർ ബർത്തിന് 3000 രൂപയെന്നത് 1500 രൂപയായും കുറയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: റബര്‍ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. നിലവില്‍ 200 രൂപയാണ് താങ്ങുവില.
നെല്ല് സംഭരണം കാര്യക്ഷമമാക്കും. സംഭരണ വില കര്‍ഷകര്‍ക്ക് കൃതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. നാളികേരത്തിന് പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി സഖി വനിത കര്‍ഷക വികസന പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്’ എന്ന പ്രഖ്യാപനത്തോടെ, മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതിക്ക് രൂപം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ബോട്ടുകൾക്ക് നൽകുന്ന മണ്ണെണ്ണ സബ്സിഡി ലിറ്ററിന് 75 രൂപയായി വർദ്ധിപ്പിച്ചു. പട്ടയമില്ലാത്ത എല്ലാ തീരദേശവാസികൾക്കും പട്ടയം നൽകുമെന്ന് ബജറ്റിൽ ഉറപ്പുനൽകി.
മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. നിരന്തരമായ അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിൽ പ്രത്യേക തുക വകയിരുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബാക്കി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നിലവിലുള്ള നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് വർധിച്ചുവരുന്ന വ്യോമയാന ആവശ്യകതകൾ, കയറ്റുമതി ലോജിസ്റ്റിക്സ്, വിനോദസഞ്ചാര മേഖലയിലെ വലിയ സാധ്യതകൾ എന്നിവ കണക്കിലെടുത്താണ് ഈ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഡി.ജി.സി.എ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പൈലറ്റ് പരിശീലന കേന്ദ്രങ്ങളും വിമാന പരിപാലന എഞ്ചിനീയറിങ് പരിശീലന കേന്ദ്രങ്ങളും സംസ്ഥാനത്ത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി വിമാനത്താവളത്തോട് അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവൻഷൻ സെന്റർ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Kerala
തിരുവനന്തപുരം: പ്രകൃതി ദുരന്തം നേരിടാൻ ഡിസാസ്റ്റർ റെസിലിയൻസ് പ്രോഗ്രാം നടപ്പിലാക്കും. ഇതിനായി പ്രാരംഭഘട്ടത്തിൽ രണ്ട് കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരന്തം അടക്കം നിരവധി പ്രപകൃതി ദുരന്തങ്ങൾ സമീപകാലത്ത് കേരളം നേരിട്ടു.ഓരോ ദുരന്തവും ശാസ്ത്രീയമായ മുൻകരുതലിന്റെ അനിവാര്യത വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കായിക കേരളത്തിൽ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകാനും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം സ്ഥാപിക്കും. ഇതിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.
ലോകകപ്പ് മത്സരം നടക്കുന്ന സമയത്താണ് ബജറ്റിലെ നിർണായക പ്രഖ്യാപനം. ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. അടുത്ത അഞ്ച് വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡിഎഫ് സർക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്ലോബൽ ജോബ് വാച്ച് ടവർ സ്ഥാപിക്കാൻ ബജറ്റിൽ 2 കോടി രൂപ വകയിരുത്തി. വിദ്യാഭ്യാസ നൈപുണ്യസംവിധാനങ്ങൾ ഭാവിയിലെ തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിതെന്ന് ധനമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
രാജ്യത്തിന് അകത്തും പുറത്തുമുള്ള പുതിയ തൊഴിൽ അവസരങ്ങളഅ് നിരീക്ഷിക്കും. പാഠ്യപദ്ധതി പരിഷ്കരണത്തിന് ഇതനുസരിച്ച് നടപ്പാക്കും. പ്രധാനമേഖലകളിലെ തൊഴിൽ ശക്തി ആസൂത്രണത്തിന് മിഷൻ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ബജറ്റിലൂടെ ലക്ഷ്യമിടുന്നത് പുതുയുഗ കേരള സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളിയാണ്. സർക്കാരിന്റെ ബാധ്യതകൾ വലുതാണ്. കിഫ്ബിയിൽ അടക്കം വൻ തിരിച്ചടവുണ്ട്. പ്രത്യേക സമിതിയെ നിയോഗിച്ച് കിഫ്ബി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആദ്യ ദിവസം ജി. സുധാകരൻ, ഇന്നലെ ടി.കെ. ഗോവിന്ദൻ മാസ്റ്റർ. സിപിഎമ്മിനെയും ഇടതുപക്ഷത്തെയും പഴയ സഖാക്കൾ കടിച്ചു കീറുന്പോൾ നിസഹായരായി കേട്ടിരിക്കാനേ വല്ലാതെ മെലിഞ്ഞു പോയി എന്നു നജീബ് കാന്തപുരം വിശേഷിപ്പിച്ച പ്രതിപക്ഷത്തിനു കഴിഞ്ഞുള്ളു. ഇതിനു പിന്നാലെ കടന്നു വന്ന യുവനേതാക്കളുടെ കടുത്ത കടന്നാക്രമണത്തെ പ്രതിരോധിക്കാൻ പ്രതിപക്ഷം വല്ലാതെ ബുദ്ധിമുട്ടി.
അടിസ്ഥാനവർഗത്തെ മറന്നതാണു സിപിഎമ്മിനേറ്റ തിരിച്ചടിയുടെ കാരണമെന്നു പറഞ്ഞ ടി.കെ. ഗോവിന്ദൻ മാസ്റ്റർ, ന്യൂനപക്ഷ വർഗീയത അഴിഞ്ഞാടിയെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെ നിശിതമായി വിമർശിച്ചു. ബംഗാളിന്റെ അനുഭവം ഉണ്ടാകരുതെന്ന മുന്നറിയിപ്പോടെയാണു ഗോവിന്ദൻ പ്രസംഗം അവസാനിപ്പിച്ചത്.
പോലീസിന്റെ ക്രൂരമായ അതിക്രമങ്ങൾക്കിരയായതിന്റെ പേരിൽ കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ പലപ്പോഴും നിയമസഭയ്ക്കുള്ളിൽ തന്റെ പേര് ഉയർന്നുവന്നിട്ടുണ്ടെങ്കിലും ഈ സഭയിൽവന്നുനിന്നു പ്രസംഗിക്കാൻ കഴിയുമെന്നു കരുതിയതല്ലെന്ന് അബിൻ വർക്കി കോടിയാട്ട് പറഞ്ഞു. രക്ഷാപ്രവർത്തനമെന്നു പറഞ്ഞു തല്ലിച്ചതച്ച എം.ഡി. തോമസ് ഇന്നു നിയമസഭയിലിരിക്കുന്പോൾ അന്നു തല്ലിയ ഗണ്മാന്മാർ ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്ന് അബിൻ പ്രതിപക്ഷത്തോടു പറഞ്ഞു.
ഇടതുപക്ഷം തകരരുത് എന്നു ഭരണപക്ഷത്തെ കോണ്‍ഗ്രസുകാരെല്ലാം ആവർത്തിച്ചു പറയുന്പോൾ ആര്യാടൻ ഷൗക്കത്ത് ചരിത്രം തപ്പിപ്പോകുകയായിരുന്നു. ബ്രിട്ടീഷുകാരെ പിന്തുണച്ച് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി.സി. ജോഷി ബ്രിട്ടന്റെ ആഭ്യന്തരവകുപ്പു മേധാവി റെജിനാൾഡ് മാക്മില്യന്‍ അയച്ച കത്ത് ഉയർത്തിക്കാട്ടി ആയിരുന്നു ആര്യാടന്റെ ആക്രമണം. പ്രതിപക്ഷം ബഹളം കൂട്ടി എഴുന്നേറ്റെങ്കിലും പ്രതിരോധിക്കാൻ ബുദ്ധിമുട്ടി. ആര്യാടൻ കൊണ്ടു വന്ന രേഖ ശങ്കരാടിയുടെ രേഖ പോലെ എന്നു കെ.വി. സുമേഷ് വിശേഷിപ്പിച്ചു.
ആര്യാടന്റെ പരാമർശം രേഖകളിൽ നിന്നു നീക്കണമെന്നു സുമേഷ് ശാഠ്യം പിടിച്ചെങ്കിലും ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അതിനു വഴങ്ങിയില്ല. ഷൗക്കത്തിന്റെ പിതാവ് പണ്ടു തങ്ങളുടെ കൂടെ വന്നു മന്ത്രിയായിട്ടുണ്ടെന്നും ലീഗിനെതിരേ ധാരാളം പറഞ്ഞിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു കൊണ്ട് സിപിഎമ്മിലെ പി. മമ്മിക്കുട്ടി പകരം വീട്ടി.
ജെൻ സി തലമുറയുടെ തൂക്കി സർക്കാർ എന്നു പറഞ്ഞ വിഷ്ണു മോഹൻ, ജനങ്ങൾ വിചാരിച്ചാൽ തകർക്കാൻ പറ്റാത്ത ഒരു കോട്ടയുമില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചതായി പറഞ്ഞു. പൂക്കി സർക്കാർ, പൂക്കി മുഖ്യമന്ത്രി എന്നു പറഞ്ഞ അബിൻ വർക്കി പൂക്കിയുടെ അർഥവും പറഞ്ഞു തന്നു: സ്നേഹനിധിയായ കൂട്ടുകാരൻ. ഒന്നു ചിരിച്ചാൽ ദന്തഗോപുരങ്ങൾ തകരുകയില്ലെന്നും അബിൻ വർക്കി പ്രതിപക്ഷത്തോട്ടു നോക്കി പറഞ്ഞു.
ജനപിന്തുണ തിരിച്ചുപിടിക്കാൻ സിപിഎം ശ്രമം നടത്തിയില്ലെങ്കിൽ വർഗീയ ശക്തികൾ കടന്നുവരുമെന്ന വലിയ അപകടമാണു കേരളത്തെ കാത്തിരിക്കുന്നതെന്നു വി.ടി. ബൽറാം പറഞ്ഞു. ഭരണപക്ഷത്തുനിന്നുകൊണ്ട് നിങ്ങൾ തകരരുത് എന്നു പ്രതിപക്ഷത്തോടു പറയേണ്ട ഗതികേടിലാണു തങ്ങളെന്ന് കെ. ജയന്ത് പറഞ്ഞു.
സിപിഎമ്മുകാർ കള്ളവോട്ട് ചെയ്യാൻ ഏൽപിച്ചവർ കൂടി തങ്ങൾക്കു വോട്ട് ചെയ്തെന്നു നജീബ് കാന്തപുരം പറഞ്ഞു. സിപിഎമ്മുകാർ നടത്തിയ വർഗീയ കളിയിലെ രോഷം പ്രകടിപ്പിക്കുകയായിരുന്നു ടി.പി. അഷ്റഫ് അലിയും കുറുക്കോളി മൊയ്തീനും.
ക്രിയാത്മക പ്രതിപക്ഷമായിരിക്കുമെന്നു പറഞ്ഞ സിപിഎമ്മിലെ പി.എ. മുഹമ്മദ് റിയാസ്, മതനിരപേക്ഷതയ്ക്കു വേണ്ടിയാണെങ്കിൽ പൂർണസഹകരണം ഉണ്ടാകുമെന്നും വാഗ്ദാനം ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം മുഴുവൻ പാടിയത് നയപ്രഖ്യാപനമായപ്പോൾ പഴയ രീതിയിലായതിനു പിന്നിൽ തങ്ങൾ തിരുത്തൽശക്തിയായി എന്ന അവകാശവാദവും റിയാസ് മുന്നോട്ടു വച്ചു.
ലോക്ഭവനെ ഏറ്റവും സന്തോഷിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇത്തവണത്തേത് എന്നു കെ. രാജൻ പറഞ്ഞു. ഗവർണർക്കു വായിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വാക്കുപോലും ഉണ്ടാകരുതെന്ന നിർബന്ധമുള്ളതു പോലെയാണു തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി യുഡിഎഫിനു ഡീൽ ഉണ്ടായിരുന്നു എന്നു കെ.യു. ജനീഷ്കുമാർ നേമത്തിന്റെയും ചാത്തന്നൂരിന്റെയും ഉദാഹരണം കാട്ടി പറഞ്ഞപ്പോൾ മന്ത്രി കെ. മുരളീധരൻ ഇടപെട്ടു. ബിജെപി ജയിച്ചിടത്തെല്ലാം കോണ്‍ഗ്രസ് നാളുകളായി മൂന്നാം സ്ഥാനത്ത് ആയിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസംഗിച്ചു മുന്നേറിയപ്പോൾ, തങ്ങൾക്കെതിരെ കേരളത്തിൽ ജനവികാരമുണ്ടായിരുന്നു എന്നു ജനീഷ്കുമാർ തുറന്നുപറഞ്ഞു.
ശബരിമല, സിഎംആർഎൽ വിഷയങ്ങളെല്ലാം കാണിക്കുന്നത് കേരളത്തിൽ ഇരുകൂട്ടരും ഒന്നാണെന്നാണെന്നു ബിജെപിയുടെ ബി.ബി. ഗോപകുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതികാരബുദ്ധിയോടെയും നീതിരഹിതമായും ജീവനക്കാരെ സ്ഥലംമാറ്റുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതികാര നടപടികൾ ഉണ്ടാവില്ലെന്നും ജീവനക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവുമെന്നും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി.
ഗുരുതര രോഗികൾ, വിരമിക്കാൻ ദിവസങ്ങൾ മാത്രമുള്ളവർ, വനിതകൾ, ക്ലാസ് ഫോർ ജീവനക്കാർ എന്നിവരെയെല്ലാം ദൂരസ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും 33 വകുപ്പുകളിൽ 310 വനിതകളെയും 38 ക്ലാസ് ഫോർ ജീവനക്കാരെയുമടക്കം 1982 പേരെ സ്ഥലംമാറ്റി 207 ഉത്തരവുകൾ കഴിഞ്ഞദിവസങ്ങളിൽ പുറപ്പെടുവിച്ചെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ജോയി പറഞ്ഞു.
അധികാരമേൽക്കും മുൻപേ ഇഷ്ടമില്ലാത്തവരെ മാറ്റി. എൻജിഒ അസോസിയേഷന്റെ അപേക്ഷയിൽ മേയ് അഞ്ചിനുതന്നെ വിദ്യാഭ്യാസ വകുപ്പിൽ ആറുപേരെ സ്ഥലംമാറ്റി. സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതിക്കൊടുത്താൽ ആരെയും സ്ഥലംമാറ്റുന്നു. പത്തും പതിനഞ്ചും വർഷമായി ജോലിചെയ്തിരുന്ന താത്കാലികക്കാരെയെല്ലാം പിരിച്ചുവിടുന്നു.
വേണ്ടപ്പെട്ടവർക്ക് ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് മാറ്റം നൽകുന്നു. സുതാര്യമായും ഓണ്‍ലൈനായും നടത്തിയിരുന്ന സ്ഥലംമാറ്റങ്ങൾ അട്ടിമറിച്ചെന്നും ജോയി പറഞ്ഞു. മന്ത്രി സണ്ണി ജോസഫ് സഹോദരീ ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിനെയും ജോയി വിമർശിച്ചു.
ഒരു വകുപ്പിലും വ്യാപകമായ സ്ഥലംമാറ്റം നടത്തിയിട്ടില്ലെന്നും ഭരണപരമായ സൗകര്യാർഥം ഏതാനും സ്ഥലംമാറ്റങ്ങൾ മാത്രമാണുണ്ടായതെന്നും മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ഭരണാനുകൂല സംഘടനകളുടെ ആവശ്യപ്രകാരം സ്ഥലംമാറ്റം നടത്തിയെന്ന ആരോപണം തെറ്റാണ്. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന രീതിയിലോ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലോ നടപടികളെടുക്കില്ല. സെക്രട്ടേറിയറ്റിൽ മാത്രം ഇരുനൂറോളം പേർ വിരമിച്ചു. പേഴ്സണൽ സ്റ്റാഫിലേക്കുള്ള മാറ്റങ്ങൾകൂടി കണക്കിലെടുക്കുന്പോൾ ആരോപണം അടിസ്ഥാനരഹിതമാണ്.
കഴിഞ്ഞ പത്തുവർഷം ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയായിരുന്നു. ഒരു ഡസൻ തവണ മാറ്റപ്പെട്ടവരുണ്ട്. സെക്രട്ടേറിയറ്റിൽ 10 വർഷമായി ഇരുന്ന് വേരിറങ്ങിയവരുണ്ട്. അവരെ മാറ്റേണ്ടതുണ്ട്. സ്ഥലംമാറ്റത്തിൽ കഴിഞ്ഞ സർക്കാരിന്റെ നിലപാടായിരിക്കില്ല യുഡിഎഫിന്റേത്. കഴിഞ്ഞകാലത്ത് നീതി നിഷേധിക്കപ്പെട്ടവർക്ക് സ്വാഭാവിക നീതി ലഭിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഭരണമാറ്റത്തിന്റെ പേരിൽ ജീവനക്കാരെ അന്യായമായും ചട്ടവിരുദ്ധമായും മാറ്റുകയാണെന്നും മാനദണ്ഡങ്ങൾ മറികടന്ന് നടത്തിയ സ്ഥലംമാറ്റങ്ങൾ റദ്ദാക്കണമെന്നും പ്രതിപക്ഷനേതാവ് പിണറായിവിജയൻ ആവശ്യപ്പെട്ടു. സീനിയോരിറ്റിയടക്കം പരിഗണിച്ച് സ്ഥലംമാറ്റം സുതാര്യവും മാനദണ്ഡപ്രകാരവും അഴിമതിരഹിതവുമായിരിക്കണം. നീതിരഹിതമായ സ്ഥലംമാറ്റം തുടരുമെന്നാണ് സർക്കാർ നിലപാടെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വാക്കൗട്ട്. കെ.രാജൻ, പി.കെ.പ്രവീണ്‍ എന്നിവരും പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ ചർച്ച നടക്കുന്പോൾ ഉദ്യോഗസ്ഥ ഗാലറി ശൂന്യം. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയിലേക്കു കൊണ്ടു വന്നത്.
നന്ദിപ്രമേയ ചർച്ചയുടെ രണ്ടാം ദിനമായ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ഉദ്യോഗസ്ഥ ഗാലറി ശൂന്യമായത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇരിക്കേണ്ട ഗാലറിയുടെ പിൻനിരയിൽ രണ്ടു പേർ മാത്രമേ ഈ സമയത്ത് ഉണ്ടായിരുന്നുള്ളൂ.
ഇതു ശ്രദ്ധയിൽ പെട്ട സ്പീക്കർ ഉദ്യോഗസ്ഥർ സഭയിൽ ഹാജരാകാൻ അറിയിക്കേണ്ടതാണെന്നു പറഞ്ഞു. സഭ പിരിയുവോളം ഗാലറി ശൂന്യമായി കിടന്നു.
Kerala
തിരുവനന്തപുരം: ഇന്ധനവില വർധനയിലൂടെ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതി കുറയ്ക്കാത്ത സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് ആദ്യദിനംതന്നെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിനാൽ സംസ്ഥാന വിഹിതം ഉടനടി കണക്കാക്കുന്നതിനുള്ള അനിശ്ചിതത്വം കേന്ദ്രം അവസാനിപ്പിച്ചാൽ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതി ഉപേക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി.
തെരഞ്ഞെടുപ്പുഫലം വന്ന ശേഷം നാലു തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിച്ചത്. അധിക നികുതി സംസ്ഥാനം കണക്കാക്കി വരുമ്പോഴേക്കും വീണ്ടും കൂട്ടും. ഇന്ധനവില വർധനയിലൂടെ കേരളത്തിനു കിട്ടുന്ന അധിക നികുതി വരുമാനം കുറയ്ക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക് പറഞ്ഞിരുന്നു.
മുൻ ധനമന്ത്രി പറഞ്ഞത് സഭാ രേഖകളിലുണ്ട്. ആ മണ്ടത്തരം കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. പാചക വാതക വിലക്കയറ്റം മൂലം ഹോട്ടലുകൾ പലതും പൂട്ടി. വില വർധനയുണ്ട്. ഗ്യാസ് കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരേ റെയ്ഡ് തുടരുന്നുണ്ട്.
വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. 3000 കോടിയോളം രൂപ സിവിൽ സപ്ലൈസിന് കൊടുക്കാനുള്ളത് കൊടുത്തില്ല.
ഉമ്മൻ ചാണ്ടി സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്നു വച്ചു. കഴിഞ്ഞ സർക്കാർ ഒരു രൂപ കുറച്ചില്ലെന്നു മാത്രമല്ല, രണ്ടു രൂപ ഇന്ധന സെസായി ഈടാക്കിയെന്നും സതീശൻ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: വിസ്മയിപ്പിക്കുന്ന വിജയത്തിന്റെ ആഘോഷാവേശത്തിലാണു ഭരണപക്ഷം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു ഭരണപക്ഷത്തുനിന്നു സംസാരിച്ച പരിചയസമ്പന്നരും പുതുമുഖങ്ങളുമെല്ലാം അവരുടെ ആഹ്ലാദം മറച്ചുവച്ചില്ല.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇരുത്തിക്കൊണ്ട് മുൻ സർക്കാരിനെതിരേ അതിനിശിത വിമർശനമാണു നന്ദിപ്രമേയം അവതരിപ്പിച്ചു കൊണ്ട് എം. വിൻസന്റ് നടത്തിയത്. ഞങ്ങളല്ലാതെ മറ്റാരുണ്ട് എന്നു ചോദിച്ചവരോടു ഞങ്ങൾക്കു യുഡിഎഫ് ഉണ്ട് എന്നു കേരളത്തിലെ ജനങ്ങൾ വിളിച്ചു പറഞ്ഞ തെരഞ്ഞെടുപ്പാണു കഴിഞ്ഞതെന്ന് വിൻസന്റ് പറഞ്ഞു. ആടിയുലയില്ലെന്നു പറഞ്ഞ കപ്പൽ ആടിയുലഞ്ഞു. കപ്പിത്താൻ മാത്രം രക്ഷപ്പെട്ടു എന്ന് വിൻസന്റ് പറഞ്ഞു.
ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ചും ഇസ്ലാമോഫോബിയ വളർത്തിയും ഭരണം നിലനിർത്താനുള്ള ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നു ടി.വി. ഇബ്രാഹിം പറഞ്ഞു. ഇടതുകോട്ടകളായ മണ്ഡലങ്ങളുൾപ്പെടെ നാലു സീറ്റ് യുഡിഎഫിനു സമ്മാനിച്ച കാസർഗോഡിനു യുഡിഎഫ് സർക്കാരിൽ നിന്നും ഉചിതമായ സമ്മാനം ലഭിക്കുമെന്നാണ് മഞ്ചേശ്വരത്തു നിന്നു തിളക്കമാർന്ന വിജയം നേടിയ എ.കെ.എം. അഷ്റഫ് പ്രതീക്ഷിക്കുന്നത്. മുഴുവൻ സീറ്റും നൽകിയ ഇടുക്കിയോടും പ്രത്യേക സ്നേഹം കാട്ടുമെന്നു സേനാപതി വേണു പ്രതീക്ഷിക്കുന്നുണ്ട്. തോമസ് ഉണ്ണിയാടനും റോയ് കെ. പൗലോസിനും സേനാപതി വേണുവിനും പട്ടയപ്രശ്നത്തേക്കുറിച്ചും വന്യമൃഗശല്യത്തേക്കുറിച്ചും കാർഷിക പ്രശ്നങ്ങളേക്കുറിച്ചുമാണു പറയാനുണ്ടായിരുന്നത്.
പി.ജെ. ജോസഫിന്റെ പിന്മുറക്കാരനായി എത്തിയ മകൻ അപു ജോണ്‍ ജോസഫ് പിതാവിന്റെ മാനറിസങ്ങൾ അതേപടി പകർത്തിയാണു കന്നിപ്രസംഗം നടത്തിയത്. കൈകൾ പിന്നിൽ കെട്ടിയുള്ള പി.ജെ. ജോസഫിന്റെ നിൽപുതന്നെയായിരുന്നു അപുവിനും. രാഷ്ട്രീയം പറയാതെ വികസനത്തേക്കുറിച്ചു മാത്രം സംസാരിച്ച അപു മാലിന്യ സംസ്കരണത്തേക്കുറിച്ചും പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും സംസാരിച്ചു. സിനിമ വ്യവസായം വളർത്തിയെടുക്കാനുള്ള സാധ്യതകളും അപു ജോണ്‍ ജോസഫ് വിശദീകരിച്ചു.
അപരന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കണം എന്നു കമ്യൂണിസം പറയുമ്പോൾ ഒരു മൈക്ക് ഓപ്പറേറ്ററുടെ ശബ്ദം പോലും സഹിക്കാൻ പറ്റാത്ത പത്തു വർഷങ്ങളാണു കടന്നു പോയതെന്നു മുഹമ്മദ് ഷിയാസ് പറഞ്ഞു. വി.ഡി. സതീശൻ എന്ന വിസ്മയത്തേക്കുറിച്ചു പാടിപ്പുകഴ്ത്താൻ കോണ്‍ഗ്രസുകാരേക്കാൾ മുസ്ലിം ലീഗുകാർക്കായിരുന്നു കൂടുതൽ ഉത്സാഹം. പി.കെ. ഫിറോസും എ.കെ.എം. അഷ്റഫും ടി.വി. ഇബ്രാഹിമുമെല്ലാം സിപിഎം വർഗീയ കാർഡ് ഇറക്കിയെന്ന ആരോപണമുയർത്തി. എന്നാൽ കേരളത്തിലെ ജനങ്ങൾ ഇതെല്ലാം തള്ളിക്കളഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ 85,000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ജനപിന്തുണയുടെ തെളിവായി അവർ ഉയർത്തിക്കാട്ടിയത്.
താൻ സ്വതന്ത്രൻ എന്നു വ്യക്തമാക്കി പ്രസംഗിച്ചു തുടങ്ങിയ ജി. സുധാകരൻ ഇടതുപക്ഷത്തിന്റെ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടിരുന്നു. കൂവി വിളിച്ചൊന്നും ഒരു രാജ്യത്തും മാറ്റമുണ്ടായിട്ടില്ല. അതിനു രക്തം ചിന്തണം.- സുധാകരനിലെ വിപ്ലവകാരി പുറത്തുവന്നു. സുസ്മേരവദനനായ മുഖ്യമന്ത്രിയിൽ ജനങ്ങൾക്കു വലിയ പ്രതീക്ഷയുണ്ടെന്നും സുധാകരൻ പറഞ്ഞു.
എല്ലാത്തിനെയും എതിർക്കുന്ന സമീപനം തങ്ങൾ സ്വീകരിക്കില്ലെന്നു പറഞ്ഞ പ്രതിപക്ഷത്തെ കെ.എൻ. ബാലഗോപാൽ, മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞ വിസ്മയിപ്പിക്കുന്ന ധവളപത്രത്തിൽ മുൻകൂർ ജാമ്യമെടുത്തു. തങ്ങൾ ഭരണമൊഴിയുമ്പോൾ 6000 കോടി ട്രഷറിയിൽ ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാട്ടി.
102 സീറ്റ് നേടിയ യുഡിഎഫ് കൗരവസഭ ആകാതിരിക്കട്ടെ എന്നായിരുന്നു പി. പ്രസാദിന്റെ ആശംസ. ഇടതുപക്ഷം ശക്തമായി തിരിച്ചു വരുമെന്നു കെ.വി. സുമേഷിന് ഉറപ്പാണ്. ബിജെപിയെയൊ കേന്ദ്ര സർക്കാരിനെയൊ ഒരു വാക്കു കൊണ്ടുപോലും നോവിക്കാതിരിക്കാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് എ.സി. മൊയ്തീൻ അഭിപ്രായപ്പെട്ടു.
പിഎം ശ്രീയേക്കുറിച്ച് നയപ്രഖ്യാപനത്തിൽ ഒന്നും പറയുന്നില്ലെന്നായിരുന്നു വി. മുരളീധരന്റെ ആക്ഷേപം. യുഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നതു ചൂണ്ടിക്കാട്ടിയ മുരളീധരൻ, ഇപ്പോൾ ഇക്കാര്യത്തിലെ നിലപാടെന്താണെന്നു ചോദിച്ചു.
പിണറായി വിജയനും വി.ഡി. സതീശനും റോളുകൾ പരസ്പരം മാറിവന്നതിനു ശേഷം ആദ്യമായി മുഖാമുഖം വരുന്നതിനും ഇന്നലെ സഭ സാക്ഷ്യം വഹിച്ചു. ഇന്ധനവിലവർധനയിൽ നിന്നുള്ള അധികവരുമാനം വേണ്ടെന്നു വയ്ക്കുന്ന വിഷയത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. ബിസിനസിലേക്കു കടന്ന ആദ്യ ദിവസംതന്നെ വാക്കൗട്ടും അരങ്ങേറി.
സാമ്പത്തികനില വ്യക്തമാക്കുന്ന വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷത്തിനു മുന്നറിയിപ്പു നൽകിയപ്പോൾ ആ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മറുപടി.
Kerala
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകൾക്കൊടുവിൽ വ്യാഴാഴ്ചയാകും മുഖ്യമന്ത്രി മറുപടി പറയുക.
മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിന് ശേഷം സഭ നന്ദിപ്രമേയം പാസാക്കും. ഇരുപക്ഷവും ശക്തമായ വാദമുഖങ്ങളുമായി രംഗത്തെത്തുന്നതോടെ വരും ദിവസങ്ങളിൽ നിയമസഭ സജീവമായ വാക്പോരുകൾക്ക് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.
നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശങ്ങളും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും ചർച്ചയിൽ പ്രധാന പ്രതിപാദ്യവിഷയങ്ങളാകും.
Leader Page
ജനങ്ങളുടെ നേരിട്ടുള്ള ചോദ്യങ്ങൾകൂടി നിയമസഭയിൽ പരിഗണിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിലവിൽ ജനപ്രതിനിധിയെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ജനങ്ങള്‍ക്കുവേണ്ടി നിയമസഭയിൽ ചോദ്യം ചോദിക്കേണ്ട ചുമതല അവര്‍ക്കാണ്. അതിലുപരിയായി എന്തുകൊണ്ട് ജനങ്ങള്‍ക്കു സഭയില്‍ നേരിട്ടു ചോദ്യം ചോദിക്കാനുള്ള ഒരു ചെറിയ സമയം അനുവദിച്ചു കൊടുത്തുകൂടാ എന്നൊരു ചിന്ത തനിക്കുണ്ടെന്നും അദ്ദേഹം ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് കോട്ടയത്ത് ദീപിക കേന്ദ്ര ഓഫീസിൽ സന്ദർശനത്തിന് എത്തിയതായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
വലിയ കെട്ടിടത്തില്‍ പരമാവധി സൗകര്യങ്ങളുടെ സ്ഥലത്ത് ഒതുങ്ങിക്കൂടേണ്ടതല്ല ജനപ്രതിനിധിസഭ. അതു ജനങ്ങളിലേക്ക് ഇറങ്ങണം. നിലവിൽ ഒരു മണിക്കൂർ ചോദ്യോത്തരവേളയുണ്ട്. അതുകൂടാതെ ജനങ്ങളുടെ നേരിട്ടുള്ള ചോദ്യം സഭയ്ക്കു പരിഗണിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. എങ്കിലും ഇതൊക്കെ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
? കേരള നിയമസഭയില്‍ ഇപ്പോള്‍ യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷനിരയും അത്ര മോശമല്ല. സ്പീക്കറെന്ന നിലയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടോ?
നിയമസഭയെ സംബന്ധിച്ച് ഒരു സ്പീക്കറുടെ ഏറ്റവും വലിയ ഗൈഡ് ലൈന്‍ എന്നു പറയുന്നത് ഒരു റൂള്‍ ബുക്കാണ്. ആ റൂള്‍ ബുക്ക് ഭൂരിപക്ഷ-ന്യൂനപക്ഷമനുസരിച്ച് മാറുന്നതല്ല. അതനുസരിച്ച് പോകുക എന്നുള്ളതാണ് സ്പീക്കറുടെ ചുമതല. നിയമസഭയിലെ ഏറ്റവും അവസാന വാക്ക് സ്പീക്കറുടേതാണ്. അതനുസരിച്ച് മുന്നോട്ടു പോകുമ്പോഴും അതു നീതിബോധത്തോടെ ചെയ്യണം. അതു കൃത്യമായി ചെയ്യുക എന്നതാണ് എന്റെ മനസിലുള്ള ചിന്ത.
? ഇത്തവണ ഒരു ബിജെപി നിരകൂടി സഭയിലുണ്ട്. അവരെയും പരിഗണിക്കേണ്ടിവരില്ലേ?
തീര്‍ച്ചയായും. സഭയിലെ അധ്യക്ഷന്റെ ആദ്യ ചുമതല നെസസറ്റീസ് പാസാക്കിക്കൊടുക്കുക എന്നുള്ളതാണ്. അതേസമയം സഭയില്‍ നമ്മള് എടുക്കുന്ന നടപടികള്‍ അംഗസംഖ്യ അനുസരിച്ചല്ലല്ലോ ചെയ്യുന്നത്. അവര്‍ക്കു ലഭിക്കേണ്ട അര്‍ഹമായ സ്ഥാനം മാന്യമായി കൊടുക്കുക എന്നുള്ളതാണ്. അതല്ലേ എനിക്കു ചെയ്യാന്‍ സാധിക്കൂ. ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ എപ്പോഴും റിയാക്ഷന് ഉണ്ടാകുന്നത് ആക്ഷനു ശേഷമായിരിക്കും. ആക്ഷന്‍ പോസിറ്റീവാണെങ്കില്‍ റിയാക്ഷനും പോസിറ്റീവായിരിക്കും.
? കേരള നിയമസഭയിലെ ഡയസ് ഒരുപാട് കലാപത്തിനു വേദിയായതാണ്. അതൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ?
അതുണ്ടാകരുതെന്നാണ് എന്റെ താത്പര്യം. നിയമസഭയ്ക്കകത്തെ ഏറ്റവും പ്രധാന കാര്യം നിയമത്തെ വ്യാഖ്യാനിക്കുകയും നിയമപരമായി പെരുമാറുകയും ചെയ്യുക എന്നുള്ളതാണ്. ശബ്ദഘോഷംകൊണ്ടും മസില്പവറുകൊണ്ടും നിയമസഭയെ കീഴ്പെടുത്താന്‍ സാധിക്കില്ലല്ലോ. അതിനു കൂട്ടുനില്‍ക്കാനും പറ്റില്ലല്ലോ. ആ ഒരു പോയിന്റാണ് നമുക്കുള്ളത്. ഓരോരുത്തര്‍ക്കും നല്കുന്ന സമയമനുസരിച്ച് അവര്‍ക്കു പറയാനുള്ള കാര്യം പറഞ്ഞുതീര്‍ക്കാന്‍ സാധിക്കും. മാത്രമല്ല നിയമസഭയുടെ ഒരു പ്രത്യേകത അവിടെ വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ടായിരിക്കും എന്നതാണ്. ഒരു പ്രശ്നത്തെ സംബന്ധിച്ച് എല്ലാവരും ഒരേ പോയിന്റില്‍ വരണമെന്നു ശഠിക്കാന്‍ പറ്റുമോ? വ്യത്യസ്താഭിപ്രായം മാനിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സാധിക്കും.
? ജനപ്രതിനിധികള്‍ നിയമസഭയിൽ പലപ്പോഴും വളരെ മോശമായി പെരുമാറുന്ന സാഹചര്യം നാം കണ്ടിട്ടുണ്ട്. വിദ്യാസമ്പന്നരായ നിരവധി പുതുമുഖങ്ങള്‍ കടന്നുവന്നിരിക്കുന്ന ഈ സഭയില്‍ അതിനൊക്കെ മാറ്റം വരുമോ?
തീര്‍ച്ചയായും. വിദ്യാസമ്പന്നതയുടെ മികവുകൊണ്ട് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു സംസ്ഥാനമാണല്ലോ കേരളം. പുതിയ സഭയിൽ 140ല്‍ 71 പേര് പുതിയ അംഗങ്ങളാണ്, ചെറുപ്പക്കാരാണ്. അവരെ നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാപ്തരാക്കണം. അവര്‍ക്ക് പരിശീലനത്തെക്കാളുപരിയായി ഇന്ററാക്ഷനുള്ള സമയം കൊടുക്കും. സംശയങ്ങള്‍ ദൂരീകരിച്ചു കൊടുത്ത് മികച്ച സാമാജികരാക്കി മാറ്റാന്‍ ശ്രമിക്കും. തങ്ങളുടെ പ്രവൃത്തികൾ ലോകം മുഴുവൻ കാണുന്നുണ്ടെന്ന ബോധ്യം ജനപ്രതിനിധികൾക്കും വേണം.
? സ്പീക്കറുടെ രാഷ്ട്രീയത്തെക്കുറിച്ച്?
സ്പീക്കര്‍ നിയമസഭയില്‍ അരാഷ്ട്രീയവാദിയായിരിക്കണം എന്നു പറയുന്നത് ശരിയല്ല. അതിലുപരിയായി പോസിറ്റീവ് എനര്‍ജി പകര്‍ന്നുകൊടുക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കണം. കേരളത്തിലെ നിയമസഭാ സ്പീക്കര്‍മാരുടെ പശ്ചാത്തലമെടുത്താല്‍ അവരാരും അവരുടെ രാഷ്ട്രീയപാര്‍ട്ടികളോടുള്ള പ്രതിബദ്ധത ഉപേക്ഷിച്ചതായി കേട്ടിട്ടില്ല. സ്പീക്കറുടെ രാഷ്ട്രീയതാത്പര്യവും നീതിയുക്തമായ തീരുമാനങ്ങളും രണ്ടും രണ്ടാണ്. നീതിബോധത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സ്പീക്കറുടെ രാഷ്ട്രീയം തടസമാകാതിരുന്നാല്‍ മതി. നമ്മുടെ സമീപനം നീതിബോധത്തോടെയായിരിക്കണം. ഇത്തവണത്തെ നിയമസഭ പല നല്ല കാര്യങ്ങളിലും റിക്കാര്‍ഡ് ഉണ്ടാക്കുന്ന ഒരു സഭയാക്കി മാറ്റാന്‍ പറ്റുമെന്നുള്ളതാണ് പ്രതീക്ഷ.
Kerala
തിരുവനന്തപുരം: മലയാളവും തമിഴും ഇംഗ്ലീഷും കന്നടയും സംഗമിക്കുന്ന വേദിയായി ഇന്നലെ കേരള നിയമസഭ മാറി. നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാവേദിയാണ് ബഹുഭാഷകളാൽ സന്പന്നമായത്.
നിയമസഭയിലേക്ക് വിജയിച്ചു വന്ന ദേവികുളത്തു നിന്നുള്ള എംഎൽഎ എഫ്. രാജ സത്യപ്രതിജ്ഞ തുടങ്ങിയത് ഇങ്ങനെ.. ‘ചട്ട പേരവൈയിൻ ഉരുപ്പിനരാക തേർന്തെടുക്കപ്പെട്ട എഫ് രാജ എൻനും നാൻ’ എന്നു തുടങ്ങിയ കടുകട്ടി തമിഴ് വാക്കുകളിലായിരുന്നു രാജയുടെ സത്യപ്രതിജ്ഞ.
മഞ്ചേശ്വരത്തു നിന്നുള്ള എ.കെ.എം. അഷറഫ് കന്നഡയിലാണ് ഇക്കുറിയും സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം തവണ എംഎൽഎ ആയി നിയമസഭയിലേക്ക് എത്തിയ അഷറഫ് കഴിഞ്ഞ തവണയും കന്നഡയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
കഴിഞ്ഞ നിയമസഭയിലെ പ്രസംഗങ്ങളിൽ പലപ്പോഴും അഷറഫ് കന്നഡയിൽ സംസാരിച്ചിട്ടുണ്ട്. മന്ത്രിയായി ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത കെ. മുരളീധരൻ എംഎൽഎ ആയും ഇംഗ്ലീഷിൽ തന്നെയായിരുന്നു സത്യപ്രതിജ്ഞ. രമേഷ് പിഷാരടിയും ഡോ. മാത്യു കുഴൽനാടനും ഭാഷയിലും വസ്ത്രധാരണത്തിലും സാമ്യം പുലർത്തി.
ഇരുവരുടെയും സത്യപ്രതിജ്ഞ ഇംഗ്ലീഷിൽ, ഇരുവരും ധരിച്ചത് പാന്റ്സും ഷർട്ടും.
രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തിലായിരുന്നെങ്കിൽ എംഎൽഎയായി സത്യപ്രതിജ്ഞ ഇംഗ്ലീഷിലാക്കി. കോഴിക്കോട് സൗത്തിൽ നിന്നുള്ള ഫൈസൽ ബാബു, പാലാ എംഎൽഎ മാണി സി. കാപ്പൻ, മന്ത്രിമാരായ ഷിബുബേബി ജോണ്‍, സണ്ണി ജോസഫ് എന്നിവരും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
തൃക്കരിപ്പൂരിൽ നിന്നുള്ള സന്ദീപ് വാര്യർ ഭരണഘടന വലതു കൈയിൽ പിടിച്ചായിരുന്നു ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറ്റ് എംഎൽഎമാരും മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്.
Kerala
തിരുവനന്തപുരം: തളിപ്പറന്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ ശ്യാമളയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ ടി.കെ. ഗോവിന്ദൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം പിണറായി വിജയനു ഹസ്തദാനം നല്കി.
സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമെത്തി പിണറായി വിജയനു കൈകൊടുത്ത ടി.കെ. ഗോവിന്ദന്റെ ആ ഹസ്തദാനത്തിനു പിന്നിൽ ഒരു പോരാട്ട വിജയത്തിന്റെ കൂടി സൂചനയുണ്ട്. പിണറായിക്കു കൈ കൊടുത്ത ശേഷം കെ.എൻ. ബാലഗോപാലിനും കെ. രാജനും രാജീവ് ചന്ദ്രശേഖർക്കും ഹസ്തദാനം നല്കി.
പ്രോ ടെം സ്പീക്കർ ജി. സുധാകരനു മുന്നിലെത്തി അഭിവാദ്യം അർപ്പിച്ച ശേഷം ഭരണ ബെഞ്ചിനു മുന്നിലെത്തിയ ഗോവിന്ദൻ മുഖ്യമന്ത്രി വി.ഡി. സതീശനും മുൻനിരയിലിരുന്ന മറ്റു മന്ത്രിമാർക്കെല്ലാം കൈകൊടുത്തു. ടി.കെ. ഗോവിന്ദനെ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോൾ ഭരണപക്ഷം ഡെസ്കിൽ കൈ അടിച്ചാണ് ആഹ്ളാദം പങ്കുവച്ചത്.
പയ്യന്നൂരിൽനിന്നും വിജയിച്ച മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ സത്യപ്രതിജ്ഞയ്ക്കുശേഷം പിണറായി വിജയന് അഭിവാദ്യം അർപ്പിച്ചു.
പ്രോ ടെം സ്പീക്കർക്കു മുന്നിലേക്ക് പോയപ്പോൾ കൈ ഉയർത്തിയാണ് വലതുവശത്തിരുന്ന പിണറായിയെ അഭിവാദ്യം ചെയ്തത്. പിണറായി തിരിച്ചും കൈ ഉയർത്തി കാട്ടി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വടശേരി ദാമോദരമേനോൻ സതീശൻ എന്ന പേര് പൂർണമായി വായിച്ചതിന്റെ പേരിലുള്ള ആരോപണം ചില കോണുകളിൽനിന്നും ഉയർന്നു നില്ക്കവേ ഇന്നലെ നടന്ന എംഎൽഎ സത്യപ്രതിജ്ഞയിലും മുഖ്യമന്ത്രി തന്റെ പിതാവിന്റെ പേരും പൂർണമായി വായിച്ചാണ് സത്യപ്രതിജ്ഞ നടത്തിയത്.
പിതാവിന്റെ പേരിനൊപ്പമുള്ള മേനോൻ എന്നത് സത്യവാചകത്തിനൊപ്പം പറഞ്ഞതാണ് ചിലകോണുകളിൽ നിന്നും വിമർശനങ്ങൾക്ക് ഇടയാക്കിയത്.
എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ താൻ എംഎൽഎ ആകുന്നതിനു മുന്‍പേ തന്റെ മാതാപിതാക്കൾ മരണപ്പെട്ടതാണെന്നും അവരോടുള്ള ആദരവ് അറിയിക്കാനാണ് പിതാവിന്റെ പേര് പൂർണമായും വായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്നലെ വി.ഡി. സതീശനെ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോൾ ഭരണപക്ഷം ഒന്നടങ്കം ഡെസ്കി ൽ കൈയടിച്ചാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെ ഗാലറിയിൽ നിന്നും കൈയടി ഉയർന്നു.
തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി ഗാലറിയിലിരുന്നു കൈ അടിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്നു നിർദേശം നല്കി.
Kerala
തിരുവനന്തപുരം: നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് തുടരുന്നു. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷറഫ് സത്യവാചകം ചൊല്ലിയത് കന്നഡ ഭാഷയിലാണ്. കോഴിക്കോട് സൗത്ത് എംഎൽഎ വി.കെ.ഫൈസൽ ബാബു ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തു.
മറ്റ് എംഎൽഎമാരെപ്പോലെ പ്രോടെം സ്പീക്കര്‍ ജി.സുധാകരനെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മുൻ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ഫിഷറീസ് മന്ത്രിയും കളമശേരി എംഎൽഎയുമായ വി.ഇ.അബ്ദുൽ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. പ്രോടേം സ്പീക്കറായ ജി.സുധാകരന് മുന്‍പാകെയാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. 140 അംഗ സഭയില്‍ 70 അംഗങ്ങളും പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ വലിയ പ്രത്യേകത.
Kerala
തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി മൂന്ന് എംഎല്‍എമാർ സഭയിലെത്തിയ സംഭവം ആഘോഷമാക്കി ബിജെപി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മൂന്ന് എംഎല്‍എമാരും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണ് നിയമസഭയിലേക്ക് എത്തിയത്. ബിജെപിക്ക് ഇത് ചരിത്ര ദിനമാണെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു ഇത് പുതിയ രാഷ്ടീയം പുതിയ കാഴ്ചപ്പാട് ഇനി മോദിയുടെ വികസന രാഷ്ട്രീയം കേരള നിയമസഭ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് സ്പീക്കർ സ്ഥാനാർഥി ഉണ്ടാകും. ചാത്തന്നൂരിൽനിന്ന് ജയിച്ച ഗോപകുമാർ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സൈക്കിളിലാണ് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. ജഗതി പുതുപ്പള്ളി ഹൗസിൽ നിന്ന് സൈക്കിൾ ചവിട്ടി സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെ പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം തുടങ്ങി. ഫിഷറീസ് മന്ത്രിയും കളമശേരി എംഎൽഎയുമായ വി.ഇ.അബ്ദുൽ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രോടേം സ്പീക്കറായ ജി.സുധാകരന് മുന്‍പാകെയാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
140 അംഗ സഭയില്‍ 70 അംഗങ്ങളും പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ വലിയ പ്രത്യേകത. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഈ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ച് എംഎല്‍എ ആയിട്ടുള്ളത്. എല്‍എയായി ഇത് കുഞ്ഞാലിക്കുട്ടിയുടെ ഒന്‍പതാം വരവാണ്.
Kerala
തിരുവനന്തപുരം: ഇത്തവണ നിയമസഭയിൽ ഏറ്റവും പ്രായമുള്ള എംഎൽഎ ആയി വരിക ധർമടത്തു നിന്നും വിജയിച്ച നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ്. 82 കാരനായ പിണറായി വിജയൻ ധർമടത്തുനിന്ന് 19,247 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
തുടർച്ചയായ മൂന്നാം തവണയാണ് പിണറായി ധർമടത്തു നിന്നും എംഎൽഎ ആയി നിയമസഭയിലെത്തുന്നത്. 1970ൽ ആദ്യമായി മത്സരത്തിനിറങ്ങിയതു മുതൽ ഇതുവരെ ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയിച്ചു.
ആലപ്പുഴയിൽ നിന്നും ആദ്യമായി മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസിന്റെ എ.ഡി. തോമസിനും ബാലുശേരിയിൽ നിന്ന് വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധി വി.ടി. സൂരജിനും പ്രായം 30. ഇരുവരുമാണ് സഭയിൽ എത്തുന്നതിൽ ഏറ്റവും പ്രായം കുറഞ്ഞ സാമാജികർ.
എ.ഡി. തോമസ് സിറ്റിംഗ് എംഎൽഎ ആയ പി.പി. ചിത്തരഞ്ജനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തുന്നതെങ്കിൽ ബാലുശേരിയിൽ നിന്നും സിറ്റിംഗ് എംഎൽഎ ആയ കെ.എം. സച്ചിൻദേവിനെ പരാജയപ്പെടുത്തിയാണ് വി.ടി സൂരജ് കേരളാ നിയമസഭാംഗമാകുന്നത്.
Kerala
കോതമംഗലം: ആലുവ - മൂന്നാർ രാജപാത പുനർ നിർമാണം കോടതിനിർദേശങ്ങൾകൂടി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.
ആലുവ – മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട ആന്റണി ജോൺ എംഎൽഎയുടെ സബ് മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഈ റോഡുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഹൈക്കോടതി നിർദേശപ്രകാരമുള്ള റോഡ് അളന്നു തിട്ടപ്പെടുത്തുന്നതിന് ഹൈലെവൽ എക്സ്പേർട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. തഹസിൽദാർമാർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ ഉൾപ്പെട്ട സബ് ലെവൽ കമ്മിറ്റി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കോടതിനിർദേശംകൂടി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാൻ കഴിയും.
വനംവകുപ്പുമായി ഉൾപ്പെടെ തുടർന്നു സംസാരിച്ച് ഇതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതായി എംഎൽഎ അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഇന്നലെയും നിയമസഭാ നടപടികൾ തടസപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെ തുടർന്നു സ്പീക്കർ എ.എൻ. ഷംസീർ ചോദ്യോത്തരവേള റദ്ദാക്കി. രാവിലെ സഭ ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വർണക്കൊള്ളക്കേസിൽ തങ്ങൾ സമരം തുടരുകയാണെന്നു സ്പീക്കറെ അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവർ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുകയാണ്. എസ്ഐടിയുടെ അന്വേഷണത്തിൽ ജനങ്ങൾക്കു തൃപ്തിയില്ല. കഴിഞ്ഞ ദിവസം സഭയിൽ പ്രതിപക്ഷം ഉയർത്തിയ ബാനർ വാച്ച് ആൻഡ് വാർഡുമാർ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. ബാനർ വാങ്ങാനാണു തങ്ങളുടെ എംഎൽഎമാർ ഡയസിൽ കയറിയതെന്നും അല്ലാതെ അവരെ മർദിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
പതിവുപോലെ പ്ലക്കാർഡുകളും ബാനറുമായി സഭയിലെത്തിയ പ്രതിപക്ഷം ഇന്നലെ സഭയുടെ നടുത്തളത്തിൽ ഇരുന്നു മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇതോടെ മറ്റു നടപടികളെല്ലാം പൂർത്തിയാക്കി 51 മിനിറ്റുനുള്ളിൽ സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിച്ചു.
രാവിലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിൽ ഭരണപക്ഷാംഗങ്ങൾ പ്രകോപിതരാകുകയും പ്രതിപക്ഷത്തിനെതിരേ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ സഭ കൂടുതൽ പ്രക്ഷുബ്ധമായി. ശബരിമല സ്വർണക്കൊള്ളക്കേസിൽ കേരളത്തിലെ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നും പ്രതികൾ ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രതികൾക്കെല്ലാം ഇപ്പോൾ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ്. ഇങ്ങനെപോയാൽ ശബരിമല സ്വർണക്കേസുതന്നെ മുങ്ങിപ്പോകും. കേസിൽ സിപിഎമ്മിന്റെ പ്രധാന നേതാക്കൾ ജയിലിൽ പോകുമെന്ന ഭയം കൊണ്ടാണു സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിമാർ കൂട്ടത്തോടെ പ്രതിപക്ഷ നേതാവിനെതിരേ രംഗത്തെത്തിയപ്പോൾ ഇന്നലെ മന്ത്രി എം.ബി. രാജേഷ് മാത്രമാണ് സതീശനെ വിമർശിച്ചത്.
Kerala
തിരുവനന്തപുരം: ബജറ്റ് അവതരണഘട്ടം പൂർത്തിയാക്കി നിയമസഭ ഇടവേളയ്ക്കായി പിരിഞ്ഞു. സമ്മേളനം 23നു പുനരാരംഭിക്കും. ബജറ്റിന്റെ പൊതുചർച്ച പൂർത്തിയാക്കിയ ശേഷം ഈ സാന്പത്തിക വർഷത്തെ ഉപധനാഭ്യർഥനകളും അവതരിപ്പിച്ചു പാസാക്കിയാണ് ഇന്നലെ സഭ പിരിഞ്ഞത്.
ഇനി വകുപ്പു തിരിച്ചുള്ള ചർച്ചയാണു നടക്കാനുള്ളത്. 23നു സഭ പുനരാരംഭിക്കുന്ന ദിവസം സർക്കാർ ബിസിനസിനായി നീക്കിവച്ചിരിക്കുകയാണ്. ഇന്നലെ അവതരിപ്പിച്ച ഉപധനാഭ്യർഥനയുടെ ധനവിനിയോഗബില്ലും പാസാക്കും. 24 മുതലാണ് വകുപ്പുതിരിച്ചുള്ള ചർച്ച ആരംഭിക്കുന്നത്.
നിലവിലുള്ള ഷെഡ്യൂൾ പ്രകാരം സമ്മേളനം മാർച്ച് 26നാണ് അവസാനിക്കുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇതിനു മുന്‍പു തന്നെ വരുമെന്നാണു കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇന്ന് കാസർഗോഡു നിന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ പുതുയുഗയാത്ര ആരംഭിക്കുകയാണ്. മാർച്ച് ആറിനു തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്.
എൽഡിഎഫിലാകട്ടെ എംഎൽഎമാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡലം തലത്തിൽ വികസന യാത്രകൾ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ എംഎൽഎമാർക്കും മണ്ഡലത്തിൽ കേന്ദ്രീകരിക്കാനാണു താത്പര്യം. ഈ സാഹചര്യത്തിൽ 23നു പുനരാരംഭിക്കുന്ന സമ്മേളനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പിരിയാനാണു സാധ്യത.
Kerala
തിരുവനന്തപുരം: ബജറ്റിന്റെ ധനാഭ്യർഥന ചർച്ച നിയമസഭയിൽ തുടങ്ങുന്നത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പുകളിൽ.
സാധാരണ മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ ധനാഭ്യർഥന ചർച്ച തുടങ്ങുന്നതാണെന്നു നിയമസഭയുടെ കീഴ്വഴക്കം. മുഖ്യമന്ത്രിക്ക് അസൗകര്യമുണ്ടെങ്കിൽ മന്ത്രിസഭയിലെ മറ്റു സീനിയറായ മന്ത്രിമാരുടെ വകുപ്പുകളിലാകും ധനാഭ്യർഥന ചർച്ച ആരംഭിക്കുക.
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് 15-ാമതുള്ള പൊതുമരാമത്തിലും ഇതിലും പിന്നിലുള്ള വിനോദസഞ്ചാര വകുപ്പിലുമായി ധനാഭ്യർഥന ചർച്ച തുടങ്ങുന്നത്. 23നു നിയമസഭ വീണ്ടും സമ്മേളിച്ച ശേഷം 24നാണ് ധനാഭ്യർഥന ചർച്ച തുടങ്ങുക.
സംസ്ഥാനത്തെ 46 വകുപ്പുകളിലായാണ് 13 ദിവസം നീളുന്ന ധനാഭ്യർഥന ചർച്ച നടക്കേണ്ടത്. ബജറ്റിലെ വകുപ്പു തിരിച്ചുള്ള ചർച്ചകൾക്കായി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികൾക്കു പോകുന്നതിനാലാണ് ഇപ്പോൾ രണ്ടാഴ്ചയോളം നിയമസഭാ സമ്മേളനത്തിന് അവധി നൽകുന്നത്. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് വിവിധ സബ്ജക്ട് കമ്മിറ്റികൾ ഇഴകീറി പരിശോധിച്ച് മാറ്റങ്ങൾ വരുത്തിയാണ് വീണ്ടും നിയമസഭയിൽ വകുപ്പു തിരിച്ചുള്ള ധനാഭ്യർഥന ചർച്ചയ്ക്ക് എത്തുന്നത്. ഇത് 24 നാണ് തുടങ്ങുന്നത്.
ആദ്യ ദിവസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വകുപ്പുകളും തുടർന്നു ഭക്ഷ്യ വകുപ്പിനെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 26നാണ് മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ച നടക്കുക. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സ്പീക്കറാണ് ധനാഭ്യർഥന ചർച്ചയുടെ വകുപ്പു തിരിച്ചുള്ള പട്ടിക തയാറാക്കുന്നത്. ആദ്യ ദിവസം മുഖ്യമന്ത്രിക്ക് അസൗകര്യമുള്ള സാഹചര്യത്തിലാണ് വകുപ്പു മാറ്റിനൽകിയതെന്നാണ് നിയമസഭയുടെ വിശദീകരണം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മുതിർന്ന സിപിഎം മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരുടെയും മന്ത്രിസഭയിലെ രണ്ടും മൂന്നും സ്ഥാനത്തുള്ള ഘടകകക്ഷി മന്ത്രിമാരുടെയും വകുപ്പുകളെ ഒഴിവാക്കി ചർച്ച തുടങ്ങുന്നതിൽ മന്ത്രിസഭയിലെ പല പ്രമുഖർക്കും എതിർപ്പുണ്ട്.
Kerala
തിരുവനന്തപുരം: നിയമസഭയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ റൂട്ടുകൾ സംബന്ധിച്ച ഗതാഗത മന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
"കെഎസ്ആർസി നഷ്ടത്തിൽ ഓടിയിരുന്നതിന്റെ രഹസ്യം പറയാം. പ്രൈവറ്റ് ബസിന്റെ മുന്നിൽ കയറി ഓടുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു കെഎസ്ആർടിസിക്ക്. പ്രൈവറ്റ് ബസുകൾ പുതിയ ബസുകളായിരിക്കും. അവർ മത്സരിച്ച് ഓടാൻ തയാറാണ്. നമ്മുടെ ഡ്രൈവർമാർ അതിന് തയാറല്ല'.
"ഞാൻ മന്ത്രിയായി വന്നപ്പോൾ ആദ്യം തന്നെ ഒരു പോളിസിയുണ്ടാക്കി. പ്രൈവറ്റ് ബസിന്റെ തലയ്ക്കൽ ഓടുന്ന പരിപാടി നിർത്താം. അവരുടേത് ഒരു ബിസിനസാണ്. അവർ നികുതി അടയ്ക്കുന്നവരാണ്. അവർ അത് നടത്തട്ടെ. നമുക്ക് എക്സ്ക്ലൂസീവ് ആയിട്ടുള്ള മലയോര മേഖലകളിലടക്കം സർവീസ് നടത്തിയപ്പോൾ അവിടെ കളക്ഷൻ വർധിച്ചു'.
"അനാവശ്യമായ അനാരോഗ്യകരമായ മത്സരത്തിന് പോകേണ്ട എന്ന തീരുമാനമാണ് കളക്ഷൻ വർധിച്ചതിന്റെ രഹസ്യം. അവരും ബസോടിക്കുന്നു പൈസയുണ്ടാക്കുന്നു. ടാക്സടയ്ക്കുന്നു. നമ്മളൊരു സൈഡിലൂടെ മുന്നേറുന്നു. പ്രൈവറ്റ് ബസുകളോ കെഎസ്ആർടിസിയോ പോകാത്ത റൂട്ടുകളിലേക്ക് നമ്മൾ മാറി'.-മന്ത്രി പറഞ്ഞു.
തുടർന്ന് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. "പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്ത് കെഎസ്ആർടി ബസ് ഓടാതിരിക്കുക എന്നത് മന്ത്രി ഒരു നയമായി പറഞ്ഞതായി തോന്നി. അങ്ങനെ വന്നാൽ അത് വലിയ പ്രയാസം ഉണ്ടാകും. അനാരോഗ്യകരമായ മത്സരം പാടില്ല എന്നത് ശരിയാണ്. അത് ഒഴിവാക്കേണ്ടത് തന്നെയാണ്. പക്ഷേ, കേരളത്തിൽ പ്രൈവറ്റ് ബസ് ഓടുന്ന റൂട്ടുകളിലും കെഎസ്ആർടിസി ബസ് ഓടുന്നുണ്ട്. അവിടുന്നെല്ലാം കെഎസ്ആർടിസി ബസ് പിൻവലിക്കുക എന്ന നയം നമ്മുടെ സർക്കാരിന് സ്വീകരിക്കാനാകില്ല. ആ തരത്തിലേക്ക് പോയാൽ വിഷമമായി മാറും'.- മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, എന്നാൽ താൻ പറഞ്ഞതിന്റെ അർഥം പ്രൈവറ്റ് ബസ് ഓടുന്ന എല്ലാ സ്ഥലത്ത് നിന്നും മാറികൊടുക്കണം എന്നല്ല. അങ്ങനെ മാറി കൊടുക്കില്ല. പ്രൈവറ്റ് ബസിന്റെ കുത്തക തകർത്താണ് കെഎസ്ആർടിസി മുന്നേറുന്നത്. ബംഗുളൂരു റൂട്ടുകളിലൊക്കെ പ്രൈവറ്റ് ബസിനേക്കാൾ കളക്ഷനാണ് നമുക്കുള്ളതെന്നും മന്ത്രി ഗണേഷ് കുമാർ വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഇന്നും നിയമസഭ പ്രക്ഷുബ്ധമായി. ഭരണപക്ഷവും പ്രതിപക്ഷവും വാക്പോരുകളും ചിത്രങ്ങളുമായി രംഗത്തെത്തി. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇന്നുരാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് പ്രതിഷേധം തുടങ്ങി. സ്വര്‍ണം കട്ടത് സഖാക്കളാണേ അയ്യപ്പ എന്നെഴുതിയ ബാനറുമായി പ്രതിപക്ഷം സഭയിലെത്തി. കൂടാതെ ഉണ്ണികൃഷ്ണന് പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു.
ഭരണപക്ഷം ഉണ്ണിക്കൃഷ്ണന് പോറ്റിയും അടൂര്‍ പ്രകാശും തമ്മിലുള്ള ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടി പ്രതിരോധിച്ചു. ചൊവ്വാഴ്ച സഭയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി തെറ്റായ കാര്യങ്ങള്‍ പറഞ്ഞത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആൻഡ് വാര്‍ഡിനെ മര്‍ദിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അവാസ്തവമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് സ്പീക്കര്‍ പറഞ്ഞു. വാച്ച് ആൻഡ് വാര്‍ഡിനെ പ്രതിപക്ഷം മര്‍ദിച്ചെന്നായിരുന്നു സ്പീക്കര്‍ വ്യക്തമാക്കിയത്. സ്വര്‍ണക്കൊള്ളക്കേസില്‍ സോണിയാഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് മന്ത്രിമാര്‍ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്തെത്തി. ഇരട്ടത്താപ്പിന്റെ നേതാവാണ് പ്രതിപക്ഷ നേതാവെന്നും ഞാന്‍ ഞാന്‍ എന്ന ഒറ്റവികാരമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു. വി.ഡി. സതീശന് സമനില തെറ്റിയെന്നും ബിജെപിയുടെ നാവായി പ്രതിപക്ഷ നേതാവ് മാറിയെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
നിയമസഭയില്‍ മുന്‍പ് സ്പീക്കറുടെ ഡയസില്‍ കയറി കസേര തള്ളിയിട്ടവരാണ് ഇരട്ടത്താപ്പുകാരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാകവാടത്തില്‍ കുത്തിയിരിപ്പുസമരം നടത്തി.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരേ വിമർശനവുമായി സഭയിൽ വീണ്ടും മന്ത്രി വി. ശിവൻകുട്ടി.
ഇന്നലെ ചോദ്യോത്തരവേളയ്ക്കിടെയായിരുന്നു സംഭവം. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ പ്രകോപനപരമായ പരാമർശം.
“സ്വര്‍ണം കട്ടത് ആരപ്പാ, സോണിയാ ഗാന്ധിയാണേ അയ്യപ്പാ” എന്നാണു ബാനറിൽ എഴുതേണ്ടതെന്നു മന്ത്രി ശിവൻകുട്ടി വിളിച്ചു പറഞ്ഞു.
Kerala
തിരുവനന്തപുരം: ബഹളത്തെ തുടർന്ന് നിർത്തിവച്ച നിയമസഭാ നടപടികൾ വീണ്ടും ആരംഭിച്ചു. ഡയസിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷ അംഗങ്ങളുടെ നടപടി ശരിയായില്ലെന്ന് സ്പീക്കർ പ്രതികരിച്ചു.
സ്പീക്കറുടെ മുഖം മറച്ച് പ്രതിഷേധിച്ചത് ശരിയല്ലെന്നും ജനാധിപത്യ അവകാശം പ്രതിപക്ഷത്തിന് മാത്രമല്ല സ്പീക്കർക്കും ഉണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
എന്നാൽ, നിയമസഭയിൽ പ്രതിപക്ഷം ബാനർ പിടിക്കുന്നത് ആദ്യമല്ലെന്നും സഭയിൽ ഇത്തരത്തിൽ സംഘർഷമുണ്ടാകുമ്പോൾ സഭാ നടപടികൾ നിർത്തിവച്ച് രണ്ടുകൂട്ടരുമായി സ്പീക്കർ സംസാരിക്കുന്നതാണ് പതിവ്. എന്നാൽ അങ്ങ് ഇതുവരെ അത് ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഞങ്ങളെയും ഞങ്ങളുടെ സമരത്തെയും വെല്ലുവിളിക്കുകയാണ് സ്പീക്കർ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. എന്നാൽ അതിനുമാത്രം സംഘർഷം സഭയിൽ ഉണ്ടായില്ലെന്ന് സ്പീക്കർ മറുപടി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള പ്രതിഷേധത്തിൽ ഇന്ന് രണ്ടുതവണയാണ് സഭാ നടപടികൾ നിർത്തിവച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജലനയം പരിഷ്കരിക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ ആദ്യ റിപ്പോർട്ട് സർക്കാരിന്റെ പരിശോധനയിലാണെന്നു മന്ത്രി റോഷി അഗസ്റ്റിനു വേണ്ടി മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു.
കാലോചിതമായി വരുത്തേണ്ട മാറ്റങ്ങൾ മനസിലാക്കിക്കൊണ്ടും സുസ്ഥിരമായ ജലസുരക്ഷ എല്ലാ വിഭാഗം ജനങ്ങൾക്കും ഉറപ്പാക്കുന്നതിനുമാണ് സംസ്ഥാന ജലനയം പരിഷ്കരിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചത്.
വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, ജനവിഭാഗങ്ങൾ എന്നിവരുമായി ചർച്ചകൾ ആവശ്യമുള്ളതിനാൽ ഇക്കാര്യത്തിനായി ത്വരിത നടപടികൾ സ്വീകരിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്ന വിഷയം, അടിയന്തര പ്രമേയമായി അവതരിപ്പിക്കാനുള്ള ആവശ്യം നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം.
ഗുരുതരമായ വിഷയമാണ് ഇന്ന് നിയമസഭയിൽ ചർച്ചയ്ക്ക് കൊണ്ടുവന്നതെന്നും. എന്നാൽ റൂൾസ് ഓഫ് പ്രൊസീജിയറിനെ ദുർവ്യാഖ്യാനം ചെയ്ത് സർക്കാരിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങി സിപിഎം പ്രതിരോധത്തിലാകുന്ന വിഷയങ്ങൾ ചർച്ച ചെയ്യേണ്ട എന്ന നിലപാടിനോട് സ്പീക്കർ കുടപിടിച്ചുകൊടുക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കഴിഞ്ഞ ദിവസം എംഎൽഎയുടെ ഓഫീസിന് മുന്നിൽ പ്രകടനം നടത്തിയവരെ ക്രൂരമായി ലാത്തിചാർജ് ചെയ്ത സംഭവം നിയമസഭയിൽ ചർച്ച ചെയ്യാൻ അനുവദിച്ചില്ല. ജീവാപായം വരുന്ന രീതിയിൽ പോലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞതിന് 20 വർഷം തടവുശിക്ഷ വിധിച്ച പ്രതികൾക്ക് എല്ലാ ചട്ടവും ലംഘിച്ചുകൊണ്ട് പരോൾ നൽകുകയാണ്.
ആദ്യത്തെ പ്രതിക്ക് ആറുദിവസം പരോൾ നൽകി. പിന്നെ പരോൾ നീട്ടി. മൂന്നാമത് സർക്കാരും പരോൾ നീട്ടി. ആൾ ജയിലിൽ പോയ മാസം തന്നെ മൂന്ന് പ്രാവശ്യം പരോൾ നീട്ടി നൽകുന്ന സാഹചര്യമുണ്ടായി. ഇത് തുടർച്ചയായി സംഭവിക്കുന്നു.
ടി.പി കേസിലെ പ്രതികളിൽ 1,000ത്തിലധികം ദിവസം പരോൾ ലഭിച്ച പ്രതികളുണ്ട്. അതായത് മൂന്ന് വർഷത്തിൽ കൂടുതൽ അവർ ജയിലിന് പുറത്തായിരുന്നു. മാത്രമല്ല തെളിവുകൾ പുറത്തുവന്നതിന് ഒരു ഡിഐജിയെ സസ്പെൻഡ് ചെയ്തു. എല്ലാ ജയിലുകളിലും പോയി തടവുകാരുടെ കൈയിൽ നിന്നും പണം വാങ്ങിച്ചിരുന്ന ഒരു ഡിഐജിയാണ് ഈ പിണറായി വിജയന് കീഴിലുണ്ടായിരുന്നത്. ഗുരുതര ക്രമക്കേടുകളാണ് ജയിലുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഏറ്റവും അടുത്ത ബന്ധു മരിക്കുകയോ ഗുരുതരമായ രോഗം ബാധിക്കുകയോ മാത്രം ചെയ്താലേ പരോൾ അനുവദിക്കാൻ പാടുള്ളു. ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് എങ്ങനെയാണ് 1,000ലധികം ദിവസം പരോൾ ലഭിച്ചത്. 1,000ത്തിലധികം ദിവസം ഇവരുടെ ബന്ധുക്കൾ മരിച്ചോ, ബന്ധുക്കൾ അസുഖം ബാധിച്ച് കിടന്നോ.
സിപിഎമ്മിനുവേണ്ടി കൊലനടത്തിയ പ്രതികൾക്ക് പരോളാണ്. നിയമത്തെ കാറ്റിൽ പറത്തുകയാണ്. തടവുകാർക്കുള്ള പ്രത്യേകമായ നിയമത്തെ ലംഘിക്കുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടി. കെ.കെ. രമയുടെ ചോദ്യത്തിന് മറുപടി നൽകാതെയാണ് ഒളിച്ചോടിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്കുൾപ്പടെ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ വാക്പോര്. ചട്ടം 50 പ്രകാരം, സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യാൻ പര്യാപ്തമായ അടിയന്തര പ്രാധാന്യമില്ലാത്തതിനാൽ പ്രസ്തുത നോട്ടീസ് പരിഗണിക്കാൻ നിർവാഹമില്ലെന്ന് സ്പീക്കർ അറിയിച്ചു.
ആവശ്യമാണെങ്കിൽ നോട്ടീസ് നൽകിയ അംഗത്തിന് സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ വലിയ ഗുരുതരമായ വിഷയമാണ് തന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ചട്ടം ലംഘിച്ച്, നിയമം ലഘിച്ച് പരോൾ കൊടുത്ത ക്രിമിനലുകൾ തെരുവിലിറങ്ങി കലാപം നടത്തുകയും ക്രിമിനൽ കുറ്റങ്ങൾ ചെയ്യുകയും ചെയ്യുന്ന ഗുരുതരമായ വിഷയങ്ങളാണ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. സർക്കാരിന് സൗകര്യമില്ലാത്ത കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യില്ലെന്നാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
പോലീസിനെ സ്റ്റീൽ ബോംബെറിഞ്ഞിട്ട് കോടതി 20 വർഷം തടവിന് ശിക്ഷിച്ച ക്രിമിനലിനെ ഒരു മാസം തികയും മുമ്പ് രണ്ടും മൂന്നും പ്രാവശ്യം പരോൾ നൽകി അയാളെ തെരുവിലേക്ക് ഇറക്കിയിരക്കുകയാണ്. അതിന് അടിയന്തര പ്രാധാന്യമില്ലെങ്കിൽ പിന്നെ എന്തിനാണ് സഭ കൂടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അതേസമയം, തടവുകാർക്ക് പരോൾ അനുവദിക്കുന്നത് നിയമവും ചട്ടവും അനുസരിച്ചാണെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി. അവസാനം പരോൾ അനുവദിച്ചത് 8-1-2026ലാണ്. അതിനുശേഷം നാലോ അഞ്ചോ ദിവസം സഭ ചേർന്നു. ഇത്രെയും അടിയന്തര പ്രാധാന്യമുള്ളതാണെങ്കിൽ ജനുവരി 22-ാം തീയതി നോട്ടീസ് നൽകാമായിരുന്നു.
അന്ന് നോട്ടീസ് പോലും നൽകിയിട്ടില്ല. ഇപ്പോൾ വിഷയ ദാരിദ്രം കൊണ്ടാണ് പ്രതിപക്ഷം ഇത് ഉയർത്തിക്കൊണ്ടുവരുന്നത്. അവർ വിഷയം സബ്മിഷനായി ഉന്നയിക്കുന്നത് കൊണ്ട് സർക്കാരിന് വിരോധമില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയമുള്ള കാര്യമാണിതെന്ന് നേരത്തെ തോന്നിയിരുന്നുവെങ്കിൽ 22ന് നോട്ടീസ് നൽകാമായിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചീറ്റിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇളവ് കൊടുത്തെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിച്ചു കൊണ്ടിരിക്കുന്പോൾ ഭരണപക്ഷത്തെ നിരവധി അംഗങ്ങൾ വലിപ്പത്തിൽ പ്രിന്റ് ചെയ്ത ഫോട്ടോ ഉയർത്തിക്കാട്ടിക്കൊണ്ടിരുന്നു. ചിത്രം കണ്ടെങ്കിലും സതീശൻ അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. സാധാരണ പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാർഡുകളും ചിത്രങ്ങളുമൊക്കെ നിയമസഭയിൽ ഉയർത്തിക്കാണിക്കുന്നത് പ്രതിപക്ഷമാണ്. ഇന്നലെ ആ പണി ഭരണപക്ഷം ഏറ്റെടുത്തു.
സോണിയാഗാന്ധിക്കൊപ്പം ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ നിൽക്കുന്ന ഫോട്ടോ ആയിരുന്നു ഭരണപക്ഷാംഗങ്ങൾ ഉയർത്തിക്കാട്ടിയത്. പോറ്റിയേ കേറ്റിയേ... എന്നു തുടങ്ങുന്ന പാരഡി പാട്ടുകൾ കേട്ട് ഒരുപാടു വിഷമിച്ച ഭരണപക്ഷം ഈ ചിത്രം ഉയർത്തിക്കാട്ടിയത് ഒരു മധുരപ്രതികാരം പോലെ ആയിരുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയുടെ കൊട്ടിക്കലാശദിനം സഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കടന്നാക്രമിക്കാനായിരുന്നു ഭരണപക്ഷം ശ്രമിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരേ സതീശൻ മോശപ്പെട്ട ഭാഷയിൽ വിമർശനം ഉന്നയിച്ചെന്നു പറഞ്ഞായിരുന്നു തുടക്കം. സതീശനെ വെള്ള ഡ്രസിട്ട സംഘി എന്നു വരെ കെ.ഡി. പ്രസേനൻ വിശേഷിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം കൂടി കേട്ടതോടെ ഭരണപക്ഷത്തിന്റെ തന്ത്രം വ്യക്തമായി. സതീശനുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഏറെയും.
ശബരിമല പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനു പഴയ വീര്യമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതിൽ അവർക്കു നേരെയുള്ള ഒരു കുത്തു കൂടി ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനു പതിവു വീര്യമില്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനു നേരെയും എന്തോ ഒരുങ്ങി വരുന്നു എന്ന സൂചനയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ ഉണ്ടായിരുന്നത്.
ഭരണമാറ്റം എന്നതു ജനങ്ങൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞ കാര്യമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു നൂറു സീറ്റ് കിട്ടുമെന്ന കാര്യത്തിൽ രമേശിനു സംശയമൊന്നുമില്ല. എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തു വർഷം കൊണ്ടു പലതും ചെയ്തു എന്നു പറയുന്നുണ്ടെങ്കിലും ജനത്തിനു ബോധ്യമാകുന്നില്ലെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആകെ പറഞ്ഞു കൊണ്ടിരുന്നത് ദേശീയപാത വികസനമാണ്. പൊളിഞ്ഞു വീണതോടെ അതു ’ഞങ്ങളുടേ’തല്ലാതായി. വന്യജീവി ആക്രമണത്തേക്കുറിച്ചായിരുന്നു സെബാസ്റ്റ്യൻ കുളത്തിങ്കലും അനൂപ് ജേക്കബുമൊക്കെ പറഞ്ഞത്.
കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് ഒരു വർഗീയ കലാപം പോലുമില്ല എന്നത് ഇടതുപക്ഷം ഭരണനേട്ടങ്ങളുടെ പട്ടികയിൽ പെടുത്തിയത് ഈയടുത്താണ്. തോട്ടത്തിൽ രവീന്ദ്രൻ ഇക്കാര്യം ചർച്ചയ്ക്കിടയിൽ പറഞ്ഞെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ ഇക്കാര്യ വിസ്തരിച്ചു പറഞ്ഞു. അതിനു പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം നന്നായി അറിയാവുന്നതിനാലാകാം പ്രതിപക്ഷം അതേക്കുറിച്ചൊന്നും പറഞ്ഞില്ല.
മന്ത്രി സജി ചെറിയാന്റെയും എ.കെ. ബാലന്റെയും പ്രസ്താവനകൾ ചൂണ്ടിക്കാട്ടി അതു വർഗീയമായ പ്രസ്താവനകളായിരുന്നു എന്നു സതീശൻ ചൂണ്ടിക്കാട്ടി. നിങ്ങൾ ആ വഴി പോകരുതെന്നും സതീശൻ അഭ്യർഥിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ സർക്കാരിനെതിരേ സതീശൻ ഉൾപ്പെടെ വിമർശനം ഉന്നയിച്ചതിനേക്കുറിച്ചു ഭരണപക്ഷത്തു നിന്നുണ്ടായ പരാമർശങ്ങൾക്കും സതീശൻ മറുപടി നൽകി. " ഞങ്ങളുടെ സർക്കാരിനെ ഞാൻ വിമർശിച്ചിട്ടുണ്ട്. തെറ്റുകൾ തിരുത്താൻ സർക്കാർ തയാറായിട്ടുമുണ്ട്. നിങ്ങളുടെ സർക്കാരിനെ വിമർശിക്കാൻ നിങ്ങൾക്കു മുട്ടിടിക്കും'- ഭരണപക്ഷത്തെ നോക്കി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്കു മുഖ്യമന്ത്രിയുടെ മറുചോദ്യം ഇങ്ങനെയായിരുന്നു- നാടിനെ ഇകഴ്ത്തി കാണിക്കാൻ പാടുണ്ടോ? ചെറുപ്പക്കാർ പഠനാവശ്യത്തിനുൾപ്പെടെ നാടുവിടുന്ന വിഷയങ്ങൾ സതീശൻ ചൂണ്ടിക്കാട്ടിയെങ്കിലും അന്യനാട്ടുകാർ കേരളത്തിലേക്കു പഠിക്കാൻ വരാൻ താത്പര്യം കാട്ടുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വിളപ്പിൽശാലയിൽ ബിസ്മിർ എന്നയാൾ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അടിയന്തപ്രമേയത്തിന് അനുമതി നൽകി. രണ്ടു മണിക്കൂർ ചർച്ചയ്ക്കൊടുവിൽ മറുപടി പറഞ്ഞ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചില പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. പിന്നാലെ നന്ദി പ്രമേയ ചർച്ചയിൽ അവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ കുറിച്ചോർത്ത് ഇടതുപക്ഷത്തിന് ഒരാശങ്കയുമില്ല. ഇത് കപട ആത്മവിശ്വാസമല്ല. നിറഞ്ഞ ആത്മവിശ്വാസം തന്നെയാണ്.
കാരണം എൽഡിഎഫ് ജനപക്ഷത്താണ്. ജനങ്ങൾക്ക് തങ്ങളെ അറിയാം. തങ്ങൾക്ക് ജനങ്ങളെയും അറിയാം. അതുകൊണ്ട് പ്രതിപക്ഷം എന്തു പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ്. എന്നാൽ ’അതുക്കും മേലെ’ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഡിഎ അവകാശമല്ലെന്ന നിലപാട് സംസ്ഥാന സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിഎ സംസ്ഥാന ജീവനക്കാർക്ക് ഉള്ളതു തന്നെയാണ്. പക്ഷേ അതൊരു സ്റ്റാറ്റ്യൂട്ടറി അവകാശമാക്കി മാറ്റിയാലുള്ള സ്ഥിതി എന്താകുമെന്ന് പ്രതിപക്ഷത്തിനും അറിയാമല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേൽ നിയമസഭയിൽ നടന്ന നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണ നിലയിൽ സർക്കാർ ഡിഎ നൽകാറുണ്ട്. അതു നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർക്കാരിന്റെ പൊതു നിലപാട് ഡിഎ കൊടുക്കുക എന്നതാണ്. അക്കാര്യത്തിൽ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സമീപനത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പ്രതിപക്ഷം പങ്കാളികളാകുന്നില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കൾ അടക്കം പങ്കെടുക്കരുതെന്ന നിലപാടും കേരളത്തിലെ നേതാക്കൾ സ്വീകരിച്ചു. അടുത്ത മാസം 12 നു നടക്കുന്ന ദേശീയ പണിമുടക്കിലും കേരളത്തിൽ യോജിച്ചുള്ള പ്രക്ഷോഭം വേണ്ടെന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഐഎൻടിയുസിയെയും എസ്ടിയുവിനെയും വിലക്കി. ഇതിന്റെ പിന്നിലുള്ള താൽപര്യം ബിജെപിയെ സുഖിപ്പിക്കലാണ്. പലകാലങ്ങളിൽ കോണ്‍ഗ്രസ് ബിജെപിയോട് കാണിച്ച മൃദുസമീപനത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ഇത് കേരളത്തിനാകെ അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയ്ക്കെതിരേ എല്ലാകാലത്തും ശരിയായ നിലപാട് സ്വീകരിച്ചിട്ടുള്ളത് എൽഡിഎഫാണ്. വർഗീയതയെ എതിർത്താൽ അത് ഏതെങ്കിലും മതവിഭാഗത്തിന് എതിരാകുമോ എന്ന് ഇടതുപക്ഷം ചിന്തിക്കാറില്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയ്ക്കെതിരായി എൽഡിഎഫ് ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്പോൾ എൽഡിഎഫ് ആ സമൂഹങ്ങൾക്കെതിരാണെന്ന തെറ്റിദ്ധാരണ പടർത്തുകയാണ് യുഡിഎഫ്. നിലനിൽപിനു വേണ്ടി പ്രതിപക്ഷം എന്തും ആയുധമാക്കാൻ ശ്രമിക്കുന്നു. ഇത് ആത്മഹത്യാപരമാണ്.
കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ ഒരു വർഗീയ ശക്തികളും തലപൊക്കിയിട്ടില്ല. ഒരു വർഗീയ സംഘർഷങ്ങളുമുണ്ടായിട്ടില്ല. വർഗീയ സംഘടനകൾ കേരളത്തിലില്ലാത്തതു കൊണ്ടല്ല ഇത്. അവരെ ചാരി ആരും നിൽക്കുന്നില്ല എന്നതാണ് അതിനു കാരണം. അവരിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് സംരക്ഷണമില്ല. ആരായാലും വർഗീയ സംഘർഷത്തിന്റെ ഭാഗമായി മുന്നിട്ടിറങ്ങിയാൽ അതിനെതിരേ കർക്കശമായ സമീപനമാണ് സർക്കാർ സ്വീകരിച്ചു പോരുന്നത്. അതു കൊണ്ടു തന്നെയാണ് വർഗീയ സംഘർഷങ്ങളില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ കേരളം എന്തോ വലിയ തെറ്റു ചെയ്തു എന്നാണ് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത്. രാജ്യത്തുള്ള ഏത് കോണ്‍ഗ്രസ് സർക്കാരാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തത്. ആദ്യം വിട്ടുനിന്നവർ പോലും പിന്നീട് പദ്ധതിയുടെ ഭാഗമായെന്നും ഇക്കാര്യം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കൾക്കറിയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഒരിക്കലും ഇവിടെ നടപ്പിലാകില്ല എന്നു പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ അവിശ്വാസനീയമായ മാറ്റങ്ങൾ ഉണ്ടാക്കാനായി. ഇക്കാര്യങ്ങളും ഭാവിയെ കുറിച്ചുള്ള രൂപരേഖയും ജനങ്ങൾക്കു മുന്നിൽ കൃത്യമായി അവതരിപ്പിക്കും. ജനങ്ങളെ വ്യാമോഹിപ്പിക്കുക എന്ന അജൻഡ എൽഡിഎഫിനില്ല. എന്നാൽ പ്രതിപക്ഷം മുന്നിൽ കാണുന്നത് മഹാന്ധകാരം നിറഞ്ഞ ഭാവിയാണ്. അതിനാൽ ഒരു തരം രാഷ്ടീയ നിസഹായതയിലാണ് പ്രതിപക്ഷം. അതുകൊണ്ടാണ് അവർ സർക്കാരിനെതിരായി നുണപ്രചാരണം നടത്തുന്നത്.
വികസനത്തിന്റെ പാതയിൽ സർക്കാർ ഒരടി പോലും പിന്നോട്ടു വയ്ക്കില്ല. അതിനെതിരേ പ്രവർത്തിക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെടുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സോണിയാഗാന്ധിയേക്കുറിച്ചു മന്ത്രി വി. ശിവൻകുട്ടി നടത്തിയ അധിക്ഷേപ പരാമർശങ്ങൾ പിൻവലിക്കാൻ തയാറാണെങ്കിൽ മന്ത്രിക്കെതിരേ താൻ നടത്തിയ പരാമർശങ്ങൾ പിൻവലിക്കാമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സതീശന്റെ പ്രസംഗത്തിലെ മന്ത്രി വി. ശിവൻകുട്ടിക്കെതിരേയുള്ള രൂക്ഷമായ പദപ്രയോഗങ്ങൾക്കെതിരേ ഭരണപക്ഷാംഗങ്ങൾ ഇന്നലെ നന്ദിപ്രമേയ ചർച്ചയ്ക്കിടയിൽ വിമർശനമുയർത്തിയിരുന്നു. തുടർന്നാണ് നിയമസഭയിൽ സതീശൻ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. സോണിയാഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണു ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടത്.
സോണിയാഗാന്ധിയുടെ കൈയിൽ കെട്ടിയ ചരട് ശബരിമലയിലെ സ്വർണം കൊണ്ടുണ്ടാക്കിയതാണെന്നും പറഞ്ഞു. സോണിയാഗാന്ധി തങ്ങളുടെ പ്രിയങ്കരിയായ നേതാവാണ്. മാത്രമല്ല അവർ തനിക്കു മാതൃതുല്യയാണ്. അവരേക്കുറിച്ചു ശിവൻകുട്ടി നടത്തിയ പരാമർശങ്ങൾ തങ്ങളെ വേദനിപ്പിച്ചു.
ശിവൻകുട്ടി പരാമർശങ്ങൾ പിൻവലിക്കണമെന്ന് താൻ വാർത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. പരാമർശങ്ങൾ സഭാരേഖകളിൽ നിന്നു നീക്കണമെന്ന് സ്പീക്കറോടു രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണു താൻ പതിവു രീതിയിൽ നിന്നു വ്യത്യസ്തമായി രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയത്. അതു ശിവൻകുട്ടിയെ അധിക്ഷേപിച്ചു കൊണ്ടല്ല പറഞ്ഞത്.
നിയമസഭയിൽ അദ്ദേഹം ഞങ്ങൾക്കു ക്ലാസ് നൽകേണ്ട എന്നു പറഞ്ഞു. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എങ്കിലും താൻ പ്രസ്താവന പിൻവലിക്കാമെന്ന് ഉറപ്പു നൽകുന്നു. ഒറ്റ ഉപാധി മാത്രമാണുള്ളത്. സോണിയാഗാന്ധിക്കെതിരേ ശിവൻകുട്ടി നടത്തിയ പരാമർശങ്ങൾ പിൻവലിക്കണം.- സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎ പി.പി.ചിത്തരഞ്ജനോടു അതൃപ്തി പ്രകടിപ്പിച്ചു സ്പീക്കർ എ.എൻ. ഷംസീർ. ഇന്നലെ ചോദ്യോത്തരവേളയ്ക്കിടെയായിരുന്നു സംഭവം.
ചോദ്യത്തിനിടെ ചിത്തരഞ്ജൻ പ്രതിപക്ഷാംഗങ്ങൾക്കു നേരെ തിരിഞ്ഞപ്പോൾ ചോദ്യം ചോദിക്കൂവെന്നു സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ, പറയേണ്ടതു പറഞ്ഞിട്ടേ പോകൂവെന്നായി ചിത്തരഞ്ജൻ.
അദ്ദേഹത്തിന്റെ മറുപടിയിൽ ക്ഷുഭിതനായ സ്പീക്കർ ഇങ്ങനെയാണോ സംസാരിക്കുകയെന്നു രോഷത്തോടെ ചോദിച്ചു. ഇതിനുശേഷം ചിത്തരഞ്ജൻ ചോദ്യത്തിലേക്കു കടന്നു. എന്നാൽ അതിനുശേഷം ചിത്തരഞ്ജനോടു ചെയറിനോടു കുറച്ചുകൂടി വിനയമാകാമെന്നും സ്പീക്കർ ഓർമിപ്പിച്ചു.
Kerala
തിരുവനന്തപുരം : സംസ്ഥാനത്തെ വ്യവസായ നേട്ടങ്ങളെച്ചൊല്ലി നിയമസഭയിൽ മന്ത്രി പി.രാജീവും മുൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും തമ്മിൽ വാദപ്രതിവാദം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ആരംഭിച്ച ചെറുതും വലുതുമായ പദ്ധതികളെ സംബന്ധിച്ചു ചോദ്യോത്തരവേളയിൽ മന്ത്രി രാജീവ് വിശദീകരിച്ചു. കഴിഞ്ഞ പത്തുവർഷം കേരളത്തിൽ ലോഡ്ഷെഡിംഗും പവർകട്ടും ഇല്ലായിരുന്നു. നമ്മുടെ കുട്ടികൾക്കു ഇതു രണ്ടും എന്താണെന്നും പോലും അറിയില്ല. ഡിക്ഷണറിയിൽ പോലും ഈ രണ്ടു വാക്കുകൾ ഇല്ലെന്നും കേരളം ഈ കാലത്താണു വ്യവസായ രംഗത്തു ഏറെ അഭിവൃദ്ധിപ്പെട്ടതെന്നും മന്ത്രി രാജീവ് പറഞ്ഞു.
മന്ത്രിയുടെ മറുപടിക്കിടെ മുൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടു. പത്തുകൊല്ലം മുന്‍പാണു പരശുരാമൻ മഴു എറിഞ്ഞു കേരളം സൃഷ്ടിച്ചതെന്ന് മന്ത്രി പറയാത്തത് ഭാഗ്യമെന്നായിരുന്നു കുഞ്ഞാലികുട്ടിയുടെ പരിഹാസം. ഇതോടെ ഇരുവരും തമ്മിൽ വാദപ്രതിവാദമായി.
കേരളത്തിൽ 15 വയസുള്ള കുട്ടിക്ക് പവർക്കെട്ടും എന്താണെന്ന് അറിയില്ലെന്നും ഇതാണ് വ്യവസായ രംഗത്തെ കേരളത്തിന്റെ വലിയ മുന്നേറ്റമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പത്തുവർഷത്തിനിടെ ലോഡ് ഷെഡിംഗും പവർക്കട്ടും അപ്രത്യക്ഷമാക്കുന്ന നേട്ടം കേരളത്തിന്റെ വൈദ്യുത ഉത്പാദനരംഗത്തു കൈവരിക്കാനായി. ഇതിനെ പ്രതിപക്ഷാംഗങ്ങൾ പരിഹസിച്ചപ്പോൾ എവിടെയെങ്കിലും പവർക്കെട്ട് ഉണ്ടെങ്കിൽ അതു സഭയിൽ തന്നെ പറയാമെന്നു മന്ത്രി വെല്ലുവിളിച്ചു.
ചിലർ പത്തുവർഷമായി ഇരുട്ടിലാണ്. അവരെ രക്ഷപ്പെടുത്താനാകില്ല. സ്വയം ഇരുട്ടിൽ കഴിയുന്നവരെ വെളിച്ചത്തിലേക്കു കൊണ്ടുവരാനുള്ള അസാധാരണ ശേഷിയോ മാന്ത്രികവടിയോ എന്റെ കൈയിലില്ല. ലണ്ടനിലെ ഇക്കണോമിസ്റ്റ് എന്ന വാരികയുടെ ലെഫ്റ്റ് പാരഡൈസ് എന്ന ലേഖനം ചൂണ്ടിക്കാട്ടി തന്റെ വാദങ്ങളെ മന്ത്രി ബലപ്പെടുത്തി.
ഇതിനിടെ കുഞ്ഞാലിക്കുട്ടി വീണ്ടും ഇടപെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടെ നിങ്ങൾ കൊണ്ടുവന്ന മെഗാപ്രോജക്ട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. മെട്രോയുടെ തുടക്കം ഇ.കെ. നായനാരുടെ കാലാത്തായിരുന്നുവെന്നതു മറക്കരുതെന്നു മന്ത്രി പറഞ്ഞു. മെട്രോയെ സിംഗപൂർ കന്പനിക്കു വിൽക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ കേരളം നടത്തിയ വലിയ സമരങ്ങളുടെ ഭാഗമായാണു ഡിഎംആർസിക്ക് അതു ലഭിച്ചതെന്നും മന്ത്രി രാജീവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പാലക്കാട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറം പാലത്തിന് സമാന്തരമായി പുതിയ പാലം വരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
ഇതിനായി ഡിപിആർ തയാറാക്കാൻ നിർദേശം നൽകി. ഗതാഗത സാന്ദ്രതയേറിയ തിരുവേഗപ്പുറം പാലത്തിലെ വിള്ളൽ പരിഹരിക്കാൻ 25ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഹമ്മദ് മുഹസിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: കോഴിക്കോട്ട് കോഴിമാലിന്യം സംസ്കരിക്കാൻ മൂന്ന് പ്ലാന്റുകൾക്കു കൂടി തുറക്കാൻ അനുമതി നൽകിയെന്നും അതിൽ രണ്ടെണ്ണം ജനങ്ങളുടെ എതിർപ്പു മൂലം തുടങ്ങാനായില്ലെന്നും മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു.
കോഴിമാലിന്യ സംസ്കരണത്തിന് വികേന്ദ്രീകരണ പ്ലാന്റുകൾ വേണം. ജില്ലയിലെ എല്ലാ മാലിന്യവും ഒരു പ്ലാന്റിലെത്തിക്കുന്നതാണ് പ്രശ്നം. ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. താമരശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റിൽ നവീകരണം പൂർത്തിയാക്കി.
പ്രശ്നങ്ങൾ ഉണ്ടായ ശേഷം ഇവിടുത്തെ സംസ്കരണ ശേഷി 20 ടണ്ണാക്കി പരിമിതപ്പെടുത്തി. വൈകുന്നേരം 6.30 മുതൽ രാത്രി 12വരെ പ്രവർത്തിക്കില്ല. മലിനീകരണ നിയന്ത്രണബോർഡ് എല്ലാമാസവും കോഴിക്കോട് എൻഐടിയിലെ ലാബ് എല്ലാ ആഴ്ചയും പ്ലാന്റ് പരിശോധിക്കും.
ദുർഗന്ധം ഒഴിവാക്കാൻ തിരുവനന്തപുരം സിഎസ്ഐആറുമായി ചേർന്ന് പരിഹാരമുണ്ടാക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മന്ത്രി രാജേഷ് മറുപടി നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിലെ വൈദ്യുതി കുടിശിക 24.29 കോടി രൂപയായെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. സർക്കാർ മെഡിക്കൽ കോളജുകളിൽ 9.12 കോടി രൂപയുടെ കുടിശികയുണ്ട്.
സർക്കാർ സഹകരണ ആശുപത്രികളിൽ 5.72 കോടി രൂപയാണ് കുടിശിക. കഴിഞ്ഞ മാസം 31 വരെയുള്ള കെഎസ്ഇബിയുടെ ഓഡിറ്റ് ചെയ്യപ്പെടാത്ത കണക്കുകളാണിത്. എറണാകുളം ജനറൽ ആശുപത്രിയിൽ 4.24 കോടി രൂപയാണ് കുടിശിക.
കോട്ടയം മെഡിക്കൽ കോളജിൽ 1.91 കോടിയും കൊല്ലം ജില്ലാ ആശുപത്രിയിൽ 1.34 കോടി രൂപയും കുടിശികയുണ്ട്. സഹകരണ ആശുപത്രികളിൽ പരിയാരം മെഡിക്കൽ കോളജിൽ 5.4 കോടി രൂപയാണ് കുടിശികയുള്ളതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംരംഭകവർഷം പദ്ധതിയിൽ സംസ്ഥാനത്തു കഴിഞ്ഞ മൂന്നുവർഷത്തിൽ രജിസ്റ്റർ ചെയ്തത് 3,53,127 സംരംഭങ്ങളെന്നു മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു.
2022 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 22688.47 കോടി രൂപയുടെ നിക്ഷേപവും 7,49,712 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ ഉത്പാദനവും തൊഴിലും വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ വ്യവസായ വകുപ്പ് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിൽ നിന്നുള്ള സാന്പത്തിക സഹായങ്ങൾ നൽകുന്നതിനൊപ്പം സംരംഭകർക്കുള്ള വിവിധ സേവനങ്ങൾ നൽകുന്ന ഫെസിലിറ്റേറ്ററായും പ്രവർത്തനം വിപുലീകരിച്ചു. സംരംഭകർക്ക് അടിസ്ഥാന സൗകര്യം, വ്യവസായം തുടങ്ങാനുള്ള അനുമതികൾ സമയബന്ധിതമായി നൽകിയും കേരളത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി. വ്യവസായ രംഗത്തു കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ വ്യവസായനയം രൂപീകരിച്ചു.
ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ ഭാഗമായി 27 കന്പനികളുമായി കേരളം ധാരണാപത്രം ഒപ്പിട്ടു. മെഡിക്കൽ വ്യവസായം, റിന്യൂവൽ എനർജി, ഡാറ്റാ സെന്റർ, എമർജിംഗ് ടെക്നോളജി എന്നീ മേഖലകളിലായി 1.15 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണു നടക്കുകയെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കൊച്ചി- ധനുഷ്കോടി ദേശീയപാത നിർമാണത്തിനിടെ അടിമാലിയിൽ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു.
ദേശീയപാത അഥോറിറ്റി അശാസ്ത്രീയമായി മണ്ണു നീക്കിയതാണ് അപകടകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 15,000 രൂപയും അടിയന്തര സഹായം എൻഎച്ച്എഐ നൽകിയിട്ടുണ്ട്.
കൂടുതൽ സഹായം ലഭ്യമാക്കാൻ യോഗം വിളിച്ച് ആവശ്യപ്പെടുമെന്നും എ.രാജയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിനായി കോതമംഗലത്തെ പ്രത്യേക സോണായി കണക്കാക്കി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
കോതമംഗലത്ത് സ്പെഷൽ ടീമിനെ നിയോഗിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ കോതമംഗലത്തെത്തി ചർച്ച നടത്തും. 3.75 കോടി രൂപ ചെലവിൽ 30 കിലോമീറ്ററിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്നും ആന്റണി ജോണിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: ദേശീയപാത- 66 ലെ തലപ്പാടി - ചെങ്കള റീച്ചിലെ കുമ്പളയിലെ ടോൾ പിരിവ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ദേശീയപാത അഥോറിറ്റിക്ക് വീണ്ടും കത്തു നൽകുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
എ.കെ.എം. അഷ്റഫിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
Kerala
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പുന:നിർണയിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇതിനായി പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ഉടൻ വിളിച്ചു ചേർക്കും. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം സേവന വേതന വ്യവസ്ഥ പുതുക്കാനാണ് തീരുമാനം.
യൂണിയനുകൾ സംയുക്തമായി ലഭ്യമാക്കുന്ന ചാർട്ടർ ഓഫ് ഡിമാൻഡ് അടിസ്ഥാനമാക്കിയാണ് പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ ചർച്ച ചെയ്യുന്നത്. മൂന്നാർ മേഖലയിൽ തോട്ടം തൊഴിലാളികൾക്കു കൂടുതൽ വീടുകൾ നിർമിച്ചു നൽകാനായി 6.5 ഏക്കർ ഭൂമി ചിന്നക്കനാലിൽ കണ്ടെത്തിയിട്ടുണ്ട്.
പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളെ പ്ലാന്റേഷൻ ലേബർ നിയമത്തിൽ ഉൾപ്പെടുത്തി സമഗ്രമായ സാമൂഹിക സുരക്ഷ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇഎസ്ഐ ആക്ട് പ്രകാരം സമാനമായ പരിരക്ഷ സ്വീകരിക്കുന്നതിന് നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പ്ലാന്റേഷൻ തൊഴിലാളികളെ ഇഎസ്ഐ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് നിർദേശിച്ചു.
അതിനാൽ സംസ്ഥാനത്തെ പ്ലാന്റേഷൻ തൊഴിലാളികളെ ഇഎസ്ഐയിൽ നിന്ന് ഒഴിവാക്കിയിട്ടുുണ്ടെന്നും പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ വീഡിയോ ആവശ്യപ്പെട്ട് ഗവർണർ അയച്ച കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ.
കത്ത് ആദ്യം മാധ്യമങ്ങൾക്കു കൊടുക്കുകയും അതിന്റെ കോപ്പി സ്പീക്കർക്കു നൽകുകയുമാണ് ഗവർണറുടെ ഓഫീസ് ചെയ്തത്. കോപ്പിക്കു മറുപടിയില്ല. നേരിട്ട് കത്തു തന്നാൽ മറുപടി നൽകുമെന്നും സ്പീക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സാധാരണ നിലയിൽ ഒരു ഗവർണർ സ്പീക്കർക്ക് കത്തയയ്ക്കുന്പോൾ ആദ്യം സ്പീക്കർക്കാണു ലഭിക്കേണ്ടത്. പക്ഷേ, കത്തിന്റെ കോപ്പിയാണ് സ്പീക്കർക്കു ലഭിച്ചത്. കത്ത് ആദ്യം ലഭിച്ചത് മാധ്യമങ്ങൾക്കാണ്. ഗവർണർ അങ്ങനെ ചെയ്തു എന്ന് തനിക്ക് അഭിപ്രായമില്ല.
പക്ഷേ ഇക്കാര്യം ഗവർണറുടെ ഓഫീസ് ഗൗരവമായി പരിശോധിക്കണം. കത്തിനു മുകളിൽ ഹൈലി കോണ്‍ഫിഡൻഷ്യൽ എന്നാണ് എഴുതിയിട്ടുള്ളത്. അതാണ് അതിന്റെ വിരോധാഭാസം. സാധാരണ സ്പീക്കർക്ക് വരുന്ന കത്ത് പ്രൈവറ്റ് സെക്രട്ടറിക്കു തുറക്കാം. എന്നാൽ, ഇത്തരത്തിൽ രഹസ്യസ്വഭാവമുള്ള കത്ത് സ്പീക്കറുടെ സാന്നിധ്യത്തിൽ മാത്രമാണു തുറക്കുക.
അങ്ങനെ തുറന്നുനോക്കിയപ്പോൾ അതിൽ അതീവ രഹസ്യമായി ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യങ്ങൾ മാത്രമാണ് കത്തിലുണ്ടായിരുന്നത്.
കത്ത് പത്രക്കാർക്ക് കൊടുത്തിട്ട് അതിന്റെ കോപ്പി വാങ്ങി കൊടുക്കേണ്ട ആളാണോ സ്പീക്കർ എന്ന് ഗവർണറുടെ ഓഫീസ് ആലോചിക്കണമെന്നും സ്പീക്കർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അറിയിച്ചു.
Kerala
തിരുവനന്തപുരം: തന്നെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ തിരിച്ചടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ നട്ടെല്ലു വളച്ച ആളിന്റെ പേര് ശിവൻകുട്ടിയെന്നല്ല, വി.ഡി. സതീശൻ അഥവാ വിനായക ദാമോദർ സതീശൻ എന്നാണ്. സതീശൻ ഉപയോഗിക്കുന്ന അതേ ഭാഷയിൽ ഇടതുപക്ഷം തിരിച്ചടിച്ചാൽ സതീശൻ മൂത്രമൊഴിക്കുമെന്നും ശിവൻകുട്ടി പത്രസമ്മേളനത്തിൽ തിരിച്ചടിച്ചു.
ആർഎസ്എസുമായി കൂട്ടിക്കെട്ടി ‘സംഘിക്കുട്ടി ’ എന്നാണ് സതീശൻ തന്നെക്കുറിച്ചു പറഞ്ഞത്. താൻ ആർഎസ്എസിനെതിരേ പോരാടുന്ന കാലത്ത് സതീശൻ വള്ളിനിക്കറുമിട്ട് സ്കൂളിൽ പഠിക്കുകയാണ്. അതുകൊണ്ട് അക്കാര്യമൊന്നും സതീശന് അറിയില്ലായിരിക്കാം.
പ്രായമോ സ്ഥാനമോ നോക്കാതെ ആരെയും അധിക്ഷേപിക്കുന്ന അഹങ്കാരിയാണ് സതീശൻ. അച്ഛന്റെ പ്രായമുള്ളവരെ കുറിച്ചു പോലും ധിക്കാരം നിറഞ്ഞ തരംതാണ പദപ്രയോഗമാണ് സതീശൻ നടത്തുന്നത്. അടുത്തകാലത്ത് തിരുവനന്തപുരം നഗരത്തിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളിൽ സതീശന്റെ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത് ‘അങ്ങുചെന്ന് പറഞ്ഞേക്ക്, ഞാൻ പേടിച്ചു പോയി’ എന്നാണ്. തിരിച്ചു പടം വയ്ക്കാനും അതിനു താഴെ അടിക്കുറിപ്പെഴുതാനുമുള്ള ഒരുപാട് സംഭവവികാസങ്ങളുണ്ട്. എൽഡിഎഫിന്റെ മാന്യതകൊണ്ട് അതു ചെയ്തിട്ടില്ല.
ശബരിമല സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴച്ചത് താനല്ല. അതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പൊതുമണ്ഡലത്തിലുണ്ട്. അതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറയണം.
ഒരു സ്ഥാനം കണ്ടുകൊണ്ട് സതീശൻ വെപ്രാളം കാട്ടുകയാണ്. അത് കിട്ടുമോ കിട്ടില്ലയോ എന്ന് അറിയാത്തതുകൊണ്ട് മാനസികനില തെറ്റി സതീശൻ എന്തൊക്കെയോ വിളിച്ചുപറയുകയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ ജനങ്ങളുടെ സംശയങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപു മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്നലെ കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തു പ്രസംഗിക്കവെയാണു മന്ത്രിക്കെതിരേ സതീശൻ ആഞ്ഞടിച്ചത്.
ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേടാണു നമ്മുടെ കുട്ടികൾക്കുള്ളത്. നിയമസഭയിൽ അണ്ടർവെയർ പുറത്തു കാണിച്ചു ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം പറഞ്ഞ ഒരുത്തനാണു പ്രതിപക്ഷത്തിനു ക്ലാസ് എടുക്കാൻ വരുന്നതെന്നും വി.ഡി.സതീശൻ ആഞ്ഞടിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ സമരം.
സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണു വി. ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടത്. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. വാർത്ത വരുമെന്നു കണ്ടാൽ എന്തും വായിൽനിന്നു വരും. പഠിക്കുന്ന നമ്മുടെ കുട്ടികളെ ഓർത്ത് സങ്കടപ്പെടുന്നു. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ലെന്നെങ്കിലും പറയാമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
ഏതു മാളത്തിൽ പോയി ഒളിച്ചാലും സ്വർണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. ശബരിമലയിൽ ഇപ്പോഴുള്ളതു വ്യാജ ദ്വാരപാലക ശില്പമാണ്. അതിൽ സ്വർണം പൂശി തട്ടിപ്പു നടത്താനാണ് ദേവസ്വം പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും മന്ത്രി വി.എൻ. വാസവനും ശ്രമിച്ചതെന്നും സതീശൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം.എം ഹസൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ, എം.എ. വാഹിദ്, എൻ. ശക്തൻ, പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിൽ സിപിഎം നേതാക്കളുടെ രക്തസാക്ഷി ഫണ്ട് തട്ടിപ്പു വിവാദവുമായി ബന്ധപ്പെട്ടു സമരം ചെയ്ത സ്ത്രീകൾ അടക്കമുള്ള കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ ക്രൂരമായി മർദിച്ചതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതെ സ്പീക്കർ എ.എൻ. ഷംസീർ. സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം പിന്നീട് നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
എന്തുകൊണ്ട് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടു സമരം ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചു എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യത്തിന് അതിനുള്ള ഗൗരവം ഈ വിഷയത്തിന് ഇല്ലെന്നായിരുന്നു സ്പീക്കർ എ.എൻ. ഷംസീറിന്റെ മറുപടി.
തുടർന്ന് അടുത്ത നടപടിയായ ശ്രദ്ധക്ഷണിക്കലിലേക്കു കടന്നതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങി. സ്പീക്കർ സംരക്ഷണമൊരുക്കാൻ വനിതകൾ അടക്കമുള്ള വാച്ച് ആൻഡ് വാർഡും നിരന്നു.
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ട്, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് ടി.ഐ. മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരേ സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞുകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തൽ പുറത്ത് വന്നതിനെ തുടർന്ന് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് ചെയ്ത സ്ത്രീകൾ അടക്കമുള്ള കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഎം ക്രിമിനലുകൾ ക്രൂരമായി മർദിച്ചതായി വി.ഡി. സതീശൻ ആരോപിച്ചു.
അടിയന്തര പ്രമേയം അനുവദിക്കാതിരുന്നത് മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാത്തതിനാലാണെന്ന് അദ്ദേഹം ആരോപിച്ചു. സ്പീക്കർ ചെയ്തത് അനീതിയാണ്. പ്രമേയം അനുവദിക്കാത്തത് നിയമസഭാ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. 15 മിനിറ്റോളം നടുത്തളത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷം പിന്നീട് സഭ വിട്ടു.
എംഎൽഎയുടെ ഓഫീസിന് സമീപം കുറുവടികളുമായി ക്രിമിനൽ സംഘം ആക്രമിക്കാൻ നിൽക്കുകയായിരുന്നു. പോലീസ് നിർദേശത്തെ തുടർന്ന് പ്രകടനം വഴിമാറി പോയിട്ടും പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുന്നവരെ ഇല്ലാതാക്കുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ കൊലവിളി.
പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് അഴിമതി പുറത്ത് കൊണ്ടുവരുന്നവർക്ക് സംരക്ഷണം നൽകുമെന്ന പറഞ്ഞ സിപിഎം വിസിൽ ബ്ലോവറിനെതിരേ നടപടി എടുത്ത് പാർട്ടിയിൽനിന്നു പുറത്താക്കി. ശബരിമല ശാസ്താവിന്റെ സ്വർണം കവർന്നതിന് കോടതി ജയിലിലാക്കിയ സിപിഎം നേതാക്കൾക്കെതിരേ നടപടി എടുക്കാത്ത സിപിഎമ്മാണ് പാർട്ടിയിൽ നടന്ന കൊള്ള പുറത്ത് പറഞ്ഞ ആൾക്കെതിരേ 24 മണിക്കൂറിനകം നടപടി എടുത്തത്.
പയ്യന്നൂരിൽ പോലീസിന് നേരേ സ്റ്റീൽ ബോംബ് എറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആളെയാണ് കൗണ്‍സിലറാക്കിയത്. ടി.പി. ചന്ദ്രശേഖരനെപോലെ ജീവന് ഭീഷണി നേരിട്ടാണ് കുഞ്ഞുകൃഷ്ണനും പാർട്ടിയിലെ അഴിമതി ചൂണ്ടിക്കാട്ടിയത്.
കുഞ്ഞുകൃഷ്ണന്റെ ജീവൻ സംരക്ഷിക്കാനുള്ള ബാധ്യത പോലീസിനുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.